Thursday, 11 July 2024

മുസാഫിർ


 


ദിക്കേതെന്നോ ദിശയെതെന്നോ
അറിയാതെ വിലപിക്കുന്ന
കോടാനുകോടി ഹൃദയങ്ങളുടെ
പൊള്ളലേറ്റടർന്നു കിടക്കുന്ന
ഭൂമിയുടെ മാറിലൂടെ
നീണ്ട്-നീണ്ട് കിടക്കുന്ന ദൂരങ്ങളത്രയും
തനിയെ യാത്ര ചെയ്യുന്നു.
യാത്രക്കിടെ പൊടുന്നനെ
അത് വരെ കാണാത്ത -
ഒട്ടും പരിചയമില്ലാത്തൊരാൾ
വന്നു കയറുന്നു.
ഇങ്ങനൊരാളെ കാണാൻ വേണ്ടി
മാത്രമാണല്ലോ ഞാനിത്രയും ദൂരം
യാത്ര ചെയ്തതെന്നാഹ്ലാദത്താൽ
പൊള്ളിയടർന്നിരുന്ന ഹൃദയം
പൊടുന്നനെ ആർദ്രമാകുന്നു.
പതിയെ .. പതിയെ...
ഹൃദയത്തിനകത്ത് ഉടലറ്റു വീണ്
മൃതിയെ പുൽകാൻ കാത്തിരുന്ന
ജീവനുകൾക്ക് വേരുകൾ മുളക്കുന്നു,
കായ്കൾ പൂവിടുന്നു.
ഹൃദയമായ ഹൃദയമാകെ
കായ്കൾ നിറഞ്ഞ്
തേൻ കിനിയാൻ പാകമാകുമ്പോൾ
വന്നു കേറിയ വഴിയും
വന്നയാളും അപ്രത്യക്ഷമാകുന്നു.
ഹൃദയത്തിനൊപ്പം കാലുകളും
കാലുകൾക്കൊപ്പം ഭൂമിയും
പൊള്ളി വിയർക്കുന്നു.
മുൻപിൽ നീണ്ടു-നീണ്ടു കിടക്കുന്ന
ദൂരങ്ങൾക്ക് വേഗമേറുന്നു.
മറവിയുടെ മേൽമുണ്ടെടുത്തുടുത്ത്
ഹൃദയത്തിൽ തളിരിട്ടതെല്ലാം
വഴിയിലുപേക്ഷിച്ച് ഞാൻ വീണ്ടും -
ദിക്കറിയാത്ത ദിശയറിയാത്ത
പഴയ മുസാഫിറായി മാറുന്നു.
- ഷാനു കോഴിക്കോടൻ -

No comments:

Post a Comment

DIL BECHERA

വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ. ചില ആഴ്ചകള...