Friday, 22 May 2020

അല്‍ഹംദു ലില്ലാഹ് ! അന മിസ്കീന്‍

കർഫ്യു രാത്രി എട്ട് മണി മുതൽ രാവിലെ ആറു മണി വരെ ആക്കിയതിൽ പിന്നെ രാത്രി കഴിക്കാനുള്ള ഭക്ഷണവും നേരത്തെ വാങ്ങി വെക്കുകയാണ് പതിവ്. കാരണം നോമ്പ് തുറന്നു കഴിഞ്ഞ പിന്നെ എട്ട് മണിയിലേക്ക് അധികം ദൂരമില്ലല്ലോ?
ഒന്ന് അതിനിടക്ക് കണ്ണൊന്നു മാളി പോയ പിന്നെ പട്ടിണിയാകും.അതു കൊണ്ടാണ് ഭക്ഷണം വാങ്ങുക എന്ന ടാസ്ക് നേരത്തെയാക്കാൻ തീരുമാനിച്ചതും.
റോഡിൽ അധികം പേരൊന്നുമില്ല.
കഴിക്കാൻ എന്ത് വാങ്ങണം എന്നാലോചിച്ചിങ്ങനെ നടക്കുകയാണ്.
നോമ്പിനിതു വരെ റൈസ് കഴിച്ചിട്ടില്ല.
നോമ്പ് തുറക്ക് ഫ്രൂട്ട്സ് , രാത്രി കഴിക്കാൻ ചപ്പാത്തി ഈ ഒരു ഫോർമാറ്റ്‌ലാണ് എറിയ ദിവസവും കഴിഞ്ഞു പോന്നതും. അതു കൊണ്ട് തന്നെ ഇന്ന് റൈസ് വാങ്ങിയലോ എന്നൊരാലോചനയും മനസ്സിലുണ്ട്. നോമ്പ് കഴിയാന്‍ ഒരു ദിവസം കൂടിയല്ലേ ബാക്കിയുള്ളൂ.
അങ്ങിനെ ഭക്ഷണ കാര്യത്തെ കുറിച്ച് ആലോചിച്ചങ്ങനെ സൂപ്പർ മാർക്കറ്റിൽ കയറി നോമ്പ് തുറക്കാൻ ആവിശ്യത്തിനുള്ള ഫ്രൂട്ട്സ് വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് അല്പം അകലെ നിന്നായി ആരോ വിളിക്കുന്നത് പോലെ തോന്നിയത്..
ഹലോ.. ഭായ്.. ഹലോ..
ഞാൻ തിരിഞ്ഞു നോക്കി..
അതെ വിളിക്കുന്നതെന്നെ തന്നെയാണ്.
മറ്റാരുമപ്പോള്‍ അവിടെയെങ്ങുമില്ല.
അല്പം അകലെയായി മരച്ചുവട്ടിലിരിക്കുന്ന അല്പം പ്രായമുള്ള ഒരു മനുഷ്യനാണെന്നെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്.
ശ്രദ്ധിച്ചു നോക്കിയപ്പോൾ അയാൾക്ക് രണ്ട് കാലുകളും ഇല്ല എന്ന് മനസ്സിലായി.
വഴി യാത്രക്കാരുടെ കയ്യിൽ നിന്നും ലഭിക്കുന്ന എന്തെങ്കിലും സഹായത്തിനായി ഇരിക്കുകയാണാ പാവം‌. അല്പം ദൂരെ ആണെങ്കിലും എനിക്കയാളെ അവഗണിച്ചു പോരാൻ തോന്നിയില്ല.
ഞാൻ അയാൾക്കരികിലെത്തി കയ്യിൽ കരുതിയിരുന്ന നാണയതുട്ടുകൾ എടുത്തു അദ്ദേഹത്തിനു നേരെ നീട്ടി.
അയ്യോ !
ഞാൻ വിളിച്ചത് ഇതിന് വേണ്ടിയല്ല..
ദൂരെ നിന്ന് വിളിച്ചു വരുത്തിയതിനു ക്ഷമാപണമെന്നോണമയാൾ പറഞ്ഞു.
കുഴപ്പമില്ല. ഇത് വാങ്ങിക്കൂ.
ആട്ടെ.. പിന്നെ എന്തിനാണ് നിങ്ങളെന്നെ വിളിച്ചത്?
അയാൾ ഉടനെ തന്നെ അരികിലുള്ള കവറിലേക്ക് വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഇതൊന്നു കൊണ്ട് പോകുമോ?
ഇന്നെന്റെ വയറു നിറയാൻ മാത്രമുള്ള ഭക്ഷണം ദാ...ഈ ചെറിയ പൊതിയിലുണ്ട്.
അൽഹംദുലില്ലാഹ്.
എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അയാള്‍ പറഞ്ഞു.
അയ്യോ ..പേടിക്കണ്ട ..
ഞാന കവര്‍ തൊട്ടിട്ടില്ല.
ഒരു റെസ്റ്റോറന്റുകാര്‍ ‍വെച്ചിട്ട് പോയതാണ്.
ഞാന്‍ വേണ്ടാന്നു പറയുമ്പോഴേക്കും അവര് പോയി.
നോമ്പ് തുറക്കാറാന് ഇനി അധികം നേരമില്ലല്ലോ...?
കയ്യിലുള്ള ഭക്ഷണം മുഴുവന്‍ അപ്പോഴേക്കും എല്ലാവരിലേക്കുമെത്തിക്കാന്‍ ഓടുകയാണവര്‍.
അല്ലാഹ്....
അത് കൊണ്ടല്ല..
എനിക്കിന്നു ഭക്ഷണം വാങ്ങാന്‍ കഴിയുമല്ലോ..?
അതിനു പറ്റാത്തവര്‍ക്കല്ലേ ഇത് കൊടുക്കേണ്ടത്. ?
ഭായ് ...
ഇതാരുടെയെങ്കിലും വയറിലെത്താതെ
ഇവിടെ കിടന്നു കേടു വന്നു പോയാല്‍ എനിക്കിന്ന് ഉറക്കം കിട്ടില്ല...
വെറുതെ കുപ്പ തൊട്ടിയില്‍ കളയുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നിങ്ങളിത് ഭക്ഷിക്കുന്നത്. വിരോധമില്ലെങ്കി നിങ്ങളിത് കൊണ്ട് പോയാ എനിക്കത് ഒരുപാട് സന്തോഷമാകും.
ഈ മുറിയന്‍ കാലും വെച്ച് എനിക്കിത് മറ്റൊരാളെ തേടി പോകാനുള്ള സമയവുമിനിയില്ല.
ഞാന്‍ പിന്നീടൊന്നും പറയാതെ ആ ഭക്ഷണമെടുത്തു കൊണ്ട് അയാള്‍ക്ക് നന്ദി പറഞ്ഞു.
മുഖം മാസ്ക് കൊണ്ട് മറച്ചിരുന്നുവെങ്കിലും അയാളുടെ ചുണ്ടുകളില്‍ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരി എനിക്കയാളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
പോകുന്ന വഴിക്ക് അതേല്‍പ്പിക്കാന്‍ പറ്റിയ വല്ലവരുമുണ്ടോ എന്ന് ഞാന്‍ പരതിയെങ്കിലും ആരെയും കണ്ടില്ല.
ഈ ധാന്യ മണികളില്‍ എന്റെ പേര് തന്നെയായിരിക്കണം റബ്ബ് എഴുതി വെച്ചിരിക്കുന്നത്.
ഒരുപാട് കാലത്തിനു ശേഷം ചോറ് കഴിക്കുക എന്നെ എന്റെ ആഗ്രഹം സാധിച്ചു തരാന്‍ റബ്ബ് തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ഫക്കീറിനെ.
ഞാനിന്നലെ പതിവിലും നേരത്തെ ഭക്ഷണം കഴിക്കാനിരുന്നു.
ജീവിതത്തില്‍ ഇത് വരെ കഴിച്ച ഭക്ഷണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രുചിയായിരുന്നു അതിന്. കാരണം...
അതിലെ ഓരോ ഉളുകള്‍ക്കും ഒരു നുള്ള് ഭക്ഷണത്തിന്റെ മൂല്യം എന്താണന്നറിയാവുന്നോരാളുടെ
പ്രാര്‍ത്ഥനയുണ്ടായിരുന്നു.
അതൊരു ..അനര്‍‍വചീനായമാക്കപ്പെട്ട..
വല്ലാത്ത സ്വാദ് തന്നെ.
അതാസ്വദിക്കാന്‍ പടച്ചവനെന്നെ തന്നെ തിരഞ്ഞെടുത്തുവല്ലോ....?
അല്‍ഹംദു ലില്ലാഹ്...
ഞാനത് മുഴുവന്‍ കഴിച്ചു കഴിഞ്ഞപ്പോ ..
കണ്ണ് നിറച്ചു കാണാന്‍ വേണ്ടി മാത്രം നിറഞ്ഞു കവിയുന്ന തീന്‍ മേശകളെ കുറിച്ചോര്‍ത്തു.
ബാക്കി വന്ന ഭക്ഷണങ്ങളെ പിറ്റേന്ന്‍ ഒരു മനസ്താപവുമില്ലാതെ കുപ്പത്തൊട്ടിയില്‍ കൊണ്ട് പോയി കളയുന്ന മനസ്സുകളെ കുറിച്ചോര്‍ത്തു...
സമ്പത്തിനെ കുറിച്ചല്ലാതെ ഒരിക്കലും ദാരിദ്ര്യത്തെ കുറിച്ചോര്‍ത്ത് ദുഖിക്കരുത് എന്നും..
"അല്‍ഹംദുലില്ലാഹ് ..അന മിസ്കീന്‍"
എന്നാണു പറഞ്ഞു പഠിക്കേണ്ടതു എന്ന നബി വചനങ്ങളെ കുറിച്ചുമോര്‍ത്തു.
ശേഷം മനസ്സ് നിറഞ്ഞു പറഞ്ഞു ...
അല്‍ഹംദ്ലില്ലാഹ് !!
(സര്‍വ്വ സ്തുതിയും നിനക്ക് തന്നെ )
~ഷാനു കോഴിക്കോടന്‍~

Saturday, 25 April 2020

മുന്നറിയിപ്പ്

അഞ്ചാം പാതിര ഇന്നലെ കണ്ടു..
റിപ്പര്‍ രവി,സൈമണ്‍ മഞ്ഞൂരാന് ,‍ ബെഞ്ചമിന്‍ ലൂയിസ് എന്നീ മൂന്നു സൈക്കോ കഥാ പാത്രങ്ങളെ ഒരു സിനിമയിലങ്ങനെ ഒരുമിച്ചു കണ്ടപ്പോഴാണ് മറ്റൊരു സൈക്കോ കഥാപാത്രം മനാസ്സിൽ കയറി വന്നത്.
ഒരു കടുക് മണിത്തൂക്കം അങ്ങടോ ഇങ്ങടോ വീഴാതെ മമ്മൂക്ക കയ്യടക്കത്തോടെ കൈകാര്യം ചെയ്ത മുന്നറിയിപ്പ് എന്ന.സിനിമയിലെ രാഘവന് എന്ന കഥാപാത്രം‍.
നമ്മള്‍ സാധാരണ കണ്ടു ശീലിച്ച സൈക്കോ കഥാപാത്രങ്ങളെ പോലെയുള്ള ഒരു ക്ലീഷേകളും രാഘവനില്ല...അയാള്‍ ശാന്തനാണ്..
അയാള്‍ക്ക് ലോകത്തെ സകല കാര്യങ്ങളെ കുറിച്ചും തന്‍റേതായ കാഴ്ചപ്പാടുകളുണ്ട്. അഭിപ്രായങ്ങളുണ്ട്..ചിന്തകളുണ്ട്.
"സ്വിച്ചിട്ടാ വെളിച്ചം ഉണ്ടാകുന്ന പോലെ സ്വിച്ചിട്ട ഇരുട്ടാകുന്ന വല്ലോം കണ്ടു പിടിച്ചിട്ടുണ്ടോ. ?
ഇല്ലല്ലോ..? ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരു പോലെയാ, രണ്ടിനേം ഇല്ലാതാക്കാൻ പറ്റില്ല, വേണെങ്കിൽ തടയാം,
മറച്ചു പിടിക്കൊക്കെ ചെയ്യാം..
എന്നാലും അത് ഇല്ലാതാവുന്നില്ലലോ, നമ്മള് കാണുന്നില്ലന്നല്ലേ ഉള്ളൂ..?"
"കണ്ണാടിയില്‍ നോക്കുമ്പോ എന്റെ പ്രതിഭിംബം
എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു.
കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെ തന്നെ നില്‍ക്കുമോ ? അതോ എന്റെ കൂടെ പോരുമോ ? ഏതായാലും ഞാന്‍ വീണ്ടും കണ്ണാടി നോക്കുമ്പോ അതവിടെ തന്നെ ഉണ്ട്. എന്നെ തന്നെ നോക്കി." രാഘവന്റെ ചിന്തകളിങ്ങനെ ഒരു സാധാരണക്കാരില്‍ നിന്നൊക്കെ മാറി പട്ടം പോലെ പറക്കുകയാണ്.
സ്വാതന്ത്ര്യം ആണ് രാഘവനെ അലട്ടുന്ന പ്രധാന പ്രശ്നമെങ്കിലും തന്റെ ശിക്ഷാ കാലാവധിയായ പതിനാലു വര്ഷം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും അതൊരു പാരതന്ത്ര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല.
ഇവിടുന്നു പുറത്തിറങ്ങിയ സന്തോഷമുണ്ടാകില്ലേ എന്ന് ചോദിക്കുമ്പോ അതിനു എനിക്കിവിടെ സങ്കടമൊന്നും ഇല്ലല്ലോ എന്നാണയാള്‍ മറുപടി പറയുന്നത്. അതേ സമയം പേടിച്ചിട്ടുള്ള ജീവിതം മഹാബോറാണ് എന്നയാള്‍ വാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
അങ്ങിനെ എങ്കില് സ്വാതന്ത്ര്യമില്ലാതെ ജയിലില്‍ കിടക്കുന്നതോ എന്ന ചോദ്യത്തിനും അയാള്‍ ‍ക്കുത്തരമുണ്ടായിരുന്നു
"നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങിനെ വാഖ്യാനിക്കുന്നു എന്നതാണ് കുഴപ്പം.
നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം എന്നാണയാൾ ആ ചോദ്യത്തിന് മറുപടി നൽകുന്നത്.
കൂടെ ....നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ പറിച്ചു മാറ്റേണ്ടി വരും എന്നും അയാള്‍ പറഞ്ഞു വെക്കുന്നുണ്ട് എങ്കിലും താന്‍ ചെയ്തു എന്ന് പറഞ്ഞു ശിക്ഷയനുഭവിച്ച രണ്ടു കൊലപാതകങ്ങളും താൻ തന്നയാണ് ചെയ്തത് എന്ന് അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറായിട്ടില്ല.
നിഷകളങ്കനായ.. നാവെടുത്താല്‍ ഫിലോസഫി മാത്രം പറയുന്ന രാഘവന്‍ എന്ത് കൊണ്ടായിരിക്കും താന്‍ ചെയ്ത കൊലപാതകങ്ങള്‍ സമ്മതിക്കാതിരുന്നത്? അതിനുള്ള സൂചനകള്‍ അയാള്‍ തന്നെ പലവട്ടം നല്‍കുന്നുണ്ട് പക്ഷേ.. രാഘവന്‍ തന്നെയാണ് കൊലപാതകി എന്നുറപ്പിക്കാന്‍ കുറച്ചു സംശയത്തോടെ ആണെങ്കിലും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
മുന്പ് നടന്ന രണ്ടു കൊലപാതകങ്ങളും ചെയ്തത് താനല്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അയാൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്.
നമുക്ക് മുന്‍പില്‍ തടസ്സമായി നില്‍ക്കുന്നതിനെയെല്ലാം പറിച്ചു മാറ്റണം എന്ന് പറയുന്നതിനോടൊപ്പം തന്നെ ക്യൂബ്യയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും എന്നാ കാര്യം കൂടെ ഇടക്കയാള്‍ ഓര്‍മിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ രാഘവന്റെ ഫിലോസഫി പ്രാകാരം താന്‍ ചെയ്തതൊന്നും കൊലപാതകങ്ങളല്ല മറിച്ചു വിപ്ലവമാണ്.
സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുമ്പോ ഴാണ് വിപ്ലവങ്ങളുണ്ടാകുന്നത്.
രാഘവന്‍ കൊല ചെയ്തവരെ ഒന്നോടിച്ചു നോക്കൂ..
അവരിൽ പൊതുവായ ചില കാര്യങ്ങൾ കാണാം.ഒന്നാമത്തെ കാര്യം അവർ മൂന്ന് പേരും സ്ത്രീകളായിരുന്നു എന്നതാണ്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീ അയാളുടെ ഭാര്യയായിരുന്നു.രണ്ടാമത്തേതു അയാളുടെ യജമാനത്തി മൂന്നാമത്തേത് ജേര്‍ണലിസ്റ്റ് അഞ്ജലിയും.
അഞ്ജലി അയാളെ എഴുതാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതും അവാസാനം അയാളെ ഭരിക്കാന്‍ ശ്രമിക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. ആദ്യം കൊല്ലപ്പെട്ട രണ്ടു പേരും ഇതേ രീതിയിൽ തന്നെ അയാളില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധ്യതയുള്ളവരായിരുന്നു.
അയാളവിടെയെല്ലാം വിപ്ലവം നടത്തി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരെ പറിച്ചു മാറ്റുകയാണുണ്ടായത്.
രാഘവനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അയാളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അസ്വാതന്ത്ര്യമായിട്ടാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ജയിൽ എന്നത് അയാളെ സ്ത്രീകൾ ഒരു തരത്തിലും ഭരിക്കാൻ സാധ്യതയില്ലാത്ത ഇടമാണ് എന്നും അവിടെ താൻ പൂർണ്ണ സ്വാതന്ത്ര്യവാൻ ആണു എന്നും അയാൾ വിശ്വസിക്കുന്നു.
മലയാളത്തില്‍ ഇനിയെത്ര സൈക്കോ കഥാപാത്രങ്ങള്‍ വന്നാലും അതൊക്ക രാഘവനും അയാൾ അവസാനം ചിരിക്കുന്ന ചിരിയുടെയും മേലെ നിൽക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

Thursday, 20 February 2020

ചോല - അനുഭവം


ഒരിടത്തൊരിടത്ത് ഒരു രാജകുമാരനുണ്ടായിരുന്നു
സുന്ദരനും സുമുഖനും ബുദ്ധിമാനുമായ ആ രാജകുമാരന് പക്ഷേ ചോര കണ്ടാല്‍ ഭയമായിരുന്നു.
രാജകുമാരന്റെ പേടി മാറ്റാന്‍ രാജഗുരു ഒരു ഉപായം പറഞ്ഞു കൊടുത്തു .
ആരും പോകാത്ത കാട്ടിലെ ..
ആരും കാണാത്ത കന്യകയുടെ ..
ആരും തൊടാത്ത നിധി എടുത്തു വന്നാല്‍
പേടി മാറും
അങ്ങിനെ രാജകുമാരന്‍ ആരും കാണാത്ത കന്യകയെ തേടി കാട്ടിലേക്ക് പോയി.
അങ്ങിനെ ആ രാജമുകാരന്‍ കാടും മേടും അലഞ്ഞ് കാട്ടു ചോലയും കടന്ന് കന്യകയെ കണ്ടെത്തി.
കാടായ മേടും മേടായ മേടും അലഞ്ഞു തന്നെ തേടി എത്തിയ കുമാരനോട് കന്യക ചോദിച്ചു എന്നില്‍ നിന്നും എന്താണ് വേണ്ടത്.?
കന്യകയുടെ കയ്യിലുള്ള നിധിയുടെ പൊരുള്‍ അറിയാത്ത രാജകുമാരന്‍ അത് മറച്ചു വെച്ച് തന്ത്രപൂര്‍വ്വം മറുപടി പറഞ്ഞു.
"എനിക്ക് നിന്നെ മുഴുവനായി വേണം"
മറുപടി കേട്ട് കന്യക നാണിച്ചു പോയി.
എന്നിട്ട് സങ്കടത്തോടെ പറഞ്ഞു.
"അതിന് ഞാന്‍ എന്റെ വകയല്ലല്ലോ"
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തു,
നിമിഷ സജയനും പുതുമുഖം അഖില്‍ വിശ്വനാഥും ,ജോജു ജോസഫും കഥാ പത്രങ്ങളായി വരുന്ന ചോല
എന്ന സിനിമയുടെ ആരംഭത്തില്‍ തന്നെ കെ.പി.എ.സി ലളിതയുടെ ശബ്ദത്തില് പ്രേക്ഷകരെ‍ കേള്‍പ്പിക്കുന്ന ചെറിയ കഥയാണിത്‌.
കഥയില്‍ തേടി വന്ന രാജകുമാരന് രാജകുമാരി കൊടുക്കുന്ന മറുപടി.
"അതിനു ഞാന്‍ എന്റെ വകയല്ലല്ലോ"
ആ ഒരു മറുപടി തന്നെയാണ് സിനിമ മുഴവന്‍ സംസാരിക്കുന്ന രാഷ്ട്രീയവും.
വളരെ സാവാധാനമായി ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന സിനിമയുടെ തുടക്കം പ്രേക്ഷകരുടെ ക്ഷമയെ കാര്യമായി തന്നെ പരീക്ഷിക്കുമെങ്കിലും പതിയെ പതിയെ തന്നെ കാഴ്ചക്കാരും കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലും.
മൊത്തം മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ നിമിഷ സജയന്‍ അവതരിപ്പിക്കുന്ന എല്ലാത്തിനെയും ഭയത്തോടെ മാത്രം കാണുന്ന ജാനു എന്ന നിസ്സഹായായ പെണ്‍കുട്ടി പ്രതിനിധീകരിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രമല്ല...
വലിയ സാമൂഹ്യ മുന്നേറ്റം തന്നെ നടത്തി കഴിഞ്ഞിരിക്കുന്നു എന്നവകാശപ്പെടുന്ന ഈ കാലത്തും..
ഭയത്തോടെ മാത്രം സമൂഹത്തെ നേരിടേണ്ടി വരുന്ന, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുമ്പോ നൂറു വട്ടം ചിന്തിക്കേണ്ടി വരുന്ന , ചിലപ്പോഴൊക്കെ ആ തീരുമാനങ്ങള്‍ക്ക് വലിയ വില തന്നെ നല്‍കേണ്ടി വരുന്ന ഇപ്പോഴും ഭൂരിപക്ഷ സംഖ്യ തന്നെയുള്ള സ്ത്രീ സമൂഹത്തെയാണ്‌.
തന്റെ കായിക ശേഷിയും തന്ത്രങ്ങളും ഉപയോഗിച്ച് സ്വന്തം ആവിശ്യത്തിനും സുഖങ്ങള്‍ക്കും വേണ്ടി ദുര്‍ബലരായ ഇരകളെ ഒരു മനസ്ഥാപവും കൂടാതെ അടിച്ചമര്‍ത്തുന്ന ജോജു അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രം സൂചിപ്പികുന്നത് കാല കാലങ്ങളായി സമൂഹം പിന്തുടര്‍ന്ന് പോരുന്ന ആണ്‍ മേല്‍ക്കോയ്മയെ തന്നെയാണ്.
എന്തിനും ഏതിനും ഒരു സഹായം ആവിശ്യമുള്ള ദുര്‍ബലനായ കാമുകന്റെ കൂടെ നഗരം കാണാന്‍ വരുന്ന ജാനു എന്ന പെണ്‍കുട്ടി പിന്നീട് കാണുന്നത് താന്‍ ആശ്രയമായി കണ്ട ആള്‍ കരുത്തനായ ആശാന്റെ മുന്നില്‍ വിധേയപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
തന്റെ കൈ കരുത്തിന്റെ ബലത്തില്‍ വളരെ നിഷ്പ്രയാസം തന്നെ ആശാന്‍ തന്റെ കാമ പൂര്ത്തീകരണത്തിനു വേണ്ടി അവളെ ഉപയോഗിക്കുന്നു.
സമനില തെറ്റിയ കാമുകന്‍ നിവൃത്തിയില്ലാതെ
ആശാനെ കൊലപ്പെടുത്തുന്നു.
ഇത് കാണുന്ന പെണ്‍കുട്ടി താന്‍ പീഡിപ്പിച്ച ആള്‍ കൊല്ലപ്പെട്ടത് കണ്ടു വാവിട്ട് കരയുന്നു.
തീര്‍ത്തും സ്ത്രീ വിരുദ്ധതയാണീ കാണിക്കുന്നത് എന്ന് വലിയ എന്ന് പഴി കേട്ട് കൊണ്ടിരിക്കുന്ന രംഗമാണിത്.
എന്നാല്‍ ഒരു ജീവിത കാലം മുഴവന്‍ തന്റെ സ്വപങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂച്ച് വിലങ്ങിട്ട് കൊണ്ട് കൂടെ കൊണ്ട് നടക്കുന്ന ഭര്‍ത്താവ് അഥവാ ആശ്രിതന്‍ മരണപ്പെടുന്ന ദിവസം ഭാര്യ പൊട്ടി പൊട്ടി കരയുമ്പോ അതിനെ ഒരിക്കലും സമൂഹം സ്ത്രീ വിരുദ്ധതയായി കാണാറുമില്ല. മറിച്ചു അതവളുടെ സ്നേഹമായാണ് കരുതി പോകുന്നത്.
ഇവിടെ ദുര്‍ബലാനായ കാമുകനില് വിശ്വാസം നഷ്ടപ്പെട്ട പെണ്‍കുട്ടി പിന്നീട് കൊടും കാട്ടില്‍ ഒരേ ഒരു ആശ്രയമായി കാണുന്നത് തന്നെ പീഡിപ്പിച്ച ആശാനെ തന്നെയാണ്.
ആ ആശ്രയം നഷട്പ്പെടുമ്പോ അവള്‍ അയാള്‍ക്ക് വേണ്ടി കരയുകയും ചെയ്യുന്നു.
കാമുകന്‍ ദുര്‍ബലന്‍ ആണെന്ന് നേരത്തെ തന്നെ തിരിച്ചറിവ് കിട്ടിയിരുന്ന അവള്‍ തന്റെ ആശ്രിതനെ നഷ്ടപ്പെടുത്തിയ കാമുകനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു ദിവസത്തെ സന്തോഷത്തിനു വേണ്ടി നഗരം ചുറ്റാന്‍ വന്നത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞു എന്ന ഭയം കൊണ്ടാണ് വീട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നിസ്സഹായയ ആ പെണ്‍കുട്ടി ഒരു കരുത്തനു മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
അത് കൊണ്ട് തന്നെയാണ് ..
എന്തിനും ഏതിനും സമൂഹം കല്‍പ്പിച്ചു നല്‍കിയ വിലക്കുകളെ ഭയപ്പെട്ടു കൊണ്ട് ലളിത ചേച്ചി പറഞ്ഞ കഥയുടെ അവസാനം രാജകുമാരി പറഞ്ഞ പോലെ "അതിനു ഞാന്‍ എന്റെ വകയല്ലല്ലോ" എന്ന് മാത്രം കരുതി ജീവിക്കുന്ന ഒരു വലിയ കൂട്ടം സ്ത്രീകളുടെ പ്രതീകമായി ജാനു മാറുന്നതും.

ഇത് കൊണ്ടൊക്കെ തന്നെ ..
ചോല പറയുന്നതു പഴി കേട്ടിരുന്ന പോലെ -
സ്ത്രീ വിരുദ്ധതയല്ല..
മറിച്ചു സ്ത്രീപക്ഷമാണ്.
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ് എന്ന് നിങ്ങളുടെ മുന്പിലെക്കായി പിടിച്ചു തരുന്ന ഒരു നേര്‍ചിത്രം.
സ്വന്തം കരുത്തു തിരിച്ചറിയാതെ
അവളൊരു പുരുഷനെ അഭയവും ആശ്രയവും ആയി കണ്ടു ജീവിക്കുമ്പോള്‍‍ അതിനോട് കൂടെ
അവള്‍ അവളുടെ വകയല്ലാതാകുന്നു.
അവളുടെ ശരീരവും ചിന്തകളും അവളുടെതെല്ലാതാകുന്നു.
അവളുടെ തീരുമാനങ്ങളും അവളുടെതല്ലാതാകുന്നു.
സിനിമ മുഴവന് കണ്ടു തീരുമ്പോ പ്രേക്ഷകന്റെ മനസ്സില്‍ എന്താണ് എന്നറിയാത്ത ഒരു കനം സ്വാഭാവികമായി അനുഭവപ്പെടും.
എന്നാല്‍ സ്വന്തം കരുത്തുപയോഗിച്ച് വീട്ടിലും സമൂഹത്തിലും ‍അടിച്ചമര്‍ത്തലുകള്‍ നടത്തി നിര്‍ബന്ധ പൂര്‍വ്വം കരുത്തന്റെ വേഷം എടുത്തണിയുമ്പോള്‍ ഒരു അസ്വാഭാവികതയോ കനമോ ഭരിക്കുന്നവര്‍ക്കും വിധേയരാവുന്നവര്‍ക്കും തോന്നാറുമില്ല.
അതിനെ മറയ്ക്കാന്‍ സ്നേഹമെന്നും നാട്ടു നടപ്പെന്നുമൊക്കെ പേരുകള്‍ ഉള്ള ഭംഗിയുള്ള പുറം ചട്ടകള്‍ കൊണ്ട് അവയെ അലങ്കരിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍
പെണ്ണ് എന്ന നിധിയുടെ പൊരുള്‍ എന്താണ് എന്നറിയാതെ പൂര്‍ണ്ണമായും അതിനെ കീഴ്പ്പെടുത്തി വെച്ച് കൊണ്ട് രാജകുമാരന്മാരും..
കയ്യിലുള്ള നിധി എന്താണ് എന്നറിയാതെ ..
സ്വന്തം സാധ്യതകള്‍ എന്താണ് എന്നറിയാതെ..
"താനതിനു തന്റെ വകയല്ലല്ലോ"
എന്ന് ധരിച്ചു വെച്ച് കൊണ്ട് കന്യകമാരും കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.
അഥവാ കാല കാലങ്ങളായി....
കാലങ്ങള്‍ കഴിഞു പൊയ്ക്കൊണ്ടേയിരിക്കുന്നു.

Monday, 25 November 2019

ഓര്‍മ്മയിലെ പാട്ടുകള്‍

നമ്മുടെയൊക്കെ മനസ്സുകളില് മായാതെ കിടക്കുന്ന
ഓരോ പാട്ടുകള്ക്ക് പിന്നിലും
നമുക്കൊക്കെ ഓരോ ഓര്മ്മകളും കാണുമായിരിക്കുമല്ലെ ?
അത് കൊണ്ടായിരിക്കണമല്ലോ
നല്ല രചനകള്ക്കും സംഗീതത്തിനുമൊന്നും
ഒരു കുറവുമില്ലാതിരുന്നിട്ടും
പണ്ടെപ്പോഴോ കേട്ടു മനസ്സില് പതിഞ്ഞ് പോയ
ആ പഴയ പാട്ടുകള് തന്നെ ഇപ്പോഴും
പുതിയ ഗാനങ്ങള്ക്ക് മീതെയായി തങ്ങി നില്ക്കുന്നത്.
കല്യാണ വീടുകളിലും ഡി.ജെകളിലും ആടി തിമിര്ക്കാന് ഇപ്പോഴും പ്ലേ ചെയ്യുന്ന പാട്ടാണ് ഹസ്സന് ജഹാംഗീര് പാടിയ ഹവാ ഹവ.
അത് പോലെ തന്നെ ഇപ്പോ കേട്ടാലും ഒട്ടും മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന മറ്റൊരു ഹിന്ദി ഗാനം കൂടെ ഉണ്ട്.
87 ലെ സൂപ്പര് ഡ്യൂപ്പര് ഹിറ്റ്‌ ആയിരുന്ന ഡാന്സ് ഡാന്സിലെ ആഗയാ ആഗയാ ഹല്വാ വാല ആഗായ എന്നാ ഗാനം. എന്നാല് ഈ പാട്ടുകളിപ്പോ കേള്ക്കുമ്പോഴും ആളുകള് കളിച്ചാര്മാദിക്കുന്നത് കാണുമ്പോഴും മനസ്സിലേക്കോടിയെത്തുന്നത് ആടി
തിമിര്ക്കുന്ന നൃത്ത രംഗങ്ങളൊന്നുമല്ല.
മറിച്ച് ..
ആറു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്ക് ശേഷം വിശ്രമിക്കാനും ആഘോഷിക്കാനുമായി വീണു കിട്ടുന്ന ഞായറാഴ്ചകളില് അമ്മാവന് നേരത്തെ എണീറ്റ് കാര്യ പരിപാടികളെല്ലാം നടത്തിയ ശേഷം
ടേപ്പ് റെക്കോര്ഡറിന്റെ ഓരോരോ സ്ക്രൂ ആയി അഴിച്ചു മാറ്റുന്നതും, അതിലുള്ള പൊടികളും മാറാലകളും തൂത്ത് വൃത്തിയാക്കി വെക്കുന്നതും,
ശേഷം ഈ ഹിന്ദി പാട്ടുകളെല്ലാം അടങ്ങിയ ഒരു കാസറ്റ് പ്ലേ ചെയ്തു കൊണ്ട് സുലൈമാനിയും കുടിച്ചു കോലായില് ഇരിക്കുന്നതുമായ ചിത്രങ്ങളാണ്.
തമ്പി സാറിന്റെ രചനയില് ദക്ഷിണാ മൂര്ത്തി സംവിധാനം ചെയ്ത് പി.ജയചന്ദ്രന് പാടി മനോഹരമാക്കിയ എക്കാലത്തെയും ഹിറ്റ് ഗാനമാണല്ലോ "ചന്ദനത്തില് കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം" എന്ന ഗാനം,
അല്ലെങ്കിലും പ്രണയ ഗാനങ്ങളെഴുതുന്നതില് തമ്പി സാറിനെ കവച്ചു വെക്കാന് വേറെ ആളില്ലല്ലോ..
ഞാന് ജനിക്കുന്നതിനും വര്ഷങ്ങള്ക്കും മുന്പേ ഇറങ്ങിയ "ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റൂ"
എന്ന സിനിമയിലേതാണാ ഗാനമെങ്കിലും
പറയാനായി അത്ര കാര്യമായി ഒന്നുമില്ലെങ്കിലും
ആ പാട്ടിനു പിറകില് ഒരു മങ്ങലുമില്ലാതെ ഇപ്പോഴും മനസ്സില് തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്.
ഏഴാം ക്ലാസ്സീന്നു സ്കോളര് ഷിപ്‌ പരീക്ഷ എഴുതാന് പോയപ്പോ ഒരേ ഒരു തവണ മാത്രം കണ്ടൊരു മുഖം.
ആ കുട്ടിയും ഈ പാട്ടുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല എങ്കിലും ആ സ്കോളര്ഷിപ്‌ പരീക്ഷ ദിവസം മുതല്ക്കങ്ങോട്ടു കുറെ ദിവസങ്ങളിങ്ങോട്ട്‌ എന്റെ നാവില് തത്തിക്കളിച്ചിരുന്നത് ഈ പാട്ട് മാത്രമായിരുന്നു.
കാരണമെന്താണെന്നറിയാത്ത നമ്മുടെ ഒക്കെ ജീവിതത്തില് ആദ്യമായി കിട്ടുന്ന
ഒരു ഒരു ഫീലില്ലേ..ലത് തന്നെ.
കല് നായക്കിലെ" ചോളി കെ പീച്ചേ ക്യാ ഹെ എന്ന ഗാനം ചിത്രഹാറില് വന്ന പിറ്റേന്ന് ഈ പാട്ടിനത്ര നല്ല അര്ത്ഥ ഒന്നുമല്ല എന്ന് ബാബു വന്നു ചെവിയില് അടക്കം പറഞ്ഞതിന് ശേഷം ചോളിയുടെ അര്ത്ഥം കണ്ടു പിടിക്കുന്നത്‌ വരെ പിന്നെ വിശ്രമിച്ചിട്ടില്ല.
അന്ന് ഗൂഗിളുമില്ലായിരുന്നു തല്ക്കാലം മറിച്ചു നോക്കാന് കയ്യിലൊരു ഡിക്ഷണറിയുമില്ലായിരുന്നു.
ഓരോരോ ബുദ്ധിമുട്ടുകളെ.
അത് പോലെ ബോബി ഡിയോള് അരങ്ങേറ്റം കുറിച്ച ബര്സാത്തിലെ മുഴവന് ഗാനങ്ങളും ഇപ്പോഴും കൊണ്ട് പോകുക പത്താം തരത്തിലെ ക്ലാസ്സ്‌ മുറികളിലേക്കാണ്.
എട്ടാം ക്ലാസ്സീന്ന് തുടങ്ങണ ഹിന്ദി ക്ലാസ്സുകളിലെ പരിജ്ഞാനം വെച്ച് പ്രേമ ലേഖനങ്ങളില് പലരും ഹിന്ദി ഗാനങ്ങള് എഴുതി പിടിപ്പിക്കാന്
തുടങ്ങിയതും അന്നായിരുന്നല്ലോ.
ആദ്യമായി സുഹൃത്തുക്കളുമൊത്ത് പോയി
കണ്ട സിനിമയുടെ ഓര്മ്മകള് ഗോസ് ടൂ
ദില് വാലേ ദുല്ഹാനിയ ലെ ജായെങ്കയിലെ പാട്ടുകള്,
ചില സ്വകാര്യങ്ങള് പങ്കു വെക്കാനുള്ളത് യെന് ശ്വാസക്കാറ്റിലെ പാട്ടുകള്ക്ക് . 🤓
വല്ലിമ്മമാര് വെറ്റിലയും മുറുക്കി
കിസ പറഞ്ഞു കൊണ്ടിരുക്കുമ്പോ
കേട്ടിരുന്ന അക്ബര് സദക്ക .
അങ്ങിനെ എത്രയെത്ര പാട്ടുകള് ..
ഇങ്ങനെ ഒരു തരത്തിലും ബന്ധമോ കാര്യമായ ഓര്മ്മകളോ ആഴമേറിയ വരികളോ ഒന്നുമില്ലെങ്കിലും എപ്പോ കേട്ടാലും മനസ്സിലൊരു പൂക്കാലം വാരി വിതറി പോകുന്ന ഒരു പാട്ടുണ്ട് ..
ഗോഡ് ഫാദറിലെ
"പൂക്കാലം വന്നു പൂക്കാലം എന്നാ ഗാനം ..
എന്താണ് അതിന്റെ പിന്നിലെ മാജിക് എന്നറിയില്ല.
കാരണം എനിക്ക് സംഗീതമറിയില്ലല്ലോ ,,
ഊ ഹു ഹു ഹു ..
എന്തായാലും ഗോഡ് ഫാദര് എന്ന സിനിമക്ക് പിന്നില് പ്രവര്ത്തിച്ച സിദ്ധിക്ക് ലാലുമാര്ക്കും സംഗീതം നിര്വഹിച്ച എസ് ബാലകൃഷ്ണൻ സാറിനും ഒരായിരം നന്ദി..
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാനും കേള്ക്കാനും പറ്റുന്ന മനോഹരമായ ഒരു കലാ സൃഷ്ടി ഒരുക്കി തന്നതിന് ..
പാട്ടുകളും ഓര്മ്മളും എഴുതിയാ
ഇന്നും നാളെയും മറ്റന്നാളുമൊന്നും തീരുമെന്ന് തോന്നുന്നില്ല .. അതോണ്ട് നിര്ത്തട്ടെ ...
.ബൈ ചാന്സില് പൂക്കാലം വന്നു പൂക്കാലം
ഒന്നൂടെ കേട്ടു പോയപ്പോ എഴുതി തള്ളി പോയതാണേ..
ക്ഷമിക്കുമല്ലോ .. 

Tuesday, 12 November 2019

പാനൂസ് ഓര്‍മ്മകള്‍


മൂന്നാമത്തെ വയസിലാണ് അടുത്തുള്ള ഓത്ത് പള്ളിയില്‍ ആദ്യമായിട്ടെത്തുന്നത്.
ഓത്ത് പള്ളീന്നു പറയുമ്പോ അതൊരു വീടായിരുന്നു.
കുട്ടികള്‍ക്ക് പാഠങ്ങളും ഖുറാനുമൊക്കെ ചൊല്ലി പഠിപ്പിക്കുന്ന കച്ച താത്തയുടെ വീട്.
രാവിലെ ഏഴു മണി ആകുമ്പോഴേക്കും കച്ച താത്തയുടെ കോലായി കുട്ടികളെ കൊണ്ട് നിറയും. കുട്ടികള്‍ക്ക് അറബും ഖുറാനും പഠിപ്പിക്കുന്ന വ്യക്തി എന്നനിലയില്‍ കച്ച താത്തക്ക് നാട്ടുകാര്‍ മൊല്ലാക്കയുടെ സ്ത്രീ ലിംഗ നാമം കണ്ടു പിടിച്ചു മൊല്ലാച്ചി എന്ന വിളിപ്പേരും നല്‍കിയിരുന്നു.
സ്കൂള്‍ സമയവും ട്യൂഷന്‍ ക്ലാസ്സിന്റെ സമയവും കൂടെ മദ്രസയുടെ സമയവും കൂടെ ഒത്തു പോകാത്തവരാണ് മൊല്ലാച്ചിയുടെ അടുത്ത് ഓത്ത് പഠിക്കാൻ എത്തിയിരുന്ന ഭൂരിഭാഗം പേരും.
എന്നാല്‍ എനിക്കും എന്നെ കാണുന്നവര്‍ക്കും എന്റെ ഓത്ത് പള്ളീൽ പോക്ക് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു.
വീട്ടില്‍ കൂട്ട് കൂടാന്‍ മരുന്നിനു പോലും വേറെ കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വയസ്സ് മൂന്നില്‍ മുട്ടിയപ്പോഴേക്കും നഴ്സറി സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പിന്നീട് ഓത്ത് പള്ളിയിലുമെത്തുന്നത്.
എന്നെ കാണുമ്പോ തന്നെ എല്ലാവരും കൌതുകത്തോടെ നോക്കി ചിരിക്കും. ആരെങ്കിലും ഉയര്‍ത്തിയെടുത്ത് ചേറ്റടിയില്‍ കൊണ്ട് പോയി ഇരുത്തും.
അതിനു ശേഷം ഓത്ത് കഴിയുന്നവരെ അവിടെയുള്ളവരുടെ അങ്കങ്ങളും വര്‍ത്ത‍മാനങ്ങളും ഒക്കെ കേട്ട് ഞാനങ്ങനെ രസിച്ചിരിക്കും.
ചോദ്യങ്ങള്‍ ചോദിക്കുമ്പോ എന്നോടും ചോദിക്കുമോ തെറ്റിയാല്‍ എനിക്കും തല്ലു കിട്ടുമോ എന്ന ഭയം മനസ്സില്‍ നില നിന്നിരുന്നു എങ്കിലും എന്റെ പ്രായത്തെ മാനിച്ചു കൊണ്ട് അങ്ങിനെ ഉള്ള ദുരനുഭവങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടായില്ല.
പലരും പല ക്ലാസ്സുകാരാണ്.
ഓരോരുത്തരുടെ കയ്യിലും ഓരോ പുസ്തകങ്ങളും ഓരോ പാഠ ഭാഗങ്ങളുമോക്കെ ആയിരിക്കും.
ആയതു കൊണ്ട് മൊത്തത്തില്‍ കേള്‍ക്കുന്നത് ഒരു കല പില ശബ്ദം മാത്രമായിരിക്കും.
മൊല്ലാച്ചിയുടെ മദ്രസയില്‍ പഠിക്കുന്നവര്‍ പുസ്തകങ്ങള്‍ പുറത്തു നിന്ന് സംഘടിപ്പിക്കണം.
കാരണം നമ്മുടെ കയ്യിലുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചൊല്ലി പഠിപ്പിച്ചു തരുകയും ചെയ്യുക എന്ന രീതിയാണ് മൊല്ലാച്ചി അവലംബിച്ച് പോന്നത്.
അന്ന് ടൌണിലേക്ക് പോകാതെ മദ്രസ പുസ്തകങ്ങള്‍ ലഭിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം മോല്ലാച്ചിയെ പോലെ തന്നെ താൻ ചെയ്യുന്ന ജോലി കൊണ്ട് വിളിപ്പേര് പതിച്ചു കിട്ടിയ
മറ്റൊരു കക്ഷി മാത്രമാണ്.
ഒരു ലൂനയുടെ പിറകില്‍ വലിയ പെട്ടിയും കെട്ടി വെച്ച് അതില്‍ നിറയെ പുസ്തകങ്ങളുമായി പല പ്രദേശത്തും കറങ്ങി നടക്കുന്ന പുസ്തക കച്ചവടം ചെയ്തിരുന്ന അദ്ദേഹത്തിനു നാട്ടുകാർ പതിച്ചു നൽകിയ സ്ഥാനപ്പേർ അച്ചടി ഉസ്താദ് എന്നായിരുന്നു.
ഒരു പ്രദേശത്തു മാസത്തിലൊരിക്കൽ മാത്രമായിരിക്കും എത്തി ചേരുക.
മെലിഞ്ഞ ശരീരവും വെളുത്ത നിറവും
കൂർത്ത മുഖവുമുള്ള അച്ചടി ഉസ്താദ്ന് ഒരുർപ്പ്യ വട്ടത്തിൽ അത്ര കറുപ്പല്ലാത്ത ഒരു നിസ്കാര തഴമ്പുo നെറ്റിയിലുണ്ട്.
തലയിലൊരു കെട്ടും ചുണ്ടിൽ ആൾക്കാരെ ആകർഷിക്കാൻ പോന്ന ഒരു പാട്ടുമായി മൈതാനത്തെത്തുമ്പോഴേക്കും പുതിയ പുസ്തകങ്ങളുടെ മണം പിടിക്കാൻ കുട്ടികൾ ഓടി കൂടും.
ഓരോ വീട്ടിൽ നിന്നും പുസ്തകത്തിന്റെ ആവിശ്യക്കാർ ടിയാനെ കാണുമ്പോൾ തന്നെ പോകല്ലേ ദാ വരുന്നുന്നു വിളിച്ചു പറയുന്നുണ്ടാകും.
കാരണം ഒരു തവണ വന്നു പോയ പിന്നെ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നോക്കിയ മതി. മദ്രസ പുസ്തകങ്ങളുടെ കൂടെ തന്നെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ പ്രണയ കാവ്യം, കഥാ പ്രസംഗങ്ങൾ, ബെയ്ത്ത് പാട്ടുകൾ എന്നിവയുടെ ഒക്കെ വലിയ കളക്ഷനുകളും ആളുടെ കൈ വശമുണ്ടായിരുന്നു എന്നാണ് ഓർമ്മ.
ഒരുപാട് ഹരം പറഞ്ഞും
പാട്ട്കൾ പാടിയും കച്ചവടം ചെയ്തിരുന്ന അച്ചടി ഉസ്താദ് എല്ലാവർക്കും ഒരു പോലെ പ്രിയങ്കനായിരുന്നൊരു വ്യക്തി കൂടെ ആയിരുന്നു.
അങ്ങിനെ പുതിയ ആളുകളും കൗതുകരമായ കാഴ്ചകളുമായി ദിവസങ്ങൾ കടന്ന് പോകുന്നതീനിടെ നബി ദിനം വന്നെത്തുന്നത്.
അന്ന് ഞങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് വർണ്ണ കടലാസുകൾ മുറിച്ചു തോരണങ്ങൾ ഉണ്ടാക്കി വീട് മുഴുവൻ അലങ്കരിക്കുമ്പോക്കും കച്ച താത്ത നല്ല മധുരമൂള്ള ചീരിനീ തയ്യാർ ചെയ്തു കഴിഞ്ഞിരുന്നു.
അതാണ് ഓർമ്മയിലുള്ള ആദ്യത്തെ നബി ദിനം.
ഇങ്ങനെ രണ്ടു മൂന്ന് മാസങ്ങളാകുമ്പോഴേക്ക് എന്റെ കൗതുകങ്ങൾക്കൊക്കെ അല്പം കുറവ് സംഭവിച്ചത് കൊണ്ടും ചുറ്റു വട്ടത്ത് ഒന്ന് രണ്ട് സമ പ്രായക്കാരെ കിട്ടിയത് കൊണ്ടും ഓത്ത് പള്ളീൽ പോക്ക് പതിയെ അവസാനിച്ചു.
പിന്നീട് വീണ്ടും മദ്രസ മുറ്റത്തെത്തുന്നത് സ്കൂളിൽ ഒന്നാം തരത്തിൽ എത്തിയ ശേഷമാണ്.
ശേഷം ദീനിയാത്തും, അമലിയാത്തും, താരിഖും തജ്വീദും, ആഹ്ലാഖുമെല്ലാം കൂട്ടുകാരായി.
ഓരോ വിഷയങ്ങൾ പഠിപ്പിക്കാൻ ഓരോ ഉസ്താദ്മാർ എത്തി.
അതിൽ ഏറ്റവും ഇഷ്ട വിഷയം ചരിത്രങ്ങൾ പ്രതിപാധിക്കുന്ന താരിഖായിരുന്നു.
ഓരോ ചരിത സംഭവങ്ങളും കണ്മുന്നിൽ കാണുന്ന കണക്കെ സമദ് ഉസ്താദ് വിവരിച്ചു തരുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമായിരുന്നു.
താരിഖു എടുക്കാൻ വേണ്ടി ഉസ്താദ് എത്തുമ്പോ മാത്രം പുതിയ കഥകൾ കേൾക്കാനായി എല്ലാവരും നല്ല അച്ചടക്കമുള്ള കുട്ടികളാകും.
മൗലൂദ് മാസമായാൽ മഗ്‌രിബ് കഴിഞ്ഞാലും വീട്ടിൽ പോകാതെ പള്ളിയിൽ തന്നെ കറങ്ങി നടക്കും. അന്ന് ദർസ് ല് പഠിക്കാൻ എത്തുന്ന മൊല്ല കുട്ടികളെ അവരുടെ ആ വേഷത്തിൽ കാണുക എന്നത് എന്റെ മനസ്സിൽ അതൃപ്പമുള്ള സംഭവം കൂടി ആയിരുന്നു.
അവരോട് സംസാരിക്കാനും കൂട്ട് കൂടാനും കൂടിയാണ് മഗ്‌രിബ് കഴിഞ്ഞാൽ വീട്ടിൽ പോകാതെയുള്ള ഈ കറങ്ങി നടപ്പ്.
ഇഷാ നമസ്കാരം കഴിയുന്നതോട് കൂടി
മൊയ്ലൂദു ചെല്ലാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനും കൂടും.കൂട്ടത്തിൽ പരിചയമുള്ളതും നമുക്ക് താല്പര്യമുള്ളതുമായ മൊല്ലക്കുട്ടിയുടെ അടുത്ത് തന്നെ സ്ഥാനം പിടിക്കും.
പിന്നീട് താളത്തിലങ്ങനെ മൊയ്ലൂദു ചെല്ലുന്നവരുടെ കൂടെ കൂടും. അറിയുന്ന ഭാഗങ്ങൾ എത്തുമ്പോ അറിയാതെ തന്നെ ചൊല്ലലും അതിന്റെ മുറുക്കവും ഉച്ചത്തിലാകും. അറിയാത്ത ഭാഗങ്ങൾ ആണെങ്കിൽ ഏകദേശം വാക്കുകൾ വരുന്ന രൂപത്തലൊക്കെയായി ചുണ്ടുകൾ ചലിപ്പിച്ചു കൊണ്ടിരിക്കും.
ശേഷം തന്റെ തന്ത്രപരമായ അഭിനയം ആരെങ്കിലും കണ്ട് പിടിക്കുന്നുണ്ടോ ഓരോ മുഖത്തേക്കും ഇടങ്കണ്ണ് പായിച്ച് നിരീക്ഷിച്ച് കൊണ്ടിരിക്കും.
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ കാര്യമായ നബി ദിന സന്തോഷങ്ങൾ മുഴുവൻ ബാക്കിയാവുന്നത് വീട്ടിൽ തന്നെയായിരിക്കും.
പല കുട്ടികൾ പേരിനൊരു പാനൂസുണ്ടാക്കി സംതൃപ്തി കൊള്ളുമ്പോൾ.
ഞാനും വല്ലിമ്മയും മുളചീന്തും വർണ്ണ കടലാസുകളും ഉപയോഗിച്ച്
പാനൂസും തിരിയുന്ന പാനൂസും വിമാനവും കാറും
വീടുകളുമെല്ലാം ഉണ്ടാക്കി കൊണ്ടേ ഇരിക്കും.
വല്ലിമ്മ..
എന്റെ ബാല്യത്തിലേക്ക് ഒരുപാട് വർണ്ണങ്ങൾ വാരി വിതറിയൊരു ജിന്നായിരുന്നു അത്.

Monday, 1 July 2019

വിധവ

സ്കൂള്‍ അടച്ചാല്‍ തുണിക്കടയില്‍ ജോലിക്ക് കയറുന്നത് എട്ടാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ ഏര്‍പ്പാടായിരുന്നത് കൊണ്ട് പത്താം ക്ലാസ്സ്‌ കഴിഞപ്പോഴും ആ പതിവ് തന്നെ ആവര്‍ത്തിച്ചു.
റിസള്‍ട്ട്‌ വരാന്‍ ‍ ഇനിയും സമയം ഉണ്ടല്ലോ .. ?
ഭാവി പരിപാടികളെല്ലാം അത് കഴിഞ്ഞ തീരുമാനിക്കാം.
എട്ടോളം സ്റ്റാഫുകള്‍ ഉള്ള കടയില്‍ എന്നെ പോലെ കുട്ടി സ്റ്റാഫായി ഒരാള് കൂടെ ഉണ്ടായിരുന്നു .
സമ പ്രായക്കാരായത് കൊണ്ട് നമ്മള്‍ രണ്ടു പേരും
പെട്ടെന്ന് തന്നെ കൂട്ടായി.
പെരുന്നാള്‍ സീസണ്‍ ആണ് ..
അത് കൊണ്ട് തന്നെ മിട്ടായി തെരുവിലെ എല്ലാ കടകളിലും നല്ല തിരക്കുമാണ്.
രാവിലെ ഒന്‍പതു മണിക്കെത്തുന്ന ഞങ്ങള്‍ വലിച്ചു വാരിയിട്ട സാധാനങ്ങള്‍ എല്ലാം മടക്കി സെറ്റ് ചെയ്തു കടയില്‍ നിന്ന് മടങ്ങാന്‍ രാത്രി ഒരു മണി എങ്കിലും ആകുമായിരുന്നു.
തിരക്ക് പ്രതീക്ഷിച്ചതിലും അധികമായപ്പോ മുതലാളി ഞങ്ങളെ പോലെ ഒരാളെ കൂടി കണ്ടു പിടിച്ചു കൊണ്ട് വരാന്‍ കൂട്ടത്തില്‍ ചുറു ചുറുക്കുള്ള അവനെ ഏല്‍പ്പിച്ചു.
നല്ലൊരാളെ തന്നെ കണ്ടു പിടിച്ചു കൊടുക്കാമെന്നു
മുതാളിക്ക് ഉറപ്പു കൊടുത്തിട്ടാണ് അന്നവന്‍ പിരിഞ്ഞത്.
പക്ഷെ പിറ്റേന്ന് ആളെ കൊണ്ട് വന്നില്ല ന്നു മാത്രമല്ല കൊണ്ട് വരാമെന്നേറ്റു പോയ അവനെയും കാണുന്നില്ല . പെരുന്നാള്‍ അടുത്ത് തുടങ്ങിയത് കൊണ്ട് കടയിലാണെങ്കില്‍ നല്ല തിരക്കും.
അവനെ പറ്റി വല്ല വിവരം അറിയാമോന്നു ചോദിച്ചെങ്കിലും എനിക്കും വലിയ പിടിയൊന്നും ഇല്ലായിരുന്നു.
ഇനി ചിലപ്പോ ലീവെടുത്തു ആളെ തപ്പാന്‍ ഇറങ്ങിയതായിരിക്കുമെന്ന എന്റെ അഭിപ്രായം മുതലാളിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ലീവെടുത്ത് ആളെ തപ്പാനാണെങ്കില്‍
പിന്നെന്തിനാ ആള്.
ഉള്ള ആള് പോരാഞ്ഞിട്ടല്ലേ....
ഒരാളെ കണ്ടു പിടിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഒരൊറ്റ അഭിപ്രായം കൊണ്ട്
അവനോടുള്ള കലിക്ക് മുഴവനുമുള്ളത്
വൃത്തിയായി ഞാന്‍ വാങ്ങിച്ച് കൂട്ടേണ്ടി വന്നു.
പിറ്റേന്നു രാവിലെ അവനെത്തുമ്പോ ഇരട്ടിയായി അവനു തന്നെ തിരിച്ചു കൊടുക്കാമെന്ന സമാധാനത്തില്‍ അന്ന് പിരിഞ്ഞെങ്കിലും
പിറ്റേ ദിവസവും അവനെത്തിയില്ല.
അവനുള്ളത് അവന്‍ തന്നെ വാങ്ങിക്കോട്ടേ എന്ന് കരുതി അന്നേ ദിവസം ഞാന്‍ പിന്നെ അഭിപ്രായമൊന്നും പറയാനും പോയില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് തിരക്ക് കാരണം കസ്റ്റമര്‍ മടങ്ങി പോകുന്ന ദേഷ്യം മുതലാളിയുടെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്.
മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല.
ഓഫ്‌ സീസണ്‍ സമയത്തെ അധിക ചിലവുകള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് ഇത് പോലെ സീസണ്‍ സമയത്ത് ലഭിക്കുന്ന തിരക്കുകള്‍ കൊണ്ടാണല്ലോ .
അത് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതാ വര്‍ഷത്തെ മൊത്തം കണക്കുകളെ തന്നെ ബാധിക്കും.
എന്തായാലും തിരിച്ചു വരുമ്പോ‍ ഒരു പൊട്ടി തെറി തന്നെ പ്രതീക്ഷിക്കാം.
ചിലപ്പോ ജോലിയില്‍ നിന്ന് തന്നെ പറഞു വിട്ടെന്നും വരാം.
പുള്ളി അതിനെ പറ്റി പിന്നീടൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് അവന്‍ വരുമ്പോ മാത്രമേ അറിയൂ.
ഷോപ്പില്‍ തിരക്ക് കൂടുതാലായത് കൊണ്ട് തന്നെ സമയം പെട്ടെന്നോടി പോകുന്നുണ്ട് .
സമയം ഏകദേശം മഗിരിബിനോടാടുക്കുമ്പോഴാണ് പുറത്തവന്റെ തല വെട്ടം കണ്ടത്.
അവനെ കണ്ടതും മുതലാളി കസേരയില്‍ നിന്നെഴുന്നേറ്റു ഷോപ്പിനു പുറത്തേക്കു പോയി . കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് സോഡ മുഴുവന്‍ പുറത്തു നിന്ന് കൊടുക്കാനാനുള്ള പുറപ്പാടായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
ഇന്നെന്തായാലും അവന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു കരുതിയെങ്കിലും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മുതലാളി അവനെ ചേര്‍ത്ത് തട്ടി കൊണ്ട് ഒരു മിനിട്ട് കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നു.
അപ്പോഴ്ക്കും മൂപ്പരുടെ മുഖത്ത് അത് വരെ കണ്ട ദേഷ്യമെല്ലാം അലിഞ്ഞില്ലാതായിരുന്നു.
ശെടാ ..
ഇതെന്തൊരു മറി മായം..
ഞങ്ങള്‍ക്കാര്‍ക്കും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ അകത്തേക്ക് കയറി പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ജോലിയില്‍ വാപൃതനായി.
രാത്രി തിരക്കൊന്നോഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടു പേരും മുതലാളി ചുരുട്ടി കയ്യില്‍ വെച്ച് തന്ന പൈസ കൊണ്ട് ഭക്ഷണം കഴിക്കാന്‍ അനക്സ് ഹോട്ടലിലേക്ക് നടന്നു.
നീ എന്ത് മാജിക്ക് കാണിച്ചിട്ടാണെടാ മുതലാളിയെ പാട്ടിലാക്കിയത്.
ഇന്നലെ നിനക്കുള്ളത് മുഴുവന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അല്ല ..
എന്തിനായിരുന്നു നീ ലീവെടുത്തത്. ?
ഞാന് ഒതുക്കത്തില്‍ അവനോടു കാര്യമന്വേഷിച്ചു.
അതിനവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ഉമ്മയെ ഞാനങ്ങട്ട് കെട്ടിച്ചയച്ചെട ..
ഇന്നലെ ഉമ്മാന്റെ നിക്കഹായിരുന്നു .
ഉപ്പ മരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.
വീട്ടിലുള്ള അമ്മോന്മാരും വല്ലിമ്മയും മാറി മാറി പറഞ്ഞിട്ടും ഉമ്മ ഇത് വരെ നിക്കാഹിനു സമ്മതിക്കുന്നില്ലായിരുന്നു.
അതെന്നെ കുറിച്ച് ഓര്‍ത്തിട്ടു കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇപ്പോഴാണ് .
അല്ലാ ..
ഇപ്പോഴാണ് എനിക്കത് മനസ്സിലാക്കാനുള്ള പ്രായമായതു എന്ന് വേണമെങ്കിലും പറയാം.
എന്തായാലും മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ വെച്ച് നീട്ടരുതല്ലോ.
അത് കൊണ്ട് നല്ലൊരാലോചന പെട്ടെന്ന് വന്നപ്പോ ഞാന്‍ തന്നെ മുന്‍ കൈ എടുത്തു അതങ്ങോട്ട് നടത്തി.
എന്തോ ..അതാണതിന്റെ ശരി
എന്നിെനക്ക് തോന്നി ..
മുതലാളി യുടെ ദേഷ്യം അലിഞ്ഞില്ലാതായാതിന്റെ ഗുട്ടന്‍സ് അപ്പൊ മാത്രമാണ് എനിക്ക് മനസ്സിലായത്‌.
മക്കളെ മാത്രം ഓര്‍ത്തു കൊണ്ട് എത്രയെത്ര ഉമ്മമാരുടെ യൌവ്വനമായിരിക്കും വിധവ എന്ന പേര് സ്വയം സ്വീകരിച്ച് കൊണ്ട് തീര്‍ന്നു പോയിട്ടുണ്ടാകുക.
ആ പേര് സ്വീകരിച്ചു കഴിഞ്ഞ പിന്നെ ചുറ്റുമുള്ള കണ്ണുകളില്‍ മുഴുവന്‍ സഹതാപം മാത്രമേ ഉണ്ടാകൂ.
അതിനു ശേഷം അവരുടെ മുഖത്ത് വിരിയുന്ന ചിരിയില്‍ പോലും സങ്കടം ഒളിപ്പിച്ചു വെക്കണം.
കാരണം അല്പം തുറന്നൊന്നു ചിരിച്ചാല്‍ ഒന്ന് നന്നായി വസ്ത്രം ധരിച്ചാല് ഈ ‍സഹതാപ കണ്ണുകള്‍ തന്നെ അവള്‍ക്ക് മറ്റെന്തെങ്കിലും പേരും പതിച്ചു നല്‍കും. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന സമൂഹത്തിലാണ് ഇങ്ങനെ ഒരു മകനെ ആ ഉമ്മാക്ക് കിട്ടിയത് .
എനിക്കെന്തോ..
അവനോടു വല്ലാത്ത ബഹുമാനം തോന്നി.
ഞാനവന്റെ ചുമലിലേക്ക് കൈകളിട്ട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
ഏതായാലും അന്റെ ഉമ്മാന്റെ നിക്കാഹിനു കൂടാന്‍ കഴിയാത്ത സ്ഥിതിക്ക് നമുക്ക് അനക്സിലെ പൊറോട്ട ഒഴിവാക്കി ടോപ്‌ ഫോമിലെ ബിരിയാണി കഴിക്ക ... എന്തെയി .. ?
ഇയ്യെന്താ വേണ്ട്യത് കഴിച്ചോ ..
ഇന്ന് ഞമ്മക്ക് നിക്കാഹു ആഘോഷിച്ചിട്ട്‌ തന്നെ കാര്യം .. എന്നും പറഞ്ഞു
രണ്ടു പേരും ബിരിയാണി മണം പിടിച്ചു കൊണ്ട് ടോപ്‌ ഫോമിലേക്ക് വെച്ച് പിടിച്ചു.

#ലോക_വിധവ_ദിന ത്തില്‍ എഴുതിയത് 

വീ.സി.ആര്‍ കാലം

കല്യാണ വീടുകളില്‍ പോകുമ്പോ മാത്രം
നെയ്ച്ചോറും ബിരിയാണിയും കിട്ടിയിരുന്ന കാലം.
ടി.വി യും ടെലിഫോണുമെല്ലാം ആര്‍ഭാടമായിരുന്ന കാലം.
തിയേറ്ററില്‍ പോകുക എന്നത് അപൂര്‍വമായി മാത്രം സംഭവിച്ചിരുന്ന പ്രതിഭാസമായത് കൊണ്ട് ഓഡിയോ കാസറ്റിലെ ശബ്ദരേഖകളില്
നിന്ന് സിനിമകള്‍ ആസ്വദിച്ചിരുന്ന കാലം.
ആ കാലത്ത് ഒരു വി.സി.ആര്‍ എന്നത് ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ പോലും പറ്റാത്ത അതിമോഹമായിരുന്നു.
വലിയ വീടുകളില്‍ കല്യാണം നടക്കുമ്പോ
വീഡിയോ കാസറ്റിലേക്ക് കൂടി പകര്‍ത്തുക എന്നൊരു പരിഷ്കാരം കൂടി ആ സമയത്ത് പ്രചാരത്തില്‍ വന്നു.
കല്യാണം വീഡിയോയില്‍ പകര്ത്തുന്നതിനെതിരെ പല ഭാഗത്ത്‌ നിന്ന് എതിര്‍പ്പുകളും പല്ലിറൂമ്മലും അങ്ങിങായി കേള്‍ക്കാമായിരുന്നെങ്കിലും
അതൊക്കെ അലിയിച്ചു കളയാനുള്ള ഒരു മരുന്നു വീഡി യോ പിടിക്കാനാഗ്രഹിക്കുന്നവരുടെ കയ്യിലുണ്ടായിരുന്നു.
ഗള്‍ഫിലുള്ളവര്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ വീഡിയോ പിടുത്തം എന്ന് വിശദീകരിക്കുന്നതോട് കൂടി എല്ലാ പല്ലിറൂമ്മലും അവിടെ
അവ്സാനിക്കുമായിരുന്നു.
അന്നത്തെ ഗള്ഫുകാര്‍ക്ക് നാട്ടില്‍ ഇന്നത്തെ ഗള്‍ഫുകാരെക്കാളും മൂല്യമുണ്ടായിരുന്നത് കൊണ്ട് അതിന്റെ മുകളിലായി പിന്നെ
ഒരഭിപ്രായമുണ്ടാകില്ല.
ഇങ്ങനെ വീഡിയോ എടുത്തു കഴിഞ്ഞാല്‍ ഗള്ഫി‍ലെക്ക് കൊടുത്യതക്കുന്നതിനു മുന്‍പേ വീട്ടുകാര്‍ക്ക് കാണാനായി കല്യാണ വീട്ടുകാര്‍ വീ.സി.ആര്‍ വാടക്കെടുക്കുമ്പോ മാത്രമാണ് നമ്മളെ പോലുള്ളവര്‍ക്ക്
ഇത് കാണാന്‍ കിട്ടിയിരുന്നത്.
വീ.സി.ആര്‍ വാടകക്കെടുത്താല്‍ അത് ഫിക്സ് ചെയ്യാനായി വീഡിയോ ഷോപ്പുകാരനും കൂടെ വരും.
തുണി കൊണ്ടുള്ള ബിഗ്‌ ഷോപ്പറില്‍ വീസി ആറും താങ്ങി പിടിച്ചു കൊണ്ട് വീഡിയോ ഷോപ്പുകാരന്‍ വരുന്നത് കണ്ടാല്‍ മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ കളി എത്ര ക്രൂഷല്‍ സിറ്റുവേഷനില്‍ ആണെങ്കിലും ടപ്പേ ന്നു പറഞ്ഞു നിര്‍ത്തി അയാളത് ഏത് വീട്ടിലേക്കാണ് കൊണ്ട് പോകുന്നതെന്ന് നിരീക്ഷിക്കും.
കൂട്ടത്തില്‍ സി.ഐഡി മൈന്‍ഡ് ഉള്ള ഒരുത്തനെ സാധനം ഫിക്സ് ചെയ്തു കഴിഞ്ഞോ എന്നും കാസറ്റ് പ്ലേ ചെയ്തു തുടങ്ങിയോ എന്നും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തും.
ഫിക്സ് ചെയ്യുന്ന മുന്‍പ് കയറി ചെന്നാല്‍ ചിലപ്പോ കയറി ചെല്ലുന്ന മുന്‍പേ ആട്ടു കേള്‍ക്കാനുള്ള സാധ്യത മുന്നില്‍ കൊണ്ടാണേ ഇത്രയും ശ്രദ്ധാ പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടത്തുന്നത്.
പ്ലേ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരും അതിന്റെ രസത്തിലേക്ക് വീണു പോകുന്നത് കൊണ്ട് വലിയ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.
വീഡിയോ പ്ലേ ചെയ്തു തുടങ്ങി എന്നറിയിപ്പു കിട്ടുന്ന അടുത്ത നിമിഷത്തില്‍ തന്നെ വീട് അയല്‍ പക്കക്കാരെ കൊണ്ടും കുട്ടികളെ നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.
ഒരു ദിവസത്തേക്ക് നൂറ്റി അമ്പതു രൂപയോ മറ്റോ ആണ് അന്ന് വി .സി.ആറിന്റെ വാടക.
അന്നത് അത്യാവിശ്യം തരക്കേടില്ലാത്ത ഒരു തുക ആയതു കൊണ്ട് പിന്നീടുള്ള മണിക്കൂറുകളില്‍ വി.സി.ആറിനു വിശ്രമമുണ്ടാകില്ല. എപ്പോഴെങ്കിലും വന്നു വീഴുന്ന അവസരം പരമാവധി മുതലാക്കുക്ക എന്നാ ലക്ഷ്യത്തില്‍ സിനമ കാസറ്റുകള്‍ മാറി മാറി പ്ലേ ചെയ്തു കൊണ്ടേ ഇരിക്കും.
ഭക്ഷണത്തിനു വേണ്ടി ഇടക്കൊരു ഇടവേള കിട്ടിയെങ്കിലായി.
എന്റെ കാര്യത്തില്‍ ഇ വിഷയത്തിലും വല്ലിമ്മയുടെ ഇടപെടല്‍ കാര്യമായി ഉണ്ടായിരുന്നു.
വല്ല വീട്ടിലും സിനിമ കാണാനായി കയറി ചെന്നുന്നു കേട്ടാല്‍ വടി എടുത്തു നല്ല വീക്ക് കിട്ടും.
അത് കൊണ്ട് തന്നെ എന്റെ ഇത് പോലുള്ള അവസരങ്ങള്‍ ഏറ്റവും അടുത്ത വീട്ടിലെ സുലൈത്താ ന്റെ വീട്ടില്‍ കാസറ്റ് എടുക്കുമ്പോ മാത്രമായി ഒതുങ്ങി പോയി.
എത്ര ക്രൌഡ് ഉണ്ടെങ്കിലും എനിക്കവിടെ പ്രഥമ പരിഗണന കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ് അങ്ങോട്ട്‌ പോകാന്‍ അനുവദിക്കുന്നത് തന്നെ.
ഇങ്ങനെ കൂടി ഇരുന്നു കാണുമ്പോ ഉള്ള പ്രധാന തലവേദന റൊമാന്റിക് രംഗങ്ങള്‍ ആണ്. പെണ്ണുങ്ങള്‍ക്ക് അടുക്കളയില്‍ അടുപ്പത്ത് വെച്ചതെടുക്കാന്‍ ഓര്‍മ്മ വരുന്നതും കാരണോന്മാര്‍ക്ക് മൂത്രശങ്ക വരുന്നതുമെല്ലാം ഇത്തരം ചുംബന രംഗങ്ങളോ അര്‍ദ്ധ നഗ്ന രംഗങ്ങളോ പ്രതീക്ഷിക്കാതെ കയറി വരുമ്പോഴായിരിക്കും.
ഇങ്ങനെ ഒക്കെയുള്ള ഒരു കാലത്താണ് അമ്മോന്‍ ആ തവണ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ ഒരു സാനിയോ കമ്പനിയുടെ വി.സി.പി കൂടെ കൊണ്ട് വന്നത്.
തലയിണ മന്ത്രം,ഹിസ്‌ ഹൈനസ് അബ്ദുള്ള എന്നീ സിനിമാ കാസറ്റും സൌദാഗര് അടക്കമുള്ള‍ അന്നത്തെ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ അടങ്ങിയ ഒരു കാസറ്റും കൂടെ ഉണ്ടായിരുന്നു.
കണ്ടപ്പോ സന്തോഷം തോന്നിയെങ്കിലും അത് ഞങ്ങള്‍ക്കുള്ളതായിരിക്കുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഒന്നുകില്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ എല്പ്പിച്ചതായിരിക്കണം അല്ലെങ്കില്‍ പോകുമ്പോ തിരിച്ചു കൊണ്ട് പോകും. എന്നാലും പോകുന്ന വരെ ഇവിടെ കാണുമെന്നു കരുതി സന്തോഷിച്ചു.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി.
വി സി.ആറി നോടുള്ള ആവേശവും അത്യാര്‍ത്തിയും ഒരു വിധമൊക്കെ മാറിയെങ്കിലും സിനിമകളോടുള്ളതു അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ .
അത് കൊണ്ട് തന്നെ ഹിസ്‌ ഹൈനസ് അബ്ദുള്ളയും തലയണ മന്ത്രവും മാറി മാറി കണ്ടു മടുത്തപ്പോ കയ്യിലുള്ള അഞ്ചു ഉറുപ്പ്യയും കൊണ്ട് കാസറ്റ് കടയിലെത്തി.
കാസറ്റ് കടയിലെ ഗ്ലാസ്സിനു മുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്ററില്‍ മമ്മുട്ടി ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.
പേര് വായിച്ചു നോക്കി "വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ "
ആ എന്തേലും ആവട്ടെ സിനിമയില്‍ മമ്മൂട്ടി ഉണ്ടല്ലോ .
ഞാന്‍ കടക്കകത്ത് കയറി സിനിമ പറഞ്ഞു കൊടുത്തു.അഡ്രസ്സും സ്ഥലവും ഒക്കെ പറഞ്ഞു കൊടുത്തു വീട് ഏതാണെന്ന് കൃത്യമായി മനസ്സിലായ ശേഷമാണു കാസറ്റ് തരാന്‍ കടക്കാരന്‍ തയ്യാറായത്.
വീട്ടിലെത്തി കാസറ്റ് പതിയെ വി .സി.പി യില്‍ നിക്ഷേപിച്ചു മമ്മൂട്ടിയെ കാണാനുള്ള ആവേശത്തോടെ കാത്ത്തിരുന്നെങ്കിലും ഒന്നുമങ്ങോട്ടു തെളിയുന്നില്ല .
അകെ പാടെ ഒരു പൊരിച്ചില്‍..
സിനിമ മുന്നോട്ടു പോകെ പോകെ
പൊരിച്ചില്‍ കൂടി കൂടി പിന്നീടങ്ങോട്ടു ആകെ മൊത്തം പൊരിച്ചില്‍ മാത്രമായി.
ഇതെന്ത് കാസറ്റ് കമ്പ്ലയിന്റ് ആണോ ..
കാസറ്റിന്റെ കംബ്ലയിന്റ്റ് ആണോ എന്ന് എങ്ങിനെ തീര്‍ച്ചപ്പെടുത്താം എന്നാലോചിച്ച് നില്‍ക്കുമ്പോ എന്റെ ബുദ്ധി വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അങ്ങിനെ പ്രവര്‍ത്തിച്ചതിന്‍ മേല്‍ ഞാന്‍
പതിയെ "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ " പുറത്തേക്കെടുത്തു അകത്തേക്ക് തലയണ മന്ത്രം നിക്ഷേപിച്ചു കൊണ്ട് ഓണ്‍ ചെയ്തു നോക്കി .
ഒരു ഫലവുമുണ്ടായില്ല..
അത് വരെ നല്ലോണം കണ്ടോണ്ടിരുന്ന തലയിണ മന്ത്രത്തിലും ഇപ്പൊ അതെ പോരിച്ചില്‍ തന്നെ...
ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കുകയായിരുന്നു ​
വിസി.പി കേടു വന്നിരിക്കുന്നു ..
കേടു വരുത്തിയതാണെങ്കില്‍ ഞാനും ..
അടി പൊളി ..
എങ്ങിനെ കേടായി എന്ത് കൊണ്ട് കേടായി എന്നാ
ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല .
എല്ലാം ഒറ്റയ്ക്ക് ഓപ്പറേറ്റു ചെയ്തത് കൊണ്ട് ഒന്ന് രക്ഷപ്പെടാന്‍ കൂട്ട് പ്രതി ആയിട്ട് പോലും ഒരാളുമില്ല .
അത് കൊണ്ട് ഞാന്‍ തന്നെ കുറ്റവാളി എന്ന് സ്വയം തീര്‍ച്ചപ്പെടുത്തി.
കൊണ്ട് വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ .
ഇക്കാക്ക ഒരു ഗൌരവക്കാരാനായത് കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല പേടിയാണ്.
അത് കൊണ്ട് വക്കാലത്ത് പറയാന്‍ പോലും ആരും കാണില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിക്കുന്നതിനിടയിലാണ് പെട്ടെന്ന്‍ ഇക്കാക്ക വന്നു കയറുന്നത് .
പെട്ട് ...
കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ ടി.വി ക്ക് മുന്നില്‍ നിന്ന് പരുങ്ങുന്നത് കണ്ടു അടുത്തേക്ക് വന്നു നോക്കി കാര്യം മനസ്സിലാക്കി.
ശേഷം ഒന്ന് പറയാതെ റൂമിനകത്തേക്ക് കയറി പോയി.
അടി കിട്ടാനൊന്നും ചാന്‍സില്ല ..
എന്നാലും മനസ്സിലാകെ ഒരു അങ്കലാപ്പ് .
ഇത്രേം പൈസയുടെ സാധനം കേടു വന്ന ചെറിയൊരു പൊട്ടിത്തെറി നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കണമല്ലോ ..
ശിക്ഷ ഒന്നുമില്ലെങ്കിലും ഒരു കുറ്റ കൃത്യത്തില്‍
കൂട്ടിനൊരാള് പോലും ഇല്ലാതെ പ്രതി ആയി നില്‍ക്കുന്നതിന്റെ വിഷമം അന്നാണ് മനസ്സിലായത്‌ .
ഇക്കാക്ക ഡ്രസ്സ്‌ മാറ്റി വരുമ്പോ ഒരു സ്പ്രേ യുടെ കുപ്പിയും കുറച്ചു പരുത്തിയും കയ്യിലുണ്ടായിരുന്നു. ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നു
പതിയെ വി .സി.പിയുടെ ബോഡി അഴിച്ചു മാറ്റി
ശേഷം അതിന്റെ ഹെഡ് എന്ന് പറയുന്ന സാധനം സ്പ്രേയും പരുത്തിയും ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നതു ഞാന്‍ അടുത്ത് തന്നെ നിന്ന് കൊണ്ട് നോക്കി നിന്നു.
കീഴടങ്ങിക്കഴിഞ്ഞ കുറ്റവാളിയായത്‌ കൊണ്ട് കുറ്റം സമ്മതിച്ചു അടുത്ത് നില്‍ക്കുകയല്ലാതെ വേറെ വഴി ഒന്നും ഇല്ലായിരുന്നു.
നീ ബേജാറാവണ്ട ഫംഗസ് കയറിയത ..
ഇനി കാസറ്റ് എടുത്തു കൊണ്ട് വരുമ്പോ
പഴയ കാസറ്റ് എടുക്കരുത് .
ഇത് പോലെ പ്രശ്നം വരും ..
ക്ലീന്‍ ചെയ്തു കഴിഞ്ഞ ശേഷം തലയണ മന്ത്രം പ്ലേ ചെയ്തു കൊണ്ടായിരുന്നു ഇക്കാക്ക ഇതെന്നോട് പറഞ്ഞത്.
ഇത്രയും കേട്ടപ്പോ ദേഹം മുഴുവന്‍ ഓടി നടന്ന അങ്കലാപ്പും ഭയവും എങ്ങോട്ടോ ഓടി പോയി .
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആധി കൊണ്ട് നോക്കി നിന്നതായിരുന്നുവെങ്കിലും
ഫംഗസ് ക്ലീന്‍ ചെയ്യുന്നതെങ്ങിനെ എന്നാ ടെക്നിക്ക് അന്ന് തന്നെ സ്വായത്തമാക്കി.
ശേഷം മറ്റുള്ളവര്‍ ആ ടെക്നിക് പഠിക്കുന്ന വരെ ഞങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലെ ഫംഗസ് ക്ലീനറായി വിലസുകയും ചെയ്തു .

Thursday, 30 May 2019

പെര്ന്നാ രാവ്

പെരുന്നാളാണോ പെരുന്നാ രാവാണോ ഇഷ്ടം എന്ന് ഏതൊരു കുട്ടിയോട് ചോദിച്ചാലും ഒട്ടും ആലോചിക്കാതെ ഉത്തരം പറയുക പെരുന്ന രാവ് എന്നായിരിക്കും.
ഞങ്ങളുടെ ഒക്കെ കുട്ടി കാലത്തൊക്കെ പെരുന്നാള്‍ തലേന്ന് മേല് മുഴുവന്‍ എണ്ണ തേച്ചൊരു കുളി നിര്‍ബന്ധമായിരുന്നു.
ആര് കൊണ്ട് വന്ന ചടങ്ങായിരുന്നു ഇതെന്നോ
എന്തിനു വേണ്ടിയായിരുന്നു എന്നതിനോ ഇപ്പോഴും ഒരു രൂപമൊന്നും ഇല്ലെങ്കിലും തലേന്നെത്തെ ഈ എണ്ണ തേച്ച് കുളിയില്‍ ഏര്‍പ്പെട്ടിരുന്നത് ഞാന്‍ മാത്രമല്ല എന്ന കാര്യം മാത്രം ഓര്‍മ്മയുണ്ട്.
പെരുന്നാള്‍ തലേന്ന് രാവിലെ എട്ടു -ഒന്‍പതു മണി ആകുമ്പോഴേക്കും എണ്ണ തേച്ച ദേഹങ്ങള്‍ ഒറ്റമുണ്ടും ഉടുത്തു ഓരോന്നായി മൈതാനാത്തെക്കിറങ്ങാന്‍ തുടങ്ങും.
പിന്നീട് ഉച്ചവരെ നിര്‍ത്താതെയുള്ള കളി ആണ്. ഉച്ചയാകുമ്പോഴേക്കും കുളിയും കഴിഞ്ഞ് സൈക്കിള്‍ കടയിലെത്തി അവരവര്‍ക്ക് പാകമായ സൈക്കിള്‍ ബുക്ക്‌ ചെയ്തു വെക്കും.
ചിലര്‍ പിറ്റേന്ന് പെരുന്നാള്‍ പൈസയുടെ രൂപത്തില്‍ വരാനുള്ള ഫണ്ട്‌ മുന്നില്‍ കണ്ടു കൊണ്ട് ഒരു ദിവസത്തേക്ക് മുഴുവനായി തന്നെ സൈക്കിള്‍ വാടകയ്ക്കെടുക്കും.കാരണം അല്‍പമൊന്നു താമസിച്ചാല്‍ പിന്നെ കാലെത്തുന്നതോ അനുയോജ്യമായതോ ആയ സൈക്കിളുകള്‍ കിട്ടിക്കോളണം എന്നില്ല .
അസര്‍ ആകുമ്പോഴേക്കും ഇട വഴികളിലും ചെറു റോഡുകളിലും ഡൂര്‍ ..ഡൂര്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.
പെട്ടെന്നു കേള്‍ക്കുമ്പോള്‍ മോട്ടോര്‍ ബൈക്കാണെന്ന് തോന്നിക്കുമെങ്കിലും സൈക്കിള്‍ ടയറിന് അരികെ ബലൂണ്‍ വെച്ച് കെട്ടി കുട്ടികള്‍ തങ്ങളുടെ സൈക്കിള്‍ യാത്ര ആഘോഷമാക്കുന്നതിന്റെ ശബ്ദമാണത്.
സ്വന്തമായി സൈക്കിള്‍ ഉള്ളവന്‍ അന്നത്തെ ദിവസം രാജാവാണ്. വാടകക്ക് സൈക്കിള്‍ എടുക്കാന്‍ കഴിയാത്തവനും നേരം വൈകി പോയത് കൊണ്ട് സൈക്കിള്‍ കിട്ടാതെ പോയവനും "ഒരു റൌണ്ട് എനിക്കും താട" എന്നും പറഞ്ഞു സൈക്കിള്‍ കിട്ടിയവരുടെഉദാര മനസ്സിനായി കാത്തു നില്‍ക്കുന്നുണ്ടാകും.
സക്കാത്ത് കിട്ടാന്‍ താമസിച്ചത് കൊണ്ട്
കുപ്പായ തുണി എടുക്കാന്‍ താമസിച്ചു പോയവര്‍
നേരം വെളുക്കുമ്പോഴേക്കും തയ്ച്ചു കിട്ടാന്‍ തയ്യല്‍ കടക്കാരുടെ കരുണ തേടി കടകള്‍ കയറി ഇറങ്ങുന്നുണ്ടാകും.
സന്ധ്യ ആകുമ്പോഴേക്കും റോഡുകള്‍ മുഴവന്‍
അലങ്കാര വിളക്കുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും .
ഇറച്ചി കടക്കാര്‍ പുറത്തേക്ക് പന്തല് കെട്ടി
ഇറച്ചി വെട്ടുന്ന മുട്ടിയും മറ്റു സംവിധാനങ്ങളും കടക്കു പുറത്തേക്ക് സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും.
ടെക്സ്റ്റയിലുകളിലും ഫാന്സികളിലും
പെരുന്നാള്‍ സീസണില്‍ മാത്രംമുളച്ചു വരുന്ന ഫുട് പാത്ത് കച്ചോടക്കാരും കച്ചോടം പൊടി പൊടിക്കുന്നുണ്ടാകും.
കാഴ്ചകള്‍ കണ്ടുല്ലസിച്ചും നടന്നും ക്ഷീണിക്കുമ്പോ കുറച്ചു പേര്‍ ഇടയ്ക്കു പള്ളിയില്‍ കയറി നീട്ടിയും കുറുക്കിയും തക്ബീര്‍ ചൊല്ലാന്‍ കൂടുന്നുണ്ടാകും .
കയ്യില്‍ പൈസ കൂടുതലുള്ളവന്‍ എരിവും മധുരവുമുള്ള ഐസ് അച്ചാറുകള്‍ മാറി മാറി രുചിക്കുന്നുണ്ടാകും.
ഇങ്ങനെ പെരുന്നാളിന്റെ തലേന്ന് രാവിലെ തുടങ്ങി പുതിയ കുപ്പായങ്ങളണിഞ്ഞ് പെരുന്നാള്‍ നിസ്കാരത്തിനു ഈദ്‌ ഗാഹിലേക്ക് പോകുന്ന വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍
കുട്ടികളുടെ അറ്റമില്ലാത്ത സന്തോഷങ്ങളാണ്.

Saturday, 18 May 2019

കളി വള്ളം

ആറു വയസ്സായ മകളുടെ കൈ പിടിച്ച് പ്രകൃതിയെ ആസ്വദിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചുല്ലസിച്ചു നടക്കുകയാണയാള്‍ .
ആ നടത്തം മനസ്സിനും ശരീരത്തിനും ഏറെ ആഹ്ലാദം നിറച്ചിരുന്നത് കൊണ്ട്
അവര്‍ നടന്നു നടന്നു ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു. അല്പം ദൂരെയായി ഒരു കുഞ്ഞു തടാകം കണ്ട പാടെ അവളാ ഭാഗത്തേക്കായി ഓടി.
പിറ്റേന്നു യാത്ര പോകാനുള്ളതാണ്.
അപ്പോഴേക്കും ചെയ്തു തീര്‍ക്കാന്‍ ഇനിയും പണികളൊ‍രുപാട് ബാക്കിയുണ്ട്.
എന്നാലും മകളുമൊന്നിച്ചുള്ള ആ കാല്‍ നട യാത്രയുടെ സുഖവും അവളുടെ സന്തോഷവും പകുതി വെച്ച് മുറിഞ്ഞു പോകാതിരിക്കാന്‍ അയാളതൊന്നും കാര്യമാക്കാതെ അവളെ അനുഗമിച്ചു കൊണ്ടിരുന്നു.
ധൃതിയില്‍ കുഞ്ഞു ചെരുപ്പുകളഴിച്ചു വെച്ച്
തടാകത്തിലിറങ്ങി അവള്‍ ചെറു മീനുകളെ പിടിക്കാന്‍ ശ്രമിക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കി. ഇടവഴികളിലെ കൊച്ചു വെള്ള കെട്ടുകളില്‍ നിന്നും പരല്‍ മീനുകളെ തേമ്പി തെറുപ്പിച്ചിരുന്ന ബാല്യത്തിലേക്ക് ആ കാഴ്ച അയാളെയും കൂട്ടി കൊണ്ട് പോയിരുന്നു.
വരുന്ന വഴി ട്രാവല്‍‍സില്‍ നിന്നും കൈ പറ്റിയ
എയര്‍ ടിക്കറ്റ് അയാള്‍ കീശയില്‍ നിന്നും പുറത്തേക്കെടുത്തു.
ട്രാവല്‍സിന്റെ പേരോട് കൂടിയുള്ള എന്‍വലപ്പ്
അതില്‍ നിന്നും വേര്‍പ്പെടുത്തി ടിക്കറ്റ് മാത്രം വീണ്ടും കീശയിലേക്കിട്ടതിന് ശേഷം ആ എന്‍വലപ്പ് കൊണ്ട് ഒരു കൊച്ചു കളി വള്ളമുണ്ടാക്കി
മകള്‍ക്കായി നല്‍കി .
എന്നിട്ടവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി തടാകത്തിനരികിലായിരുന്നു,.
മോളെ ..
കുറെ നേരം കളിച്ചില്ലേ ..
ഉപ്പാക്കിനിയും കുറെ പണി ബാക്കി ണ്ട്
ഇനി നമുക്ക് പോയാലോ ..?
ഉം ...
അവള്‍ മറുത്തൊന്നും പറയാതെ
കയറി വന്നു ചെരുപ്പകള്‍ എടുത്തണിഞ്ഞു തിരിച്ചു നടക്കാന്‍ തയ്യാറായി.
എന്ത് പറ്റി മോളെ ?
വഴിയിലുണ്ടായിരുന്ന ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് അയാളത് ചോദിച്ചത്.
കാലില് നനവുള്ളത് കൊണ്ട്-
ചെരുപ്പ് വഴുതി പോണ് ണ്ട് പ്പാ ..
ന്നാ ..ഇപ്പ എടുക്കാം ..വാ ..
എടുത്തു തോളത്തേക്കിട്ടതും അവള്‍ രണ്ടു കൈകള്‍ കൊണ്ടും ഉപ്പാന്റെ കഴുത്തിനു ചുറ്റി പിടിച്ചു ചുമലിലേക്ക് ചാഞ്ഞു .
ഇത്രക്ക് ക്ഷീണം ണ്ടെയ്നോ .. ന്റെ കുട്ടിക്ക്
ഉപ്പാനോട് പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ
എടുത്ത് നടക്കൂലെയ്നോ ?
ആ ചോദിച്ചതിനു മറുപടി ഒന്നും പറയാതെ
കുഞ്ഞു കൈകള്‍ കഴുത്തിന്‌ ചുറ്റും
വീണ്ടും ശക്തിയോടെ മുറുകിയപ്പോള്‍‍
അയാളൊരു നിമിഷം നിന്നു.
എന്നിട്ട് പതുക്കെ തോളത്തു നിന്നവളുടെ മുഖമുയര്‍ത്തി നോക്കി.
ഇപ്പാന്റെ മോളെന്തിനാ കരയണേ ?
ഇനിയും കളിക്കണോ ..
ന്ന വാ നമുക്കൊന്നൂടെ പോയി വരാം ..
പണി ഒക്കെ ഇപ്പൊ പോയി വന്നിട്ട് സട പടെ ന്നു
ഓടി ചാടി തീര്‍ത്തോളം ..
ന്തേ... പോരെ ?
വേണ്ട ...
ഇക്കിനി കളിക്കൊന്നും വേണ്ട പ്പാ ..
പിന്നെന്തു പറ്റി ന്റെ കുട്ടിക്ക് ?
ഉപ്പാക്ക് നാളെ പോകാണ്ടിരുന്നൂടെ ....
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മകള്‍ ചോദിച്ച ചോദ്യത്തിന് മുന്‍പില്‍ അയാള്‍ വീണ്ടും ഊമയായി ..പുറം രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെട്ട ലക്ഷ കണക്കിന് 
മറ്റു ഉപ്പമാരെ പോലെ...

Friday, 17 May 2019

നഷ്ട സ്നേഹങ്ങള്‍

ഭക്ഷണം കഴിച്ചു 
കൈ കഴുകി 
തുടയ്ക്കാൻ വേണ്ടി 
ഉടുത്ത തുണിയുടെ 
തല അന്വേഷിച്ചപ്പോ..
ഉടുത്ത തുണിയിൽ
കൈ തുടക്കല്ലെട ചെക്ക
നികപ്പുണ്ടാവില്ലാന്ന്
വഴക്ക് പറഞ്ഞു
മൈലാഞ്ചി മരങ്ങൾക്കിടയിലൂടെ
വല്ലിമ്മ കൈ പിടിച്ചു
വലിക്കുന്നുണ്ടായിരുന്നു

Monday, 13 May 2019

കരുണ

ഏകദേശം ഒരു പത്ത് പതിനൊന്നു വയസ്സുള്ള സമയത്ത്
തൊടിയില്‍ ക്രിക്കറ്റ് കളികുന്നതിനിടയ്ക്കാണ്
റെയില്‍നടുത്തെക്ക് എല്ലാവരും കൂട്ടമായ്‌ ഓടുന്നത് ശ്രദ്ധിച്ചത് എന്താണെന്നറിയാന്‍ ഞങ്ങള്‍ കുട്ടികളും കൂടെ ഓടി ചെന്നു .അന്ന് രാവിലെ എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ ഊമയായ ആള്‍ റെയില്‍ ക്രോസ് ചെയ്യുമ്പോ വണ്ടി തട്ടിയതായിരുന്നു അത്
കയ്യം കാലും അറ്റ് പോയെങ്കിലും ആള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നു
ഒട്ടു താമസിക്കാതെ ഓടി കൂടിയവരില്‍ ചിലര്‍ അറ്റ് പോയതെല്ലാം പെറുക്കിയെടുത്തു ജീപ്പിലിട്ട് കൊണ്ട് പോയി . അതായിരുന്നു ഞാന്‍ ആദ്യമായി കണ്ട അക്സിഡണ്ട്
.
പിന്നീടൊരിക്കല്‍ മോഡേണ്‍ ബസാറില്‍ നിന്നും ടൌണിലേക്ക് പോകുന്ന വഴിക്ക് തൊട്ടു മുന്‍പിലായി രണ്ടു പിള്ളേരും ബൈക്കില്‍ പോകുന്നുണ്ടായിരുന്നു ചാറ്റല്‍ മഴക്ക് ശക്തി കൂടിയതോടെ അല്ലാതെ തന്നെ സ്പീടിലായിരുന്ന അവര്‍ വീണ്ടും സ്പീഡ് കൂട്ടി.
മഴയത്ത് ബൈക്കില്‍ പോകുമ്പോള്‍ വേഗത കൂട്ടുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നതും നമ്മള്‍ എപ്പോഴും മറക്കും .
കാരണം നമുക്ക് ആക്സിഡന്റ് പറ്റില്ല എന്നും നമ്മള്‍ ഇപ്പോഴൊന്നും മരിക്കില്ല എന്നുമാണല്ലോ നമ്മുടെ ഓരോരുത്തരുടെയും ധാരണ
സ്പീഡില്‍ പോയാലും പതുക്കെ പോയാലും മഴ മുഴുവനായും കൊള്ളും. പിന്നെ എന്തിനാണീ സ്പീഡ് .
ഒന്നുകില്‍ എവിടെയെങ്കിലും കയറി നില്‍ക്കുക അല്ലെങ്കില്‍ അപകടകരമല്ലാത്ത വേഗതയില്‍ വണ്ടി ഓടിക്കുക.
എന്തായാലും ഒരു ബസിന്റെ പിറകെ പിടിച്ചു പോയ അവര്‍ക്ക് ബസ് പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോ
ചവിട്ടിയിട്ടു കിട്ടിയില്ല
ബസില്‍ പോയിടിച്ചു രണ്ടു പേരും തെറിച്ചു വീണത്
എന്റെ മുന്‍പിലായിരുന്നു.
അന്ന് ഹെല്‍മറ്റ് നിര്‍ബന്ധമല്ലാത്തത് കൊണ്ട് അതിട്ടു പോകുന്നത് കാണുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്
ഒരാള്‍ റോഡിലേക്ക് തലയിടിച്ചു വീണു മറ്റൊരാളുടെ മുഖം ബസിലാണ് പോയി ഇടിച്ചത് ഞാന്‍ നോക്കുമ്പോള്‍ മൂക്കും ചുണ്ടും ഒന്നും കാണുന്നില്ല .
മൊത്തം രക്തം മാത്രം .പക്ഷെ അപ്പോഴും ആ കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടിടില്ലായിരുന്നു
ഇറങ്ങി മുന്‍പില്‍ കണ്ട ഓട്ടോക്ക് കൈ കാണിക്കുമ്പോഴേക്കും ആളുകള്‍ ഓടി കൂടി.
രണ്ടു പേരെയും കയറ്റാന്‍ സ്ഥലമില്ലത്തത് കൊണ്ട് ആദ്യം ഒരാളെ ഒട്ടോയിലേക്ക് കയറ്റുമ്പോഴേക്കും ഒരു കാറുകാരന്‍ എത്തി കാറിലേക്ക് വെച്ച് കൊടുക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുധിമുട്ടിക്കൊണ്ട് അവന്‍ കൂടിയവരെല്ലാം മാറി മാറി നോക്കി കൊണ്ടേ ഇരുന്നു.
പോലീസ്സ്റ്റേഷന്‍ തൊട്ട അടുത്ത് തന്നെ ആയതു കൊണ്ട് അപ്പോഴേക്കും പോലീസെത്തി . സഹയാത്തിനു നാട്ടുകരിലോരാളെ കൂടി കൂട്ടി പോലീസ് തന്നെയാണ് രണ്ടാമത്തെ ആളുമായി ആശുപത്രിയിലേക്ക് പോയത്.
നിര്‍ഭാഗ്യവശാല്‍ അതില്‍ ഒരാളെ മാത്രമേ രക്ഷപ്പെട്ടുള്ളൂ .
വണ്ടി നിര്‍ത്താനും കൊണ്ട് പോകാനും ഒരു പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഓടികൂടിയവര്‍ അലംഭാവം കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ രണ്ടു ജീവനും റോഡില്‍ നഷ്ട്ടപ്പെടുമായിരുന്നു.
ഈ അടുത്ത സമയത്തൊരിക്കല്‍ രാത്രി സമയത്ത് കല്ലായി വെച്ചു ഇത് പോലെ ഒരു ബൈക്കും ഓട്ടോയും ഇടിച്ചതിനും സാക്ഷിയാകേണ്ടി വന്നു .
ജസ്നയോട് നീ ഇവടെ നിക്കെന്നു പറഞ്ഞു അവളെയും മക്കളെയും ഒരു ഷോപിന്റെ ഇറയത്ത് നിര്‍ത്തി
ക്രോസ് ചെയ്തു പോകുമ്പോഴേക്കും അവിടെ ഉള്ള പിള്ളേര്‍ എവിടെന്നോക്കെയോ ഓടി കൂടിയിരുന്നു.
നിങ്ങള്‍ പൊയ്ക്കോളി ഇക്ക
ഫാമിലി ഉള്ളതല്ലേന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു അവര്‍ ആളെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി.
എന്തോ ഭാഗ്യം കൊണ്ട്
ഇത് വരെ മനുഷ്യതതമുള്ളവരെ മാത്രമേ മുന്‍പില്‍ കണ്ടിട്ടുള്ളൂ അഭിമാനത്തോടെ അല്ലാതെ ഒരിക്കലും അവരെ ഓര്‍ക്കാനും കഴിയില്ല .
എന്നാല്‍ മറ്റു ചിലപ്പോള്‍
റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന മനുഷ്യന്റെ ജീവന്‍ പൊലിയുന്നതിനു ഒരു കൂട്ടം ആളുകള്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നുള്ളത് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
എങ്ങിനെയാണ് മനസ്സെന്ന സാധനമുള്ള ഒരു മനുഷ്യന്
തന്റെ മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ നിര്‍വ്വികാരനായി നോക്കി നില്‍ക്കാന്‍ കഴിയുക. എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .
എന്താണ് അവരുടെ കാലുകള്‍ പുറകോട്ടു വലിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്
ഇസ്തിരി ചുളിയുമെന്നതോ ?
ഡ്രസ്സില്‍ ചോര കറ ആകുമെന്നതോ ?
ജീവിതത്തിലെ അല്‍പ സമയം നഷ്ട്ടപ്പെടുമെന്നതോ?
വീണു കിടക്കുന്നത് നമ്മുടെ ആരും അല്ലാത്തതോ ?
അതോ ഫേസ് ബുക്കില്‍ ഇട്ടു ലൈക്‌ വാങ്ങാന്‍ അത്ര എളുപ്പമുള്ള കേസല്ല എന്നതോ .. ?
ഇത്തരം വാര്‍ത്തകള്‍ എപ്പോഴും വായിക്കുന്നത് വല്ലാത്തൊരു പേടിയോടെയാണ് .
ഒന്നോര്‍ക്കുക നിങ്ങളെ പുറകോട്ടു വലിക്കുന്ന കാരണം എന്തു തന്നെ ആയാലും
അത് ഒരു മനുഷ്യന്റെ ജീവനോളം വരില്ല .
ഒരു പ്രത്യേക ആള്‍ക്കാരെ ആരെങ്കിലും ഏല്‍പ്പിച്ചു കൊടുത്ത ജോലിയല്ല ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുക എന്നത് മനസ്സിലാക്കുക.
അത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ് .
എനിക്കെന്റെ എളാപ്പയെയും സ്വന്തം മക്കളെപ്പോലെ എന്നെയും സ്നേഹിച്ചിരുന്ന കുട്ട്യേട്ടനെയും നഷ്ട്ടപ്പെട്ടതും രണ്ടു വ്യത്യസ്ത റോഡപകടങ്ങളില്‍ ആണ്.
ഇന്നു റോഡില്‍ കിടന്നത് നമുക്കൊരു പരിചയവുമില്ലത്ത ആരുടെയോ ആരോ ആയിരുന്നെങ്കില്‍
നാളെ അത് നമ്മുടെ ഉറ്റവരോ അതോ നമ്മളോ തന്നെ ആയെക്കാം.
ഇന്നലെ കേട്ട വാര്‍ത്ത അവസാനത്തെതാകട്ടെ .
ആവിശ്യത്തിന് ആവിശ്യമുള്ള നേരത്ത് നമ്മുടെ ഓരോരുത്തരുടെയും മനസ്സും കൈകാലുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ .

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...