Tuesday 26 December, 2023

രണ്ട് നിഴലുകൾ

കാറ്റിലും കോളിലും പെട്ട്
പ്രപഞ്ചമായ പ്രപഞ്ചമാകെ
ഞാനൊഴുകി നടക്കുന്നു.

ഭൂമിയും ആകാശവുമാകെ
നിന്നെ മാത്രം തിരയുന്നു.

കടലിനും തിരമാലകൾക്കു-
മടക്കിനിർത്താൻ കഴിയാത്ത
എന്റെ നെടുവീർപ്പുകളാൽ 
ധരണി പ്രകമ്പനം കൊള്ളുന്നു.

എനിക്കും നിനക്കും വേണ്ടി
മാത്രം പൂത്തിരുന്നൊരു
രാത്രിമുല്ലയുടെ പരിമളത്താൽ
പൊടുന്നനെ രണ്ട് നിഴലുകൾ
വെളിപ്പെടുന്നു.

തമ്മിൽ കാണാത്ത 
രണ്ട് നിഴലുകൾ
വെളിച്ചം വീണ് സ്വത്വം
നഷ്ടപ്പെടാതിരിക്കാൻ 
ഇരുട്ട് കുടയാക്കി
രണ്ട് ദിക്കുകളിലാക്കായ് 
തനിയെ ഒഴുകുന്നു.

മൃദുവായ തലോടൽ പോലെ
ദൂരെ ദൂരെ നിന്നൊഴുകി 
വന്നൊരു സിത്താറിന്റെ ഈണം
രണ്ടു നിഴലുകളെ വീണ്ടും
ഒറ്റ ദിശയിലേക്കൊഴുക്കി വിടുന്നു

പൊടുന്നനെ -
വിദൂരതയിൽ നിന്നൊഴുകി വന്നാ 
കാല്പനിക സംഗീതത്തിന്റെ
മായ പ്രപഞ്ചം തേടി
അടങ്ങാത്ത തീഷ്ണതയോടെ
രണ്ട് നിഴലുകളും വേഗത്തിൽ
പിന്നേയും വേഗത്തിൽ 
സിത്താറിലേക്കൊഴുകിയടക്കുന്നു.

അത്യപൂർവ സമാഗമത്തിന്റ
അഗ്നിചൂടിലെരിഞ്
സിത്താറിന്റെ തന്ത്രികൾ
സ്വയം പ്രകാശിക്കുന്നു.

തമ്മിൽ കാണാതെ,
പ്രണയമറിയാതെ 
ആ ക്ഷണിക നിമിഷത്തിൽ
നിന്നുതിർന്നു വീണ
തന്ത്രിജ്വാലകളിൽ കഴുത്തു മുറുക്കി
രണ്ട് നിഴലുകളും 
ആത്മഹത്യ ചെയ്യുന്നു.

-ഷാനു കോഴിക്കോടൻ-

Wednesday 27 September, 2023

കിനാസ


എപ്പോഴായിരുന്നു?
എങ്ങനായിരുന്നു?
തുടരെ തുടരെയുള്ള
ഒരേ ചോദ്യങ്ങൾക്ക്‌
വേറെ വേറെ ഉത്തരങ്ങൾ
വന്ന് കൊണ്ടേയിരുന്നു.

ഒന്നൂല്ല പെട്ടെന്നായിരുന്നു
എന്ന് പറഞ്ഞു ചിലർ
കൈകൾ കെട്ടി 

ഇടക്കൊരു വല്ലായ്മ
വരാറുണ്ടായിരുന്നല്ലോ?"
എന്നൊരു മറു ചോദ്യം
തിരിച്ചെറിഞ്ഞു കൊണ്ട്
ചിലർ മേല്പോട്ട് നോക്കി 
.
"സമയായി പോയി " 
എന്നാർക്കും
തൃപ്തിയാകുന്നൊരു വിധി
പറയാൻ അവിടേയും
ഒരാൾ എത്തിയിരുന്നു

ചിലർ ഒന്നും പറയാണ്ട്
ഒരു നെടു വീർപ്പോടെ
മൂക്കത്ത് വിരൽ വെക്കുക
മാത്രം ചെയ്തു.

അഭിപ്രായങ്ങൾ പറയാൻ
വന്നോർക്ക് തണലിനായി
നീല ടാർപ്പോളിനും 
നിര നിരയായി കസേരകളും 
വിരിക്കപ്പെട്ടു

ഇരുന്നും, നിന്നും
തൂണിൽ ചാരിയും,
കിണറ്റിൻ പടവിലിരുന്നും
തീർന്നു പോയ
അദ്ധ്യായത്തിന്റെ പേജുകൾ
പലകുറിയായി പല തരത്തിൽ
മറിഞ്ഞു കൊണ്ടിരുന്നു.

ആറടി ബെഞ്ചിനരികിലായി
കുന്തിരിക്കം പുകഞ്ഞു. ഏറ്റവുമടുത്തുള്ള
തുണി ഷാപ്പിൽ നിന്ന് 
തൂ വെള്ള കഫൻ പുടവ
മുറിക്കപ്പെട്ടു

ഒടുവിലത്തെ കുളിയും
കഴിഞ്ഞു സുഗന്ധം പൂശി
യാത്ര പോകാനൊരുങ്ങി 
നിൽക്കുന്നൊരാളെയും കാത്ത്
കോലായിലൊരു വാഹനമപ്പോഴു
മിരിപ്പുണ്ട് 

സമയമല്പം വൈകിയാലും
മീറ്ററു തിരിഞ്ഞ് വാടക
കൂടാത്തൊരു വാഹനം.
ഒരാൾ ഒരു യാത്രക്ക്
മാത്രമുപയോഗിക്കുന്ന
വാഹനം.

അവസാന യാത്രയുടെ
ആരംഭത്തിനു മുൻപ്
ഒരിക്കൽ കൂടി
കിനാസക്കരികിൽ നിന്ന്
ആ ചോദ്യമുയർന്നു 

ഇനിയാരെങ്കിലും കാണാനുണ്ടോ?"

ഉണ്ടെങ്കിലും
ഉണ്ടെന്ന് പറയാനൊക്കാത്ത
ഒരു പ്രവാസി
കടലിനക്കരെ നിന്ന്
കൊണ്ടപ്പോൾ
ഇങ്ങനെ പറഞ്ഞു.

ഞാൻ കാണാത്ത
കിനാസകൾക്കും,
ഞാൻ നിസ്കരിക്കാത്ത
മയ്യത്തുകൾക്കും,
എനിക്ക് നാട്ടാൻ
കഴിയാതെ പോയ
മൈലാഞ്ചി ചെടികൾക്കും
ഞാൻ കരയാതെ മാറ്റി വെച്ച
എന്റെ കണ്ണുനീരുകൾക്കും
ഞാനിതാ വിട ചൊല്ലുന്നു..!

-ഷാനു കോഴിക്കോടൻ-

Monday 25 September, 2023

ഉടൽ

 

അങ്ങ് ദൂരെ..ദൂരെ
വീണ് പോയ തന്റെ
ഓർമ്മകളെ തേടി
ഒരുവനലഞ്ഞു നടപ്പുണ്ട്.
കൂടെയുള്ള കാലം
തിരിച്ചറിയാതെ പോയതിനെ
ഒരിക്കൽ കൂടി വീണ്ടെടുക്കാൻ
കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇനിയൊരിക്കൽ കൂടി
കാണുന്ന ദിവസമെന്നത്
സംഭവിച്ചാൽ
അവൾക്കവനെ തിരിച്ചറിയാനായി
പനിനീർ പൂവിതളുകൾ
അടർത്തി വെച്ച പോലെ
തന്റെ ഹൃദയത്തെ
തുറന്ന് വെച്ചിട്ടുണ്ട്.
അവൾക്ക് വേണ്ടി മാത്രം
കണ്ണിൽ നിന്നൊഴുക്കിയ
ചുടു ചോര ചേർത്തൊരു
പാത്രം വീഞ്ഞ്
ഒരുമിച്ചു പാനം ചെയ്യാ-
നൊരുക്കി വെച്ചിട്ടുണ്ട്.
"വീണ്ടുമൊരിക്കൽ കൂടി"
എന്നത് സംഭവിക്കുന്ന ദിവസം,
അവളവന് സ്നേഹം
കൈ മാറുന്ന ദിവസം,
തിരികെ കൊടുക്കാൻ
മറ്റൊന്നുമില്ലെങ്കിലും
അവളെ മാത്രമാവാഹിച്ച
ഒരുടലപ്പാടെ കൈമാറാൻ
അയാളിപ്പോഴും ജീവിച്ചിരിപ്പുണ്ട്.
-ഷാനു കോഴിക്കോടൻ

ദൈവത്തിന് മോക്ഷം ലഭിച്ച ദിവസം

 


വീണ്ടും പതിനായിരം കോടി
വർഷങ്ങൾ കഴിഞ്ഞു പോയി.
അങ്ങനെ ഇസ്രാഫീൽ എന്ന മാലാഖ
"സൂർ" എന്ന കാഹളത്തിൽ
ഊതപ്പെട്ടപ്പോൾ ലോകമവസാനിച്ചു.
മരിച്ചവരും മരിക്കാത്തവരുമായ
സർവ്വ ചരാചരങ്ങളും
ഉയർത്തെഴുന്നേൽക്കപ്പെട്ടു.
"എന്റെ ശരീരം" എന്റെ ശരീരം"
എന്ന് നിലവിളിച്ചു കൊണ്ട്
ആളുകൾ പരക്കം പാഞ്ഞു
അപ്പോഴതൊന്നും കാര്യമാക്കാതെ
ഉണരാൻ വേണ്ടി യുഗങ്ങളോളം
കാത്തിരുന്ന് മടുത്ത നാല് പേര്
കരഞ്ഞു കരഞ്ഞു
കുഴിഞ്ഞു പോയ കണ്ണുകളുള്ള മുഖങ്ങളുമായി വന്ന് വട്ടം കൂടി നിന്നു.
അതിലൊരാൾ; സ്ത്രീധനം കൊടുത്ത
കാറിന്റെ നിറം മാറിപ്പോയതിന്
ഉത്തരത്തിൽ ഊഞ്ഞാല് കെട്ടേണ്ടി വന്ന
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
മറ്റൊരാൾ; കെട്ട്യോന്-
ലഹരി മൂക്കുമ്പോൾ
നാഭിക്ക് തൊഴിച്ചതിൻമേൽ
ജീവനപഹരിക്കപ്പെട്ട
പെൺകുട്ടിയുടെ അച്ഛനായിരുന്നു.
ഇനിയൊരാളപ്പോൾ: മകളെ -
മൂന്ന് തവണ പാമ്പു കൊത്തി
മരിച്ചു പോയ കഥ
കുഴിഞ്ഞ കണ്ണുകളെ
കണ്ണീർ തടമാക്കി
പറഞ്ഞു കൊണ്ടേയിരുന്നു.
ഉടനെ നാലാമൻ കഥ പറയാൻ തുടങ്ങിയപ്പോ അത് നാല്പതും,
പിന്നീട് നാനൂറും, പിന്നീടതു
നാനൂറിന്റെ കോടികളുമായി.
നാലാമന്റെ പിറകിലായി
പതിനായിരം കോടിക്കണക്കിന്
മനുഷ്യർ കഥപറയാൻ
നിൽക്കുന്നത് കണ്ട മാലാഖമാർ
മൂക്കത്തു വിരൽ വെച്ചു.
ലോകമവസനിച്ചതിന്റെ
ഭയാശങ്കകളില്ലാതെ
വട്ടം കൂടിയ കുഴിഞ്ഞ കണ്ണുകളുള്ള
മനുഷ്യരെക്കണ്ട ദൈവം
എട്ടു മാലാഖമാരെക്കൊണ്ടു
തന്റെ സിംഹാസനത്തെ
അവരിലേക്കടുപ്പിച്ചു.
കോടാനുകോടി
പെൺദുരിതങ്ങളുടെ കഥകൾ
ഓരോന്നായി കേട്ട ദൈവം
"പെൺകുട്ടികളായാൽ" എന്ന
പേര് കൊത്തിയുണ്ടാക്കി വെച്ച
വേലിക്കെട്ടുകളൊന്നും
എന്റെയല്ലല്ലോ .. എന്റെയല്ലല്ലോ
എന്ന് വിലപിച്ചു കൊണ്ടിരുന്നു.
അപ്പോൾ സ്വന്തം പേര്
ലോകർ മായ്ച്ചു കളഞ്ഞ
ദില്ലിയിലെ പെൺകുട്ടിയുടെ
അച്ഛൻ ഇങ്ങനെ വിളിച്ച് പറഞ്ഞു.
എന്റെ മകൾക്ക് പുതിയ
ലോകം വേണം..!
"പെൺകുട്ടികളായാൽ"
എന്ന തലക്കെട്ടുകളില്ലാത്ത,
ആൺ ശബ്ദങ്ങൾക്ക് താഴെ
അലിഞ്ഞില്ലാതാകണം
പെൺ സ്വരങ്ങളെന്ന
നിബന്ധനകളില്ലാത്ത,
മറ്റാർക്കും അവകാശങ്ങളില്ലാത്ത
പെൺസ്വപ്നങ്ങൾ
വിവാഹ കമ്പോളങ്ങളിൽ
പണയം വെക്കപ്പെടാത്ത,
പുതിയൊരു ലോകം..!
നാലാമന്റെ പിറകിലായ് നിന്ന
കൊടാനുകോടി അച്ഛൻമാർ
അതേറ്റു പറഞ്ഞു.
നിർത്താതെ മുഴങ്ങിയ
അച്ഛൻമാരുടെ ശബ്ദ-
കോലാഹലത്താൽ
ദൈവസിംഹാസനം വിറച്ചു.
ഒട്ടും അമാന്തിക്കാതെ
ദൈവമിങ്ങനെ പ്രതിവചിച്ചു
"എന്നാൽ അങ്ങനെ ഉണ്ടാകട്ടെ"
ആ ദിവസമപ്പോൾ നക്ഷത്രങ്ങളിലും
ഗ്രഹങ്ങളിലുമൊരിക്കൽ കൂടി
വിസ്‌ഫോടനങ്ങളുണ്ടായി.
അച്ഛൻമാരുടെ കണ്ണീരു കൊണ്ട്
സമുദ്രങ്ങളും തടാകങ്ങളും
ഉരുവാക്കപ്പെട്ടു.
ലോകമുണ്ടായത് മുതലുള്ള
യാതനകൾ സഹിച്ചു
പുനർജീവിക്കപ്പെട്ട സ്ത്രീകളുടെ
ഹൃദയങ്ങളെടുത്ത്
ഉറപ്പുള്ള മലകളും, പാറകളും
കല്ലുകളുമുണ്ടാക്കി.
അങ്ങനെ.. അങ്ങനെ
പെൺ വേലികളില്ലാത്ത
പ്രപഞ്ചമൊരിക്കൽ കൂടി
പുനർനിർമിക്കപ്പെട്ടു.
ശേഷം..! പെണ്ണിന്റെ-
വാരിയെല്ലിൽ നിന്നും
പുരുഷൻ സൃഷ്ടിക്കപ്പെട്ടു.
അന്നേ ദിവസം
എല്ലാം മറന്ന്,മനസ്സ് തുറന്ന്
ചിരിക്കുന്ന പെൺകുട്ടികളെ കണ്ട്
ദൈവത്തിന് മോക്ഷം ലഭിച്ചു.

-ഷാനു കോഴിക്കോടൻ-

Friday 16 June, 2023

വീണു പോയോർമ്മകൾ

നടന്നു തീർന്ന വഴികളിൽ
വീണു പോയ ഓർമ്മകളെല്ലാം
ഒന്ന് കൊട്ടി നോക്കാതെയും 
അനുവാദം ചോദിക്കാതെയും 
എന്നുമെന്റെ ഹൃദയവാതിൽ
തള്ളി തുറന്നകത്ത് കയറാറുണ്ട്.

നിന്റെ കാൽപാദങ്ങളമരാൻ
വാഗപൂ നെഞ്ചിൽ ചാർത്തി
ചമഞ്ഞു കിടന്നിരുന്ന ഇടവഴികൾ 

കാറ്റിനെ തടഞ്ഞു നിർത്തി,
ആകാശ ചുവപ്പിനെ പിടിച്ചു വെച്ച്
നിന്നെ സ്വീകരിക്കാനൊരുങ്ങി
നിന്നിരുന്ന വൈകുന്നേരങ്ങൾ 

എല്ലാം നീ പറയാതെ പുൽകിയ
നിദ്ര പോലിന്ന് മൂകമാണ്.

ആർക്കും കൊടുക്കാതെ 
ബാക്കി വെച്ച് പോയ
നിന്റെ ചിരികളെ പുൽകി
കാണാതെ മറന്ന് വെച്ച പോയ 
നിന്റെ സ്വപ്‌നങ്ങളെ മാറോടണച്ച് 

കണ്ണീരും രക്തവും ചേർത്ത്
ചാലിച്ചൊരു ഹൃദയം മാത്രമവിടെ
മുടങ്ങാതെ കാവലിരിപ്പുണ്ട്.

-ഷാനു കോഴിക്കോടൻ-

കാത്തിരിപ്പ്

നിന്നെ കാത്തു കാത്തി-
രിക്കുന്നതിനേക്കാൾ 
സുഖകരമായ
മറ്റൊരനുഭൂതിയുണ്ടോ 
എന്നനിക്കറിഞ്ഞു കൂടാ 

ഇനിയൊരിക്കൽ കൂടി 
കാണുമെന്നുറപ്പില്ലാതെ 
നിന്നെ മാത്രമിങ്ങനെ 
കൊതിയോടെ
നോക്കിയിരിക്കുമ്പോ
വരണ്ടുണങ്ങിപ്പോയ 
എന്റെ ഹൃദയമാകെ 
പുതു നാമ്പുകൾ തളിരിടാറുണ്ട്.

കാത്തിരിപ്പിന്റെ വേദന
ദേഹമാകെ പൊള്ളി-
നോവിക്കുമ്പോ
നിന്റെ ഓർമ്മകളോടി
വന്നെന്റെ  ഉടലാകെ
തണുപ്പ് നൽകാറുണ്ട്

ഒരിക്കലൊരു ദിവസം 
വിരുന്ന് കൂടാൻ 
ചെല്ലുമെന്നു വിശ്വസിച്ചു 
മറ്റെങ്ങും പോകാതെ 
മുകളിൽ ഒരാകാശമെന്നും 
എന്നേയും നിന്നേയും 
കാത്തിരിക്കാറുണ്ട്.

-ഷാനു കോഴിക്കോടൻ-

Tuesday 9 May, 2023

വിട

 

















എപ്പോഴായിരുന്നു?
എങ്ങനായിരുന്നു?

തുടരെ തുടരെയുള്ള
ഒരേ ചോദ്യങ്ങൾക്ക്‌
വേറെ വേറെ ഉത്തരങ്ങൾ
വന്ന് കൊണ്ടേയിരുന്നു.

ഒന്നൂല്ല പെട്ടെന്നായിരുന്നു
എന്ന് പറഞ്ഞു ചിലർ
കൈകൾ കെട്ടി

ഇടക്കൊരു വല്ലായ്മ
വരാറുണ്ടായിരുന്നല്ലോ?"
എന്നൊരു മറു ചോദ്യം
തിരിച്ചെറിഞ്ഞു കൊണ്ട്
ചിലർ മേല്പോട്ട് നോക്കി
.
"സമയായി പോയി "
എന്നാർക്കും
തൃപ്തിയാകുന്നൊരു വിധി
പറയാൻ അവിടേയും
ഒരാൾ എത്തിയിരുന്നു

ചിലർ ഒന്നും പറയാണ്ട്
ഒരു നെടു വീർപ്പോടെ
മൂക്കത്ത് വിരൽ വെക്കുക
മാത്രം ചെയ്തു.

അഭിപ്രായങ്ങൾ പറയാൻ
വന്നോർക്ക് തണലിനായി
നീല ടാർപ്പോളിനും
നിര നിരയായി കസേരകളും
വിരിക്കപ്പെട്ടു

ഇരുന്നും, നിന്നും
തൂണിൽ ചാരിയും,
കിണറ്റിൻ പടവിലിരുന്നും
തീർന്നു പോയ
അദ്ധ്യായത്തിന്റെ പേജുകൾ
പലകുറിയായി പല തരത്തിൽ
മറിഞ്ഞു കൊണ്ടിരുന്നു.

ആറടി ബെഞ്ചിനരികിലായി
കുന്തിരിക്കം പുകഞ്ഞു.

ഏറ്റവുമടുത്തുള്ള
തുണി ഷാപ്പിൽ നിന്ന്
തൂ വെള്ള കഫൻ പുടവ
മുറിക്കപ്പെട്ടു

ഒടുവിലത്തെ കുളിയും
കഴിഞ്ഞു സുഗന്ധം പൂശി
യാത്ര പോകാനൊരുങ്ങി
നിൽക്കുന്നൊരാളെയും കാത്ത്
കോലായിലൊരു വാഹനമപ്പോഴു
മിരിപ്പുണ്ട്

സമയമല്പം വൈകിയാലും
മീറ്ററു തിരിഞ്ഞ് വാടക
കൂടാത്തൊരു വാഹനം

ഒരാൾ ഒരു യാത്രക്ക്
മാത്രമുപയോഗിക്കുന്ന
വാഹനം.

അവസാന യാത്രയുടെ
ആരംഭത്തിനു മുൻപ്
ഒരിക്കൽ കൂടി
കിനാസക്കരികിൽ നിന്ന്
ആ ചോദ്യമുയർന്നു

ഇനിയാരെങ്കിലും കാണാനുണ്ടോ?"

ഉണ്ടെങ്കിലും
ഉണ്ടെന്ന് പറയാനൊക്കാത്ത
ഒരു പ്രവാസി
കടലിനക്കരെ നിന്ന്
കൊണ്ടപ്പോൾ
ഇങ്ങനെ പറഞ്ഞു.

ഞാൻ കാണാത്ത
കിനാസകൾക്കും,
ഞാൻ നിസ്കരിക്കാത്ത
മയ്യത്തുകൾക്കും,
എനിക്ക് നാട്ടാൻ
കഴിയാതെ പോയ
മൈലാഞ്ചി ചെടികൾക്കും
ഞാൻ കരയാതെ മാറ്റി വെച്ച
എന്റേ കണ്ണു നീരുകൾക്കും
ഞാനിതാ
വിട ചൊല്ലുന്നു..!

Friday 5 May, 2023

സമയം


 














പാതി വഴിയിലെപ്പോഴെങ്കിലും
അനിവാര്യമായ ആ സമയം
നമ്മളെ തേടി വന്നെത്തും

മുറുകെ കോർത്തു പിടിച്ച
എന്റെ വിരൽ തുമ്പിൽ നിന്ന്
നിന്റെ വിരൽ തുമ്പ്
പതിയെ അടർന്നു പോകും

നിനക്കേറെ ഇഷ്ടമുള്ള
എന്റെ ചുടു നിശ്വാസമപ്പോൾ
പുലരിയിൽ നിന്നിറ്റു വീണ
തൂമഞ്ഞു കണക്കെ
തണുത്തു പോയിട്ടുണ്ടാകും

എപ്പോഴും എന്റെ കാലടികളെ
പിന്തുടർന്നു വന്നെന്നെ
അതിശയപ്പിക്കാറുള്ള നിനക്കിനി
അത് കഴിയില്ല എന്നോർക്കുമ്പോൾ
എനിക്ക് ദുഃഖമുണ്ട്

തള്ള വിരലുകൾ രണ്ടും
ചേർത്ത് കെട്ടിയിട്ട കാല്പാദങ്ങൾക്ക് 

മണ്ണിലിനിയെങ്ങനെ നിനക്ക്

വേണ്ടി അടയാളമുണ്ടാക്കാൻ
കഴിയും?

എന്നെ അതിശയിപ്പിച്ചിരുന്നതിന്
പകരമായി ഒരൊറ്റ തവണ
നിന്നെ അതിശയിപ്പിച്ചു മടങ്ങാൻ
നീ ബലമായി അടച്ചു വെച്ച
എന്റെ കണ്ണുകൾ
നീ അറിയുന്നില്ലെങ്കിലും
ഞാൻ തുറക്കാൻ ശ്രമിക്കുന്നുണ്ട്.

പക്ഷേ..
നിന്നെ അതിശയിപ്പിക്കാനുള്ള
സാമാർഥ്യം മുൻപില്ലാതിരുന്ന പോലെ
ഇപ്പോഴുമെനിക്കില്ലടോ

എങ്കിലും സഖീ...!
മണ്ണടിഞ്ഞാലും മാഞ്ഞു
പോകാത്ത രണ്ട് സത്യങ്ങൾ
നിനക്ക് വേണ്ടി മാത്രം
ഞാൻ ബാക്കി വെച്ചിട്ടുണ്ട്.

പരുത്തികൾ ചേർത്ത് വെച്ച്
എന്റെ നാസിക ദ്വാരങ്ങൾ
എത്ര മുറുകെയടക്കാൻ ശ്രമിച്ചാലും
എത്ര ഉയരത്തിലെന്നെ
മണ്ണുകൾ വന്നു മൂടിയാലും
നിന്റെ ഗന്ധം എന്നും എപ്പോഴും
എന്നോട് ചേർന്നു നിൽക്കും.

അനുരാഗത്തിന്റെ കാൽപാടുകൾ
പതിഞ്ഞ നമ്മുടെ മാത്രമിടങ്ങളിൽ
ഇനി നീ തനിയെ നടക്കുമ്പോൾ
ഓർമ്മകളെ തഴുകി ഉണർത്താൻ
ഞാനിതാ എന്റെ ഗന്ധവും
നിനക്ക് വേണ്ടി മാത്രം
ഇവിടെ ഉപേക്ഷിച്ചു മടങ്ങുന്നു.

-ഷാനു കോഴിക്കോടൻ -

പൂക്കളോട് പറഞ്ഞത്


 














നീ മടങ്ങിപ്പോയ
നാൾ മുതൽക്കാണ്
ഞാൻ പൂക്കളോട്
സംസാരിച്ചു തുടങ്ങിയത്
എന്നിട്ടും ഞാനിന്നെ വരെ
നിന്നേക്കാൾ സുഗന്ധം
പരത്തുന്ന ഒരു പൂവിനെ പോലും
പിന്നീടൊരിക്കലും കണ്ടു മുട്ടിയില്ല
മനസ്സാകെ...
നോവ് മാത്രം പടർത്തി
നിന്റെ ഇതളുകളന്ന്
ചിതറിതെറിച്ചു വീണപ്പോ
എന്റെ മൗനാനുവാദത്തിന്
പോലും കാത്തു നിൽക്കാതെ
എങ്ങു നിന്നോ വന്ന
കാറ്റിനൊപ്പം നിന്റെ ദലങൾ
ഓരോന്നായി പറന്നകന്നപ്പോ
ഞാൻ അറിഞ്ഞിരുന്നില്ല
എനിക്കാസ്വദിക്കാനായി
ഭൂമിയിലിനി സുഗന്ധങ്ങളൊന്നും
നീക്കിയിരിപ്പില്ല എന്ന്.
-ഷാനു കോഴിക്കോടൻ-

നക്ഷത്രക്കണ്ണുകൾ


 














എന്ത് കൊണ്ടാണ്
നീ കൂടെയുള്ള രാവ് മുഴുവൻ
ഞാൻ ഉണർന്നിരുന്നത്
എന്നറിയാമോ?
നീ ഉറങ്ങുന്ന സമയമത്രയും
നീയറിയാതെ,പകലറിയാതെ
നക്ഷത്രകണ്ണുകളുള്ള നിന്നെ
വായിച്ചു തീർക്കുവാനായിരുന്നു
അത്
നിന്നെ വായിച്ചും വായിച്ചും
തീർന്ന് പോകാതാകുമ്പോ
ഈ രാവ് തീർന്ന് പോകല്ലേ
എന്ന് ഞാൻ പ്രാർത്ഥിക്കും
അർദ്ധ വായനക്കു മുൻപേ
എന്നെ തോൽപ്പിച്ച്
എന്റെ പ്രാർത്ഥനയെ തോൽപ്പിച്ച്
ഒട്ടും ദയയില്ലാതെ പുലരി വന്നു
കണ്ണിറുക്കി കാണിക്കും
അപ്പോൾ നീ നിന്റെ
നക്ഷത്രക്കണ്ണുകൾ തുറക്കും
ഞാൻ തോറ്റുറങ്ങി പോകും
അടുത്ത രാത്രിയിൽ
നിന്റെ നക്ഷത്രകണ്ണുകൾ
പാതി കൂമ്പി നിദ്രയെ
പ്രാപിച്ചു തുടങ്ങുമ്പോ തന്നെ
ഞാനാവേശത്തോടെ
ഉറക്കമുണർന്നു നിന്നെ
വായിക്കാൻ തുടങ്ങും
വായന പാതി മുറിഞ്ഞു
നിന്നെ മുഴുമിക്കാനാവാതെ
ഞാൻ വീണ്ടും തോറ്റു പോകും
ഒരിക്കലൊരു ദിവസം
പുലരി വന്നു കണ്ണിറുക്കിയിട്ടും
എനിക്ക് മുഴുവനായും
വായിച്ചു തീർക്കാൻ
നീ നിന്റെ കണ്ണുകൾ
മുഴുവനായും മുറുകെ
അടച്ചു തന്നതിൽ പിന്നെയാണ്
ഒരിക്കലുമൊരിക്കലും
വായിച്ചു തീരാത്ത
പുസ്തകമായിരുന്നു നീയെന്ന്
ഞാനറിഞ്ഞതും
എന്റെയുറക്കം രാവിലും
പകലിലും ഒരു പോലെ
നഷ്ടമായതും
എനിക്കുറപ്പുണ്ട്
എനിക്കുറങ്ങാനായ്
ഒരിക്കൽ നീ നിന്റെ
നക്ഷത്രകണ്ണുകൾ തുറന്ന്
എന്നിലേക്ക്‌ തന്നെ വരുമെന്ന്
അത് വരെ...
അത് വരെ മാത്രം
നിന്നെ വായിച്ചും
ആകാശത്തിലെ നക്ഷത്രങ്ങളോട്
നക്ഷത്രകണ്ണുകളുള്ള നിന്റെ
കഥകൾ പറഞ്ഞും
ഞാൻ ഉണർന്നിരുന്നോട്ടെ
-ഷാനു കോഴിക്കോടൻ-

അടയാളങ്ങൾ


 














ദുനിയാവിലെത്ര
ദുർഘട പാതകൾ
നീ പിന്നിട്ട്
കഴിഞ്ഞുവെന്നാലും
നിനക്കും നിനക്കപ്പുറവും
ബാക്കിയാകുന്നത്
ഭൂമിയിൽ നീ
സ്നേഹം കൊണ്ട്
കോറിയിട്ട അടയാളങ്ങൾ
മാത്രമായിരിക്കും
യഥാർത്ഥത്തിൽ നീ
ജീവിച്ചു തുടങ്ങുന്നത്
നിനക്കപ്പുറവും നീ കോറിയിട്ട്
പോയ അടയാളങ്ങൾ
മായാതെ
നിൽക്കുമ്പോഴായിരിക്കും
-ഷാനു കോഴിക്കോടൻ-

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....