Friday, 3 July 2026

ഞാൻ

 


സ്വപ്നങ്ങളിൽ
മാത്രം കണ്ട്‌ പരിചയമുള്ള
പൊന്നും മുത്തും വാരിയെടുക്കാൻ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്
സമൃദ്ധിയുടെ പ്രതീകമായ
ഈന്തപ്പനകളുടെ നാട്ടിലേക്ക്
പറിച്ചു നടപ്പെട്ടിട്ട് വർഷങ്ങൾ ഒരുപാട്
കഴിഞ്ഞു പോയിരിക്കുന്നു.
എന്ത് നേടി..!?
അറിയില്ല..!
എന്തൊക്കെ നഷ്ടമായി..!?
അറിയില്ല..!
ഒഴുക്കിനൊത്ത് മാത്രം
ചലിക്കാൻ നിയോഗിക്കപ്പെട്ട
അതനുസരിച്ചു മാത്രം
ദിശ നിശ്ചയിക്കപ്പെട്ട
കോടാനുകോടി മനുഷ്യരിൽ
ഒരുവൻ മാത്രമാകുന്നു ഞാൻ
അത്രയും നിസ്സാരനായ ഒരുവൻ
സ്വന്തം ലാഭവും നഷ്ടവും
വരവ് വെച്ച് നോക്കുവാൻ
ഒരുമ്പെടുന്നത്
കണ്ട് നിൽക്കുന്നവർക്ക്
ആർത്തു ചിരിക്കാനുള്ള
വലിയൊരു തമാശ മാത്രമാകുന്നു.
ലാഭവും നഷ്ടവും,
ജയവും തോൽവിയും,
സുഖവും ദുഃഖവും,
ഒന്നുമൊന്നും സത്യമല്ല
സത്യമെന്നത്
ആവർത്തിക്കപ്പെടുന്ന
കാലം മാത്രമാകുന്നു.!
ഇന്നലെകളിലെ പുഞ്ചിരി
ഇന്നത്തെ ദുഃഖമാകുന്നു
ഇന്നത്തെ ദുഃഖം
നാളത്തെ മൗനവും.
ഒടുവിലൊരു ദിവസം
എല്ലാത്തിനേയും ഒരുമിച്ച്
കാലം മറവിയിലേക്ക്
തള്ളിയിടുന്നു.
കാലമെന്ന സത്യം മാത്രം
ആവശേഷിക്കപ്പെടുകയും
വീണ്ടും വീണ്ടും
ആവർത്തിക്കപ്പെടുകയും
ചെയ്യുന്നു
ആവർത്തിച്ചു കൊണ്ടിരിക്കുന്ന
ആവർത്തനങ്ങൾക്കിടയിൽ
എപ്പെഴോ...
ചവിട്ടി നടക്കുന്ന
മണ്ണിനിടയിൽ വിശപ്പോടെ
കാത്തിരിക്കുന്ന പുഴുക്കൾക്ക്
ഞാൻ ഭക്ഷണമാകുന്നു.
അന്ന് നാട്ടി വെക്കപ്പെടുന്ന
മൈലാഞ്ചി ചെടിയും
പിന്നീട് വെറും ഓർമ്മ
മാത്രമാകുന്നു.
അങ്ങനെ..!
ആവർത്തിക്കപ്പെടുന്ന
ഓർമ്മകൾക്കും
മറവികൾക്കുമിടയിൽ
ലാഭങ്ങൾക്കോ,നഷ്ടങ്ങൾക്കോ
പ്രസക്തിയില്ലാത്ത
എനിക്ക് മാത്രം പ്രാധാന്യമുള്ള
നിസ്സാരനായ ഒരു ജീവി
മാത്രമാകുന്നു ഞാൻ..!


Saturday, 27 June 2026

കോറിഡോർ

 


രണ്ട് ദിവസമായി സ്ഥിരമായി കടന്നുപോകുന്ന ഗ്രൗണ്ട് ഫ്ലോറിലെ കോറിഡോറിൽ ഒരുപാട് ചെരുപ്പുകൾ കൂടിക്കിടക്കുന്നത് കാണുന്നുണ്ട്. അങ്ങനെ ഒരു സംഭവം ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിൽ പതിവില്ലാത്തതാണ്. ഒരു കടലാസ് തുണ്ട് എവിടെയെങ്കിലും കണ്ടാൽ പോലും സെക്യൂരിറ്റി ഓടിവന്ന് അത് മാറ്റിക്കുന്നതാണ്.
ചെരുപ്പുകൾ കൂടിക്കിടക്കുന്ന ഫ്ലാറ്റ് ഒരു ശ്രീലങ്കൻ കുടുംബത്തിന്റേതാണെന്ന് അറിയാം. സ്കൂൾ വിദ്യാർത്ഥിനിയായ ഒരു മകളും ഒരു മകനും അടങ്ങുന്ന കൊച്ചു കുടുംബം. എപ്പോഴും സന്തോഷത്തോടെ മാത്രം കണ്ടിട്ടുള്ള നാല് പേർ.
"കുട്ടികൾ ഉള്ള വീടല്ലേ... സുഹൃത്തുക്കൾ വന്നതായിരിക്കും," എന്ന് കരുതി ഞാൻ ആ ചെരുപ്പുകൾ മറികടന്ന് പോയി.
പിറ്റേ ദിവസവും അതേ സമയത്ത് ആ ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ അതിലും കൂടുതൽ ചെരുപ്പുകൾ കൂടി കിടക്കുന്നു.
"ഇതെന്താ ഇവർക്ക് മാത്രം എന്താ പ്രത്യേകത? ഇത് സാധാരണ പതിവില്ലാത്തതാണല്ലോ."
കുറച്ച് കിച്ചൻ സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുമ്പോൾ പോലും തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കുന്ന സെക്യൂരിറ്റിയോട് ചെറിയ അമർഷം തോന്നി.
"നമുക്ക് മാത്രമേ ഉള്ളോ ഈ നിയമങ്ങളൊക്കെ?"
ഇനി ആദ്യം താമസിച്ചവർ വീട് മാറിപ്പോയതായിരിക്കുമോ എന്നൊരു സംശയം മനസ്സിൽ തോന്നിയപ്പോൾ ഞാൻ അവരുടെ ഡോറിലേക്ക് കണ്ണ് പായിച്ചു. സിംഹള ഭാഷയിൽ എന്തോ എഴുതിയിരുന്നത് ഇപ്പോഴും ആ ഡോറിൽ തന്നെയുണ്ട്. അതിനർത്ഥം താമസക്കാർ മാറിയിട്ടില്ല എന്നാണ്.
അന്നും ഞാൻ ആ ചെരുപ്പുകളെ മറികടന്ന് മുന്നോട്ട് നീങ്ങി.
മെയിൻ ഡോറിന് അടുത്തെത്തിയപ്പോൾ അവിടെ സെക്യൂരിറ്റി നിൽപ്പുണ്ട്. എന്നെ രണ്ടുമൂന്നു തവണ കാരണമില്ലാതെ ചൊറിഞ്ഞ ഒരു നേപ്പാളിക്കാരൻ.
എന്തായാലും കണ്ടതല്ലേ... കിട്ടിയ അവസരത്തിൽ ഒന്ന് ചൊറിഞ്ഞേക്കാം എന്ന് കരുതി ഞാൻ എന്റെ സാമൂഹികബോധം പുറത്തെടുത്തു.
"ബ്രദർ...! നിങ്ങൾ ഇത് കണ്ടില്ലേ? ഇങ്ങനെ അലക്ഷ്യമായി ആളുകൾ നടക്കുന്ന കോറിഡോറിൽ ചെരുപ്പുകൾ കൂട്ടിയിട്ടാൽ രാവിലെ തിരക്കിട്ട് ഡ്യൂട്ടിക്ക് പോകുന്നവർ തടഞ്ഞുവീഴാൻ സാധ്യതയില്ലേ?"
"ഭായ്... അത്... ആ കുട്ടികളുടെ അച്ഛൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടു."
അയാളുടെ മറുപടി കേട്ട ഞാൻ, വായിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുപോയ എന്റെ ചോദ്യത്തെ ഓർത്ത് ഒരു മിനിറ്റ് അനങ്ങാതെ നിന്നു.
അടുത്ത നിമിഷം, അയാൾ കുട്ടികളുമായി ഡോർ തുറന്ന് പുറത്തിറങ്ങുന്നതും, കാറിന്റെ കീ വിരലിലിട്ട് കറക്കിക്കൊണ്ട് കാറിനടുത്തേക്ക് നടന്നുപോകുന്നതുമായ ചിത്രങ്ങളെല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു.
നാട്ടിലാണെങ്കിൽ നമ്മൾ താമസിക്കുന്ന ബിൽഡിങ്ങിൽ ഒരു മരണം നടന്നാൽ അടുത്ത നിമിഷം തന്നെ നമ്മൾ അതറിയും. മറ്റെല്ലാ തിരക്കുകളും ഉപേക്ഷിച്ച് അന്നേ ദിവസം നമ്മൾ ആ വീട്ടിലുണ്ടാകും.
ഏത് തരം ജീവിതത്തിലൂടെയാണ് ഞാനടക്കമുള്ള പ്രവാസികൾ കടന്നു പോകുന്നത് എന്ന് ആലോചിച്ചപ്പോൾ വല്ലാത്ത നിസ്സംഗത തോന്നി.
പതിയെ നടന്ന് ഞാൻ ആ ഫ്ലാറ്റിന് മുന്നിലെത്തി.
ഒരു നിമിഷം നിന്നു.
ശേഷം...
എന്റെയും ചെരുപ്പുകൾ ആ ഡോറിന് മുന്നിൽ ഉപേക്ഷിച്ച് ഞാനകത്ത് കയറി.
-ഷാനു കോഴിക്കോടൻ-
See less

Saturday, 16 May 2026

DIL BECHERA


വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ
കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ.
ചില ആഴ്ചകളിൽ പുതിയ സിനിമകൾ ഒന്നും കാണാൻ ഇല്ലെങ്കിൽ,ഉണ്ടായിട്ടും പുതിയതിനെ സമീപിക്കാൻ മനസ്സനുവാദം തരുന്നില്ല എങ്കിൽ ഞാൻ വീണ്ടും "ദിൽ ബെച്ചാര"യുടെ അരികിലെത്തും.കിസ്സി ബാസുവിനേയും മാനിയുടേയും കൂടെ ക്യാമ്പസിലാകെ ഒന്നിച്ചു നടക്കാൻ.അവരോടൊപ്പംചിരിക്കാൻ,
അവരോടൊപ്പം കരയാൻ,അവരെ ഹൃദയം കൊണ്ട് കെട്ടിപ്പിടിക്കാൻ.
ജീവിതം അതിന്റെ എല്ലാ നിറങ്ങളോടും കൂടി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ അതിനു മേലെ നിനച്ചിരിക്കാതെ ഇരുട്ട് വന്നു മൂടിയാൽ നമ്മളെന്ത് ചെയ്യും?അതിനെ സ്വീകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നത് മാത്രമാകുന്നു സത്യം.അർബുദം ബാധിച്ചു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന,ഓകിസ്ജൻ സിലിണ്ടറിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാൻ കഴിയുന്ന കിസ്സി ബാസുവിന്റെ ബോറിങ് ലൈഫിനെ കുറിച്ച് അവൾ തന്നെ നരേറ്റു ചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.എന്നാൽ കാൻസർ മൂലം ഒരു കാൽ നഷ്ടപ്പെട്ട മാനി ഏറെ വൈകാതെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കിസ്സിയുടെ ശ്വാസമായി മാറുന്നതും,അവളുടെ ബോറിങ് ലൈഫിനെ വർണ്ണാഭമാക്കുന്നതും അവരുടെ അതേ വൈകാരിതയോടെ പ്രേക്ഷകരും അനുഭവിച്ചറിയും.
മറ്റൊന്നിനെ കുറിച്ചും അല്ലലുകളില്ലാത്ത ഒരു മനുഷ്യനെ എന്തിനായിരിക്കും ഏറ്റവും കൂടുതൽ മുറിപ്പെടുത്താൻ കഴിയുക?
തീർച്ചയായും സ്നേഹത്തിനു-
തന്നെയായിരിക്കും അത്.
മറ്റെല്ലാം കൊണ്ടും ഐശ്വര്യപൂർണ്ണരായി ഇരിക്കുമ്പോഴും സ്നേഹം കൊണ്ട് മുറിവേറ്റതിനാൽ മാത്രം ശരിയായ മുഖമില്ലാത്ത,ഉള്ളു തുറന്നു ചിരിക്കാൻ കഴിയാത്ത ജീവനുള്ള ശവശരീരങ്ങളെ ദിവസേന നമ്മൾ എത്രയെത്ര കാണുന്നതാണ്.
സിനിമയിൽ അപൂർണ്ണമായ ഒരു സംഗീതത്തിന്റെ ബാക്കി വരികളെ തേടി ഒരിക്കൽ കിസ്സി ഇറങ്ങുന്നുണ്ട്.സത്യത്തിൽ അവൾ ഇറങ്ങുന്നത് അവളുടെ അപൂർണമായ ജീവിതം തേടി തന്നെയാണ്.അർബുദമുള്ളത് കൊണ്ട് മറ്റുള്ള സാധാരണ പെൺകുട്ടികളുടെ വികാര വിചാരങ്ങളോടെ ജീവിക്കാൻ കഴിയാത്ത തന്റെ ജീവിതത്തിന് അല്പമെങ്കിലും പൂർണ്ണതയേകാൻ താൻ തേടി അലയുന്ന ആ ബാക്കി വരികൾക്ക് സാധിക്കുമെന്ന് അവളുറച്ചു വിശ്വസിക്കുന്നു.
അത് തേടി അലഞ്ഞ അവളെ കാത്തിരിക്കുന്നത് "പൂർണ്ണമായതൊന്നും ആരുടെയും ജീവിതത്തിൽ ഇല്ല" എന്ന തിരിച്ചറിവ് മാത്രമാണ്.
എല്ലായിടത്തും എല്ലാവരേയും കാത്തിരിക്കുന്നത് ഒരേ ഒരു സത്യം മാത്രമാകുന്നു.
"മരണം" എന്ന മൂന്നക്ഷരം മാത്രാമാണ് ആ സത്യമെന്ന് നിങ്ങൾ നിസ്സാരമായി തെറ്റിധരിച്ചു പോകരുത്.സത്യമായും ആ സത്യമതല്ല തന്നെ.
ജീവിതത്തെ അതിന്റെ എല്ലാ മാനവും നൽകി മുൻപോട്ട് കൊണ്ട് പോകുന്ന ഏറ്റവും പ്രിയപ്പെട്ടവർ ഒരു ദിവസം നഷ്ടപ്പെട്ടു പോകുമ്പോ..."ഇനി അവരില്ല"
എന്ന ഭാരവും പേറി വീണ്ടും ഭൂമിയിൽ കഴിയേണ്ടി വരുന്നവരുടെ "വേദന" മാത്രമാകുന്നു അത്.
ജനനവും മരണവും ആവർത്തിക്കുന്നിടത്തോളം കാലം സ്നേഹവുമുണ്ടാകും
എന്നത് കൊണ്ട് തന്നെ ലോകമുള്ളടത്തോളം കാലം സ്നേഹം കൊണ്ട് മുറിവേറ്റ ഹൃദയങ്ങളും ,അവരുടെ നോവും ഭൂമിയിൽ നിലനിൽക്കുക തന്നെ ചെയ്യും.
കിസ്സി ശരിയായ അർത്ഥത്തിൽ ജീവിച്ചു തുടങ്ങുന്നത് പോലും ആ തിരിച്ചറിവിന് ശേഷം മാത്രമാണല്ലോ..!
സ്നേഹിക്കുമ്പോഴും,സ്നേഹിക്കപ്പെടുമ്പോഴും സ്വാഭാവികമെന്ന പോലെ അതിൽ രണ്ട് വിഭാഗങ്ങളും രൂപപ്പെടുന്നു.
ഒന്ന് സ്നേഹത്തെ തണലായി തേടുന്നവർ,
മറ്റൊന്ന് സ്നേഹത്തിൽ തണലായി മാറുന്നവർ.
ഈ രണ്ട് പേരിൽ ആർക്ക് ആരെയാണ് ആദ്യം നഷ്ടപ്പെടുന്നത്.അതിനു ശേഷം ആരായിരിക്കും ഭൂമിയിൽ അവശേഷിക്കുക എന്നത് മാത്രമേ ആപേക്ഷികമാകുന്നുള്ളു.
എല്ലാ വിഷമങ്ങളും മറച്ചു വെച്ച് മറ്റുള്ളവർക്ക് താങ്ങായി നിന്ന ഞാനായിരിക്കും
എല്ലാവരേക്കാളും ആദ്യം പോകുക എന്ന് മാനീ തിരിച്ചറിയുന്ന നിമിഷം;തന്റെ മരണാനന്തര ചടങ്ങിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരായ കിസ്സിയും'ജെ.പിയും എന്താണ് പറയുക എന്നറിയാൻ അവരെ അവൻ മുൻകൂട്ടി വിളിച്ച് വരുത്തുന്ന ഒരു രംഗമുണ്ട്.
പരസ്പരം വേദനിക്കാതിരിക്കാൻ വിട പറയൽ പ്രസംഗം പരമാവധി കൂൾ ആക്കാൻ
മൂന്ന് പേരും കിണഞ്ഞു പരിശ്രമിക്കുന്നത് കാണുമ്പോ വൈകാരികമായി മാറേണ്ട ആ രംഗം അതിവൈകാരികമായി മാറി പ്രേക്ഷകരുടെ ഉള്ളു പിടപ്പിക്കും.
ആ സീനിൽ അർബുദം മൂലം രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടു പോയ ജെ.പി തന്റെ സംഭാഷണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
"ഇടയ്ക്കൊക്കെ എനിക്ക് തോന്നും...
ഞാൻ അന്ധനായി മാറിയത് വളരെ നന്നായി എന്ന്.കാരണം മാനി ഇല്ലാത്ത ഈ ലോകം എനിക്കിനി കാണുകയേ വേണ്ടല്ലോ? ഞാൻ അന്ധനായി പോയെങ്കിലും എന്റെ കണ്ണുകളിൽ നിന്ന് ഒരിക്കലും നിന്റെ മുഖം മാഞ്ഞു പോകില്ല"
അതിനു ശേഷം പറഞ് തുടങ്ങുന്ന കിസ്സിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
സാംബിയയിൽ നിന്ന് ജംഷഡ്പൂർ എത്തുമ്പോ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു.
എന്ത് കൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു?
ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ അച്ഛനും അമ്മയും ഞാൻ ഇല്ലാതെ എങ്ങനെ ജീവിക്കും?അത് മാത്രമായിരുന്നു എന്റെ ചിന്ത.
പിന്നീട് പെട്ടെന്നൊരു ദിവസം ഡാൻസ് കളിച്ചു കൊണ്ട് നീ എന്റെ ബോറിങ് ലൈഫിലേക്ക് എൻട്രി ചെയ്തു..ഇത്രേയേറെ ശല്യക്കാരനായ ഒരാളെ ഞാൻ അതിനു മുൻപ് കണ്ടിട്ടേ ഇല്ലായിരുന്നു.എനിക്കിനി അത് കാണുകയും വേണ്ട..!
ഓരോ നിമിഷവും ചിരി പടർത്തിക്കൊണ്ട്
അവൻ പതിയെ പതിയെ ജീവിക്കാനുള്ള കാരണമായി മാറുകയായിരുന്നു.
എങ്ങിനെയാണോ അവിചാരിതമായി അവൻ എന്റെ ജീവിതത്തിലേക്ക് എൻട്രി ചെയ്തത് അത് പോലെ തന്നെ ഒരു ദിവസം അപ്രതീക്ഷിതമായി അവൻ എന്റെ ജീവിതത്തിൽ നിന്നും എക്സിറ്റ് ചെയ്ത് പോയി"
രണ്ടു ദിവസം കഴിഞ്ഞു മാനി ഈ ലോകത്തോട് വിട പറഞ്ഞു പോകുമ്പോൾ
കിസ്സിക്കായി ഒരു കത്ത് ബാക്കി വെച്ചിരുന്നു.
കിസ്സി -
ഒരു രാജ്യത്ത് ഒരു രാജാവും ഒരു രാഞ്ജിയുമുണ്ടായിരുന്നു.
പിന്നീട് അവർ മരണപ്പെട്ടു.അങ്ങനെ കഥ കഴിഞ്ഞു.
എല്ലാ മുത്തശ്ശിമാരും പറഞ്ഞു കേൾപ്പിച്ചിട്ടുള്ളത് ഈ കഥയാണ്.
പക്ഷെ..! ഈ കഥ അപൂർണ്ണമാണ്.
എപ്പോഴാണ് ജനിക്കേണ്ടതെന്നോ,എപ്പോ മരിക്കണമെന്നോ നമുക്ക് തീരുമാനിക്കാൻ കഴിയില്ല തന്നെ.പക്ഷേ..!
അതെങ്ങനെ ജീവിക്കണമെന്ന്
നമ്മുടെ മാത്രം തീരുമാനമാണ്.
അത് കൊണ്ട് എന്റെ പ്രിയപ്പെട്ട കിസ്സി ബസ്സു..
ഈ രാജാവ് മരിച്ചു പോയി..
പക്ഷേ എന്റെ റാണി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
അത് കൊണ്ട് നീയുള്ള കാലമത്രയും നമ്മുടെ കഥയും ജീവിച്ചിരിക്കും.
കിസ്സിക്ക് ബാക്കിയുള്ള ജീവിതത്തിൽ തളർന്നു പോകാതെ പിടിച്ചു നിൽക്കാൻ
ഇമ്മാനുവേൽ രാജ്‌കുമാർ ജൂനിയർ എന്ന മാനിയുടെ ഈ വാക്കുകൾ മതിയാകുമായിരിക്കും..
പക്ഷേ മാനി ..?
തനിക്ക് ശേഷം കിസ്സി എങ്ങനെ ജീവിക്കുമെന്ന അതി കഠിനമായ നോവ്
മരണത്തോടൊപ്പവും അവനെ പിന്തുടർന്നിരിക്കണം.
സുശാന്ത് സിംഗ് നിങ്ങൾ എന്തൊരു നടനായിരുന്നു..?
നിങ്ങൾ വിട പറഞ്ഞു പോയ വർഷങ്ങളുടെ അത്ര തന്നെ പ്രായം
"ദിൽ ബെചേര" എന്ന സിനിമക്കായിട്ടും
അതിപ്പോഴും ഞങ്ങളെ നോവിക്കുന്നത് നിങ്ങൾ അറിയുന്നില്ലേ..?
-ഷാനു കോഴിക്കോടൻ-
See less


 

വിഷാദം


 

Saturday, 17 August 2024

KILL - Movie review (Malayalam)

ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന സീനുകളില്ല,പാട്ടുകളില്ല .. പിന്നെ എന്താ ഉള്ളത് ?
ഇടി.. ഒരു മണിക്കൂറും നാല്പത്തി അഞ്ച് മിനിറ്റും ഇടിയോടിടി..ഇടീന്ന് പറയുമ്പോ ഓരോ ഇടിയിലും ഒന്നര ലിറ്റർ ചോരയെങ്കിലും മിനിമം പുറത്തേക്കൊഴുകുന്ന തരത്തിലുള്ള ഇടി. ഒപ്പം ഒട്ടും ബോറടിപ്പിക്കാത്ത ഹോളിവുഡ് ടൈപ്പ് മേക്കിങ് കൂടിയാകുമ്പോ പടം വേറെ ലെവലിലേക്ക് പോയി.
ഫസ്റ്റ് ഹാഫ് കണ്ട് "എപ്പടിഡാ"ന്നും പറഞ്ഞു അന്തം വിട്ടു കണ്ണും മിഴിച്ചു നിക്കുമ്പോ സെക്കന്റ് ഹാഫ് അവിടുന്ന് അതിന്റെ ഡബിൾ മീറ്ററിൽ പിടിച്ചു ഒരൊറ്റ പോക്കാണ്. "ഫ്രൂ ഊഊഊഊഊഊം .. " സിനിമ കഴിയുമ്പോഴേക്ക് തലേന്ന് കിളിയല്ല കൂട്ടത്തോടെ പരുന്തുകൾ പറന്നു പോകും.
ഇടിക്കുന്ന ഓരോ ഇടിയിലും,ഒഴുക്കുന്ന ഓരോ തുള്ളി ചോരയിലും പ്രേക്ഷകരെ ഇമോഷണലി കോർത്തിടാൻ പറ്റുന്നുണ്ട് എന്നുള്ളതാണ് സാധാരണ ത്രൂ-ഔട്ട് ഫൈറ്റുള്ള ആക്ഷൻ സിനിമകളിൽ നിന്നും KILL എന്ന സിനിമയെ മാറ്റി നിർത്തുന്നത്. എന്ന് വെച്ചാൽ ആക്ഷൻ അഭിനേതാക്കളുടെ ആക്റ്റിംങ്ങിനേയോ -ആക്റ്റിംഗ് അവരുടെ ആക്ഷൻസിനേയോ ബാധിക്കുന്നില്ല.അത് കൊണ്ട് കൂടിയാണ് കാണുന്ന പ്രേക്ഷകർ അന്തം വിട്ടു കൊണ്ട് "എപ്പടി -ഡാ" എന്ന് ചോദിച്ചു പോകുന്നതും. അത് കൃത്യമായി വർക്ക് ആകാൻ കാരണം സംവിധായകൻ അതിനെ കറക്റ്റ് ആയി ബ്ലെൻഡ് ചെയ്ത രീതി കൊണ്ടാണ്.

kill


ഉദാഹരണത്തിന് : സാധാരണ ഒട്ടു മിക്ക സിനിമകളിലും നമ്മൾ കാണുന്നത് പ്രധാന വില്ലൻ തന്റെ ഗാങിലെ ഒരു കൂട്ടം ആളുകളുമായി വരുമ്പോ അതിലെ പ്രധാനികളായ ഒന്നോ രണ്ടോ പേർക്കപ്പുറം ബാക്കി ഉള്ളവർക്കെല്ലാം ആക്ഷൻ പറയുമ്പോ ചുമ്മാ മറിയാനോ , കുത്തു കൊള്ളാനോ , പിറകിൽ കിടന്നു അലറാനോ ഉള്ള കർത്തവ്യം മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിനീത് ശ്രീനിവാസൻ "അപ്പു അങ്ങനെ അല്ല" എന്ന് പറയുന്ന പോലെ "എന്നാൽ കില്ലിൽ അങ്ങനെ അല്ല" നായകൻറെ ഭാഗത്തുള്ള കഥാപത്രങ്ങൾക്ക് മാത്രമല്ല വില്ലൻ ഗാങ്ങിൽ പെട്ട ഓരോരുത്തരുടെ ഇമോഷൻസിനേയും നൈസ് ആയി ബ്ലെൻഡ് ചെയ്താണ് സിനിമ കൊണ്ട് പോകുന്നത്. അത് കൊണ്ട് തന്നെ പ്രതിനായകൻറെ ഭാഗത്തു നിൽക്കുന്നവർക്ക് കിട്ടുന്ന ഓരോ ഇടിയിലും പ്രേക്ഷകന് മറ്റുള്ള സിനിമയിൽ കിട്ടുന്നതിനേക്കാൾ സാറ്റിസ്ഫാക്ഷൻ കിട്ടുന്നതിന് ഇതൊരു പ്രധാന കാരണവുമാകുന്നു.
ആശിഷ് വിദ്യാർത്ഥിയൊക്കെ പല തരത്തിലുള്ള വില്ലൻ വേഷങ്ങൾ കൂളായി വന്നു ചെയ്തു പോകുന്നത് നമ്മളെത്രയോ വർഷങ്ങളായി കാണുന്നതാണ്. അത് കൊണ്ട്തിൽ വലിയ പുതുമ പറയാനൊന്നുമില്ല. എടുത്തു പറയാനുള്ളത് രണ്ടു പേരുകളാണ് . ലക്ഷ്യ & രാഘവ്.
ഇതിൽ നായകനായി വന്നിട്ടുള്ള "ലക്ഷ്യ" എന്ന അഭിനേതാവിന്റെ ഡെബ്യു മൂവി ആണിതെന്ന് പറഞ്ഞു തന്നെ അറിയിക്കണം. അത്ര പെർഫെക്റ്റ് ആയിട്ട് ആക്ഷനും ഇമോഷൻസുമെല്ലാം ചെയ്തു വെച്ചിട്ടുള്ളത്.
എന്നാൽ പാടേ അമ്പരപ്പിച്ചു കളഞ്ഞത് രാഘവാണ്. എപ്പോഴും കളി പറഞ്ഞു നടക്കുന്ന കോമഡി പീസായി മാത്രം കണ്ടിട്ടുള്ള "രാഘവ് ജുയൽ" വില്ലത്തരം അതിന്റെ പീക്കിൽ കൊണ്ട് പോയി ഞെട്ടിച്ചു കളഞ്ഞു.ഡാൻസിൽ അപാരമായ പ്രാവീണ്യമുള്ള രാഘവുൾപ്പെട്ട ആറോളം സിനിമകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ എജ്ജാതി റീ-എൻട്രിയാണ് പഹയൻ നടത്തി കളഞ്ഞത്. രാഘവിനെക്കൊണ്ട് ഈ തരത്തിൽ വില്ലനിസം കാണിക്കാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ ഫിലിം മേക്കറിന് ബിഗ് സല്യൂട്ട്.
ഇതൊന്നും കൂടാതെ "തുമരാ സാത് ജീനെ കേലിയെ മർന സറൂറിഹേ?" (നിന്റെ കൂടെ ജീവിക്കാനായി മരിക്കണമെന്ന് നിർബന്ധമാണോ) എന്നൊരു ചോദ്യം ക്‌ളൈമാക്‌സിൽ നായികയെക്കൊണ്ട് നായകനോട് ചോദിപ്പിച്ചു കൊണ്ട് ഇതിന്റെ രണ്ടാം ഭാഗം ഇറക്കിക്കൊണ്ടു ആദ്യഭാഗത്തിന്റെ പേര് കളയാൻ ഉദ്ദേശിക്കുന്നില്ല എന്നുറപ്പു കൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
-ഷാനു കോഴിക്കോടൻ-


 

ഉള്ളൊഴുക്ക് - Movie review


 മോൾക്കെന്നോട് ദേഷ്യമാണോ ?

എന്തിന് ?
അല്ല ..! ഞാനല്ലേ ഈ കല്യാണത്തിന് നിന്നെ നിർബന്ധിച്ചത്.

പരസ്പര പൂരകങ്ങളായ ഒരു ഇണയുണ്ടാകുക എന്ന മനോഹര സങ്കല്പത്തിൽ നിന്ന് മാറി വിവാഹമെന്നത് കടുംബ മഹിമയും,പേരും നോക്കി പെണ്മക്കളെ കുടിയൊഴിപ്പിക്കാനുള്ള ഉപാധിയാണെന്നു കരുതിപ്പോരുന്ന തലമുറയിലെ ലക്ഷോപലക്ഷം മാതാപിതാക്കൾ നേരിട്ടല്ലെങ്കിലും സ്വന്തം മനസ്സിനോടെങ്കിലും ചോദിച്ചു കാണും ജിജിയെന്ന അമ്മ മകൾ അഞ്ജുവിനോട് ചോദിച്ച ഈ ചോദ്യം.

ഉള്ളൊഴുക്കിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ (ലീലാമ്മ-അഞ്ജു )സ്നേഹം കൊണ്ട് മുറിവേറ്റവരെന്നോ സ്നേഹം കൊണ്ട് കബളിപ്പിക്കപ്പെട്ടവരെന്നോ വിളിക്കാം.അമിതമായ സ്നേഹം സ്വാർത്ഥതയിലേക്ക് വഴി മാറുമ്പോ ചിലരാ സ്നേഹം കൊണ്ട് കബളിക്കപ്പെടുന്നു. ചിലർക്കാ സ്നേഹം കൊണ്ട് മുറിവേൽക്കുന്നു. അതുണ്ടാക്കുന്ന സ്വാർത്ഥതയുടെ ആഴം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാകുന്ന മുറിപ്പാടിന്റെ ആഗാധം പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് കൂടെ മനസ്സിലാക്കുമ്പോഴാണ് "സ്നേഹം" ഒരു ഇരു തല മൂർച്ചയുള്ള വാളാണെന്നു തിരിച്ചറിയുക.

വന്യമൃഗങ്ങളുടെ ജീവിതം കണ്ടിട്ടില്ലേ? വിശപ്പും സ്വന്തം നില നിൽപ്പും മാത്രമാണവിടെ നീതി. മുൻപിൽ നിൽക്കുന്നതാരാണെന്നതിനോ അവരുടെ വേദന എന്താണ് എന്നതിനോ അവിടെ സ്ഥാനമില്ല. ഭൂമിയിലെ സസ്തനികളിൽ സഹജീവികളോടുള്ള സ്നേഹവും,സഹതാപവും,സഹാനുഭൂതിയും മനുഷ്യർക്കുള്ള മാത്രമുള്ള സവിശേഷതയാണ് എന്ന് വാഴ്ത്തിപ്പാടുമ്പോഴും സവിശേഷ ഗുണമായ ഈ സ്നേഹം തന്നെ അതിനെ എതിരിദിശയിലേക്ക് നയിക്കുന്നു എന്നത് ഒരു കണക്കിന് എത്ര വലിയ വിരോധാഭാസമാണല്ലേ ?

സ്നേഹമുള്ളപ്പോ തന്നെ പ്രാക്ടിക്കലും കൂടി ആണ് എന്ന് കാണിക്കാനാണോ ..അതോ സ്നേഹമുണ്ടെന്നു പറഞ്ഞാലും സ്ത്രീകളോളം തീവ്രത പുരുഷന്മാരുടെ സ്നേഹത്തിനില്ലാ എന്ന് കാണിക്കാൻ ആണോ ക്ലൈമാക്സ് ആകുമ്പോഴേക്കും രാജീവിനെ സ്വിച് ഇട്ട പോലെ മാറ്റിയത് എന്നറിഞ്ഞു കൂടാ. ഭൂരിഭാഗം വരുന്ന പുരുഷന്മാരുടെ പ്രതിനിധി എന്ന രീതിയിൽ അങ്ങനെ ചോദിപ്പിച്ചതിനു തെറ്റ് പറയുകയും ചെയ്തു കൂടാ. പക്ഷേ ...! അങ്ങനെ ആണെങ്കി തന്നെ തുടക്കം മുതലേ രാജീവിന് അത് പോലൊരു ഷെയ്ഡ് കൂടെ ഉള്ളതായി കാണിക്കാമായിരുന്നു എന്ന് തോന്നി.

സ്നേഹമെന്ന തിരിച്ചു കയറാൻ പറ്റാത്ത ചുഴിയിൽ പെട്ട് പോയ രണ്ടു സ്ത്രീകളുടെ മാനസികസംഘർഷങ്ങൾ അതെ പടി ശരീരത്തിലൂടെനീളം കൊണ്ട് വന്ന ഉർവ്വശി ചേച്ചിയും പാർവതി തിരുവോത്തും കഥാപാത്രങ്ങളെ ബ്രില്ലിയൻറ് ആയി ചെയ്തു വെച്ചിട്ടുണ്ട്. രണ്ടു പ്രതിഭകളുടെ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമ ഇനിയും കാണാത്ത സിനിമാസ്വാദകരുണ്ടെങ്കിൽ നിങ്ങൾക്ക് നഷ്ടമാകുന്നത് ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും.

-ഷാനു കോഴിക്കോടൻ

ചന്ദു ചാമ്പ്യൻ - Movie review

 


നീ വീട്ടിലേക്ക് തന്നെ തിരിച്ചു പൊയ്ക്കോ. നിന്നെ പോലുള്ള കോമാളികൾക്കുള്ളതള്ള സൈന്യം.(കൂടെയുള്ള സൈനികനുമായി അടിയുണ്ടാക്കിയതിന് മേലുദ്യോഗസ്ഥൻ പണിഷ്മെന്റ് ചെയ്യിക്കുന്നതിനിടെ അയാളെ വഴക്കു പറയുകയാണ്)
ഞാൻ മടങ്ങി പോകില്ല സർ.
തീർച്ചയായും പോകേണ്ടി വരും.
എനിക്ക് പോകാൻ കഴിയില്ല സർ.ജീവിതത്തിൽ എന്തെങ്കിലുമൊന്ന് നേടാതെ ഞാൻ തിരിച്ചു പോകത്തില്ല.
അത് അടി ഉണ്ടാക്കുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു.
അത് ..അതയാൾ എന്നെ നോക്കി ചിരിച്ചു .. എന്റെ സ്വപ്നത്തെ ഒരു തമാശയായി കണ്ടു..അങ്ങനെ സംഭവിച്ചതാണ്.
എന്താണ് നിന്റെ സ്വപ്നം?
ഒളിപിക്‌സ്...ഒളിമ്പിക്സ് ആണെന്റെ സ്വപ്നം.
50കളിൽ ഇന്ത്യയുടെ ഫുട്ബോൾ കോച്ചായിരുന്ന സൈദ് അബ്ദുൾ റഹീമിന്റെ ബയോ പിക് ആയ "മൈതാൻ" കണ്ടു കിടുങ്ങിയ ശേഷമാണ് ചന്ദു ചാമ്പ്യൻ കാണുന്നത്. ബയോ പിക് ആണെങ്കിലും ഒട്ടും മടുപ്പിക്കാതെ എടുത്ത കിടിലൻ എൻട്രട്രെയിനർ.അതാണ് "ചന്ദു ചാമ്പ്യൻ".
സിനിമാക്കഥകളെ വെല്ലുന്ന ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും നടത്തി ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഗോൾഡ് മെഡൽ എന്ന നേട്ടത്തിലേക്ക് നടന്ന മുരളികാന്ത് പേട്കറിന്റെ ജീവിത കഥയാണ് ഈ സിനിമ.ബജരംഗി ഭായിജാനും,ഏക് ദാ ടൈഗറും ,83യും ഒക്കെ എടുത്ത് കബീർ സിങ് തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ.
ശാരീരികമായും,മാനസികമായും നായകൻ നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളികൾ മികച്ച രീതീയിൽ സ്‌ക്രീനിൽ അവതരിപ്പിച്ച് തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് നടത്താൻ കാർത്തിക് ആര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇമോഷൻസിന്റെ കൂടെ സിനിമയിൽ അതാത് കാലങ്ങൾ ആവിശ്യപ്പെടുന്നതിനനുസരിച്ച് പല തവണയായി ബോഡി ട്രാൻസ്ഫോർമേഷനും കാർത്തിക് നടത്തിയിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.
1947ൽ സ്വാതന്ത്ര്യമായ രാജ്യം
ഒന്ന് കെട്ടിപ്പെടുക്കുന്നതിന് മുൻപാണ് രാജ്യത്തിന് വേണ്ടിയൊരു മെഡൽ എന്ന സ്വപ്നവും പേറി പഠനത്തിൽ താല്പര്യമില്ലാത്ത നാട്ടിലും വീട്ടിലും പരിഹാസ കഥാപാത്രമായ മുരളികാന്തെന്ന ഈ മനുഷ്യനോടിക്കൊണ്ടിരുന്നത് എന്നോർക്കണം.പതിറ്റാണ്ടുകൾക്ക് മുൻപേ നടന്ന സംഭവങ്ങൾ ആയത് കൊണ്ട് തന്നെ ഒന്നിനെകുറിച്ചും ആർക്കും ഒരറിവും ഇല്ലായിരുന്നു. ഇങ്ങനെ ഒരു പ്രതിഭയെ കുറിച്ച് രാജ്യമറിയിന്നതും ശേഷം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിക്കുന്നതുമെല്ലാം ഈ കഴിഞ്ഞ 2017ൽ മാത്രമാണ്.
മുരളികാന്ദ് പാടേക്കർ എന്ന അസാമാന്യ മനുഷ്യന്റെ സിനിമയെ വെല്ലുന്ന ജീവിതം ഒരു വശത്ത്. കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ വൺ മാൻ ഷോ നടത്തുകയും ചെയ്യുന്ന കാർത്തിക്ക് ആര്യ മറുവശത്ത്. അങ്ങനെ എല്ലാം കൊണ്ടും തൃപ്തി നൽകുന്ന മികച്ചൊരു ദൃശ്യവിഷ്കരണം.
നിങ്ങളൊരു സിനിമാസ്വാദകനാണ് എങ്കിൽ ഈ സിനിമക്ക് വേണ്ടി ചിലവാക്കുന്ന സമയം എന്തായാലും പാഴായിപ്പോകില്ല.
പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ സജസ്റ്റ് ചെയ്യാവുന്ന നല്ലൊരു ഇൻസ്പിരേഷനൽ മൂവി. കൂടിയാണ് "ചന്ദു ചാമ്പ്യൻ".
തന്റെ മേൽ മറ്റൊരാൾ ചിരിക്കുമ്പോഴേല്ലാം തളർന്നു പോകുകയോ നിരാശപ്പെടുകയോ ചെയ്യാതെ "ഏയ്‌...ഹസ്ത ക്യൂ ഹെ" (താനെന്തിനാടോ എന്നെ നോക്കി ചിരിക്കുന്നത്) എന്ന് ചോദിച്ചു മുന്നേറുന്ന നായകനെ കണ്ടപ്പോ ഞാനാറിയാതെ മനസ്സിലങ്ങനെ പറഞ്ഞു.
"ഇൻസൽറ്റ് ആണല്ലോ മുരളി ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്ന്"
-ഷാനു കോഴിക്കോടൻ-


വിനോദ് ഗണപത് കാംപ്ലി.

 

സച്ചിൻ എന്തിനാണ് ഭൂമിയിൽ അവതരിച്ചത് എന്ന് ചോദിച്ച അതിനു മറുപടി പറയാൻ നമ്മൾ രണ്ടാമതൊന്നു ആലോചിച്ചെന്ന് വരില്ല.എന്നാൽ പ്രതിഭയിൽ അത്ര തന്നെ ഉയരത്തിൽ നിൽക്കുന്ന മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.അതാണ് വിനോദ് ഗണപത് കാംപ്ലി.
സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന് ഇതിഹാസത്തിനോടൊപ്പം തന്നെ വിനോദ് കാംബ്ലി എന്ന പേര് ചേർത്ത് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനേക്കാൾ വേഗത്തിൽ കാംബ്ലി ആയിരം റൺസ് തികച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
സച്ചിനും കാംബ്ലിയും ചേർന്ന പാർട്ടണർഷിപ് ലോകം മുഴുവൻ ചർച്ച ചെയ്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു.
1988ൽ തന്റെ സ്ക്കൂൾ കാലഘട്ടത്തിൽ ബാല്യകാല സുഹൃത്തായ സച്ചിനുമൊത്ത് 664 റൺസിന്റെ റെക്കോർഡ് കൂട്ട്കെട്ടുണ്ടാക്കിയാണ് ക്രിക്കറ്റിലേക്ക് തന്റെ വരവറിയിക്കുന്നത്. ആ ഇന്നിങ്സിൽ കാംബ്ലി തന്റെ പേരിലേക്ക് ചേർത്തെഴുതിയത് 349 റൺസായിരുന്നു. ശേഷം നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് രഞ്ജിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.അവിടുന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ച കാംബ്ലി ഏഴു മാച്ചിനുള്ളിൽ തന്നെ രണ്ട് ഡബിൾ സെഞ്ച്വറിയും രണ്ടും സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.

































ഏത് ക്രിക്കറ്ററും കൊതിക്കുന്ന സ്വപ്നതുല്യമായ തുടക്കം.ഏകദിനത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്ത കാംബ്‌ളിക്ക് പക്ഷേ പിന്നീടങ്ങോട്ട് സ്ഥിരത നില നിർത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും കാംബ്ലി എന്ന പേരിൽ വിശ്വാസം ഉള്ളത് കൊണ്ടും അയാളുടെ പ്രതിഭ അറിയാവുന്നതു കൊണ്ടും മാത്രം പത്തോളം തവണ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഒരു തവണ ട്രാക്കിലായാൽ പിന്നീടയാളെ തടഞ്ഞു നിർത്താൻ കഴിയില്ല എന്ന് സെലെക്ടർമാർക്കറിയാവുന്നത് കൊണ്ടാകാം ഇത്രയും തവണ ടീമിലെത്തിപ്പെടാൻ അയാൾക്ക് കഴിഞ്ഞത്.
96ലെ വേൾഡ് കപ്പിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ ഉയർത്തിയ 252 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 120 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.രോഷകുലരായ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു കളി തടസ്സപ്പെടുത്തിയപ്പോൾ10റൺസുമായി കാംബ്ലി ക്രീസിൽ തന്നെ ഉണ്ടായിരുന്നു.
കാണികളുടെ ഇടപെടൽ മൂലം കളി നടക്കില്ല എന്ന് ഉറപ്പാക്കി ലങ്കയെ വിജയിയായി പ്രഖ്യാപിക്കുമ്പോ പൊട്ടിക്കരഞ്ഞു ഗ്രൗണ്ട് വിട്ടു പോകുന്ന കാംബ്ലി ഓരോ ക്രിക്കറ്റ് ആസ്വാദകന്റേയും മനസ്സിൽ നിന്ന് ഇന്നും മായാത്ത നോവാണ്.അന്നങ്ങനെ ഒരു ട്രാജഡി നടന്നില്ലായിരുന്നു എങ്കിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് പേരെടുത്തിട്ടുള്ള അയാൾ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയത്തിലേക്ക് നയിക്കും എന്ന് കരുതി കാത്തിരുന്നവരായിരുന്നല്ലോ ഏറെയും.അതിനു ശേഷം കാംബ്ലിയെ ഗ്രൗണ്ടിൽ കാണുന്നതിനേക്കാൾ കണ്ടത് മറ്റുള്ള വാർത്തകളിൽ ആയിരുന്നു.



രണ്ടായിരാമാണ്ടിൽ അവസാനം ഏകദിനം കളിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വീണ്ടും ഒൻപത് വർഷങ്ങൾ കഴിഞ് 2009ലാണ്.സച്ചിനുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കുമ്പോ തന്നെ അയാൾ സച്ചിന്റെ ഏറ്റവും വലിയ ആരാധകനുമായിരുന്നു.
സച്ചിൻ ഫോമൗട്ടായി വിമർശനം നേരിടുന്ന ഘട്ടങ്ങളിൽ എല്ലാം അയാൾ സച്ചിന് വേണ്ടി ശക്തമായി വാദിക്കാൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു.വിനോദ് കാംബ്ലി എന്ന പ്രതിഭാധനനായ താരത്തിന്റെ ജീവിതവും അയാൾ നടത്തിയ പല വിവാദ പ്രസ്താവനകളും ഒറ്റയടിക്ക് ഓടിച്ചു നോക്കുമ്പോൾ തോന്നുന്നത് ശുദ്ധനായ ഒരാൾ തന്റെ വ്യക്തി ജീവിതവും കരിയറും ഒരുമിച്ചു കൊണ്ട് പോകുന്നതിൽ പരാജയപ്പെട്ടു പോയി എന്നാണ്.
ഒരേ സമയം റെക്കോർഡ് പ്രകടനം കാഴ്ചവെച്ച് തുടങ്ങിയവരായത് കൊണ്ട് തന്നെ അയാളെപ്പോഴും സച്ചിനുമായി താരതമ്യപ്പെടുമായിരുന്നു.സച്ചിൻ ലിഫ്റ്റിൽ കയറി ഉയരങ്ങളിലേക്ക് പോയപ്പോ താൻ കോണി വഴി കയറിയത് കൊണ്ടാണ് ഇടക്ക് വെച്ച് തളർന്നു വീണതെന്ന് അയാൾ അപ്പൊഴൊക്കെ തമാശയായി പറഞ്ഞു.
ഇത് കാംബ്ലി തന്നെയാണോ എന്ന് സംശയം തോന്നുന്ന രൂപത്തിൽ ഒട്ടും വയ്യാതെ അവിടെയും ഇവിടേയുമിങ്ങനെ കാണാൻ തുടങ്ങിയിട്ടു ഇപ്പൊ കുറച്ചായി.
എവിടുന്നു എങ്ങോട്ടാണ് വീണു പോയതെന്നോ ആ വീഴ്ചയുടെ ആഘാതം എത്രയാണെന്നോ തിരിച്ചറിയാൻ സാധിക്കാത്തതു കൊണ്ടാകണം ഒരു പക്ഷേ അയാൾക്കിപ്പോഴും ഈ രൂപത്തിലും മറ്റൊന്നും ആലോചിക്കാതെ പുറത്തിറങ്ങി നടക്കാൻ പറ്റുന്നത്. വിവാദങ്ങൾ ഉണ്ടാക്കാക്കാനായിട്ടുണ്ടെങ്കിലും ഊർജ്ജസ്വലനായി അദ്ദേഹം അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ.
-ഷാനു കോഴിക്കോടൻ

നടന്ന സംഭവം - Movie review

 

നമ്മുടെ നാട്ടിൽ ....അല്ല..! പൊതുവെ ലോകത്തുള്ള എല്ലാ നാട്ടിലും "പറയാനുള്ളത് മുഖത്തു നോക്കി പറയും" എന്നൊരു പ്രയോഗമുണ്ടല്ലോ ..ഹാ ..!ഉണ്ട്. അങ്ങനൊരു പറച്ചിൽ പുരുഷന്മാരോടായിട്ടു നടത്തുകയാണ് സംവിധായകൻ വിഷ്ണു നാരായൺ ഈ സിനിമയിലൂടെ ചെയ്തിട്ടുള്ളത്.
ചിലരെയൊക്കെ കുത്തി നോവിക്കാൻ ശ്രമിക്കുമ്പോഴും നർമ്മത്തിൽ ചാലിച്ചെടുത്ത ക്‌ളീൻ എന്റർട്രെയിനർ കൂടിയാണ് ചിത്രം. എന്നാൽ ഒരു സമ്പൂർണ്ണ ചിരിപ്പടം ആണോന്നു ചോദിച്ച അല്ല താനും. ബിജു മേനോൻ,ശ്രുതി രാമചന്ദ്രൻ,ലിജിമോൾ ജോസ്, സുരാജ് വെഞ്ഞാറമ്മൂട് , സുധി കോപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ Sanuja Somanath , Athira Harikumar , അഞ്ജു എബ്രഹാം എന്നിങ്ങനെ ഒരു കൂട്ടം പെൺപടയുമുണ്ട്.
വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രേ പല കഥാ പാത്രങ്ങൾക്കുമുള്ളൂ എങ്കിലും അതെല്ലാം പ്രേക്ഷകർക്ക് മനസ്സിൽ തങ്ങി നിൽക്കാൻ പോന്നവയാണ് എന്നുള്ളത് ഇതിലെ ഒരു പ്രത്യേകതയാണ്. നല്ല നടനായിട്ടും ഇപ്പൊ അധികം ചിത്രങ്ങളിൽ കാണാതിരുന്ന സുധി കോപ്പയെ വീണ്ടും കണ്ടപ്പോ സന്തോഷം തോന്നി.
സുരാജിനെ പോലൊരു ഭർത്താവും അയാളുടെ ഭാര്യയും ഒരുമിച്ചിരുന്നീ സിനിമ കാണുമ്പോ എന്തായിരിക്കും അവിടെ സംഭവിക്കുക എന്നൊരു കൗതുകം സിനിമ കാണുമ്പോ മനസ്സിൽ തോന്നിയിരുന്നു. അന്യന്റെ ജീവിതത്തിലേക്ക് തലയിട്ടു നോക്കാനുള്ള മനുഷ്യരുടെ ത്വരയെയാണ് പ്രധാനമായും വിഷയമാക്കി എടുത്തിട്ടുള്ളത്.പിന്നെ ദാമ്പത്യ ജീവിതത്തിൽ പുരുഷൻ അറിയാതെ പോകുന്ന കാര്യങ്ങളും.ബോറടിക്കാതെ ആസ്വദിച്ച് കാണാവുന്ന അതോടൊപ്പം തന്നെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു കുഞ്ഞു ചിത്രം.
-ഷാനു കോഴിക്കോടൻ-

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...