Wednesday, 18 November 2020

സ്വര്‍ഗ്ഗം

 


ശരിയും തെറ്റും


കുറച്ചു പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.

സെര്വ് ചെയ്യുന്നതിനിടെ ഒരാളുടെ കയ്യില് നിന്ന്
ഒരു കഷ്ണം റൊട്ടി താഴെ പോയി.
റൊട്ടി നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തിയപ്പോഴേക്കും മറ്റൊരാള് അതിനെ റാഞ്ചി എടുക്കുകയും അതിനെ തുടച്ചു വൃത്തിയാക്കി വീണ്ടും ഭക്ഷിക്കാന് ആരംഭിക്കുകയും ചെയ്തു.
ഇത് കണ്ട മുഴുവന് പേരും അയാളെ തുറിച്ചു നോക്കി
ശകാരിക്കാന് ആരംഭിച്ചു.
നീ പടിച്ചവനല്ലേ ?
വിദ്യാഭ്യാസമില്ലേ ?
എന്നിട്ടും നീ എന്താണീ കാണിക്കുന്നത് ?
എന്ത് പറ്റി ?
നിലത്തു വീണ ആ റൊട്ടി നീ എന്തിനാണ് ഭക്ഷിക്കുന്നത്?
നിലത്തു വീഴും മുന്നേ ഞാനത് തിരിച്ചെടുത്തല്ലോ .. ?
എന്നാലും അത് വീണതല്ലേ .. ?
ഇല്ല !
ഈ റൊട്ടിയില് ഒരു തരി പൊടി പോലുമില്ല.
അത് കൊണ്ട് തന്നെ
ഇത് കളയുക എന്ന് പറയുന്നത് എന്നെസംബന്ധിച്ചിടത്തോളം
വളരെ വിഷമം പിടിച്ച ജോലിയാണ്.
അവനതു ഭക്ഷിക്കാതിരിക്കാന്
അവരവനെ ശകാരിച്ചു കൊണ്ടേ ഇരുന്നു.
ശകാരങ്ങള്ക്കിടയില്
അവനതു കഴിച്ചു തീര്ക്കുകയും ചെയ്തു.
വിശപ്പറിഞവനും അറിയാത്തവരും
തമ്മിലുള്ള ചില ശരികളും തെറ്റുകളും.
അല്ലെങ്കിലും ചില ശരികള് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താന് അവരതനുഭാവിക്കാത്ത കാലം വരെ വലിയ ബുദ്ധിമുട്ടാണ്.

ലോകം സൂപ്പര്‍ഫാസ്റ്റ് ആകുന്നതിനിടെയുള്ള നഷ്ടപ്പെടലുകള്‍!

 



"മനസ്സകമില്

മരുഭൂമി വെറുത്ത്
സകലതും മടുത്ത്
ജീവിതം തകര്ത്ത്"
മനസ്സകമില് മുഹബ്ബത്ത് പെരുത്ത് എന്ന് മാപ്പിള പാട്ടിന്റെ ഈണത്തില് ആരോ തട്ടികൂട്ടിയ ഈ ഗാനം ആദ്യമായി കേട്ടത് പതിമൂന്നു വര്ഷം മുന്പ് പ്രവാസി ആയി ദുബായില് എത്തിയപ്പോഴായിരുന്നു.
അതിന്റെ വരികള് എഴുതിയത് ഏതെങ്കിലും ഒരു പ്രവാസി തന്നെയാകാനാണ് സാധ്യത.
ആരോ പാടി വെച്ച ആ ഗാനം ക്യാന്സല് ചെയ്തു പോകുന്ന ഒരാളെ അയാളുടെ സുഹൃത്തുക്കള് എല്ലാവരും കൂടെ ചേര്ന്നു ആഘോഷമായി യാത്രയാക്കുന്ന വീഡിയോയുടെ പശ്ചാത്തല സംഗീതമായി ചേര്ത്ത് വെച്ചിരിക്കുന്നു.
ഒരിക്കല് അങ്ങനെ യാത്ര തിരിക്കുന്നതും സ്വപ്നം കണ്ട് ഒറ്റയിരുപ്പില് ഞാന വീഡിയോ എത്ര തവണ കണ്ടു തീര്ത്തു എന്ന് എനിക്ക് തന്നെ ഓര്മ്മയില്ല.
ജോലി അന്വേഷിച്ചു നടക്കുന്നതിന്റെ ഇടവേളകളില് വിരഹ ഗാനങ്ങള് തേടിപിടിച്ചു കേള്ക്കലായിരുന്നല്ലോ അന്നത്തെ പ്രധാന വിനോദം. അതിനിടക്കാണ് നാട്ടിലേക്കുള്ള മടക്ക യാത്ര ആഘോഷമാക്കുന്ന സുഹൃത്തുക്കളുടെ ഈ വീഡിയോ കണ്ണില് ഉടക്കിയതും.
ആളുകള് മൊബൈലില് മുഖം പൂഴ്ത്തി തുടങ്ങാത്ത കാലമായിരുന്നു അത് . ഇന്റര്നെറ്റും, മെയിലും,ചാറ്റ് റൂമുകളും,സോഷ്യല് മീഡിയകളുമൊക്കെ ഉണ്ടെങ്കിലും ഫോണ് ഇന്റര്നെറ്റും സ്മാര്ട്ട് ഫോണുകളും അത്ര സുലഭമല്ലായിരുന്നു.
അത് കൊണ്ട് തന്നെ ആളുകളുടെ സോഷ്യല് മീഡിയ ഉപയോഗം അവര് കമ്പ്യൂട്ടറോ ലാപ്‌ ടോപ്പോ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് പരിമിതപ്പെട്ടിരുന്നു.
ഒരു ബെഡില് കിടക്കുന്നവന് അടുത്ത് ബെഡില് കിടക്കുന്നവനോട് വാട്സപ്പ് ചെയ്തു കാര്യങ്ങള് പറയുന്ന കാലമല്ലാത്തത് കൊണ്ട് തന്നെ റൂമില് നടക്കുന്ന എന്ത് ചെറിയ കാര്യങ്ങളും കൂട്ടമായ ആഘോഷങ്ങളായിരുന്നു.
അത് ബിരിയാണി വെക്കലാകട്ടെ ,നാട്ടില് പോകുന്നവനുള്ള യാത്രയപ്പാകട്ടെ , ഫുട് ബോള് മാച്ചാകട്ടെ , വാരാന്ത്യത്തിലുള്ള മുട്ടി പാട്ടാകട്ടെ അങ്ങനെ വീണു കിട്ടുന്ന എന്ത് ആഘോഷങ്ങളും നാട് വിട്ടു നില്ക്കുന്ന പ്രവാസികളുടെ വലിയ വലിയ സന്തോഷങ്ങളായി മാറി.
ഇന്നും ആളുകള് നാട്ടിലേക്ക് വെക്കേഷനായും ക്യാന്സല് ആയും യാത്ര പോകാറുണ്ട്.
പക്ഷേ പഴയ പോലെയുള്ള ആഘോഷങ്ങളോ സന്തോഷങ്ങളോ ഇല്ല എന്ന് മാത്രം.
നാട്ടിലേക്കുള്ള സാധങ്ങള് ഒരുമിച്ചു പര്ച്ചേസ് ചെയ്തു തുടങ്ങുന്നത് മുതല് പെട്ടി കെട്ടി പേരെഴുതുന്നതും, ഏതു പാതിരാത്രിയായാലും യാത്ര പോകുന്നവനെ എയര്പോര്ട്ട്‌ വരെ അനുഗമിക്കുകയും ഒക്കെ ചെയ്യുന്ന സുഹൃത്തുക്കളെ കാണുക എന്നത് ഇപ്പൊ വളരെ വളരെ വിരളമായി തീര്ന്നിരിക്കുന്നു.
ഒരാള് യാത്ര പോകുന്നു എന്നറിയത് തന്നെ ചിലപ്പോ തലേന്നാള് ആയിരിക്കും.
നാട്ടിലേക്കുള്ള പര്ച്ചേസെല്ലാം അവന് ഒറ്റയ്ക്ക് തന്നെ ചെയ്ത് തീര്ത്തിട്ടുണ്ടാകും.
ശേഷം അവന് ഒറ്റയ്ക്ക് തന്നെ പെട്ടി കെട്ടാന് തുടങ്ങുന്നത് കാണുമ്പോ നമ്മള് പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്നോര്മയുള്ള ഒരുവന് വാട്സപ്പില് നിന്നും തല ഉയര്ത്തി ഒറ്റയ്ക്ക് പെട്ടി കെട്ടാന് ഒരുങ്ങുന്നവന്റെ കൂടെ കൂടും.
ആ ഓര്മ്മയിലവന് പെട്ടികള് കെട്ടി പേരെഴുതിയ ശേഷം റൂമില് നിന്നിറങ്ങുമ്പോ ലിഫ്റ്റ് വരെയോ താഴെ കാത്തു കിടക്കുന്ന ടാക്സി വരെയോ പോകുന്നവനെ അനുഗമിക്കും. ശേഷം വിവരങ്ങള് എന്തെങ്കിലും ഉണ്ടെങ്കില് വാട്സപ്പ് ചെയ്യെന്ന് പറഞ്ഞു തിരിച്ചു റൂമിലേക്ക് തന്നെ കയറി വീണ്ടും തന്റെ ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തും.
പണ്ടത്തെ പോലെ ഇപ്പോഴും പ്രവാസികള്ക്കിടയില് വാരാന്ത്യഘോഷങ്ങള് ഉണ്ട് . പക്ഷേ അതൊന്നും ഒറ്റപ്പെട്ടു പോയവന്റെ സങ്കടങ്ങള്ക്ക് താല്ക്കാലിക വിരാമമിടാനുള്ള സ്വയം മറന്ന സന്തോഷങ്ങളല്ല.
ഫേസ്ബുക്ക് ലൈവിലൂടെയും ടിക്ക് ടോക്കിലൂടെയും മറ്റുള്ളവരെ കാണിക്കാനുള്ള ആഘോഷപൂര്വ്വമുള്ള അഭിനയങ്ങള് മാത്രമാകുന്നു.
ലോകം സൂപ്പര്ഫാസ്റ്റ് ആകുന്നതിനിടെയുള്ള ചില നഷ്ടപ്പെടലുകള്!

Monday, 2 November 2020

Dolly Kitty Aur Woh Chamakte Sitare.


 ഡോളിയും കിറ്റിയും പിന്നെ മിന്നും നക്ഷത്രങ്ങളും.

അലന്കൃത ശ്രീവാസ്തവ  എഴുതി സംവിധാനം ചെയത് കൊങ്കണ സെന്‍ ശര്‍മയും  ഭൂമി പെടുനെകറും  മുഖ്യ കഥാപാത്രങ്ങളായി വന്ന സിനിമയാണ്  "ഡോളി കിറ്റി ഓര്‍ വോ ചമക് സിത്താരെ"

തീര്‍ച്ചയായും സിനിമ സംസാരിക്കുന്നതും പുരുഷ കേന്ദ്രീകിത സമൂഹത്തിലെ സ്ത്രീകളെ കുറിച്ച് തന്നെയാണ്.ബീഹാറില്‍ നിന്നും ജോലി അന്വേഷിച്ചെത്തുന്ന നോയിഡയിലെത്തുന്ന കിറ്റി ആയി ഭൂമിയും ,അവളുടെ സഹായത്തിനെത്തുന്ന കസിന്‍ സിസ്റ്റര്‍ ആയ ഡോളി ആയി കൊങ്കണയും വേഷമിടുന്നു. 

ഏതു സങ്കടങ്ങളെയും മറികടക്കുക എന്നത് പുരുഷനെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള ജോലിയാകുമ്പോള്‍ വീട്ടിലും സമൂഹത്തിലും ജോലി സ്ഥലങ്ങളിലും ഒരു പോലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി സന്തോഷമഭിനയിക്കുകയും പുഞ്ചിരിക്കുക്കയും ചെയ്യുന്ന സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ ആണ് സിനിമ മുഴുവനും. പ്രകടനത്തില്‍ കിറ്റിയാണോ ഡോളിയാണോ  മികച്ചു നിന്നത് എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത വിധം മത്സരിച്ചാണ്  രണ്ടു പേരും അഭിനയിച്ചരിക്കുന്നത്. 

തന്റെ അഞ്ചാം വയസ്സ് മുതല്‍ കാമറക്ക് മുന്‍പിലുള്ള കൊങ്കണ സെന്നിനു  പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ  കടന്നു പോകുന്ന വീട്ടമ്മയെ  അതിന്റെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കുക എന്നത് അത്ര വെല്ലു വിളി ആയിരുന്നിരിക്കില്ല പക്ഷേ അതിനോട്  കട്ടക്ക് നില്‍ക്കുന്ന പ്രകടനം തന്നെ കാഴ്ച വെക്കാന്‍ ഭൂമി പെട്നെക്കറിനും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. 

 പുരുഷനെ ത്രിപ്തിപ്പെടുത്തേണ്ടത് സ്ത്രീയുടെ മാത്രം ചുമതലയാണെന്ന ബോധത്തെ ചോദ്യം ചെയ്യുകയാണ് സിനിമയിലുടനീളം ചെയ്യുന്നത് .പുരുഷ സമൂഹം  എപ്പോഴും ആഘോഷിക്കാറുള്ള വാര്‍ത്തകള്‍ ആണല്ലോ  മക്കളെ ഉപേക്ഷിച്ചു പോയ അമ്മയും അന്യപുരുഷന്റെ കൂടെ കിടപ്പറ പങ്കിട്ട പെണ്ണുമെല്ലാം. എന്നാല്‍ അവളുടെ സാഹചര്യങ്ങള്‍ക്കും അവളുടെ  ആഗ്രഹങ്ങള്‍ക്കും അവളുടെ സന്തോഷങ്ങള്‍ക്കും ഒരു നെഗറ്റീവ്  ഇമേജ് പോലും കൊടുക്കാതെ പൂര്‍ണ്ണമായും അവളെ ചേര്‍ത്ത് പിടിക്കുകയാണ് സിനിമ. എന്നാല്‍ ഒരിക്കല്‍ പോലും അവനെ ഒരു മഹാ ഭയങ്കരനാക്കി ചിത്രീകരിക്കുന്നുമില്ല. നമ്മുടെയൊക്കെ മനസ്സില്‍ പതിഞ്ഞു പോയ ബോധങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക മാത്രമാണ്  സംവിധായിക ചെയ്തിട്ടുള്ളത്. അതങ്ങനെ തന്നെ മനസ്സിലാക്കണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ടായിരിക്കണം കിടപ്പറയിലെ ജയപരാജയങ്ങളടക്കം അത് പോലെ തന്നെ പകര്‍ത്തി വെക്കാന്‍ പരമാവധി ശ്രമിചിട്ടുള്ളതും. 

കിടപ്പറയിലായാലും ജോലിസ്ഥലത്ത്  വെച്ച് ഒരു ചായ കുടിക്കുന്ന  കാര്യമായാലും സ്വന്തം സന്തോഷങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടാതെ ഏറ്റവും ലളിതമായി മറ്റൊരു തിരഞ്ഞെടുപ്പ്  പുരുഷന് സാധ്യമാണെങ്കില്‍ , അതിനെ കുറിച്ച്  സമൂഹം അത്രയൊന്നും അസ്വസ്ഥപ്പെടുന്നില്ലെങ്കില്‍  എന്ത് കൊണ്ട് അത് അത്ര തന്നെ നിസ്സാരമായി സ്ത്രീക്കുമായിക്കൂട എന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത് . 

തങ്ങള്‍ക്ക് സന്തോഷമുള്ള ഇടങ്ങളിലെല്ലാം ശല്യപ്പെടുത്താനെത്തുന്ന സദാചാര ഗുണ്ടകളെ ഭയന്ന് ഒരിക്കല്‍  ഡോളി തന്റെ കൌമാരക്കാരനായ  കാമുകനുമൊത്ത് ഖബറസ്ഥാനിലെത്തുന്നു. 

ഖബറസ്ഥാനും സ്വര്‍ഗ്ഗമകാന്‍ കഴിയുമല്ലേ . ?

ജീവിച്ചിരിക്കുന്നവരാരും ശല്യപ്പെടുത്താനില്ലാത്ത ഖബറാളികള്‍ക്കിടയിലെ നിശബ്ദതയെ മുറിച്ചു കൊണ്ട് അവന്‍ അവളോട്‌ ചോദിക്കും. 

നീ എത്ര വിചിത്രമായാണ് സംസാരിക്കുന്നതെന്ന് അതിനവള്‍  നാണിച്ചു കൊണ്ട് മറുപടി പറയും. 

എന്നാല്‍ ഒരു കാര്യം പറയാമോ ?

എന്റെ ഖബറിന് മുകളില്‍ എന്തെങ്കിലും കുറിച്ചിടുമെങ്കില്‍ അതെന്തായിരിക്കും നിങ്ങള്‍ കുറിച്ചിടുക ?

"നിന്റെ പേരും .. പിന്നെ അഞ്ചു നക്ഷത്രങ്ങളും: 

ഫുഡ്‌ ഡെലിവറി ആപ്പില്‍ റേറ്റിംഗ്  കൊടുത്തു പരിചയപ്പെട്ട കാമുകനോട്  ഒട്ടുമാലോചിക്കാതെ അവള്‍ മറുപടി പറയും.

ഉസ്മാന്‍ അന്‍സാരിയുടെ (തന്റെ കാമുകന്റെ ) ഖബറിന് മുകളില്‍  ഡോളി അഞ്ചു നക്ഷത്രങ്ങള്‍  പതിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

 സാധാരണ സിനിമാ പ്ലോട്ടുകളില്‍ നമ്മളത്ര കണ്ടു പരിചയിച്ച കാര്യങ്ങള്‍ അല്ലെങ്കിലും ഒട്ടും ശുഭകരമായ ഒടുക്കമല്ലെങ്കിലും ചിത്രമവസാനിക്കുമ്പോ അഞ്ചു നക്ഷത്രങ്ങള്‍ ചേര്‍ത്ത് വെച്ച റേറ്റിംഗ് ഡോളിയെ പോലെ  നമ്മളുമറിയാതെ നല്‍കും. 

Thursday, 13 August 2020

ചക്രം


വെള്ളിയാഴ്ചകളില് പതിവാക്കിയിരുന്ന ശീലം അയാളാ ഒഴിവു ദിനത്തിലുമാവര്ത്തിച്ചു. ആഴ്ചക്കൊരിക്കല് ആണ് അയാള് അമ്മയുമായി സംസാരിക്കുന്നത്.

ഇവിടുന്നങ്ങോട്ട്‌ പറയുന്നത് മാത്രമേ കേള്ക്കുന്നുള്ളൂ.

ഹലോ ..
അമ്മേ ..
ആ ..എന്താ വിശേഷം ...
നിങ്ങളോട് ഞാന് പറഞ്ഞതല്ലേ ..
ഇതെത്ര തവണ പറയണം.
സംസാരം മുന്പോട്ടു പോകുന്നതിനനുസരിച്ചു ശബ്ദവും വാക്കുകളും പരുഷമായിക്കൊണ്ടിരുന്നു,
ഒരു യുദ്ധം കഴിഞ്ഞെന്നോണം അല്പ സമയത്തിന് ശേഷം ഫോണ് കട്ടായി.
അയാള് ഫോണ് വീണ്ടും ഡയല് ചെയ്തു.
അച്ഛന്റെ തക്കുടൂ ...
എന്തെടുക്കുവാ ..
ദേഷ്യപ്പെട്ടു മാത്രം സംസാരിക്കാന് അറിയുന്നയാള് നിമിഷം നേരം കൊണ്ട് സ്നേഹിക്കാനും സ്നേഹത്തോടെ സംസാരിക്കാനും മാത്രമറിയുന്ന ഒരാളായി മാറിയത് കണ്ടു ഞാന് അത്ഭുതപ്പെട്ടു.
അയാള് കുഞ്ഞായിരുന്നപ്പോള് എങ്ങിനെയൊക്കെയായിരിക്കും ആ അമ്മ അയാളെ സ്നേഹിച്ചതെന്നും കൊഞ്ചിച്ചതെന്നും വെറുതെ ഒന്നോര്ത്തു നോക്കി.
പത്തോ ഇരുപതോ വര്ഷം കഴിഞ്ഞാല് ആ മകന് എങ്ങിനെയായിരിക്കും അയാളോട് സംസാരിക്കുക എന്നും വെറുതെയൊന്നു ചിന്തിച്ചു നോക്കി.
ശേഷം ..
ഒരു ദീര്ഘ നിശ്വാസമെടുത്തു കൊണ്ട് ആദ്യം കണ്ട ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷനിലേക്ക് മുഖം പൂഴ്ത്തി.

Friday, 22 May 2020

അല്‍ഹംദു ലില്ലാഹ് ! അന മിസ്കീന്‍

കർഫ്യു രാത്രി എട്ട് മണി മുതൽ രാവിലെ ആറു മണി വരെ ആക്കിയതിൽ പിന്നെ രാത്രി കഴിക്കാനുള്ള ഭക്ഷണവും നേരത്തെ വാങ്ങി വെക്കുകയാണ് പതിവ്. കാരണം നോമ്പ് തുറന്നു കഴിഞ്ഞ പിന്നെ എട്ട് മണിയിലേക്ക് അധികം ദൂരമില്ലല്ലോ?
ഒന്ന് അതിനിടക്ക് കണ്ണൊന്നു മാളി പോയ പിന്നെ പട്ടിണിയാകും.അതു കൊണ്ടാണ് ഭക്ഷണം വാങ്ങുക എന്ന ടാസ്ക് നേരത്തെയാക്കാൻ തീരുമാനിച്ചതും.
റോഡിൽ അധികം പേരൊന്നുമില്ല.
കഴിക്കാൻ എന്ത് വാങ്ങണം എന്നാലോചിച്ചിങ്ങനെ നടക്കുകയാണ്.
നോമ്പിനിതു വരെ റൈസ് കഴിച്ചിട്ടില്ല.
നോമ്പ് തുറക്ക് ഫ്രൂട്ട്സ് , രാത്രി കഴിക്കാൻ ചപ്പാത്തി ഈ ഒരു ഫോർമാറ്റ്‌ലാണ് എറിയ ദിവസവും കഴിഞ്ഞു പോന്നതും. അതു കൊണ്ട് തന്നെ ഇന്ന് റൈസ് വാങ്ങിയലോ എന്നൊരാലോചനയും മനസ്സിലുണ്ട്. നോമ്പ് കഴിയാന്‍ ഒരു ദിവസം കൂടിയല്ലേ ബാക്കിയുള്ളൂ.
അങ്ങിനെ ഭക്ഷണ കാര്യത്തെ കുറിച്ച് ആലോചിച്ചങ്ങനെ സൂപ്പർ മാർക്കറ്റിൽ കയറി നോമ്പ് തുറക്കാൻ ആവിശ്യത്തിനുള്ള ഫ്രൂട്ട്സ് വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് അല്പം അകലെ നിന്നായി ആരോ വിളിക്കുന്നത് പോലെ തോന്നിയത്..
ഹലോ.. ഭായ്.. ഹലോ..
ഞാൻ തിരിഞ്ഞു നോക്കി..
അതെ വിളിക്കുന്നതെന്നെ തന്നെയാണ്.
മറ്റാരുമപ്പോള്‍ അവിടെയെങ്ങുമില്ല.
അല്പം അകലെയായി മരച്ചുവട്ടിലിരിക്കുന്ന അല്പം പ്രായമുള്ള ഒരു മനുഷ്യനാണെന്നെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കുന്നത്.
ശ്രദ്ധിച്ചു നോക്കിയപ്പോൾ അയാൾക്ക് രണ്ട് കാലുകളും ഇല്ല എന്ന് മനസ്സിലായി.
വഴി യാത്രക്കാരുടെ കയ്യിൽ നിന്നും ലഭിക്കുന്ന എന്തെങ്കിലും സഹായത്തിനായി ഇരിക്കുകയാണാ പാവം‌. അല്പം ദൂരെ ആണെങ്കിലും എനിക്കയാളെ അവഗണിച്ചു പോരാൻ തോന്നിയില്ല.
ഞാൻ അയാൾക്കരികിലെത്തി കയ്യിൽ കരുതിയിരുന്ന നാണയതുട്ടുകൾ എടുത്തു അദ്ദേഹത്തിനു നേരെ നീട്ടി.
അയ്യോ !
ഞാൻ വിളിച്ചത് ഇതിന് വേണ്ടിയല്ല..
ദൂരെ നിന്ന് വിളിച്ചു വരുത്തിയതിനു ക്ഷമാപണമെന്നോണമയാൾ പറഞ്ഞു.
കുഴപ്പമില്ല. ഇത് വാങ്ങിക്കൂ.
ആട്ടെ.. പിന്നെ എന്തിനാണ് നിങ്ങളെന്നെ വിളിച്ചത്?
അയാൾ ഉടനെ തന്നെ അരികിലുള്ള കവറിലേക്ക് വിരല് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഇതൊന്നു കൊണ്ട് പോകുമോ?
ഇന്നെന്റെ വയറു നിറയാൻ മാത്രമുള്ള ഭക്ഷണം ദാ...ഈ ചെറിയ പൊതിയിലുണ്ട്.
അൽഹംദുലില്ലാഹ്.
എന്ത് ചെയ്യണമെന്നറിയാതെ മടിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അയാള്‍ പറഞ്ഞു.
അയ്യോ ..പേടിക്കണ്ട ..
ഞാന കവര്‍ തൊട്ടിട്ടില്ല.
ഒരു റെസ്റ്റോറന്റുകാര്‍ ‍വെച്ചിട്ട് പോയതാണ്.
ഞാന്‍ വേണ്ടാന്നു പറയുമ്പോഴേക്കും അവര് പോയി.
നോമ്പ് തുറക്കാറാന് ഇനി അധികം നേരമില്ലല്ലോ...?
കയ്യിലുള്ള ഭക്ഷണം മുഴുവന്‍ അപ്പോഴേക്കും എല്ലാവരിലേക്കുമെത്തിക്കാന്‍ ഓടുകയാണവര്‍.
അല്ലാഹ്....
അത് കൊണ്ടല്ല..
എനിക്കിന്നു ഭക്ഷണം വാങ്ങാന്‍ കഴിയുമല്ലോ..?
അതിനു പറ്റാത്തവര്‍ക്കല്ലേ ഇത് കൊടുക്കേണ്ടത്. ?
ഭായ് ...
ഇതാരുടെയെങ്കിലും വയറിലെത്താതെ
ഇവിടെ കിടന്നു കേടു വന്നു പോയാല്‍ എനിക്കിന്ന് ഉറക്കം കിട്ടില്ല...
വെറുതെ കുപ്പ തൊട്ടിയില്‍ കളയുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നിങ്ങളിത് ഭക്ഷിക്കുന്നത്. വിരോധമില്ലെങ്കി നിങ്ങളിത് കൊണ്ട് പോയാ എനിക്കത് ഒരുപാട് സന്തോഷമാകും.
ഈ മുറിയന്‍ കാലും വെച്ച് എനിക്കിത് മറ്റൊരാളെ തേടി പോകാനുള്ള സമയവുമിനിയില്ല.
ഞാന്‍ പിന്നീടൊന്നും പറയാതെ ആ ഭക്ഷണമെടുത്തു കൊണ്ട് അയാള്‍ക്ക് നന്ദി പറഞ്ഞു.
മുഖം മാസ്ക് കൊണ്ട് മറച്ചിരുന്നുവെങ്കിലും അയാളുടെ ചുണ്ടുകളില്‍ വിരിഞ്ഞ നിറഞ്ഞ പുഞ്ചിരി എനിക്കയാളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
പോകുന്ന വഴിക്ക് അതേല്‍പ്പിക്കാന്‍ പറ്റിയ വല്ലവരുമുണ്ടോ എന്ന് ഞാന്‍ പരതിയെങ്കിലും ആരെയും കണ്ടില്ല.
ഈ ധാന്യ മണികളില്‍ എന്റെ പേര് തന്നെയായിരിക്കണം റബ്ബ് എഴുതി വെച്ചിരിക്കുന്നത്.
ഒരുപാട് കാലത്തിനു ശേഷം ചോറ് കഴിക്കുക എന്നെ എന്റെ ആഗ്രഹം സാധിച്ചു തരാന്‍ റബ്ബ് തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ഫക്കീറിനെ.
ഞാനിന്നലെ പതിവിലും നേരത്തെ ഭക്ഷണം കഴിക്കാനിരുന്നു.
ജീവിതത്തില്‍ ഇത് വരെ കഴിച്ച ഭക്ഷണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രുചിയായിരുന്നു അതിന്. കാരണം...
അതിലെ ഓരോ ഉളുകള്‍ക്കും ഒരു നുള്ള് ഭക്ഷണത്തിന്റെ മൂല്യം എന്താണന്നറിയാവുന്നോരാളുടെ
പ്രാര്‍ത്ഥനയുണ്ടായിരുന്നു.
അതൊരു ..അനര്‍‍വചീനായമാക്കപ്പെട്ട..
വല്ലാത്ത സ്വാദ് തന്നെ.
അതാസ്വദിക്കാന്‍ പടച്ചവനെന്നെ തന്നെ തിരഞ്ഞെടുത്തുവല്ലോ....?
അല്‍ഹംദു ലില്ലാഹ്...
ഞാനത് മുഴുവന്‍ കഴിച്ചു കഴിഞ്ഞപ്പോ ..
കണ്ണ് നിറച്ചു കാണാന്‍ വേണ്ടി മാത്രം നിറഞ്ഞു കവിയുന്ന തീന്‍ മേശകളെ കുറിച്ചോര്‍ത്തു.
ബാക്കി വന്ന ഭക്ഷണങ്ങളെ പിറ്റേന്ന്‍ ഒരു മനസ്താപവുമില്ലാതെ കുപ്പത്തൊട്ടിയില്‍ കൊണ്ട് പോയി കളയുന്ന മനസ്സുകളെ കുറിച്ചോര്‍ത്തു...
സമ്പത്തിനെ കുറിച്ചല്ലാതെ ഒരിക്കലും ദാരിദ്ര്യത്തെ കുറിച്ചോര്‍ത്ത് ദുഖിക്കരുത് എന്നും..
"അല്‍ഹംദുലില്ലാഹ് ..അന മിസ്കീന്‍"
എന്നാണു പറഞ്ഞു പഠിക്കേണ്ടതു എന്ന നബി വചനങ്ങളെ കുറിച്ചുമോര്‍ത്തു.
ശേഷം മനസ്സ് നിറഞ്ഞു പറഞ്ഞു ...
അല്‍ഹംദ്ലില്ലാഹ് !!
(സര്‍വ്വ സ്തുതിയും നിനക്ക് തന്നെ )
~ഷാനു കോഴിക്കോടന്‍~

Saturday, 25 April 2020

മുന്നറിയിപ്പ്

അഞ്ചാം പാതിര ഇന്നലെ കണ്ടു..
റിപ്പര്‍ രവി,സൈമണ്‍ മഞ്ഞൂരാന് ,‍ ബെഞ്ചമിന്‍ ലൂയിസ് എന്നീ മൂന്നു സൈക്കോ കഥാ പാത്രങ്ങളെ ഒരു സിനിമയിലങ്ങനെ ഒരുമിച്ചു കണ്ടപ്പോഴാണ് മറ്റൊരു സൈക്കോ കഥാപാത്രം മനാസ്സിൽ കയറി വന്നത്.
ഒരു കടുക് മണിത്തൂക്കം അങ്ങടോ ഇങ്ങടോ വീഴാതെ മമ്മൂക്ക കയ്യടക്കത്തോടെ കൈകാര്യം ചെയ്ത മുന്നറിയിപ്പ് എന്ന.സിനിമയിലെ രാഘവന് എന്ന കഥാപാത്രം‍.
നമ്മള്‍ സാധാരണ കണ്ടു ശീലിച്ച സൈക്കോ കഥാപാത്രങ്ങളെ പോലെയുള്ള ഒരു ക്ലീഷേകളും രാഘവനില്ല...അയാള്‍ ശാന്തനാണ്..
അയാള്‍ക്ക് ലോകത്തെ സകല കാര്യങ്ങളെ കുറിച്ചും തന്‍റേതായ കാഴ്ചപ്പാടുകളുണ്ട്. അഭിപ്രായങ്ങളുണ്ട്..ചിന്തകളുണ്ട്.
"സ്വിച്ചിട്ടാ വെളിച്ചം ഉണ്ടാകുന്ന പോലെ സ്വിച്ചിട്ട ഇരുട്ടാകുന്ന വല്ലോം കണ്ടു പിടിച്ചിട്ടുണ്ടോ. ?
ഇല്ലല്ലോ..? ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരു പോലെയാ, രണ്ടിനേം ഇല്ലാതാക്കാൻ പറ്റില്ല, വേണെങ്കിൽ തടയാം,
മറച്ചു പിടിക്കൊക്കെ ചെയ്യാം..
എന്നാലും അത് ഇല്ലാതാവുന്നില്ലലോ, നമ്മള് കാണുന്നില്ലന്നല്ലേ ഉള്ളൂ..?"
"കണ്ണാടിയില്‍ നോക്കുമ്പോ എന്റെ പ്രതിഭിംബം
എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു.
കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെ തന്നെ നില്‍ക്കുമോ ? അതോ എന്റെ കൂടെ പോരുമോ ? ഏതായാലും ഞാന്‍ വീണ്ടും കണ്ണാടി നോക്കുമ്പോ അതവിടെ തന്നെ ഉണ്ട്. എന്നെ തന്നെ നോക്കി." രാഘവന്റെ ചിന്തകളിങ്ങനെ ഒരു സാധാരണക്കാരില്‍ നിന്നൊക്കെ മാറി പട്ടം പോലെ പറക്കുകയാണ്.
സ്വാതന്ത്ര്യം ആണ് രാഘവനെ അലട്ടുന്ന പ്രധാന പ്രശ്നമെങ്കിലും തന്റെ ശിക്ഷാ കാലാവധിയായ പതിനാലു വര്ഷം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും അതൊരു പാരതന്ത്ര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല.
ഇവിടുന്നു പുറത്തിറങ്ങിയ സന്തോഷമുണ്ടാകില്ലേ എന്ന് ചോദിക്കുമ്പോ അതിനു എനിക്കിവിടെ സങ്കടമൊന്നും ഇല്ലല്ലോ എന്നാണയാള്‍ മറുപടി പറയുന്നത്. അതേ സമയം പേടിച്ചിട്ടുള്ള ജീവിതം മഹാബോറാണ് എന്നയാള്‍ വാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
അങ്ങിനെ എങ്കില് സ്വാതന്ത്ര്യമില്ലാതെ ജയിലില്‍ കിടക്കുന്നതോ എന്ന ചോദ്യത്തിനും അയാള്‍ ‍ക്കുത്തരമുണ്ടായിരുന്നു
"നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങിനെ വാഖ്യാനിക്കുന്നു എന്നതാണ് കുഴപ്പം.
നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം എന്നാണയാൾ ആ ചോദ്യത്തിന് മറുപടി നൽകുന്നത്.
കൂടെ ....നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ പറിച്ചു മാറ്റേണ്ടി വരും എന്നും അയാള്‍ പറഞ്ഞു വെക്കുന്നുണ്ട് എങ്കിലും താന്‍ ചെയ്തു എന്ന് പറഞ്ഞു ശിക്ഷയനുഭവിച്ച രണ്ടു കൊലപാതകങ്ങളും താൻ തന്നയാണ് ചെയ്തത് എന്ന് അംഗീകരിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറായിട്ടില്ല.
നിഷകളങ്കനായ.. നാവെടുത്താല്‍ ഫിലോസഫി മാത്രം പറയുന്ന രാഘവന്‍ എന്ത് കൊണ്ടായിരിക്കും താന്‍ ചെയ്ത കൊലപാതകങ്ങള്‍ സമ്മതിക്കാതിരുന്നത്? അതിനുള്ള സൂചനകള്‍ അയാള്‍ തന്നെ പലവട്ടം നല്‍കുന്നുണ്ട് പക്ഷേ.. രാഘവന്‍ തന്നെയാണ് കൊലപാതകി എന്നുറപ്പിക്കാന്‍ കുറച്ചു സംശയത്തോടെ ആണെങ്കിലും സിനിമയുടെ അവസാനം വരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.
മുന്പ് നടന്ന രണ്ടു കൊലപാതകങ്ങളും ചെയ്തത് താനല്ല എന്ന് ആവര്‍ത്തിച്ചു പറയാന്‍ അയാൾക്ക് വ്യക്തമായ കാരണങ്ങളുണ്ട്.
നമുക്ക് മുന്‍പില്‍ തടസ്സമായി നില്‍ക്കുന്നതിനെയെല്ലാം പറിച്ചു മാറ്റണം എന്ന് പറയുന്നതിനോടൊപ്പം തന്നെ ക്യൂബ്യയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും എന്നാ കാര്യം കൂടെ ഇടക്കയാള്‍ ഓര്‍മിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ രാഘവന്റെ ഫിലോസഫി പ്രാകാരം താന്‍ ചെയ്തതൊന്നും കൊലപാതകങ്ങളല്ല മറിച്ചു വിപ്ലവമാണ്.
സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുമ്പോ ഴാണ് വിപ്ലവങ്ങളുണ്ടാകുന്നത്.
രാഘവന്‍ കൊല ചെയ്തവരെ ഒന്നോടിച്ചു നോക്കൂ..
അവരിൽ പൊതുവായ ചില കാര്യങ്ങൾ കാണാം.ഒന്നാമത്തെ കാര്യം അവർ മൂന്ന് പേരും സ്ത്രീകളായിരുന്നു എന്നതാണ്.
ആദ്യം കൊല്ലപ്പെട്ട സ്ത്രീ അയാളുടെ ഭാര്യയായിരുന്നു.രണ്ടാമത്തേതു അയാളുടെ യജമാനത്തി മൂന്നാമത്തേത് ജേര്‍ണലിസ്റ്റ് അഞ്ജലിയും.
അഞ്ജലി അയാളെ എഴുതാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതും അവാസാനം അയാളെ ഭരിക്കാന്‍ ശ്രമിക്കുന്നതും സിനിമയിൽ കാണിക്കുന്നുണ്ട്. ആദ്യം കൊല്ലപ്പെട്ട രണ്ടു പേരും ഇതേ രീതിയിൽ തന്നെ അയാളില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധ്യതയുള്ളവരായിരുന്നു.
അയാളവിടെയെല്ലാം വിപ്ലവം നടത്തി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരെ പറിച്ചു മാറ്റുകയാണുണ്ടായത്.
രാഘവനെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അയാളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അസ്വാതന്ത്ര്യമായിട്ടാണ് കരുതുന്നത്. അത് കൊണ്ട് തന്നെ ജയിൽ എന്നത് അയാളെ സ്ത്രീകൾ ഒരു തരത്തിലും ഭരിക്കാൻ സാധ്യതയില്ലാത്ത ഇടമാണ് എന്നും അവിടെ താൻ പൂർണ്ണ സ്വാതന്ത്ര്യവാൻ ആണു എന്നും അയാൾ വിശ്വസിക്കുന്നു.
മലയാളത്തില്‍ ഇനിയെത്ര സൈക്കോ കഥാപാത്രങ്ങള്‍ വന്നാലും അതൊക്ക രാഘവനും അയാൾ അവസാനം ചിരിക്കുന്ന ചിരിയുടെയും മേലെ നിൽക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

Thursday, 20 February 2020

ചോല - അനുഭവം


ഒരിടത്തൊരിടത്ത് ഒരു രാജകുമാരനുണ്ടായിരുന്നു
സുന്ദരനും സുമുഖനും ബുദ്ധിമാനുമായ ആ രാജകുമാരന് പക്ഷേ ചോര കണ്ടാല്‍ ഭയമായിരുന്നു.
രാജകുമാരന്റെ പേടി മാറ്റാന്‍ രാജഗുരു ഒരു ഉപായം പറഞ്ഞു കൊടുത്തു .
ആരും പോകാത്ത കാട്ടിലെ ..
ആരും കാണാത്ത കന്യകയുടെ ..
ആരും തൊടാത്ത നിധി എടുത്തു വന്നാല്‍
പേടി മാറും
അങ്ങിനെ രാജകുമാരന്‍ ആരും കാണാത്ത കന്യകയെ തേടി കാട്ടിലേക്ക് പോയി.
അങ്ങിനെ ആ രാജമുകാരന്‍ കാടും മേടും അലഞ്ഞ് കാട്ടു ചോലയും കടന്ന് കന്യകയെ കണ്ടെത്തി.
കാടായ മേടും മേടായ മേടും അലഞ്ഞു തന്നെ തേടി എത്തിയ കുമാരനോട് കന്യക ചോദിച്ചു എന്നില്‍ നിന്നും എന്താണ് വേണ്ടത്.?
കന്യകയുടെ കയ്യിലുള്ള നിധിയുടെ പൊരുള്‍ അറിയാത്ത രാജകുമാരന്‍ അത് മറച്ചു വെച്ച് തന്ത്രപൂര്‍വ്വം മറുപടി പറഞ്ഞു.
"എനിക്ക് നിന്നെ മുഴുവനായി വേണം"
മറുപടി കേട്ട് കന്യക നാണിച്ചു പോയി.
എന്നിട്ട് സങ്കടത്തോടെ പറഞ്ഞു.
"അതിന് ഞാന്‍ എന്റെ വകയല്ലല്ലോ"
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തു,
നിമിഷ സജയനും പുതുമുഖം അഖില്‍ വിശ്വനാഥും ,ജോജു ജോസഫും കഥാ പത്രങ്ങളായി വരുന്ന ചോല
എന്ന സിനിമയുടെ ആരംഭത്തില്‍ തന്നെ കെ.പി.എ.സി ലളിതയുടെ ശബ്ദത്തില് പ്രേക്ഷകരെ‍ കേള്‍പ്പിക്കുന്ന ചെറിയ കഥയാണിത്‌.
കഥയില്‍ തേടി വന്ന രാജകുമാരന് രാജകുമാരി കൊടുക്കുന്ന മറുപടി.
"അതിനു ഞാന്‍ എന്റെ വകയല്ലല്ലോ"
ആ ഒരു മറുപടി തന്നെയാണ് സിനിമ മുഴവന്‍ സംസാരിക്കുന്ന രാഷ്ട്രീയവും.
വളരെ സാവാധാനമായി ഇഴഞ്ഞു ഇഴഞ്ഞു പോകുന്ന സിനിമയുടെ തുടക്കം പ്രേക്ഷകരുടെ ക്ഷമയെ കാര്യമായി തന്നെ പരീക്ഷിക്കുമെങ്കിലും പതിയെ പതിയെ തന്നെ കാഴ്ചക്കാരും കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെല്ലും.
മൊത്തം മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ നിമിഷ സജയന്‍ അവതരിപ്പിക്കുന്ന എല്ലാത്തിനെയും ഭയത്തോടെ മാത്രം കാണുന്ന ജാനു എന്ന നിസ്സഹായായ പെണ്‍കുട്ടി പ്രതിനിധീകരിക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രമല്ല...
വലിയ സാമൂഹ്യ മുന്നേറ്റം തന്നെ നടത്തി കഴിഞ്ഞിരിക്കുന്നു എന്നവകാശപ്പെടുന്ന ഈ കാലത്തും..
ഭയത്തോടെ മാത്രം സമൂഹത്തെ നേരിടേണ്ടി വരുന്ന, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുമ്പോ നൂറു വട്ടം ചിന്തിക്കേണ്ടി വരുന്ന , ചിലപ്പോഴൊക്കെ ആ തീരുമാനങ്ങള്‍ക്ക് വലിയ വില തന്നെ നല്‍കേണ്ടി വരുന്ന ഇപ്പോഴും ഭൂരിപക്ഷ സംഖ്യ തന്നെയുള്ള സ്ത്രീ സമൂഹത്തെയാണ്‌.
തന്റെ കായിക ശേഷിയും തന്ത്രങ്ങളും ഉപയോഗിച്ച് സ്വന്തം ആവിശ്യത്തിനും സുഖങ്ങള്‍ക്കും വേണ്ടി ദുര്‍ബലരായ ഇരകളെ ഒരു മനസ്ഥാപവും കൂടാതെ അടിച്ചമര്‍ത്തുന്ന ജോജു അവതരിപ്പിച്ച ആശാന്‍ എന്ന കഥാപാത്രം സൂചിപ്പികുന്നത് കാല കാലങ്ങളായി സമൂഹം പിന്തുടര്‍ന്ന് പോരുന്ന ആണ്‍ മേല്‍ക്കോയ്മയെ തന്നെയാണ്.
എന്തിനും ഏതിനും ഒരു സഹായം ആവിശ്യമുള്ള ദുര്‍ബലനായ കാമുകന്റെ കൂടെ നഗരം കാണാന്‍ വരുന്ന ജാനു എന്ന പെണ്‍കുട്ടി പിന്നീട് കാണുന്നത് താന്‍ ആശ്രയമായി കണ്ട ആള്‍ കരുത്തനായ ആശാന്റെ മുന്നില്‍ വിധേയപ്പെട്ടു കൊണ്ടിരിക്കുന്നതാണ്.
തന്റെ കൈ കരുത്തിന്റെ ബലത്തില്‍ വളരെ നിഷ്പ്രയാസം തന്നെ ആശാന്‍ തന്റെ കാമ പൂര്ത്തീകരണത്തിനു വേണ്ടി അവളെ ഉപയോഗിക്കുന്നു.
സമനില തെറ്റിയ കാമുകന്‍ നിവൃത്തിയില്ലാതെ
ആശാനെ കൊലപ്പെടുത്തുന്നു.
ഇത് കാണുന്ന പെണ്‍കുട്ടി താന്‍ പീഡിപ്പിച്ച ആള്‍ കൊല്ലപ്പെട്ടത് കണ്ടു വാവിട്ട് കരയുന്നു.
തീര്‍ത്തും സ്ത്രീ വിരുദ്ധതയാണീ കാണിക്കുന്നത് എന്ന് വലിയ എന്ന് പഴി കേട്ട് കൊണ്ടിരിക്കുന്ന രംഗമാണിത്.
എന്നാല്‍ ഒരു ജീവിത കാലം മുഴവന്‍ തന്റെ സ്വപങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂച്ച് വിലങ്ങിട്ട് കൊണ്ട് കൂടെ കൊണ്ട് നടക്കുന്ന ഭര്‍ത്താവ് അഥവാ ആശ്രിതന്‍ മരണപ്പെടുന്ന ദിവസം ഭാര്യ പൊട്ടി പൊട്ടി കരയുമ്പോ അതിനെ ഒരിക്കലും സമൂഹം സ്ത്രീ വിരുദ്ധതയായി കാണാറുമില്ല. മറിച്ചു അതവളുടെ സ്നേഹമായാണ് കരുതി പോകുന്നത്.
ഇവിടെ ദുര്‍ബലാനായ കാമുകനില് വിശ്വാസം നഷ്ടപ്പെട്ട പെണ്‍കുട്ടി പിന്നീട് കൊടും കാട്ടില്‍ ഒരേ ഒരു ആശ്രയമായി കാണുന്നത് തന്നെ പീഡിപ്പിച്ച ആശാനെ തന്നെയാണ്.
ആ ആശ്രയം നഷട്പ്പെടുമ്പോ അവള്‍ അയാള്‍ക്ക് വേണ്ടി കരയുകയും ചെയ്യുന്നു.
കാമുകന്‍ ദുര്‍ബലന്‍ ആണെന്ന് നേരത്തെ തന്നെ തിരിച്ചറിവ് കിട്ടിയിരുന്ന അവള്‍ തന്റെ ആശ്രിതനെ നഷ്ടപ്പെടുത്തിയ കാമുകനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു ദിവസത്തെ സന്തോഷത്തിനു വേണ്ടി നഗരം ചുറ്റാന്‍ വന്നത് വീട്ടുകാരും നാട്ടുകാരും അറിഞ്ഞു എന്ന ഭയം കൊണ്ടാണ് വീട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ നിസ്സഹായയ ആ പെണ്‍കുട്ടി ഒരു കരുത്തനു മുന്നില്‍ കീഴടങ്ങേണ്ടി വന്നത്.
അത് കൊണ്ട് തന്നെയാണ് ..
എന്തിനും ഏതിനും സമൂഹം കല്‍പ്പിച്ചു നല്‍കിയ വിലക്കുകളെ ഭയപ്പെട്ടു കൊണ്ട് ലളിത ചേച്ചി പറഞ്ഞ കഥയുടെ അവസാനം രാജകുമാരി പറഞ്ഞ പോലെ "അതിനു ഞാന്‍ എന്റെ വകയല്ലല്ലോ" എന്ന് മാത്രം കരുതി ജീവിക്കുന്ന ഒരു വലിയ കൂട്ടം സ്ത്രീകളുടെ പ്രതീകമായി ജാനു മാറുന്നതും.

ഇത് കൊണ്ടൊക്കെ തന്നെ ..
ചോല പറയുന്നതു പഴി കേട്ടിരുന്ന പോലെ -
സ്ത്രീ വിരുദ്ധതയല്ല..
മറിച്ചു സ്ത്രീപക്ഷമാണ്.
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ് എന്ന് നിങ്ങളുടെ മുന്പിലെക്കായി പിടിച്ചു തരുന്ന ഒരു നേര്‍ചിത്രം.
സ്വന്തം കരുത്തു തിരിച്ചറിയാതെ
അവളൊരു പുരുഷനെ അഭയവും ആശ്രയവും ആയി കണ്ടു ജീവിക്കുമ്പോള്‍‍ അതിനോട് കൂടെ
അവള്‍ അവളുടെ വകയല്ലാതാകുന്നു.
അവളുടെ ശരീരവും ചിന്തകളും അവളുടെതെല്ലാതാകുന്നു.
അവളുടെ തീരുമാനങ്ങളും അവളുടെതല്ലാതാകുന്നു.
സിനിമ മുഴവന് കണ്ടു തീരുമ്പോ പ്രേക്ഷകന്റെ മനസ്സില്‍ എന്താണ് എന്നറിയാത്ത ഒരു കനം സ്വാഭാവികമായി അനുഭവപ്പെടും.
എന്നാല്‍ സ്വന്തം കരുത്തുപയോഗിച്ച് വീട്ടിലും സമൂഹത്തിലും ‍അടിച്ചമര്‍ത്തലുകള്‍ നടത്തി നിര്‍ബന്ധ പൂര്‍വ്വം കരുത്തന്റെ വേഷം എടുത്തണിയുമ്പോള്‍ ഒരു അസ്വാഭാവികതയോ കനമോ ഭരിക്കുന്നവര്‍ക്കും വിധേയരാവുന്നവര്‍ക്കും തോന്നാറുമില്ല.
അതിനെ മറയ്ക്കാന്‍ സ്നേഹമെന്നും നാട്ടു നടപ്പെന്നുമൊക്കെ പേരുകള്‍ ഉള്ള ഭംഗിയുള്ള പുറം ചട്ടകള്‍ കൊണ്ട് അവയെ അലങ്കരിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍
പെണ്ണ് എന്ന നിധിയുടെ പൊരുള്‍ എന്താണ് എന്നറിയാതെ പൂര്‍ണ്ണമായും അതിനെ കീഴ്പ്പെടുത്തി വെച്ച് കൊണ്ട് രാജകുമാരന്മാരും..
കയ്യിലുള്ള നിധി എന്താണ് എന്നറിയാതെ ..
സ്വന്തം സാധ്യതകള്‍ എന്താണ് എന്നറിയാതെ..
"താനതിനു തന്റെ വകയല്ലല്ലോ"
എന്ന് ധരിച്ചു വെച്ച് കൊണ്ട് കന്യകമാരും കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.
അഥവാ കാല കാലങ്ങളായി....
കാലങ്ങള്‍ കഴിഞു പൊയ്ക്കൊണ്ടേയിരിക്കുന്നു.

Monday, 25 November 2019

ഓര്‍മ്മയിലെ പാട്ടുകള്‍

നമ്മുടെയൊക്കെ മനസ്സുകളില് മായാതെ കിടക്കുന്ന
ഓരോ പാട്ടുകള്ക്ക് പിന്നിലും
നമുക്കൊക്കെ ഓരോ ഓര്മ്മകളും കാണുമായിരിക്കുമല്ലെ ?
അത് കൊണ്ടായിരിക്കണമല്ലോ
നല്ല രചനകള്ക്കും സംഗീതത്തിനുമൊന്നും
ഒരു കുറവുമില്ലാതിരുന്നിട്ടും
പണ്ടെപ്പോഴോ കേട്ടു മനസ്സില് പതിഞ്ഞ് പോയ
ആ പഴയ പാട്ടുകള് തന്നെ ഇപ്പോഴും
പുതിയ ഗാനങ്ങള്ക്ക് മീതെയായി തങ്ങി നില്ക്കുന്നത്.
കല്യാണ വീടുകളിലും ഡി.ജെകളിലും ആടി തിമിര്ക്കാന് ഇപ്പോഴും പ്ലേ ചെയ്യുന്ന പാട്ടാണ് ഹസ്സന് ജഹാംഗീര് പാടിയ ഹവാ ഹവ.
അത് പോലെ തന്നെ ഇപ്പോ കേട്ടാലും ഒട്ടും മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന മറ്റൊരു ഹിന്ദി ഗാനം കൂടെ ഉണ്ട്.
87 ലെ സൂപ്പര് ഡ്യൂപ്പര് ഹിറ്റ്‌ ആയിരുന്ന ഡാന്സ് ഡാന്സിലെ ആഗയാ ആഗയാ ഹല്വാ വാല ആഗായ എന്നാ ഗാനം. എന്നാല് ഈ പാട്ടുകളിപ്പോ കേള്ക്കുമ്പോഴും ആളുകള് കളിച്ചാര്മാദിക്കുന്നത് കാണുമ്പോഴും മനസ്സിലേക്കോടിയെത്തുന്നത് ആടി
തിമിര്ക്കുന്ന നൃത്ത രംഗങ്ങളൊന്നുമല്ല.
മറിച്ച് ..
ആറു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്ക് ശേഷം വിശ്രമിക്കാനും ആഘോഷിക്കാനുമായി വീണു കിട്ടുന്ന ഞായറാഴ്ചകളില് അമ്മാവന് നേരത്തെ എണീറ്റ് കാര്യ പരിപാടികളെല്ലാം നടത്തിയ ശേഷം
ടേപ്പ് റെക്കോര്ഡറിന്റെ ഓരോരോ സ്ക്രൂ ആയി അഴിച്ചു മാറ്റുന്നതും, അതിലുള്ള പൊടികളും മാറാലകളും തൂത്ത് വൃത്തിയാക്കി വെക്കുന്നതും,
ശേഷം ഈ ഹിന്ദി പാട്ടുകളെല്ലാം അടങ്ങിയ ഒരു കാസറ്റ് പ്ലേ ചെയ്തു കൊണ്ട് സുലൈമാനിയും കുടിച്ചു കോലായില് ഇരിക്കുന്നതുമായ ചിത്രങ്ങളാണ്.
തമ്പി സാറിന്റെ രചനയില് ദക്ഷിണാ മൂര്ത്തി സംവിധാനം ചെയ്ത് പി.ജയചന്ദ്രന് പാടി മനോഹരമാക്കിയ എക്കാലത്തെയും ഹിറ്റ് ഗാനമാണല്ലോ "ചന്ദനത്തില് കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം" എന്ന ഗാനം,
അല്ലെങ്കിലും പ്രണയ ഗാനങ്ങളെഴുതുന്നതില് തമ്പി സാറിനെ കവച്ചു വെക്കാന് വേറെ ആളില്ലല്ലോ..
ഞാന് ജനിക്കുന്നതിനും വര്ഷങ്ങള്ക്കും മുന്പേ ഇറങ്ങിയ "ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റൂ"
എന്ന സിനിമയിലേതാണാ ഗാനമെങ്കിലും
പറയാനായി അത്ര കാര്യമായി ഒന്നുമില്ലെങ്കിലും
ആ പാട്ടിനു പിറകില് ഒരു മങ്ങലുമില്ലാതെ ഇപ്പോഴും മനസ്സില് തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്.
ഏഴാം ക്ലാസ്സീന്നു സ്കോളര് ഷിപ്‌ പരീക്ഷ എഴുതാന് പോയപ്പോ ഒരേ ഒരു തവണ മാത്രം കണ്ടൊരു മുഖം.
ആ കുട്ടിയും ഈ പാട്ടുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല എങ്കിലും ആ സ്കോളര്ഷിപ്‌ പരീക്ഷ ദിവസം മുതല്ക്കങ്ങോട്ടു കുറെ ദിവസങ്ങളിങ്ങോട്ട്‌ എന്റെ നാവില് തത്തിക്കളിച്ചിരുന്നത് ഈ പാട്ട് മാത്രമായിരുന്നു.
കാരണമെന്താണെന്നറിയാത്ത നമ്മുടെ ഒക്കെ ജീവിതത്തില് ആദ്യമായി കിട്ടുന്ന
ഒരു ഒരു ഫീലില്ലേ..ലത് തന്നെ.
കല് നായക്കിലെ" ചോളി കെ പീച്ചേ ക്യാ ഹെ എന്ന ഗാനം ചിത്രഹാറില് വന്ന പിറ്റേന്ന് ഈ പാട്ടിനത്ര നല്ല അര്ത്ഥ ഒന്നുമല്ല എന്ന് ബാബു വന്നു ചെവിയില് അടക്കം പറഞ്ഞതിന് ശേഷം ചോളിയുടെ അര്ത്ഥം കണ്ടു പിടിക്കുന്നത്‌ വരെ പിന്നെ വിശ്രമിച്ചിട്ടില്ല.
അന്ന് ഗൂഗിളുമില്ലായിരുന്നു തല്ക്കാലം മറിച്ചു നോക്കാന് കയ്യിലൊരു ഡിക്ഷണറിയുമില്ലായിരുന്നു.
ഓരോരോ ബുദ്ധിമുട്ടുകളെ.
അത് പോലെ ബോബി ഡിയോള് അരങ്ങേറ്റം കുറിച്ച ബര്സാത്തിലെ മുഴവന് ഗാനങ്ങളും ഇപ്പോഴും കൊണ്ട് പോകുക പത്താം തരത്തിലെ ക്ലാസ്സ്‌ മുറികളിലേക്കാണ്.
എട്ടാം ക്ലാസ്സീന്ന് തുടങ്ങണ ഹിന്ദി ക്ലാസ്സുകളിലെ പരിജ്ഞാനം വെച്ച് പ്രേമ ലേഖനങ്ങളില് പലരും ഹിന്ദി ഗാനങ്ങള് എഴുതി പിടിപ്പിക്കാന്
തുടങ്ങിയതും അന്നായിരുന്നല്ലോ.
ആദ്യമായി സുഹൃത്തുക്കളുമൊത്ത് പോയി
കണ്ട സിനിമയുടെ ഓര്മ്മകള് ഗോസ് ടൂ
ദില് വാലേ ദുല്ഹാനിയ ലെ ജായെങ്കയിലെ പാട്ടുകള്,
ചില സ്വകാര്യങ്ങള് പങ്കു വെക്കാനുള്ളത് യെന് ശ്വാസക്കാറ്റിലെ പാട്ടുകള്ക്ക് . 🤓
വല്ലിമ്മമാര് വെറ്റിലയും മുറുക്കി
കിസ പറഞ്ഞു കൊണ്ടിരുക്കുമ്പോ
കേട്ടിരുന്ന അക്ബര് സദക്ക .
അങ്ങിനെ എത്രയെത്ര പാട്ടുകള് ..
ഇങ്ങനെ ഒരു തരത്തിലും ബന്ധമോ കാര്യമായ ഓര്മ്മകളോ ആഴമേറിയ വരികളോ ഒന്നുമില്ലെങ്കിലും എപ്പോ കേട്ടാലും മനസ്സിലൊരു പൂക്കാലം വാരി വിതറി പോകുന്ന ഒരു പാട്ടുണ്ട് ..
ഗോഡ് ഫാദറിലെ
"പൂക്കാലം വന്നു പൂക്കാലം എന്നാ ഗാനം ..
എന്താണ് അതിന്റെ പിന്നിലെ മാജിക് എന്നറിയില്ല.
കാരണം എനിക്ക് സംഗീതമറിയില്ലല്ലോ ,,
ഊ ഹു ഹു ഹു ..
എന്തായാലും ഗോഡ് ഫാദര് എന്ന സിനിമക്ക് പിന്നില് പ്രവര്ത്തിച്ച സിദ്ധിക്ക് ലാലുമാര്ക്കും സംഗീതം നിര്വഹിച്ച എസ് ബാലകൃഷ്ണൻ സാറിനും ഒരായിരം നന്ദി..
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാനും കേള്ക്കാനും പറ്റുന്ന മനോഹരമായ ഒരു കലാ സൃഷ്ടി ഒരുക്കി തന്നതിന് ..
പാട്ടുകളും ഓര്മ്മളും എഴുതിയാ
ഇന്നും നാളെയും മറ്റന്നാളുമൊന്നും തീരുമെന്ന് തോന്നുന്നില്ല .. അതോണ്ട് നിര്ത്തട്ടെ ...
.ബൈ ചാന്സില് പൂക്കാലം വന്നു പൂക്കാലം
ഒന്നൂടെ കേട്ടു പോയപ്പോ എഴുതി തള്ളി പോയതാണേ..
ക്ഷമിക്കുമല്ലോ .. 

Tuesday, 12 November 2019

പാനൂസ് ഓര്‍മ്മകള്‍


മൂന്നാമത്തെ വയസിലാണ് അടുത്തുള്ള ഓത്ത് പള്ളിയില്‍ ആദ്യമായിട്ടെത്തുന്നത്.
ഓത്ത് പള്ളീന്നു പറയുമ്പോ അതൊരു വീടായിരുന്നു.
കുട്ടികള്‍ക്ക് പാഠങ്ങളും ഖുറാനുമൊക്കെ ചൊല്ലി പഠിപ്പിക്കുന്ന കച്ച താത്തയുടെ വീട്.
രാവിലെ ഏഴു മണി ആകുമ്പോഴേക്കും കച്ച താത്തയുടെ കോലായി കുട്ടികളെ കൊണ്ട് നിറയും. കുട്ടികള്‍ക്ക് അറബും ഖുറാനും പഠിപ്പിക്കുന്ന വ്യക്തി എന്നനിലയില്‍ കച്ച താത്തക്ക് നാട്ടുകാര്‍ മൊല്ലാക്കയുടെ സ്ത്രീ ലിംഗ നാമം കണ്ടു പിടിച്ചു മൊല്ലാച്ചി എന്ന വിളിപ്പേരും നല്‍കിയിരുന്നു.
സ്കൂള്‍ സമയവും ട്യൂഷന്‍ ക്ലാസ്സിന്റെ സമയവും കൂടെ മദ്രസയുടെ സമയവും കൂടെ ഒത്തു പോകാത്തവരാണ് മൊല്ലാച്ചിയുടെ അടുത്ത് ഓത്ത് പഠിക്കാൻ എത്തിയിരുന്ന ഭൂരിഭാഗം പേരും.
എന്നാല്‍ എനിക്കും എന്നെ കാണുന്നവര്‍ക്കും എന്റെ ഓത്ത് പള്ളീൽ പോക്ക് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു.
വീട്ടില്‍ കൂട്ട് കൂടാന്‍ മരുന്നിനു പോലും വേറെ കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വയസ്സ് മൂന്നില്‍ മുട്ടിയപ്പോഴേക്കും നഴ്സറി സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പിന്നീട് ഓത്ത് പള്ളിയിലുമെത്തുന്നത്.
എന്നെ കാണുമ്പോ തന്നെ എല്ലാവരും കൌതുകത്തോടെ നോക്കി ചിരിക്കും. ആരെങ്കിലും ഉയര്‍ത്തിയെടുത്ത് ചേറ്റടിയില്‍ കൊണ്ട് പോയി ഇരുത്തും.
അതിനു ശേഷം ഓത്ത് കഴിയുന്നവരെ അവിടെയുള്ളവരുടെ അങ്കങ്ങളും വര്‍ത്ത‍മാനങ്ങളും ഒക്കെ കേട്ട് ഞാനങ്ങനെ രസിച്ചിരിക്കും.
ചോദ്യങ്ങള്‍ ചോദിക്കുമ്പോ എന്നോടും ചോദിക്കുമോ തെറ്റിയാല്‍ എനിക്കും തല്ലു കിട്ടുമോ എന്ന ഭയം മനസ്സില്‍ നില നിന്നിരുന്നു എങ്കിലും എന്റെ പ്രായത്തെ മാനിച്ചു കൊണ്ട് അങ്ങിനെ ഉള്ള ദുരനുഭവങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടായില്ല.
പലരും പല ക്ലാസ്സുകാരാണ്.
ഓരോരുത്തരുടെ കയ്യിലും ഓരോ പുസ്തകങ്ങളും ഓരോ പാഠ ഭാഗങ്ങളുമോക്കെ ആയിരിക്കും.
ആയതു കൊണ്ട് മൊത്തത്തില്‍ കേള്‍ക്കുന്നത് ഒരു കല പില ശബ്ദം മാത്രമായിരിക്കും.
മൊല്ലാച്ചിയുടെ മദ്രസയില്‍ പഠിക്കുന്നവര്‍ പുസ്തകങ്ങള്‍ പുറത്തു നിന്ന് സംഘടിപ്പിക്കണം.
കാരണം നമ്മുടെ കയ്യിലുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചൊല്ലി പഠിപ്പിച്ചു തരുകയും ചെയ്യുക എന്ന രീതിയാണ് മൊല്ലാച്ചി അവലംബിച്ച് പോന്നത്.
അന്ന് ടൌണിലേക്ക് പോകാതെ മദ്രസ പുസ്തകങ്ങള്‍ ലഭിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം മോല്ലാച്ചിയെ പോലെ തന്നെ താൻ ചെയ്യുന്ന ജോലി കൊണ്ട് വിളിപ്പേര് പതിച്ചു കിട്ടിയ
മറ്റൊരു കക്ഷി മാത്രമാണ്.
ഒരു ലൂനയുടെ പിറകില്‍ വലിയ പെട്ടിയും കെട്ടി വെച്ച് അതില്‍ നിറയെ പുസ്തകങ്ങളുമായി പല പ്രദേശത്തും കറങ്ങി നടക്കുന്ന പുസ്തക കച്ചവടം ചെയ്തിരുന്ന അദ്ദേഹത്തിനു നാട്ടുകാർ പതിച്ചു നൽകിയ സ്ഥാനപ്പേർ അച്ചടി ഉസ്താദ് എന്നായിരുന്നു.
ഒരു പ്രദേശത്തു മാസത്തിലൊരിക്കൽ മാത്രമായിരിക്കും എത്തി ചേരുക.
മെലിഞ്ഞ ശരീരവും വെളുത്ത നിറവും
കൂർത്ത മുഖവുമുള്ള അച്ചടി ഉസ്താദ്ന് ഒരുർപ്പ്യ വട്ടത്തിൽ അത്ര കറുപ്പല്ലാത്ത ഒരു നിസ്കാര തഴമ്പുo നെറ്റിയിലുണ്ട്.
തലയിലൊരു കെട്ടും ചുണ്ടിൽ ആൾക്കാരെ ആകർഷിക്കാൻ പോന്ന ഒരു പാട്ടുമായി മൈതാനത്തെത്തുമ്പോഴേക്കും പുതിയ പുസ്തകങ്ങളുടെ മണം പിടിക്കാൻ കുട്ടികൾ ഓടി കൂടും.
ഓരോ വീട്ടിൽ നിന്നും പുസ്തകത്തിന്റെ ആവിശ്യക്കാർ ടിയാനെ കാണുമ്പോൾ തന്നെ പോകല്ലേ ദാ വരുന്നുന്നു വിളിച്ചു പറയുന്നുണ്ടാകും.
കാരണം ഒരു തവണ വന്നു പോയ പിന്നെ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നോക്കിയ മതി. മദ്രസ പുസ്തകങ്ങളുടെ കൂടെ തന്നെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ പ്രണയ കാവ്യം, കഥാ പ്രസംഗങ്ങൾ, ബെയ്ത്ത് പാട്ടുകൾ എന്നിവയുടെ ഒക്കെ വലിയ കളക്ഷനുകളും ആളുടെ കൈ വശമുണ്ടായിരുന്നു എന്നാണ് ഓർമ്മ.
ഒരുപാട് ഹരം പറഞ്ഞും
പാട്ട്കൾ പാടിയും കച്ചവടം ചെയ്തിരുന്ന അച്ചടി ഉസ്താദ് എല്ലാവർക്കും ഒരു പോലെ പ്രിയങ്കനായിരുന്നൊരു വ്യക്തി കൂടെ ആയിരുന്നു.
അങ്ങിനെ പുതിയ ആളുകളും കൗതുകരമായ കാഴ്ചകളുമായി ദിവസങ്ങൾ കടന്ന് പോകുന്നതീനിടെ നബി ദിനം വന്നെത്തുന്നത്.
അന്ന് ഞങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് വർണ്ണ കടലാസുകൾ മുറിച്ചു തോരണങ്ങൾ ഉണ്ടാക്കി വീട് മുഴുവൻ അലങ്കരിക്കുമ്പോക്കും കച്ച താത്ത നല്ല മധുരമൂള്ള ചീരിനീ തയ്യാർ ചെയ്തു കഴിഞ്ഞിരുന്നു.
അതാണ് ഓർമ്മയിലുള്ള ആദ്യത്തെ നബി ദിനം.
ഇങ്ങനെ രണ്ടു മൂന്ന് മാസങ്ങളാകുമ്പോഴേക്ക് എന്റെ കൗതുകങ്ങൾക്കൊക്കെ അല്പം കുറവ് സംഭവിച്ചത് കൊണ്ടും ചുറ്റു വട്ടത്ത് ഒന്ന് രണ്ട് സമ പ്രായക്കാരെ കിട്ടിയത് കൊണ്ടും ഓത്ത് പള്ളീൽ പോക്ക് പതിയെ അവസാനിച്ചു.
പിന്നീട് വീണ്ടും മദ്രസ മുറ്റത്തെത്തുന്നത് സ്കൂളിൽ ഒന്നാം തരത്തിൽ എത്തിയ ശേഷമാണ്.
ശേഷം ദീനിയാത്തും, അമലിയാത്തും, താരിഖും തജ്വീദും, ആഹ്ലാഖുമെല്ലാം കൂട്ടുകാരായി.
ഓരോ വിഷയങ്ങൾ പഠിപ്പിക്കാൻ ഓരോ ഉസ്താദ്മാർ എത്തി.
അതിൽ ഏറ്റവും ഇഷ്ട വിഷയം ചരിത്രങ്ങൾ പ്രതിപാധിക്കുന്ന താരിഖായിരുന്നു.
ഓരോ ചരിത സംഭവങ്ങളും കണ്മുന്നിൽ കാണുന്ന കണക്കെ സമദ് ഉസ്താദ് വിവരിച്ചു തരുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമായിരുന്നു.
താരിഖു എടുക്കാൻ വേണ്ടി ഉസ്താദ് എത്തുമ്പോ മാത്രം പുതിയ കഥകൾ കേൾക്കാനായി എല്ലാവരും നല്ല അച്ചടക്കമുള്ള കുട്ടികളാകും.
മൗലൂദ് മാസമായാൽ മഗ്‌രിബ് കഴിഞ്ഞാലും വീട്ടിൽ പോകാതെ പള്ളിയിൽ തന്നെ കറങ്ങി നടക്കും. അന്ന് ദർസ് ല് പഠിക്കാൻ എത്തുന്ന മൊല്ല കുട്ടികളെ അവരുടെ ആ വേഷത്തിൽ കാണുക എന്നത് എന്റെ മനസ്സിൽ അതൃപ്പമുള്ള സംഭവം കൂടി ആയിരുന്നു.
അവരോട് സംസാരിക്കാനും കൂട്ട് കൂടാനും കൂടിയാണ് മഗ്‌രിബ് കഴിഞ്ഞാൽ വീട്ടിൽ പോകാതെയുള്ള ഈ കറങ്ങി നടപ്പ്.
ഇഷാ നമസ്കാരം കഴിയുന്നതോട് കൂടി
മൊയ്ലൂദു ചെല്ലാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനും കൂടും.കൂട്ടത്തിൽ പരിചയമുള്ളതും നമുക്ക് താല്പര്യമുള്ളതുമായ മൊല്ലക്കുട്ടിയുടെ അടുത്ത് തന്നെ സ്ഥാനം പിടിക്കും.
പിന്നീട് താളത്തിലങ്ങനെ മൊയ്ലൂദു ചെല്ലുന്നവരുടെ കൂടെ കൂടും. അറിയുന്ന ഭാഗങ്ങൾ എത്തുമ്പോ അറിയാതെ തന്നെ ചൊല്ലലും അതിന്റെ മുറുക്കവും ഉച്ചത്തിലാകും. അറിയാത്ത ഭാഗങ്ങൾ ആണെങ്കിൽ ഏകദേശം വാക്കുകൾ വരുന്ന രൂപത്തലൊക്കെയായി ചുണ്ടുകൾ ചലിപ്പിച്ചു കൊണ്ടിരിക്കും.
ശേഷം തന്റെ തന്ത്രപരമായ അഭിനയം ആരെങ്കിലും കണ്ട് പിടിക്കുന്നുണ്ടോ ഓരോ മുഖത്തേക്കും ഇടങ്കണ്ണ് പായിച്ച് നിരീക്ഷിച്ച് കൊണ്ടിരിക്കും.
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ കാര്യമായ നബി ദിന സന്തോഷങ്ങൾ മുഴുവൻ ബാക്കിയാവുന്നത് വീട്ടിൽ തന്നെയായിരിക്കും.
പല കുട്ടികൾ പേരിനൊരു പാനൂസുണ്ടാക്കി സംതൃപ്തി കൊള്ളുമ്പോൾ.
ഞാനും വല്ലിമ്മയും മുളചീന്തും വർണ്ണ കടലാസുകളും ഉപയോഗിച്ച്
പാനൂസും തിരിയുന്ന പാനൂസും വിമാനവും കാറും
വീടുകളുമെല്ലാം ഉണ്ടാക്കി കൊണ്ടേ ഇരിക്കും.
വല്ലിമ്മ..
എന്റെ ബാല്യത്തിലേക്ക് ഒരുപാട് വർണ്ണങ്ങൾ വാരി വിതറിയൊരു ജിന്നായിരുന്നു അത്.

Monday, 1 July 2019

വിധവ

സ്കൂള്‍ അടച്ചാല്‍ തുണിക്കടയില്‍ ജോലിക്ക് കയറുന്നത് എട്ടാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ ഏര്‍പ്പാടായിരുന്നത് കൊണ്ട് പത്താം ക്ലാസ്സ്‌ കഴിഞപ്പോഴും ആ പതിവ് തന്നെ ആവര്‍ത്തിച്ചു.
റിസള്‍ട്ട്‌ വരാന്‍ ‍ ഇനിയും സമയം ഉണ്ടല്ലോ .. ?
ഭാവി പരിപാടികളെല്ലാം അത് കഴിഞ്ഞ തീരുമാനിക്കാം.
എട്ടോളം സ്റ്റാഫുകള്‍ ഉള്ള കടയില്‍ എന്നെ പോലെ കുട്ടി സ്റ്റാഫായി ഒരാള് കൂടെ ഉണ്ടായിരുന്നു .
സമ പ്രായക്കാരായത് കൊണ്ട് നമ്മള്‍ രണ്ടു പേരും
പെട്ടെന്ന് തന്നെ കൂട്ടായി.
പെരുന്നാള്‍ സീസണ്‍ ആണ് ..
അത് കൊണ്ട് തന്നെ മിട്ടായി തെരുവിലെ എല്ലാ കടകളിലും നല്ല തിരക്കുമാണ്.
രാവിലെ ഒന്‍പതു മണിക്കെത്തുന്ന ഞങ്ങള്‍ വലിച്ചു വാരിയിട്ട സാധാനങ്ങള്‍ എല്ലാം മടക്കി സെറ്റ് ചെയ്തു കടയില്‍ നിന്ന് മടങ്ങാന്‍ രാത്രി ഒരു മണി എങ്കിലും ആകുമായിരുന്നു.
തിരക്ക് പ്രതീക്ഷിച്ചതിലും അധികമായപ്പോ മുതലാളി ഞങ്ങളെ പോലെ ഒരാളെ കൂടി കണ്ടു പിടിച്ചു കൊണ്ട് വരാന്‍ കൂട്ടത്തില്‍ ചുറു ചുറുക്കുള്ള അവനെ ഏല്‍പ്പിച്ചു.
നല്ലൊരാളെ തന്നെ കണ്ടു പിടിച്ചു കൊടുക്കാമെന്നു
മുതാളിക്ക് ഉറപ്പു കൊടുത്തിട്ടാണ് അന്നവന്‍ പിരിഞ്ഞത്.
പക്ഷെ പിറ്റേന്ന് ആളെ കൊണ്ട് വന്നില്ല ന്നു മാത്രമല്ല കൊണ്ട് വരാമെന്നേറ്റു പോയ അവനെയും കാണുന്നില്ല . പെരുന്നാള്‍ അടുത്ത് തുടങ്ങിയത് കൊണ്ട് കടയിലാണെങ്കില്‍ നല്ല തിരക്കും.
അവനെ പറ്റി വല്ല വിവരം അറിയാമോന്നു ചോദിച്ചെങ്കിലും എനിക്കും വലിയ പിടിയൊന്നും ഇല്ലായിരുന്നു.
ഇനി ചിലപ്പോ ലീവെടുത്തു ആളെ തപ്പാന്‍ ഇറങ്ങിയതായിരിക്കുമെന്ന എന്റെ അഭിപ്രായം മുതലാളിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ലീവെടുത്ത് ആളെ തപ്പാനാണെങ്കില്‍
പിന്നെന്തിനാ ആള്.
ഉള്ള ആള് പോരാഞ്ഞിട്ടല്ലേ....
ഒരാളെ കണ്ടു പിടിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഒരൊറ്റ അഭിപ്രായം കൊണ്ട്
അവനോടുള്ള കലിക്ക് മുഴവനുമുള്ളത്
വൃത്തിയായി ഞാന്‍ വാങ്ങിച്ച് കൂട്ടേണ്ടി വന്നു.
പിറ്റേന്നു രാവിലെ അവനെത്തുമ്പോ ഇരട്ടിയായി അവനു തന്നെ തിരിച്ചു കൊടുക്കാമെന്ന സമാധാനത്തില്‍ അന്ന് പിരിഞ്ഞെങ്കിലും
പിറ്റേ ദിവസവും അവനെത്തിയില്ല.
അവനുള്ളത് അവന്‍ തന്നെ വാങ്ങിക്കോട്ടേ എന്ന് കരുതി അന്നേ ദിവസം ഞാന്‍ പിന്നെ അഭിപ്രായമൊന്നും പറയാനും പോയില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് തിരക്ക് കാരണം കസ്റ്റമര്‍ മടങ്ങി പോകുന്ന ദേഷ്യം മുതലാളിയുടെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്.
മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല.
ഓഫ്‌ സീസണ്‍ സമയത്തെ അധിക ചിലവുകള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് ഇത് പോലെ സീസണ്‍ സമയത്ത് ലഭിക്കുന്ന തിരക്കുകള്‍ കൊണ്ടാണല്ലോ .
അത് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതാ വര്‍ഷത്തെ മൊത്തം കണക്കുകളെ തന്നെ ബാധിക്കും.
എന്തായാലും തിരിച്ചു വരുമ്പോ‍ ഒരു പൊട്ടി തെറി തന്നെ പ്രതീക്ഷിക്കാം.
ചിലപ്പോ ജോലിയില്‍ നിന്ന് തന്നെ പറഞു വിട്ടെന്നും വരാം.
പുള്ളി അതിനെ പറ്റി പിന്നീടൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് അവന്‍ വരുമ്പോ മാത്രമേ അറിയൂ.
ഷോപ്പില്‍ തിരക്ക് കൂടുതാലായത് കൊണ്ട് തന്നെ സമയം പെട്ടെന്നോടി പോകുന്നുണ്ട് .
സമയം ഏകദേശം മഗിരിബിനോടാടുക്കുമ്പോഴാണ് പുറത്തവന്റെ തല വെട്ടം കണ്ടത്.
അവനെ കണ്ടതും മുതലാളി കസേരയില്‍ നിന്നെഴുന്നേറ്റു ഷോപ്പിനു പുറത്തേക്കു പോയി . കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് സോഡ മുഴുവന്‍ പുറത്തു നിന്ന് കൊടുക്കാനാനുള്ള പുറപ്പാടായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
ഇന്നെന്തായാലും അവന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു കരുതിയെങ്കിലും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മുതലാളി അവനെ ചേര്‍ത്ത് തട്ടി കൊണ്ട് ഒരു മിനിട്ട് കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നു.
അപ്പോഴ്ക്കും മൂപ്പരുടെ മുഖത്ത് അത് വരെ കണ്ട ദേഷ്യമെല്ലാം അലിഞ്ഞില്ലാതായിരുന്നു.
ശെടാ ..
ഇതെന്തൊരു മറി മായം..
ഞങ്ങള്‍ക്കാര്‍ക്കും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ അകത്തേക്ക് കയറി പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ജോലിയില്‍ വാപൃതനായി.
രാത്രി തിരക്കൊന്നോഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടു പേരും മുതലാളി ചുരുട്ടി കയ്യില്‍ വെച്ച് തന്ന പൈസ കൊണ്ട് ഭക്ഷണം കഴിക്കാന്‍ അനക്സ് ഹോട്ടലിലേക്ക് നടന്നു.
നീ എന്ത് മാജിക്ക് കാണിച്ചിട്ടാണെടാ മുതലാളിയെ പാട്ടിലാക്കിയത്.
ഇന്നലെ നിനക്കുള്ളത് മുഴുവന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അല്ല ..
എന്തിനായിരുന്നു നീ ലീവെടുത്തത്. ?
ഞാന് ഒതുക്കത്തില്‍ അവനോടു കാര്യമന്വേഷിച്ചു.
അതിനവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ഉമ്മയെ ഞാനങ്ങട്ട് കെട്ടിച്ചയച്ചെട ..
ഇന്നലെ ഉമ്മാന്റെ നിക്കഹായിരുന്നു .
ഉപ്പ മരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.
വീട്ടിലുള്ള അമ്മോന്മാരും വല്ലിമ്മയും മാറി മാറി പറഞ്ഞിട്ടും ഉമ്മ ഇത് വരെ നിക്കാഹിനു സമ്മതിക്കുന്നില്ലായിരുന്നു.
അതെന്നെ കുറിച്ച് ഓര്‍ത്തിട്ടു കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇപ്പോഴാണ് .
അല്ലാ ..
ഇപ്പോഴാണ് എനിക്കത് മനസ്സിലാക്കാനുള്ള പ്രായമായതു എന്ന് വേണമെങ്കിലും പറയാം.
എന്തായാലും മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ വെച്ച് നീട്ടരുതല്ലോ.
അത് കൊണ്ട് നല്ലൊരാലോചന പെട്ടെന്ന് വന്നപ്പോ ഞാന്‍ തന്നെ മുന്‍ കൈ എടുത്തു അതങ്ങോട്ട് നടത്തി.
എന്തോ ..അതാണതിന്റെ ശരി
എന്നിെനക്ക് തോന്നി ..
മുതലാളി യുടെ ദേഷ്യം അലിഞ്ഞില്ലാതായാതിന്റെ ഗുട്ടന്‍സ് അപ്പൊ മാത്രമാണ് എനിക്ക് മനസ്സിലായത്‌.
മക്കളെ മാത്രം ഓര്‍ത്തു കൊണ്ട് എത്രയെത്ര ഉമ്മമാരുടെ യൌവ്വനമായിരിക്കും വിധവ എന്ന പേര് സ്വയം സ്വീകരിച്ച് കൊണ്ട് തീര്‍ന്നു പോയിട്ടുണ്ടാകുക.
ആ പേര് സ്വീകരിച്ചു കഴിഞ്ഞ പിന്നെ ചുറ്റുമുള്ള കണ്ണുകളില്‍ മുഴുവന്‍ സഹതാപം മാത്രമേ ഉണ്ടാകൂ.
അതിനു ശേഷം അവരുടെ മുഖത്ത് വിരിയുന്ന ചിരിയില്‍ പോലും സങ്കടം ഒളിപ്പിച്ചു വെക്കണം.
കാരണം അല്പം തുറന്നൊന്നു ചിരിച്ചാല്‍ ഒന്ന് നന്നായി വസ്ത്രം ധരിച്ചാല് ഈ ‍സഹതാപ കണ്ണുകള്‍ തന്നെ അവള്‍ക്ക് മറ്റെന്തെങ്കിലും പേരും പതിച്ചു നല്‍കും. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന സമൂഹത്തിലാണ് ഇങ്ങനെ ഒരു മകനെ ആ ഉമ്മാക്ക് കിട്ടിയത് .
എനിക്കെന്തോ..
അവനോടു വല്ലാത്ത ബഹുമാനം തോന്നി.
ഞാനവന്റെ ചുമലിലേക്ക് കൈകളിട്ട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
ഏതായാലും അന്റെ ഉമ്മാന്റെ നിക്കാഹിനു കൂടാന്‍ കഴിയാത്ത സ്ഥിതിക്ക് നമുക്ക് അനക്സിലെ പൊറോട്ട ഒഴിവാക്കി ടോപ്‌ ഫോമിലെ ബിരിയാണി കഴിക്ക ... എന്തെയി .. ?
ഇയ്യെന്താ വേണ്ട്യത് കഴിച്ചോ ..
ഇന്ന് ഞമ്മക്ക് നിക്കാഹു ആഘോഷിച്ചിട്ട്‌ തന്നെ കാര്യം .. എന്നും പറഞ്ഞു
രണ്ടു പേരും ബിരിയാണി മണം പിടിച്ചു കൊണ്ട് ടോപ്‌ ഫോമിലേക്ക് വെച്ച് പിടിച്ചു.

#ലോക_വിധവ_ദിന ത്തില്‍ എഴുതിയത് 

ഞാൻ

  സ്വപ്നങ്ങളിൽ മാത്രം കണ്ട്‌ പരിചയമുള്ള പൊന്നും മുത്തും വാരിയെടുക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സമൃദ്ധിയുടെ പ്രതീകമായ ഈന്തപ്പനകളുടെ...