Monday 25 November, 2019

ഓര്‍മ്മയിലെ പാട്ടുകള്‍

നമ്മുടെയൊക്കെ മനസ്സുകളില് മായാതെ കിടക്കുന്ന
ഓരോ പാട്ടുകള്ക്ക് പിന്നിലും
നമുക്കൊക്കെ ഓരോ ഓര്മ്മകളും കാണുമായിരിക്കുമല്ലെ ?
അത് കൊണ്ടായിരിക്കണമല്ലോ
നല്ല രചനകള്ക്കും സംഗീതത്തിനുമൊന്നും
ഒരു കുറവുമില്ലാതിരുന്നിട്ടും
പണ്ടെപ്പോഴോ കേട്ടു മനസ്സില് പതിഞ്ഞ് പോയ
ആ പഴയ പാട്ടുകള് തന്നെ ഇപ്പോഴും
പുതിയ ഗാനങ്ങള്ക്ക് മീതെയായി തങ്ങി നില്ക്കുന്നത്.
കല്യാണ വീടുകളിലും ഡി.ജെകളിലും ആടി തിമിര്ക്കാന് ഇപ്പോഴും പ്ലേ ചെയ്യുന്ന പാട്ടാണ് ഹസ്സന് ജഹാംഗീര് പാടിയ ഹവാ ഹവ.
അത് പോലെ തന്നെ ഇപ്പോ കേട്ടാലും ഒട്ടും മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന മറ്റൊരു ഹിന്ദി ഗാനം കൂടെ ഉണ്ട്.
87 ലെ സൂപ്പര് ഡ്യൂപ്പര് ഹിറ്റ്‌ ആയിരുന്ന ഡാന്സ് ഡാന്സിലെ ആഗയാ ആഗയാ ഹല്വാ വാല ആഗായ എന്നാ ഗാനം. എന്നാല് ഈ പാട്ടുകളിപ്പോ കേള്ക്കുമ്പോഴും ആളുകള് കളിച്ചാര്മാദിക്കുന്നത് കാണുമ്പോഴും മനസ്സിലേക്കോടിയെത്തുന്നത് ആടി
തിമിര്ക്കുന്ന നൃത്ത രംഗങ്ങളൊന്നുമല്ല.
മറിച്ച് ..
ആറു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്ക് ശേഷം വിശ്രമിക്കാനും ആഘോഷിക്കാനുമായി വീണു കിട്ടുന്ന ഞായറാഴ്ചകളില് അമ്മാവന് നേരത്തെ എണീറ്റ് കാര്യ പരിപാടികളെല്ലാം നടത്തിയ ശേഷം
ടേപ്പ് റെക്കോര്ഡറിന്റെ ഓരോരോ സ്ക്രൂ ആയി അഴിച്ചു മാറ്റുന്നതും, അതിലുള്ള പൊടികളും മാറാലകളും തൂത്ത് വൃത്തിയാക്കി വെക്കുന്നതും,
ശേഷം ഈ ഹിന്ദി പാട്ടുകളെല്ലാം അടങ്ങിയ ഒരു കാസറ്റ് പ്ലേ ചെയ്തു കൊണ്ട് സുലൈമാനിയും കുടിച്ചു കോലായില് ഇരിക്കുന്നതുമായ ചിത്രങ്ങളാണ്.
തമ്പി സാറിന്റെ രചനയില് ദക്ഷിണാ മൂര്ത്തി സംവിധാനം ചെയ്ത് പി.ജയചന്ദ്രന് പാടി മനോഹരമാക്കിയ എക്കാലത്തെയും ഹിറ്റ് ഗാനമാണല്ലോ "ചന്ദനത്തില് കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം" എന്ന ഗാനം,
അല്ലെങ്കിലും പ്രണയ ഗാനങ്ങളെഴുതുന്നതില് തമ്പി സാറിനെ കവച്ചു വെക്കാന് വേറെ ആളില്ലല്ലോ..
ഞാന് ജനിക്കുന്നതിനും വര്ഷങ്ങള്ക്കും മുന്പേ ഇറങ്ങിയ "ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റൂ"
എന്ന സിനിമയിലേതാണാ ഗാനമെങ്കിലും
പറയാനായി അത്ര കാര്യമായി ഒന്നുമില്ലെങ്കിലും
ആ പാട്ടിനു പിറകില് ഒരു മങ്ങലുമില്ലാതെ ഇപ്പോഴും മനസ്സില് തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്.
ഏഴാം ക്ലാസ്സീന്നു സ്കോളര് ഷിപ്‌ പരീക്ഷ എഴുതാന് പോയപ്പോ ഒരേ ഒരു തവണ മാത്രം കണ്ടൊരു മുഖം.
ആ കുട്ടിയും ഈ പാട്ടുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ല എങ്കിലും ആ സ്കോളര്ഷിപ്‌ പരീക്ഷ ദിവസം മുതല്ക്കങ്ങോട്ടു കുറെ ദിവസങ്ങളിങ്ങോട്ട്‌ എന്റെ നാവില് തത്തിക്കളിച്ചിരുന്നത് ഈ പാട്ട് മാത്രമായിരുന്നു.
കാരണമെന്താണെന്നറിയാത്ത നമ്മുടെ ഒക്കെ ജീവിതത്തില് ആദ്യമായി കിട്ടുന്ന
ഒരു ഒരു ഫീലില്ലേ..ലത് തന്നെ.
കല് നായക്കിലെ" ചോളി കെ പീച്ചേ ക്യാ ഹെ എന്ന ഗാനം ചിത്രഹാറില് വന്ന പിറ്റേന്ന് ഈ പാട്ടിനത്ര നല്ല അര്ത്ഥ ഒന്നുമല്ല എന്ന് ബാബു വന്നു ചെവിയില് അടക്കം പറഞ്ഞതിന് ശേഷം ചോളിയുടെ അര്ത്ഥം കണ്ടു പിടിക്കുന്നത്‌ വരെ പിന്നെ വിശ്രമിച്ചിട്ടില്ല.
അന്ന് ഗൂഗിളുമില്ലായിരുന്നു തല്ക്കാലം മറിച്ചു നോക്കാന് കയ്യിലൊരു ഡിക്ഷണറിയുമില്ലായിരുന്നു.
ഓരോരോ ബുദ്ധിമുട്ടുകളെ.
അത് പോലെ ബോബി ഡിയോള് അരങ്ങേറ്റം കുറിച്ച ബര്സാത്തിലെ മുഴവന് ഗാനങ്ങളും ഇപ്പോഴും കൊണ്ട് പോകുക പത്താം തരത്തിലെ ക്ലാസ്സ്‌ മുറികളിലേക്കാണ്.
എട്ടാം ക്ലാസ്സീന്ന് തുടങ്ങണ ഹിന്ദി ക്ലാസ്സുകളിലെ പരിജ്ഞാനം വെച്ച് പ്രേമ ലേഖനങ്ങളില് പലരും ഹിന്ദി ഗാനങ്ങള് എഴുതി പിടിപ്പിക്കാന്
തുടങ്ങിയതും അന്നായിരുന്നല്ലോ.
ആദ്യമായി സുഹൃത്തുക്കളുമൊത്ത് പോയി
കണ്ട സിനിമയുടെ ഓര്മ്മകള് ഗോസ് ടൂ
ദില് വാലേ ദുല്ഹാനിയ ലെ ജായെങ്കയിലെ പാട്ടുകള്,
ചില സ്വകാര്യങ്ങള് പങ്കു വെക്കാനുള്ളത് യെന് ശ്വാസക്കാറ്റിലെ പാട്ടുകള്ക്ക് . 🤓
വല്ലിമ്മമാര് വെറ്റിലയും മുറുക്കി
കിസ പറഞ്ഞു കൊണ്ടിരുക്കുമ്പോ
കേട്ടിരുന്ന അക്ബര് സദക്ക .
അങ്ങിനെ എത്രയെത്ര പാട്ടുകള് ..
ഇങ്ങനെ ഒരു തരത്തിലും ബന്ധമോ കാര്യമായ ഓര്മ്മകളോ ആഴമേറിയ വരികളോ ഒന്നുമില്ലെങ്കിലും എപ്പോ കേട്ടാലും മനസ്സിലൊരു പൂക്കാലം വാരി വിതറി പോകുന്ന ഒരു പാട്ടുണ്ട് ..
ഗോഡ് ഫാദറിലെ
"പൂക്കാലം വന്നു പൂക്കാലം എന്നാ ഗാനം ..
എന്താണ് അതിന്റെ പിന്നിലെ മാജിക് എന്നറിയില്ല.
കാരണം എനിക്ക് സംഗീതമറിയില്ലല്ലോ ,,
ഊ ഹു ഹു ഹു ..
എന്തായാലും ഗോഡ് ഫാദര് എന്ന സിനിമക്ക് പിന്നില് പ്രവര്ത്തിച്ച സിദ്ധിക്ക് ലാലുമാര്ക്കും സംഗീതം നിര്വഹിച്ച എസ് ബാലകൃഷ്ണൻ സാറിനും ഒരായിരം നന്ദി..
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ കാണാനും കേള്ക്കാനും പറ്റുന്ന മനോഹരമായ ഒരു കലാ സൃഷ്ടി ഒരുക്കി തന്നതിന് ..
പാട്ടുകളും ഓര്മ്മളും എഴുതിയാ
ഇന്നും നാളെയും മറ്റന്നാളുമൊന്നും തീരുമെന്ന് തോന്നുന്നില്ല .. അതോണ്ട് നിര്ത്തട്ടെ ...
.ബൈ ചാന്സില് പൂക്കാലം വന്നു പൂക്കാലം
ഒന്നൂടെ കേട്ടു പോയപ്പോ എഴുതി തള്ളി പോയതാണേ..
ക്ഷമിക്കുമല്ലോ .. 

Tuesday 12 November, 2019

പാനൂസ് ഓര്‍മ്മകള്‍


മൂന്നാമത്തെ വയസിലാണ് അടുത്തുള്ള ഓത്ത് പള്ളിയില്‍ ആദ്യമായിട്ടെത്തുന്നത്.
ഓത്ത് പള്ളീന്നു പറയുമ്പോ അതൊരു വീടായിരുന്നു.
കുട്ടികള്‍ക്ക് പാഠങ്ങളും ഖുറാനുമൊക്കെ ചൊല്ലി പഠിപ്പിക്കുന്ന കച്ച താത്തയുടെ വീട്.
രാവിലെ ഏഴു മണി ആകുമ്പോഴേക്കും കച്ച താത്തയുടെ കോലായി കുട്ടികളെ കൊണ്ട് നിറയും. കുട്ടികള്‍ക്ക് അറബും ഖുറാനും പഠിപ്പിക്കുന്ന വ്യക്തി എന്നനിലയില്‍ കച്ച താത്തക്ക് നാട്ടുകാര്‍ മൊല്ലാക്കയുടെ സ്ത്രീ ലിംഗ നാമം കണ്ടു പിടിച്ചു മൊല്ലാച്ചി എന്ന വിളിപ്പേരും നല്‍കിയിരുന്നു.
സ്കൂള്‍ സമയവും ട്യൂഷന്‍ ക്ലാസ്സിന്റെ സമയവും കൂടെ മദ്രസയുടെ സമയവും കൂടെ ഒത്തു പോകാത്തവരാണ് മൊല്ലാച്ചിയുടെ അടുത്ത് ഓത്ത് പഠിക്കാൻ എത്തിയിരുന്ന ഭൂരിഭാഗം പേരും.
എന്നാല്‍ എനിക്കും എന്നെ കാണുന്നവര്‍ക്കും എന്റെ ഓത്ത് പള്ളീൽ പോക്ക് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു.
വീട്ടില്‍ കൂട്ട് കൂടാന്‍ മരുന്നിനു പോലും വേറെ കുട്ടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വയസ്സ് മൂന്നില്‍ മുട്ടിയപ്പോഴേക്കും നഴ്സറി സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് പിന്നീട് ഓത്ത് പള്ളിയിലുമെത്തുന്നത്.
എന്നെ കാണുമ്പോ തന്നെ എല്ലാവരും കൌതുകത്തോടെ നോക്കി ചിരിക്കും. ആരെങ്കിലും ഉയര്‍ത്തിയെടുത്ത് ചേറ്റടിയില്‍ കൊണ്ട് പോയി ഇരുത്തും.
അതിനു ശേഷം ഓത്ത് കഴിയുന്നവരെ അവിടെയുള്ളവരുടെ അങ്കങ്ങളും വര്‍ത്ത‍മാനങ്ങളും ഒക്കെ കേട്ട് ഞാനങ്ങനെ രസിച്ചിരിക്കും.
ചോദ്യങ്ങള്‍ ചോദിക്കുമ്പോ എന്നോടും ചോദിക്കുമോ തെറ്റിയാല്‍ എനിക്കും തല്ലു കിട്ടുമോ എന്ന ഭയം മനസ്സില്‍ നില നിന്നിരുന്നു എങ്കിലും എന്റെ പ്രായത്തെ മാനിച്ചു കൊണ്ട് അങ്ങിനെ ഉള്ള ദുരനുഭവങ്ങള്‍ ഒന്നും ഒരിക്കലും ഉണ്ടായില്ല.
പലരും പല ക്ലാസ്സുകാരാണ്.
ഓരോരുത്തരുടെ കയ്യിലും ഓരോ പുസ്തകങ്ങളും ഓരോ പാഠ ഭാഗങ്ങളുമോക്കെ ആയിരിക്കും.
ആയതു കൊണ്ട് മൊത്തത്തില്‍ കേള്‍ക്കുന്നത് ഒരു കല പില ശബ്ദം മാത്രമായിരിക്കും.
മൊല്ലാച്ചിയുടെ മദ്രസയില്‍ പഠിക്കുന്നവര്‍ പുസ്തകങ്ങള്‍ പുറത്തു നിന്ന് സംഘടിപ്പിക്കണം.
കാരണം നമ്മുടെ കയ്യിലുള്ള പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചൊല്ലി പഠിപ്പിച്ചു തരുകയും ചെയ്യുക എന്ന രീതിയാണ് മൊല്ലാച്ചി അവലംബിച്ച് പോന്നത്.
അന്ന് ടൌണിലേക്ക് പോകാതെ മദ്രസ പുസ്തകങ്ങള്‍ ലഭിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം മോല്ലാച്ചിയെ പോലെ തന്നെ താൻ ചെയ്യുന്ന ജോലി കൊണ്ട് വിളിപ്പേര് പതിച്ചു കിട്ടിയ
മറ്റൊരു കക്ഷി മാത്രമാണ്.
ഒരു ലൂനയുടെ പിറകില്‍ വലിയ പെട്ടിയും കെട്ടി വെച്ച് അതില്‍ നിറയെ പുസ്തകങ്ങളുമായി പല പ്രദേശത്തും കറങ്ങി നടക്കുന്ന പുസ്തക കച്ചവടം ചെയ്തിരുന്ന അദ്ദേഹത്തിനു നാട്ടുകാർ പതിച്ചു നൽകിയ സ്ഥാനപ്പേർ അച്ചടി ഉസ്താദ് എന്നായിരുന്നു.
ഒരു പ്രദേശത്തു മാസത്തിലൊരിക്കൽ മാത്രമായിരിക്കും എത്തി ചേരുക.
മെലിഞ്ഞ ശരീരവും വെളുത്ത നിറവും
കൂർത്ത മുഖവുമുള്ള അച്ചടി ഉസ്താദ്ന് ഒരുർപ്പ്യ വട്ടത്തിൽ അത്ര കറുപ്പല്ലാത്ത ഒരു നിസ്കാര തഴമ്പുo നെറ്റിയിലുണ്ട്.
തലയിലൊരു കെട്ടും ചുണ്ടിൽ ആൾക്കാരെ ആകർഷിക്കാൻ പോന്ന ഒരു പാട്ടുമായി മൈതാനത്തെത്തുമ്പോഴേക്കും പുതിയ പുസ്തകങ്ങളുടെ മണം പിടിക്കാൻ കുട്ടികൾ ഓടി കൂടും.
ഓരോ വീട്ടിൽ നിന്നും പുസ്തകത്തിന്റെ ആവിശ്യക്കാർ ടിയാനെ കാണുമ്പോൾ തന്നെ പോകല്ലേ ദാ വരുന്നുന്നു വിളിച്ചു പറയുന്നുണ്ടാകും.
കാരണം ഒരു തവണ വന്നു പോയ പിന്നെ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നോക്കിയ മതി. മദ്രസ പുസ്തകങ്ങളുടെ കൂടെ തന്നെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ പ്രണയ കാവ്യം, കഥാ പ്രസംഗങ്ങൾ, ബെയ്ത്ത് പാട്ടുകൾ എന്നിവയുടെ ഒക്കെ വലിയ കളക്ഷനുകളും ആളുടെ കൈ വശമുണ്ടായിരുന്നു എന്നാണ് ഓർമ്മ.
ഒരുപാട് ഹരം പറഞ്ഞും
പാട്ട്കൾ പാടിയും കച്ചവടം ചെയ്തിരുന്ന അച്ചടി ഉസ്താദ് എല്ലാവർക്കും ഒരു പോലെ പ്രിയങ്കനായിരുന്നൊരു വ്യക്തി കൂടെ ആയിരുന്നു.
അങ്ങിനെ പുതിയ ആളുകളും കൗതുകരമായ കാഴ്ചകളുമായി ദിവസങ്ങൾ കടന്ന് പോകുന്നതീനിടെ നബി ദിനം വന്നെത്തുന്നത്.
അന്ന് ഞങ്ങൾ കുട്ടികൾ എല്ലാവരും ചേർന്ന് വർണ്ണ കടലാസുകൾ മുറിച്ചു തോരണങ്ങൾ ഉണ്ടാക്കി വീട് മുഴുവൻ അലങ്കരിക്കുമ്പോക്കും കച്ച താത്ത നല്ല മധുരമൂള്ള ചീരിനീ തയ്യാർ ചെയ്തു കഴിഞ്ഞിരുന്നു.
അതാണ് ഓർമ്മയിലുള്ള ആദ്യത്തെ നബി ദിനം.
ഇങ്ങനെ രണ്ടു മൂന്ന് മാസങ്ങളാകുമ്പോഴേക്ക് എന്റെ കൗതുകങ്ങൾക്കൊക്കെ അല്പം കുറവ് സംഭവിച്ചത് കൊണ്ടും ചുറ്റു വട്ടത്ത് ഒന്ന് രണ്ട് സമ പ്രായക്കാരെ കിട്ടിയത് കൊണ്ടും ഓത്ത് പള്ളീൽ പോക്ക് പതിയെ അവസാനിച്ചു.
പിന്നീട് വീണ്ടും മദ്രസ മുറ്റത്തെത്തുന്നത് സ്കൂളിൽ ഒന്നാം തരത്തിൽ എത്തിയ ശേഷമാണ്.
ശേഷം ദീനിയാത്തും, അമലിയാത്തും, താരിഖും തജ്വീദും, ആഹ്ലാഖുമെല്ലാം കൂട്ടുകാരായി.
ഓരോ വിഷയങ്ങൾ പഠിപ്പിക്കാൻ ഓരോ ഉസ്താദ്മാർ എത്തി.
അതിൽ ഏറ്റവും ഇഷ്ട വിഷയം ചരിത്രങ്ങൾ പ്രതിപാധിക്കുന്ന താരിഖായിരുന്നു.
ഓരോ ചരിത സംഭവങ്ങളും കണ്മുന്നിൽ കാണുന്ന കണക്കെ സമദ് ഉസ്താദ് വിവരിച്ചു തരുന്നത് കേൾക്കാൻ തന്നെ എന്തൊരു രസമായിരുന്നു.
താരിഖു എടുക്കാൻ വേണ്ടി ഉസ്താദ് എത്തുമ്പോ മാത്രം പുതിയ കഥകൾ കേൾക്കാനായി എല്ലാവരും നല്ല അച്ചടക്കമുള്ള കുട്ടികളാകും.
മൗലൂദ് മാസമായാൽ മഗ്‌രിബ് കഴിഞ്ഞാലും വീട്ടിൽ പോകാതെ പള്ളിയിൽ തന്നെ കറങ്ങി നടക്കും. അന്ന് ദർസ് ല് പഠിക്കാൻ എത്തുന്ന മൊല്ല കുട്ടികളെ അവരുടെ ആ വേഷത്തിൽ കാണുക എന്നത് എന്റെ മനസ്സിൽ അതൃപ്പമുള്ള സംഭവം കൂടി ആയിരുന്നു.
അവരോട് സംസാരിക്കാനും കൂട്ട് കൂടാനും കൂടിയാണ് മഗ്‌രിബ് കഴിഞ്ഞാൽ വീട്ടിൽ പോകാതെയുള്ള ഈ കറങ്ങി നടപ്പ്.
ഇഷാ നമസ്കാരം കഴിയുന്നതോട് കൂടി
മൊയ്ലൂദു ചെല്ലാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാനും കൂടും.കൂട്ടത്തിൽ പരിചയമുള്ളതും നമുക്ക് താല്പര്യമുള്ളതുമായ മൊല്ലക്കുട്ടിയുടെ അടുത്ത് തന്നെ സ്ഥാനം പിടിക്കും.
പിന്നീട് താളത്തിലങ്ങനെ മൊയ്ലൂദു ചെല്ലുന്നവരുടെ കൂടെ കൂടും. അറിയുന്ന ഭാഗങ്ങൾ എത്തുമ്പോ അറിയാതെ തന്നെ ചൊല്ലലും അതിന്റെ മുറുക്കവും ഉച്ചത്തിലാകും. അറിയാത്ത ഭാഗങ്ങൾ ആണെങ്കിൽ ഏകദേശം വാക്കുകൾ വരുന്ന രൂപത്തലൊക്കെയായി ചുണ്ടുകൾ ചലിപ്പിച്ചു കൊണ്ടിരിക്കും.
ശേഷം തന്റെ തന്ത്രപരമായ അഭിനയം ആരെങ്കിലും കണ്ട് പിടിക്കുന്നുണ്ടോ ഓരോ മുഖത്തേക്കും ഇടങ്കണ്ണ് പായിച്ച് നിരീക്ഷിച്ച് കൊണ്ടിരിക്കും.
ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ കാര്യമായ നബി ദിന സന്തോഷങ്ങൾ മുഴുവൻ ബാക്കിയാവുന്നത് വീട്ടിൽ തന്നെയായിരിക്കും.
പല കുട്ടികൾ പേരിനൊരു പാനൂസുണ്ടാക്കി സംതൃപ്തി കൊള്ളുമ്പോൾ.
ഞാനും വല്ലിമ്മയും മുളചീന്തും വർണ്ണ കടലാസുകളും ഉപയോഗിച്ച്
പാനൂസും തിരിയുന്ന പാനൂസും വിമാനവും കാറും
വീടുകളുമെല്ലാം ഉണ്ടാക്കി കൊണ്ടേ ഇരിക്കും.
വല്ലിമ്മ..
എന്റെ ബാല്യത്തിലേക്ക് ഒരുപാട് വർണ്ണങ്ങൾ വാരി വിതറിയൊരു ജിന്നായിരുന്നു അത്.

Monday 1 July, 2019

വിധവ

സ്കൂള്‍ അടച്ചാല്‍ തുണിക്കടയില്‍ ജോലിക്ക് കയറുന്നത് എട്ടാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ ഏര്‍പ്പാടായിരുന്നത് കൊണ്ട് പത്താം ക്ലാസ്സ്‌ കഴിഞപ്പോഴും ആ പതിവ് തന്നെ ആവര്‍ത്തിച്ചു.
റിസള്‍ട്ട്‌ വരാന്‍ ‍ ഇനിയും സമയം ഉണ്ടല്ലോ .. ?
ഭാവി പരിപാടികളെല്ലാം അത് കഴിഞ്ഞ തീരുമാനിക്കാം.
എട്ടോളം സ്റ്റാഫുകള്‍ ഉള്ള കടയില്‍ എന്നെ പോലെ കുട്ടി സ്റ്റാഫായി ഒരാള് കൂടെ ഉണ്ടായിരുന്നു .
സമ പ്രായക്കാരായത് കൊണ്ട് നമ്മള്‍ രണ്ടു പേരും
പെട്ടെന്ന് തന്നെ കൂട്ടായി.
പെരുന്നാള്‍ സീസണ്‍ ആണ് ..
അത് കൊണ്ട് തന്നെ മിട്ടായി തെരുവിലെ എല്ലാ കടകളിലും നല്ല തിരക്കുമാണ്.
രാവിലെ ഒന്‍പതു മണിക്കെത്തുന്ന ഞങ്ങള്‍ വലിച്ചു വാരിയിട്ട സാധാനങ്ങള്‍ എല്ലാം മടക്കി സെറ്റ് ചെയ്തു കടയില്‍ നിന്ന് മടങ്ങാന്‍ രാത്രി ഒരു മണി എങ്കിലും ആകുമായിരുന്നു.
തിരക്ക് പ്രതീക്ഷിച്ചതിലും അധികമായപ്പോ മുതലാളി ഞങ്ങളെ പോലെ ഒരാളെ കൂടി കണ്ടു പിടിച്ചു കൊണ്ട് വരാന്‍ കൂട്ടത്തില്‍ ചുറു ചുറുക്കുള്ള അവനെ ഏല്‍പ്പിച്ചു.
നല്ലൊരാളെ തന്നെ കണ്ടു പിടിച്ചു കൊടുക്കാമെന്നു
മുതാളിക്ക് ഉറപ്പു കൊടുത്തിട്ടാണ് അന്നവന്‍ പിരിഞ്ഞത്.
പക്ഷെ പിറ്റേന്ന് ആളെ കൊണ്ട് വന്നില്ല ന്നു മാത്രമല്ല കൊണ്ട് വരാമെന്നേറ്റു പോയ അവനെയും കാണുന്നില്ല . പെരുന്നാള്‍ അടുത്ത് തുടങ്ങിയത് കൊണ്ട് കടയിലാണെങ്കില്‍ നല്ല തിരക്കും.
അവനെ പറ്റി വല്ല വിവരം അറിയാമോന്നു ചോദിച്ചെങ്കിലും എനിക്കും വലിയ പിടിയൊന്നും ഇല്ലായിരുന്നു.
ഇനി ചിലപ്പോ ലീവെടുത്തു ആളെ തപ്പാന്‍ ഇറങ്ങിയതായിരിക്കുമെന്ന എന്റെ അഭിപ്രായം മുതലാളിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ലീവെടുത്ത് ആളെ തപ്പാനാണെങ്കില്‍
പിന്നെന്തിനാ ആള്.
ഉള്ള ആള് പോരാഞ്ഞിട്ടല്ലേ....
ഒരാളെ കണ്ടു പിടിക്കാന്‍ ഏല്‍പ്പിച്ചത്.
ആ ഒരൊറ്റ അഭിപ്രായം കൊണ്ട്
അവനോടുള്ള കലിക്ക് മുഴവനുമുള്ളത്
വൃത്തിയായി ഞാന്‍ വാങ്ങിച്ച് കൂട്ടേണ്ടി വന്നു.
പിറ്റേന്നു രാവിലെ അവനെത്തുമ്പോ ഇരട്ടിയായി അവനു തന്നെ തിരിച്ചു കൊടുക്കാമെന്ന സമാധാനത്തില്‍ അന്ന് പിരിഞ്ഞെങ്കിലും
പിറ്റേ ദിവസവും അവനെത്തിയില്ല.
അവനുള്ളത് അവന്‍ തന്നെ വാങ്ങിക്കോട്ടേ എന്ന് കരുതി അന്നേ ദിവസം ഞാന്‍ പിന്നെ അഭിപ്രായമൊന്നും പറയാനും പോയില്ല.
സ്റ്റാഫ് കുറവായത് കൊണ്ട് തിരക്ക് കാരണം കസ്റ്റമര്‍ മടങ്ങി പോകുന്ന ദേഷ്യം മുതലാളിയുടെ മുഖത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്.
മൂപ്പരെ പറഞ്ഞിട്ട് കാര്യമില്ല.
ഓഫ്‌ സീസണ്‍ സമയത്തെ അധിക ചിലവുകള്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നത് ഇത് പോലെ സീസണ്‍ സമയത്ത് ലഭിക്കുന്ന തിരക്കുകള്‍ കൊണ്ടാണല്ലോ .
അത് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതാ വര്‍ഷത്തെ മൊത്തം കണക്കുകളെ തന്നെ ബാധിക്കും.
എന്തായാലും തിരിച്ചു വരുമ്പോ‍ ഒരു പൊട്ടി തെറി തന്നെ പ്രതീക്ഷിക്കാം.
ചിലപ്പോ ജോലിയില്‍ നിന്ന് തന്നെ പറഞു വിട്ടെന്നും വരാം.
പുള്ളി അതിനെ പറ്റി പിന്നീടൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് അവന്‍ വരുമ്പോ മാത്രമേ അറിയൂ.
ഷോപ്പില്‍ തിരക്ക് കൂടുതാലായത് കൊണ്ട് തന്നെ സമയം പെട്ടെന്നോടി പോകുന്നുണ്ട് .
സമയം ഏകദേശം മഗിരിബിനോടാടുക്കുമ്പോഴാണ് പുറത്തവന്റെ തല വെട്ടം കണ്ടത്.
അവനെ കണ്ടതും മുതലാളി കസേരയില്‍ നിന്നെഴുന്നേറ്റു ഷോപ്പിനു പുറത്തേക്കു പോയി . കസ്റ്റമേഴ്സ് ഉള്ളത് കൊണ്ട് സോഡ മുഴുവന്‍ പുറത്തു നിന്ന് കൊടുക്കാനാനുള്ള പുറപ്പാടായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു.
ഇന്നെന്തായാലും അവന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു കരുതിയെങ്കിലും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് മുതലാളി അവനെ ചേര്‍ത്ത് തട്ടി കൊണ്ട് ഒരു മിനിട്ട് കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നു.
അപ്പോഴ്ക്കും മൂപ്പരുടെ മുഖത്ത് അത് വരെ കണ്ട ദേഷ്യമെല്ലാം അലിഞ്ഞില്ലാതായിരുന്നു.
ശെടാ ..
ഇതെന്തൊരു മറി മായം..
ഞങ്ങള്‍ക്കാര്‍ക്കും കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ അകത്തേക്ക് കയറി പെട്ടെന്ന് തന്നെ കസ്റ്റമേഴ്സിനെ അറ്റന്‍ഡ് ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത പോലെ ജോലിയില്‍ വാപൃതനായി.
രാത്രി തിരക്കൊന്നോഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടു പേരും മുതലാളി ചുരുട്ടി കയ്യില്‍ വെച്ച് തന്ന പൈസ കൊണ്ട് ഭക്ഷണം കഴിക്കാന്‍ അനക്സ് ഹോട്ടലിലേക്ക് നടന്നു.
നീ എന്ത് മാജിക്ക് കാണിച്ചിട്ടാണെടാ മുതലാളിയെ പാട്ടിലാക്കിയത്.
ഇന്നലെ നിനക്കുള്ളത് മുഴുവന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്.
അല്ല ..
എന്തിനായിരുന്നു നീ ലീവെടുത്തത്. ?
ഞാന് ഒതുക്കത്തില്‍ അവനോടു കാര്യമന്വേഷിച്ചു.
അതിനവന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ഉമ്മയെ ഞാനങ്ങട്ട് കെട്ടിച്ചയച്ചെട ..
ഇന്നലെ ഉമ്മാന്റെ നിക്കഹായിരുന്നു .
ഉപ്പ മരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു.
വീട്ടിലുള്ള അമ്മോന്മാരും വല്ലിമ്മയും മാറി മാറി പറഞ്ഞിട്ടും ഉമ്മ ഇത് വരെ നിക്കാഹിനു സമ്മതിക്കുന്നില്ലായിരുന്നു.
അതെന്നെ കുറിച്ച് ഓര്‍ത്തിട്ടു കൂടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇപ്പോഴാണ് .
അല്ലാ ..
ഇപ്പോഴാണ് എനിക്കത് മനസ്സിലാക്കാനുള്ള പ്രായമായതു എന്ന് വേണമെങ്കിലും പറയാം.
എന്തായാലും മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ വെച്ച് നീട്ടരുതല്ലോ.
അത് കൊണ്ട് നല്ലൊരാലോചന പെട്ടെന്ന് വന്നപ്പോ ഞാന്‍ തന്നെ മുന്‍ കൈ എടുത്തു അതങ്ങോട്ട് നടത്തി.
എന്തോ ..അതാണതിന്റെ ശരി
എന്നിെനക്ക് തോന്നി ..
മുതലാളി യുടെ ദേഷ്യം അലിഞ്ഞില്ലാതായാതിന്റെ ഗുട്ടന്‍സ് അപ്പൊ മാത്രമാണ് എനിക്ക് മനസ്സിലായത്‌.
മക്കളെ മാത്രം ഓര്‍ത്തു കൊണ്ട് എത്രയെത്ര ഉമ്മമാരുടെ യൌവ്വനമായിരിക്കും വിധവ എന്ന പേര് സ്വയം സ്വീകരിച്ച് കൊണ്ട് തീര്‍ന്നു പോയിട്ടുണ്ടാകുക.
ആ പേര് സ്വീകരിച്ചു കഴിഞ്ഞ പിന്നെ ചുറ്റുമുള്ള കണ്ണുകളില്‍ മുഴുവന്‍ സഹതാപം മാത്രമേ ഉണ്ടാകൂ.
അതിനു ശേഷം അവരുടെ മുഖത്ത് വിരിയുന്ന ചിരിയില്‍ പോലും സങ്കടം ഒളിപ്പിച്ചു വെക്കണം.
കാരണം അല്പം തുറന്നൊന്നു ചിരിച്ചാല്‍ ഒന്ന് നന്നായി വസ്ത്രം ധരിച്ചാല് ഈ ‍സഹതാപ കണ്ണുകള്‍ തന്നെ അവള്‍ക്ക് മറ്റെന്തെങ്കിലും പേരും പതിച്ചു നല്‍കും. ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന സമൂഹത്തിലാണ് ഇങ്ങനെ ഒരു മകനെ ആ ഉമ്മാക്ക് കിട്ടിയത് .
എനിക്കെന്തോ..
അവനോടു വല്ലാത്ത ബഹുമാനം തോന്നി.
ഞാനവന്റെ ചുമലിലേക്ക് കൈകളിട്ട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
ഏതായാലും അന്റെ ഉമ്മാന്റെ നിക്കാഹിനു കൂടാന്‍ കഴിയാത്ത സ്ഥിതിക്ക് നമുക്ക് അനക്സിലെ പൊറോട്ട ഒഴിവാക്കി ടോപ്‌ ഫോമിലെ ബിരിയാണി കഴിക്ക ... എന്തെയി .. ?
ഇയ്യെന്താ വേണ്ട്യത് കഴിച്ചോ ..
ഇന്ന് ഞമ്മക്ക് നിക്കാഹു ആഘോഷിച്ചിട്ട്‌ തന്നെ കാര്യം .. എന്നും പറഞ്ഞു
രണ്ടു പേരും ബിരിയാണി മണം പിടിച്ചു കൊണ്ട് ടോപ്‌ ഫോമിലേക്ക് വെച്ച് പിടിച്ചു.

#ലോക_വിധവ_ദിന ത്തില്‍ എഴുതിയത് 

വീ.സി.ആര്‍ കാലം

കല്യാണ വീടുകളില്‍ പോകുമ്പോ മാത്രം
നെയ്ച്ചോറും ബിരിയാണിയും കിട്ടിയിരുന്ന കാലം.
ടി.വി യും ടെലിഫോണുമെല്ലാം ആര്‍ഭാടമായിരുന്ന കാലം.
തിയേറ്ററില്‍ പോകുക എന്നത് അപൂര്‍വമായി മാത്രം സംഭവിച്ചിരുന്ന പ്രതിഭാസമായത് കൊണ്ട് ഓഡിയോ കാസറ്റിലെ ശബ്ദരേഖകളില്
നിന്ന് സിനിമകള്‍ ആസ്വദിച്ചിരുന്ന കാലം.
ആ കാലത്ത് ഒരു വി.സി.ആര്‍ എന്നത് ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ പോലും പറ്റാത്ത അതിമോഹമായിരുന്നു.
വലിയ വീടുകളില്‍ കല്യാണം നടക്കുമ്പോ
വീഡിയോ കാസറ്റിലേക്ക് കൂടി പകര്‍ത്തുക എന്നൊരു പരിഷ്കാരം കൂടി ആ സമയത്ത് പ്രചാരത്തില്‍ വന്നു.
കല്യാണം വീഡിയോയില്‍ പകര്ത്തുന്നതിനെതിരെ പല ഭാഗത്ത്‌ നിന്ന് എതിര്‍പ്പുകളും പല്ലിറൂമ്മലും അങ്ങിങായി കേള്‍ക്കാമായിരുന്നെങ്കിലും
അതൊക്കെ അലിയിച്ചു കളയാനുള്ള ഒരു മരുന്നു വീഡി യോ പിടിക്കാനാഗ്രഹിക്കുന്നവരുടെ കയ്യിലുണ്ടായിരുന്നു.
ഗള്‍ഫിലുള്ളവര്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ വീഡിയോ പിടുത്തം എന്ന് വിശദീകരിക്കുന്നതോട് കൂടി എല്ലാ പല്ലിറൂമ്മലും അവിടെ
അവ്സാനിക്കുമായിരുന്നു.
അന്നത്തെ ഗള്ഫുകാര്‍ക്ക് നാട്ടില്‍ ഇന്നത്തെ ഗള്‍ഫുകാരെക്കാളും മൂല്യമുണ്ടായിരുന്നത് കൊണ്ട് അതിന്റെ മുകളിലായി പിന്നെ
ഒരഭിപ്രായമുണ്ടാകില്ല.
ഇങ്ങനെ വീഡിയോ എടുത്തു കഴിഞ്ഞാല്‍ ഗള്ഫി‍ലെക്ക് കൊടുത്യതക്കുന്നതിനു മുന്‍പേ വീട്ടുകാര്‍ക്ക് കാണാനായി കല്യാണ വീട്ടുകാര്‍ വീ.സി.ആര്‍ വാടക്കെടുക്കുമ്പോ മാത്രമാണ് നമ്മളെ പോലുള്ളവര്‍ക്ക്
ഇത് കാണാന്‍ കിട്ടിയിരുന്നത്.
വീ.സി.ആര്‍ വാടകക്കെടുത്താല്‍ അത് ഫിക്സ് ചെയ്യാനായി വീഡിയോ ഷോപ്പുകാരനും കൂടെ വരും.
തുണി കൊണ്ടുള്ള ബിഗ്‌ ഷോപ്പറില്‍ വീസി ആറും താങ്ങി പിടിച്ചു കൊണ്ട് വീഡിയോ ഷോപ്പുകാരന്‍ വരുന്നത് കണ്ടാല്‍ മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ കളി എത്ര ക്രൂഷല്‍ സിറ്റുവേഷനില്‍ ആണെങ്കിലും ടപ്പേ ന്നു പറഞ്ഞു നിര്‍ത്തി അയാളത് ഏത് വീട്ടിലേക്കാണ് കൊണ്ട് പോകുന്നതെന്ന് നിരീക്ഷിക്കും.
കൂട്ടത്തില്‍ സി.ഐഡി മൈന്‍ഡ് ഉള്ള ഒരുത്തനെ സാധനം ഫിക്സ് ചെയ്തു കഴിഞ്ഞോ എന്നും കാസറ്റ് പ്ലേ ചെയ്തു തുടങ്ങിയോ എന്നും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തും.
ഫിക്സ് ചെയ്യുന്ന മുന്‍പ് കയറി ചെന്നാല്‍ ചിലപ്പോ കയറി ചെല്ലുന്ന മുന്‍പേ ആട്ടു കേള്‍ക്കാനുള്ള സാധ്യത മുന്നില്‍ കൊണ്ടാണേ ഇത്രയും ശ്രദ്ധാ പൂര്‍വ്വമുള്ള നീക്കങ്ങള്‍ നടത്തുന്നത്.
പ്ലേ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വീട്ടുകാരും അതിന്റെ രസത്തിലേക്ക് വീണു പോകുന്നത് കൊണ്ട് വലിയ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.
വീഡിയോ പ്ലേ ചെയ്തു തുടങ്ങി എന്നറിയിപ്പു കിട്ടുന്ന അടുത്ത നിമിഷത്തില്‍ തന്നെ വീട് അയല്‍ പക്കക്കാരെ കൊണ്ടും കുട്ടികളെ നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.
ഒരു ദിവസത്തേക്ക് നൂറ്റി അമ്പതു രൂപയോ മറ്റോ ആണ് അന്ന് വി .സി.ആറിന്റെ വാടക.
അന്നത് അത്യാവിശ്യം തരക്കേടില്ലാത്ത ഒരു തുക ആയതു കൊണ്ട് പിന്നീടുള്ള മണിക്കൂറുകളില്‍ വി.സി.ആറിനു വിശ്രമമുണ്ടാകില്ല. എപ്പോഴെങ്കിലും വന്നു വീഴുന്ന അവസരം പരമാവധി മുതലാക്കുക്ക എന്നാ ലക്ഷ്യത്തില്‍ സിനമ കാസറ്റുകള്‍ മാറി മാറി പ്ലേ ചെയ്തു കൊണ്ടേ ഇരിക്കും.
ഭക്ഷണത്തിനു വേണ്ടി ഇടക്കൊരു ഇടവേള കിട്ടിയെങ്കിലായി.
എന്റെ കാര്യത്തില്‍ ഇ വിഷയത്തിലും വല്ലിമ്മയുടെ ഇടപെടല്‍ കാര്യമായി ഉണ്ടായിരുന്നു.
വല്ല വീട്ടിലും സിനിമ കാണാനായി കയറി ചെന്നുന്നു കേട്ടാല്‍ വടി എടുത്തു നല്ല വീക്ക് കിട്ടും.
അത് കൊണ്ട് തന്നെ എന്റെ ഇത് പോലുള്ള അവസരങ്ങള്‍ ഏറ്റവും അടുത്ത വീട്ടിലെ സുലൈത്താ ന്റെ വീട്ടില്‍ കാസറ്റ് എടുക്കുമ്പോ മാത്രമായി ഒതുങ്ങി പോയി.
എത്ര ക്രൌഡ് ഉണ്ടെങ്കിലും എനിക്കവിടെ പ്രഥമ പരിഗണന കിട്ടും എന്നുള്ളത് കൊണ്ട് മാത്രമാണ് അങ്ങോട്ട്‌ പോകാന്‍ അനുവദിക്കുന്നത് തന്നെ.
ഇങ്ങനെ കൂടി ഇരുന്നു കാണുമ്പോ ഉള്ള പ്രധാന തലവേദന റൊമാന്റിക് രംഗങ്ങള്‍ ആണ്. പെണ്ണുങ്ങള്‍ക്ക് അടുക്കളയില്‍ അടുപ്പത്ത് വെച്ചതെടുക്കാന്‍ ഓര്‍മ്മ വരുന്നതും കാരണോന്മാര്‍ക്ക് മൂത്രശങ്ക വരുന്നതുമെല്ലാം ഇത്തരം ചുംബന രംഗങ്ങളോ അര്‍ദ്ധ നഗ്ന രംഗങ്ങളോ പ്രതീക്ഷിക്കാതെ കയറി വരുമ്പോഴായിരിക്കും.
ഇങ്ങനെ ഒക്കെയുള്ള ഒരു കാലത്താണ് അമ്മോന്‍ ആ തവണ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ ഒരു സാനിയോ കമ്പനിയുടെ വി.സി.പി കൂടെ കൊണ്ട് വന്നത്.
തലയിണ മന്ത്രം,ഹിസ്‌ ഹൈനസ് അബ്ദുള്ള എന്നീ സിനിമാ കാസറ്റും സൌദാഗര് അടക്കമുള്ള‍ അന്നത്തെ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ അടങ്ങിയ ഒരു കാസറ്റും കൂടെ ഉണ്ടായിരുന്നു.
കണ്ടപ്പോ സന്തോഷം തോന്നിയെങ്കിലും അത് ഞങ്ങള്‍ക്കുള്ളതായിരിക്കുമെന്നു ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഒന്നുകില്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ എല്പ്പിച്ചതായിരിക്കണം അല്ലെങ്കില്‍ പോകുമ്പോ തിരിച്ചു കൊണ്ട് പോകും. എന്നാലും പോകുന്ന വരെ ഇവിടെ കാണുമെന്നു കരുതി സന്തോഷിച്ചു.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോയി.
വി സി.ആറി നോടുള്ള ആവേശവും അത്യാര്‍ത്തിയും ഒരു വിധമൊക്കെ മാറിയെങ്കിലും സിനിമകളോടുള്ളതു അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ .
അത് കൊണ്ട് തന്നെ ഹിസ്‌ ഹൈനസ് അബ്ദുള്ളയും തലയണ മന്ത്രവും മാറി മാറി കണ്ടു മടുത്തപ്പോ കയ്യിലുള്ള അഞ്ചു ഉറുപ്പ്യയും കൊണ്ട് കാസറ്റ് കടയിലെത്തി.
കാസറ്റ് കടയിലെ ഗ്ലാസ്സിനു മുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്ററില്‍ മമ്മുട്ടി ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.
പേര് വായിച്ചു നോക്കി "വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ "
ആ എന്തേലും ആവട്ടെ സിനിമയില്‍ മമ്മൂട്ടി ഉണ്ടല്ലോ .
ഞാന്‍ കടക്കകത്ത് കയറി സിനിമ പറഞ്ഞു കൊടുത്തു.അഡ്രസ്സും സ്ഥലവും ഒക്കെ പറഞ്ഞു കൊടുത്തു വീട് ഏതാണെന്ന് കൃത്യമായി മനസ്സിലായ ശേഷമാണു കാസറ്റ് തരാന്‍ കടക്കാരന്‍ തയ്യാറായത്.
വീട്ടിലെത്തി കാസറ്റ് പതിയെ വി .സി.പി യില്‍ നിക്ഷേപിച്ചു മമ്മൂട്ടിയെ കാണാനുള്ള ആവേശത്തോടെ കാത്ത്തിരുന്നെങ്കിലും ഒന്നുമങ്ങോട്ടു തെളിയുന്നില്ല .
അകെ പാടെ ഒരു പൊരിച്ചില്‍..
സിനിമ മുന്നോട്ടു പോകെ പോകെ
പൊരിച്ചില്‍ കൂടി കൂടി പിന്നീടങ്ങോട്ടു ആകെ മൊത്തം പൊരിച്ചില്‍ മാത്രമായി.
ഇതെന്ത് കാസറ്റ് കമ്പ്ലയിന്റ് ആണോ ..
കാസറ്റിന്റെ കംബ്ലയിന്റ്റ് ആണോ എന്ന് എങ്ങിനെ തീര്‍ച്ചപ്പെടുത്താം എന്നാലോചിച്ച് നില്‍ക്കുമ്പോ എന്റെ ബുദ്ധി വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അങ്ങിനെ പ്രവര്‍ത്തിച്ചതിന്‍ മേല്‍ ഞാന്‍
പതിയെ "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ " പുറത്തേക്കെടുത്തു അകത്തേക്ക് തലയണ മന്ത്രം നിക്ഷേപിച്ചു കൊണ്ട് ഓണ്‍ ചെയ്തു നോക്കി .
ഒരു ഫലവുമുണ്ടായില്ല..
അത് വരെ നല്ലോണം കണ്ടോണ്ടിരുന്ന തലയിണ മന്ത്രത്തിലും ഇപ്പൊ അതെ പോരിച്ചില്‍ തന്നെ...
ഞെട്ടലോടെ ഞാനാ സത്യം മനസ്സിലാക്കുകയായിരുന്നു ​
വിസി.പി കേടു വന്നിരിക്കുന്നു ..
കേടു വരുത്തിയതാണെങ്കില്‍ ഞാനും ..
അടി പൊളി ..
എങ്ങിനെ കേടായി എന്ത് കൊണ്ട് കേടായി എന്നാ
ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല .
എല്ലാം ഒറ്റയ്ക്ക് ഓപ്പറേറ്റു ചെയ്തത് കൊണ്ട് ഒന്ന് രക്ഷപ്പെടാന്‍ കൂട്ട് പ്രതി ആയിട്ട് പോലും ഒരാളുമില്ല .
അത് കൊണ്ട് ഞാന്‍ തന്നെ കുറ്റവാളി എന്ന് സ്വയം തീര്‍ച്ചപ്പെടുത്തി.
കൊണ്ട് വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ .
ഇക്കാക്ക ഒരു ഗൌരവക്കാരാനായത് കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല പേടിയാണ്.
അത് കൊണ്ട് വക്കാലത്ത് പറയാന്‍ പോലും ആരും കാണില്ല. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിക്കുന്നതിനിടയിലാണ് പെട്ടെന്ന്‍ ഇക്കാക്ക വന്നു കയറുന്നത് .
പെട്ട് ...
കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ ടി.വി ക്ക് മുന്നില്‍ നിന്ന് പരുങ്ങുന്നത് കണ്ടു അടുത്തേക്ക് വന്നു നോക്കി കാര്യം മനസ്സിലാക്കി.
ശേഷം ഒന്ന് പറയാതെ റൂമിനകത്തേക്ക് കയറി പോയി.
അടി കിട്ടാനൊന്നും ചാന്‍സില്ല ..
എന്നാലും മനസ്സിലാകെ ഒരു അങ്കലാപ്പ് .
ഇത്രേം പൈസയുടെ സാധനം കേടു വന്ന ചെറിയൊരു പൊട്ടിത്തെറി നമ്മള്‍ സ്വാഭാവികമായും പ്രതീക്ഷിക്കണമല്ലോ ..
ശിക്ഷ ഒന്നുമില്ലെങ്കിലും ഒരു കുറ്റ കൃത്യത്തില്‍
കൂട്ടിനൊരാള് പോലും ഇല്ലാതെ പ്രതി ആയി നില്‍ക്കുന്നതിന്റെ വിഷമം അന്നാണ് മനസ്സിലായത്‌ .
ഇക്കാക്ക ഡ്രസ്സ്‌ മാറ്റി വരുമ്പോ ഒരു സ്പ്രേ യുടെ കുപ്പിയും കുറച്ചു പരുത്തിയും കയ്യിലുണ്ടായിരുന്നു. ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നു
പതിയെ വി .സി.പിയുടെ ബോഡി അഴിച്ചു മാറ്റി
ശേഷം അതിന്റെ ഹെഡ് എന്ന് പറയുന്ന സാധനം സ്പ്രേയും പരുത്തിയും ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നതു ഞാന്‍ അടുത്ത് തന്നെ നിന്ന് കൊണ്ട് നോക്കി നിന്നു.
കീഴടങ്ങിക്കഴിഞ്ഞ കുറ്റവാളിയായത്‌ കൊണ്ട് കുറ്റം സമ്മതിച്ചു അടുത്ത് നില്‍ക്കുകയല്ലാതെ വേറെ വഴി ഒന്നും ഇല്ലായിരുന്നു.
നീ ബേജാറാവണ്ട ഫംഗസ് കയറിയത ..
ഇനി കാസറ്റ് എടുത്തു കൊണ്ട് വരുമ്പോ
പഴയ കാസറ്റ് എടുക്കരുത് .
ഇത് പോലെ പ്രശ്നം വരും ..
ക്ലീന്‍ ചെയ്തു കഴിഞ്ഞ ശേഷം തലയണ മന്ത്രം പ്ലേ ചെയ്തു കൊണ്ടായിരുന്നു ഇക്കാക്ക ഇതെന്നോട് പറഞ്ഞത്.
ഇത്രയും കേട്ടപ്പോ ദേഹം മുഴുവന്‍ ഓടി നടന്ന അങ്കലാപ്പും ഭയവും എങ്ങോട്ടോ ഓടി പോയി .
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആധി കൊണ്ട് നോക്കി നിന്നതായിരുന്നുവെങ്കിലും
ഫംഗസ് ക്ലീന്‍ ചെയ്യുന്നതെങ്ങിനെ എന്നാ ടെക്നിക്ക് അന്ന് തന്നെ സ്വായത്തമാക്കി.
ശേഷം മറ്റുള്ളവര്‍ ആ ടെക്നിക് പഠിക്കുന്ന വരെ ഞങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലെ ഫംഗസ് ക്ലീനറായി വിലസുകയും ചെയ്തു .

Thursday 30 May, 2019

പെര്ന്നാ രാവ്

പെരുന്നാളാണോ പെരുന്നാ രാവാണോ ഇഷ്ടം എന്ന് ഏതൊരു കുട്ടിയോട് ചോദിച്ചാലും ഒട്ടും ആലോചിക്കാതെ ഉത്തരം പറയുക പെരുന്ന രാവ് എന്നായിരിക്കും.
ഞങ്ങളുടെ ഒക്കെ കുട്ടി കാലത്തൊക്കെ പെരുന്നാള്‍ തലേന്ന് മേല് മുഴുവന്‍ എണ്ണ തേച്ചൊരു കുളി നിര്‍ബന്ധമായിരുന്നു.
ആര് കൊണ്ട് വന്ന ചടങ്ങായിരുന്നു ഇതെന്നോ
എന്തിനു വേണ്ടിയായിരുന്നു എന്നതിനോ ഇപ്പോഴും ഒരു രൂപമൊന്നും ഇല്ലെങ്കിലും തലേന്നെത്തെ ഈ എണ്ണ തേച്ച് കുളിയില്‍ ഏര്‍പ്പെട്ടിരുന്നത് ഞാന്‍ മാത്രമല്ല എന്ന കാര്യം മാത്രം ഓര്‍മ്മയുണ്ട്.
പെരുന്നാള്‍ തലേന്ന് രാവിലെ എട്ടു -ഒന്‍പതു മണി ആകുമ്പോഴേക്കും എണ്ണ തേച്ച ദേഹങ്ങള്‍ ഒറ്റമുണ്ടും ഉടുത്തു ഓരോന്നായി മൈതാനാത്തെക്കിറങ്ങാന്‍ തുടങ്ങും.
പിന്നീട് ഉച്ചവരെ നിര്‍ത്താതെയുള്ള കളി ആണ്. ഉച്ചയാകുമ്പോഴേക്കും കുളിയും കഴിഞ്ഞ് സൈക്കിള്‍ കടയിലെത്തി അവരവര്‍ക്ക് പാകമായ സൈക്കിള്‍ ബുക്ക്‌ ചെയ്തു വെക്കും.
ചിലര്‍ പിറ്റേന്ന് പെരുന്നാള്‍ പൈസയുടെ രൂപത്തില്‍ വരാനുള്ള ഫണ്ട്‌ മുന്നില്‍ കണ്ടു കൊണ്ട് ഒരു ദിവസത്തേക്ക് മുഴുവനായി തന്നെ സൈക്കിള്‍ വാടകയ്ക്കെടുക്കും.കാരണം അല്‍പമൊന്നു താമസിച്ചാല്‍ പിന്നെ കാലെത്തുന്നതോ അനുയോജ്യമായതോ ആയ സൈക്കിളുകള്‍ കിട്ടിക്കോളണം എന്നില്ല .
അസര്‍ ആകുമ്പോഴേക്കും ഇട വഴികളിലും ചെറു റോഡുകളിലും ഡൂര്‍ ..ഡൂര്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.
പെട്ടെന്നു കേള്‍ക്കുമ്പോള്‍ മോട്ടോര്‍ ബൈക്കാണെന്ന് തോന്നിക്കുമെങ്കിലും സൈക്കിള്‍ ടയറിന് അരികെ ബലൂണ്‍ വെച്ച് കെട്ടി കുട്ടികള്‍ തങ്ങളുടെ സൈക്കിള്‍ യാത്ര ആഘോഷമാക്കുന്നതിന്റെ ശബ്ദമാണത്.
സ്വന്തമായി സൈക്കിള്‍ ഉള്ളവന്‍ അന്നത്തെ ദിവസം രാജാവാണ്. വാടകക്ക് സൈക്കിള്‍ എടുക്കാന്‍ കഴിയാത്തവനും നേരം വൈകി പോയത് കൊണ്ട് സൈക്കിള്‍ കിട്ടാതെ പോയവനും "ഒരു റൌണ്ട് എനിക്കും താട" എന്നും പറഞ്ഞു സൈക്കിള്‍ കിട്ടിയവരുടെഉദാര മനസ്സിനായി കാത്തു നില്‍ക്കുന്നുണ്ടാകും.
സക്കാത്ത് കിട്ടാന്‍ താമസിച്ചത് കൊണ്ട്
കുപ്പായ തുണി എടുക്കാന്‍ താമസിച്ചു പോയവര്‍
നേരം വെളുക്കുമ്പോഴേക്കും തയ്ച്ചു കിട്ടാന്‍ തയ്യല്‍ കടക്കാരുടെ കരുണ തേടി കടകള്‍ കയറി ഇറങ്ങുന്നുണ്ടാകും.
സന്ധ്യ ആകുമ്പോഴേക്കും റോഡുകള്‍ മുഴവന്‍
അലങ്കാര വിളക്കുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും .
ഇറച്ചി കടക്കാര്‍ പുറത്തേക്ക് പന്തല് കെട്ടി
ഇറച്ചി വെട്ടുന്ന മുട്ടിയും മറ്റു സംവിധാനങ്ങളും കടക്കു പുറത്തേക്ക് സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും.
ടെക്സ്റ്റയിലുകളിലും ഫാന്സികളിലും
പെരുന്നാള്‍ സീസണില്‍ മാത്രംമുളച്ചു വരുന്ന ഫുട് പാത്ത് കച്ചോടക്കാരും കച്ചോടം പൊടി പൊടിക്കുന്നുണ്ടാകും.
കാഴ്ചകള്‍ കണ്ടുല്ലസിച്ചും നടന്നും ക്ഷീണിക്കുമ്പോ കുറച്ചു പേര്‍ ഇടയ്ക്കു പള്ളിയില്‍ കയറി നീട്ടിയും കുറുക്കിയും തക്ബീര്‍ ചൊല്ലാന്‍ കൂടുന്നുണ്ടാകും .
കയ്യില്‍ പൈസ കൂടുതലുള്ളവന്‍ എരിവും മധുരവുമുള്ള ഐസ് അച്ചാറുകള്‍ മാറി മാറി രുചിക്കുന്നുണ്ടാകും.
ഇങ്ങനെ പെരുന്നാളിന്റെ തലേന്ന് രാവിലെ തുടങ്ങി പുതിയ കുപ്പായങ്ങളണിഞ്ഞ് പെരുന്നാള്‍ നിസ്കാരത്തിനു ഈദ്‌ ഗാഹിലേക്ക് പോകുന്ന വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍
കുട്ടികളുടെ അറ്റമില്ലാത്ത സന്തോഷങ്ങളാണ്.

Saturday 18 May, 2019

കളി വള്ളം

ആറു വയസ്സായ മകളുടെ കൈ പിടിച്ച് പ്രകൃതിയെ ആസ്വദിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചുല്ലസിച്ചു നടക്കുകയാണയാള്‍ .
ആ നടത്തം മനസ്സിനും ശരീരത്തിനും ഏറെ ആഹ്ലാദം നിറച്ചിരുന്നത് കൊണ്ട്
അവര്‍ നടന്നു നടന്നു ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു. അല്പം ദൂരെയായി ഒരു കുഞ്ഞു തടാകം കണ്ട പാടെ അവളാ ഭാഗത്തേക്കായി ഓടി.
പിറ്റേന്നു യാത്ര പോകാനുള്ളതാണ്.
അപ്പോഴേക്കും ചെയ്തു തീര്‍ക്കാന്‍ ഇനിയും പണികളൊ‍രുപാട് ബാക്കിയുണ്ട്.
എന്നാലും മകളുമൊന്നിച്ചുള്ള ആ കാല്‍ നട യാത്രയുടെ സുഖവും അവളുടെ സന്തോഷവും പകുതി വെച്ച് മുറിഞ്ഞു പോകാതിരിക്കാന്‍ അയാളതൊന്നും കാര്യമാക്കാതെ അവളെ അനുഗമിച്ചു കൊണ്ടിരുന്നു.
ധൃതിയില്‍ കുഞ്ഞു ചെരുപ്പുകളഴിച്ചു വെച്ച്
തടാകത്തിലിറങ്ങി അവള്‍ ചെറു മീനുകളെ പിടിക്കാന്‍ ശ്രമിക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കി. ഇടവഴികളിലെ കൊച്ചു വെള്ള കെട്ടുകളില്‍ നിന്നും പരല്‍ മീനുകളെ തേമ്പി തെറുപ്പിച്ചിരുന്ന ബാല്യത്തിലേക്ക് ആ കാഴ്ച അയാളെയും കൂട്ടി കൊണ്ട് പോയിരുന്നു.
വരുന്ന വഴി ട്രാവല്‍‍സില്‍ നിന്നും കൈ പറ്റിയ
എയര്‍ ടിക്കറ്റ് അയാള്‍ കീശയില്‍ നിന്നും പുറത്തേക്കെടുത്തു.
ട്രാവല്‍സിന്റെ പേരോട് കൂടിയുള്ള എന്‍വലപ്പ്
അതില്‍ നിന്നും വേര്‍പ്പെടുത്തി ടിക്കറ്റ് മാത്രം വീണ്ടും കീശയിലേക്കിട്ടതിന് ശേഷം ആ എന്‍വലപ്പ് കൊണ്ട് ഒരു കൊച്ചു കളി വള്ളമുണ്ടാക്കി
മകള്‍ക്കായി നല്‍കി .
എന്നിട്ടവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി തടാകത്തിനരികിലായിരുന്നു,.
മോളെ ..
കുറെ നേരം കളിച്ചില്ലേ ..
ഉപ്പാക്കിനിയും കുറെ പണി ബാക്കി ണ്ട്
ഇനി നമുക്ക് പോയാലോ ..?
ഉം ...
അവള്‍ മറുത്തൊന്നും പറയാതെ
കയറി വന്നു ചെരുപ്പകള്‍ എടുത്തണിഞ്ഞു തിരിച്ചു നടക്കാന്‍ തയ്യാറായി.
എന്ത് പറ്റി മോളെ ?
വഴിയിലുണ്ടായിരുന്ന ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് അയാളത് ചോദിച്ചത്.
കാലില് നനവുള്ളത് കൊണ്ട്-
ചെരുപ്പ് വഴുതി പോണ് ണ്ട് പ്പാ ..
ന്നാ ..ഇപ്പ എടുക്കാം ..വാ ..
എടുത്തു തോളത്തേക്കിട്ടതും അവള്‍ രണ്ടു കൈകള്‍ കൊണ്ടും ഉപ്പാന്റെ കഴുത്തിനു ചുറ്റി പിടിച്ചു ചുമലിലേക്ക് ചാഞ്ഞു .
ഇത്രക്ക് ക്ഷീണം ണ്ടെയ്നോ .. ന്റെ കുട്ടിക്ക്
ഉപ്പാനോട് പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ
എടുത്ത് നടക്കൂലെയ്നോ ?
ആ ചോദിച്ചതിനു മറുപടി ഒന്നും പറയാതെ
കുഞ്ഞു കൈകള്‍ കഴുത്തിന്‌ ചുറ്റും
വീണ്ടും ശക്തിയോടെ മുറുകിയപ്പോള്‍‍
അയാളൊരു നിമിഷം നിന്നു.
എന്നിട്ട് പതുക്കെ തോളത്തു നിന്നവളുടെ മുഖമുയര്‍ത്തി നോക്കി.
ഇപ്പാന്റെ മോളെന്തിനാ കരയണേ ?
ഇനിയും കളിക്കണോ ..
ന്ന വാ നമുക്കൊന്നൂടെ പോയി വരാം ..
പണി ഒക്കെ ഇപ്പൊ പോയി വന്നിട്ട് സട പടെ ന്നു
ഓടി ചാടി തീര്‍ത്തോളം ..
ന്തേ... പോരെ ?
വേണ്ട ...
ഇക്കിനി കളിക്കൊന്നും വേണ്ട പ്പാ ..
പിന്നെന്തു പറ്റി ന്റെ കുട്ടിക്ക് ?
ഉപ്പാക്ക് നാളെ പോകാണ്ടിരുന്നൂടെ ....
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മകള്‍ ചോദിച്ച ചോദ്യത്തിന് മുന്‍പില്‍ അയാള്‍ വീണ്ടും ഊമയായി ..പുറം രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെട്ട ലക്ഷ കണക്കിന് 
മറ്റു ഉപ്പമാരെ പോലെ...

Friday 17 May, 2019

നഷ്ട സ്നേഹങ്ങള്‍

ഭക്ഷണം കഴിച്ചു 
കൈ കഴുകി 
തുടയ്ക്കാൻ വേണ്ടി 
ഉടുത്ത തുണിയുടെ 
തല അന്വേഷിച്ചപ്പോ..
ഉടുത്ത തുണിയിൽ
കൈ തുടക്കല്ലെട ചെക്ക
നികപ്പുണ്ടാവില്ലാന്ന്
വഴക്ക് പറഞ്ഞു
മൈലാഞ്ചി മരങ്ങൾക്കിടയിലൂടെ
വല്ലിമ്മ കൈ പിടിച്ചു
വലിക്കുന്നുണ്ടായിരുന്നു

Monday 13 May, 2019

കരുണ

ഏകദേശം ഒരു പത്ത് പതിനൊന്നു വയസ്സുള്ള സമയത്ത്
തൊടിയില്‍ ക്രിക്കറ്റ് കളികുന്നതിനിടയ്ക്കാണ്
റെയില്‍നടുത്തെക്ക് എല്ലാവരും കൂട്ടമായ്‌ ഓടുന്നത് ശ്രദ്ധിച്ചത് എന്താണെന്നറിയാന്‍ ഞങ്ങള്‍ കുട്ടികളും കൂടെ ഓടി ചെന്നു .അന്ന് രാവിലെ എവിടെ നിന്നോ അലഞ്ഞു തിരിഞ്ഞെത്തിയ ഊമയായ ആള്‍ റെയില്‍ ക്രോസ് ചെയ്യുമ്പോ വണ്ടി തട്ടിയതായിരുന്നു അത്
കയ്യം കാലും അറ്റ് പോയെങ്കിലും ആള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നു
ഒട്ടു താമസിക്കാതെ ഓടി കൂടിയവരില്‍ ചിലര്‍ അറ്റ് പോയതെല്ലാം പെറുക്കിയെടുത്തു ജീപ്പിലിട്ട് കൊണ്ട് പോയി . അതായിരുന്നു ഞാന്‍ ആദ്യമായി കണ്ട അക്സിഡണ്ട്
.
പിന്നീടൊരിക്കല്‍ മോഡേണ്‍ ബസാറില്‍ നിന്നും ടൌണിലേക്ക് പോകുന്ന വഴിക്ക് തൊട്ടു മുന്‍പിലായി രണ്ടു പിള്ളേരും ബൈക്കില്‍ പോകുന്നുണ്ടായിരുന്നു ചാറ്റല്‍ മഴക്ക് ശക്തി കൂടിയതോടെ അല്ലാതെ തന്നെ സ്പീടിലായിരുന്ന അവര്‍ വീണ്ടും സ്പീഡ് കൂട്ടി.
മഴയത്ത് ബൈക്കില്‍ പോകുമ്പോള്‍ വേഗത കൂട്ടുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നതും നമ്മള്‍ എപ്പോഴും മറക്കും .
കാരണം നമുക്ക് ആക്സിഡന്റ് പറ്റില്ല എന്നും നമ്മള്‍ ഇപ്പോഴൊന്നും മരിക്കില്ല എന്നുമാണല്ലോ നമ്മുടെ ഓരോരുത്തരുടെയും ധാരണ
സ്പീഡില്‍ പോയാലും പതുക്കെ പോയാലും മഴ മുഴുവനായും കൊള്ളും. പിന്നെ എന്തിനാണീ സ്പീഡ് .
ഒന്നുകില്‍ എവിടെയെങ്കിലും കയറി നില്‍ക്കുക അല്ലെങ്കില്‍ അപകടകരമല്ലാത്ത വേഗതയില്‍ വണ്ടി ഓടിക്കുക.
എന്തായാലും ഒരു ബസിന്റെ പിറകെ പിടിച്ചു പോയ അവര്‍ക്ക് ബസ് പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോ
ചവിട്ടിയിട്ടു കിട്ടിയില്ല
ബസില്‍ പോയിടിച്ചു രണ്ടു പേരും തെറിച്ചു വീണത്
എന്റെ മുന്‍പിലായിരുന്നു.
അന്ന് ഹെല്‍മറ്റ് നിര്‍ബന്ധമല്ലാത്തത് കൊണ്ട് അതിട്ടു പോകുന്നത് കാണുന്നത് തന്നെ വളരെ അപൂര്‍വ്വമാണ്
ഒരാള്‍ റോഡിലേക്ക് തലയിടിച്ചു വീണു മറ്റൊരാളുടെ മുഖം ബസിലാണ് പോയി ഇടിച്ചത് ഞാന്‍ നോക്കുമ്പോള്‍ മൂക്കും ചുണ്ടും ഒന്നും കാണുന്നില്ല .
മൊത്തം രക്തം മാത്രം .പക്ഷെ അപ്പോഴും ആ കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടിടില്ലായിരുന്നു
ഇറങ്ങി മുന്‍പില്‍ കണ്ട ഓട്ടോക്ക് കൈ കാണിക്കുമ്പോഴേക്കും ആളുകള്‍ ഓടി കൂടി.
രണ്ടു പേരെയും കയറ്റാന്‍ സ്ഥലമില്ലത്തത് കൊണ്ട് ആദ്യം ഒരാളെ ഒട്ടോയിലേക്ക് കയറ്റുമ്പോഴേക്കും ഒരു കാറുകാരന്‍ എത്തി കാറിലേക്ക് വെച്ച് കൊടുക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുധിമുട്ടിക്കൊണ്ട് അവന്‍ കൂടിയവരെല്ലാം മാറി മാറി നോക്കി കൊണ്ടേ ഇരുന്നു.
പോലീസ്സ്റ്റേഷന്‍ തൊട്ട അടുത്ത് തന്നെ ആയതു കൊണ്ട് അപ്പോഴേക്കും പോലീസെത്തി . സഹയാത്തിനു നാട്ടുകരിലോരാളെ കൂടി കൂട്ടി പോലീസ് തന്നെയാണ് രണ്ടാമത്തെ ആളുമായി ആശുപത്രിയിലേക്ക് പോയത്.
നിര്‍ഭാഗ്യവശാല്‍ അതില്‍ ഒരാളെ മാത്രമേ രക്ഷപ്പെട്ടുള്ളൂ .
വണ്ടി നിര്‍ത്താനും കൊണ്ട് പോകാനും ഒരു പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഓടികൂടിയവര്‍ അലംഭാവം കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ആ രണ്ടു ജീവനും റോഡില്‍ നഷ്ട്ടപ്പെടുമായിരുന്നു.
ഈ അടുത്ത സമയത്തൊരിക്കല്‍ രാത്രി സമയത്ത് കല്ലായി വെച്ചു ഇത് പോലെ ഒരു ബൈക്കും ഓട്ടോയും ഇടിച്ചതിനും സാക്ഷിയാകേണ്ടി വന്നു .
ജസ്നയോട് നീ ഇവടെ നിക്കെന്നു പറഞ്ഞു അവളെയും മക്കളെയും ഒരു ഷോപിന്റെ ഇറയത്ത് നിര്‍ത്തി
ക്രോസ് ചെയ്തു പോകുമ്പോഴേക്കും അവിടെ ഉള്ള പിള്ളേര്‍ എവിടെന്നോക്കെയോ ഓടി കൂടിയിരുന്നു.
നിങ്ങള്‍ പൊയ്ക്കോളി ഇക്ക
ഫാമിലി ഉള്ളതല്ലേന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു അവര്‍ ആളെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി.
എന്തോ ഭാഗ്യം കൊണ്ട്
ഇത് വരെ മനുഷ്യതതമുള്ളവരെ മാത്രമേ മുന്‍പില്‍ കണ്ടിട്ടുള്ളൂ അഭിമാനത്തോടെ അല്ലാതെ ഒരിക്കലും അവരെ ഓര്‍ക്കാനും കഴിയില്ല .
എന്നാല്‍ മറ്റു ചിലപ്പോള്‍
റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന മനുഷ്യന്റെ ജീവന്‍ പൊലിയുന്നതിനു ഒരു കൂട്ടം ആളുകള്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നുള്ളത് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
എങ്ങിനെയാണ് മനസ്സെന്ന സാധനമുള്ള ഒരു മനുഷ്യന്
തന്റെ മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ നിര്‍വ്വികാരനായി നോക്കി നില്‍ക്കാന്‍ കഴിയുക. എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .
എന്താണ് അവരുടെ കാലുകള്‍ പുറകോട്ടു വലിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്
ഇസ്തിരി ചുളിയുമെന്നതോ ?
ഡ്രസ്സില്‍ ചോര കറ ആകുമെന്നതോ ?
ജീവിതത്തിലെ അല്‍പ സമയം നഷ്ട്ടപ്പെടുമെന്നതോ?
വീണു കിടക്കുന്നത് നമ്മുടെ ആരും അല്ലാത്തതോ ?
അതോ ഫേസ് ബുക്കില്‍ ഇട്ടു ലൈക്‌ വാങ്ങാന്‍ അത്ര എളുപ്പമുള്ള കേസല്ല എന്നതോ .. ?
ഇത്തരം വാര്‍ത്തകള്‍ എപ്പോഴും വായിക്കുന്നത് വല്ലാത്തൊരു പേടിയോടെയാണ് .
ഒന്നോര്‍ക്കുക നിങ്ങളെ പുറകോട്ടു വലിക്കുന്ന കാരണം എന്തു തന്നെ ആയാലും
അത് ഒരു മനുഷ്യന്റെ ജീവനോളം വരില്ല .
ഒരു പ്രത്യേക ആള്‍ക്കാരെ ആരെങ്കിലും ഏല്‍പ്പിച്ചു കൊടുത്ത ജോലിയല്ല ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുക എന്നത് മനസ്സിലാക്കുക.
അത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ് .
എനിക്കെന്റെ എളാപ്പയെയും സ്വന്തം മക്കളെപ്പോലെ എന്നെയും സ്നേഹിച്ചിരുന്ന കുട്ട്യേട്ടനെയും നഷ്ട്ടപ്പെട്ടതും രണ്ടു വ്യത്യസ്ത റോഡപകടങ്ങളില്‍ ആണ്.
ഇന്നു റോഡില്‍ കിടന്നത് നമുക്കൊരു പരിചയവുമില്ലത്ത ആരുടെയോ ആരോ ആയിരുന്നെങ്കില്‍
നാളെ അത് നമ്മുടെ ഉറ്റവരോ അതോ നമ്മളോ തന്നെ ആയെക്കാം.
ഇന്നലെ കേട്ട വാര്‍ത്ത അവസാനത്തെതാകട്ടെ .
ആവിശ്യത്തിന് ആവിശ്യമുള്ള നേരത്ത് നമ്മുടെ ഓരോരുത്തരുടെയും മനസ്സും കൈകാലുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ .

Saturday 27 April, 2019

പ്രേം നസീര്‍

സിനിമ പ്രേമിയായ ചിറയിന്‍ കീഴ്കാരനായ ഷാഹുല്‍ ഹമീദിന് രണ്ടു മക്കളായിരുന്നു അബ്ദുല്‍ വഹാബും അബ്ദുല്‍ ഖാദറും. അച്ഛന്‍ സിനിമ പ്രേമത്തിന്റെ പ്രേരണയില്‍ നിന്നോ അല്ലാതെയോ രണ്ടു പേരും ജീവിതത്തില്‍ പിന്നീട് വന്നെത്തിതും നിറഞ്ഞാടിയതും സിനിമയുടെ വെള്ളി വെളിച്ചത്തിലായിരുന്നു. 
ഇത്തരം പേരുകളുമായി തുടരുക എന്നത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഉചിതമായിരിക്കില്ല എന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാകണം രണ്ടു പേര്‍ക്കും പുതിയ ചലചിത്ര നാമങ്ങള്‍ നല്‍കപ്പെട്ടത്‌.
അതിനായി നിയോഗിക്കപ്പെട്ട തിക്കിറുശ്ശി സുകുമാരന്‍ നായര്‍ അങ്ങിനെ അബ്ദുല്‍ വഹാബിനെ പ്രേം നവാസ് എന്നും അബ്ദുല്‍ ഖാദര്‍നെ പ്രേം നസീര്‍ എന്നും വിളിച്ചു.
പ്രേം നവാസായിരുന്നു ആദ്യം സിനിമ പ്രവേശം നടത്തിയത്.
മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം വെച്ച കോട്ടിലെ നായക നടനും പ്രേം നവാസായിരുന്നു.
രണ്ടു പേരും തമ്മിലുള്ള രൂപ സാദൃശ്യം കൊണ്ട് പ്രേം നവാസ് അസുഖമായി കിടന്ന സമയത്ത് പകുതി നിന്ന് പോയ സിനിമയുടെ ബാക്കി പ്രേം നസീറിനെ വെച്ച് ചെയ്തു തീര്‍ത്തിട്ടുണ്ട് എന്നും പലപ്പോഴും ഡ്യൂപ്പ് ആയി ഉപയോഗിച്ചിട്ടുണ്ട് എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നീട് പ്രേം നവാസ് പ്രേം നസീറിനു വഴി മാറുകയും സിനിമ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും ചെയ്തു.
താരപ്രഭ കൊണ്ട് മാത്രമല്ല. ലാളിത്യ പൂര്‍ണമായ പെരുമാറ്റം കൊണ്ടും താന്‍ ഇടപഴകുന്ന സകലരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിക്കാനും ജനപ്രീതിയാര്‍ജ്ജിക്കാനും അദ്ദേഹത്തിനു സാധിച്ചു, തനിക്കും മുന്‍പും ശേഷവും അവര്‍ത്തിക്കപ്പെടാന്‍ കഴിയാത്ത വിധത്തിലുള്ള ജനസമ്മതിയും താരപദവിയും നേടിക്കൊണ്ട്
മലയാള സിനിമയില്‍ നിറഞ്ഞാടുന്ന ഒറ്റപ്പെട്ട സാക്ഷ്യമായി മാറി.
725 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു തീര്‍ത്തത്.
ഇതിലും 700 ചിത്രങ്ങളിലും നായക വേഷം കൈകാര്യം ചെയ്തത് പ്രേം നസീര്‍ തന്നെ ആയിരുന്നു.
85 ഓളം നടിമാര്‍ അദ്ദേഹത്തിന്റെ നായികമാരായി.
ശീലയോടൊപ്പം മാത്രം 130 ഓളം ചിത്രങ്ങളില്‍ നായക വേഷം അണിഞ്ഞിട്ടുണ്ട് .
ഈ കണക്കുകളില്‍ പലതും ലോക റെക്കോര്‍ഡ്കള്‍ ആണ്.
എന്നാല്‍ പ്രേം നസീര്‍ എന്ന താരത്തിന് മറികടക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകളും കര്‍മ്മങ്ങളും പ്രേം നസീര്‍ എന്നാ വ്യക്തി തന്റെ ജീവിത കാലയളവില്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട് എന്നത് കൂടെ കൂട്ടിച്ചേര്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ ചിത്രം പൂര്‍ണ്ണമായി മാറുന്നുള്ളൂ.
ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ മുഹമ്മദീയനായ അബ്ദുല്‍ ഖാദര്‍ തന്റെ നേര്‍ച്ചയായി ഒരു ആനയെ നടയിരുത്തി എന്നത.അസഹിഷ്ണുതയും മത വൈര്യവും നിറഞ്ഞ വര്‍ത്തമാന കാലത്ത് നിന്നു കൊണ്ട് എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകും ?
ജനോപകാരപ്രദമായ പല പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സാമ്പത്തിക സ്രോതസ്സായി അദ്ദേഹം തന്റെ നേട്ടങ്ങളെയും സമ്പത്തിനെയും വിനിയോഗിച്ചിരുന്നു എന്നതിന്റെ ചില ഉദാഹരങ്ങള്‍ മാത്രമാണ് പാലക്കുന്ന് ലൈബ്രറിയും കൊന്തല്ലൂര്‍ സ്കൂളുംചിറയിന് കീഴ് ആശുപത്രിയുമെല്ലാം.
മദിരാശിയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ സിനിമ പ്രവേശത്തിന്റെ ആരംഭ കാലത്തില്‍ താമസവും ജീവിക്കാന്‍ വേണ്ട ചുറ്റുപാടും ചെറിയ അവസരങ്ങളും ഒരുക്കി കൊടുത്തത് മലയാളത്തിലും തമിഴിലും അന്നൊരു പോലെ തിളങ്ങി നിന്ന ടി.എസ് മുത്തയ്യ ആയിരുന്നു,
മുത്തയ്യയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുരന്ത പൂര്‍ണ്ണമായപ്പോള്‍
അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു പ്രേം നസീര്‍ എന്ന മനുഷ്യന്‍ അതിന് പ്രത്യുപകാരം ചെയ്തത്.
അത് പോലെ തന്നെ ഏതെങ്കിലും സിനിമ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചാല്‍ നിര്‍മ്മാതാവ് തന്നെ വന്നു കണ്ടിട്ടില്ലെങ്കില്‍ ആളെ വിട്ടു നിര്‍മ്മാതാവിനെ വിളിപ്പിച്ചു പുതിയ പടത്തിനുള്ള ഡേറ്റ് കൊടുക്കുകയും
പോയ പൈസ തിരിച്ചു പിടിക്കണം എന്ന് പറഞ്ഞു കൈ പിടിച്ചുയര്ത്തി കൊണ്ട് വരുക എന്നൊരു ശീലവും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
മുടങ്ങാതെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുക
ഷൂട്ട്‌ നടക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്നും സെറ്റിലുള്ളവര്‍ക്ക് ആഹാരം
കൊണ്ട് പോകുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും
അദ്ദേഹം സന്തോഷവും ആനന്ദവും കണ്ടെത്തിയിരുന്നു .
തന്റെ താരപൊലിമയില്‍ വെട്ടി തിളങ്ങി നില്‍ക്കുമ്പോഴും സാദാരണക്കാരെയും തന്റെ ആശ്രിതരെയും പൊതു ജനങ്ങളെയും മറന്നില്ല എന്നതാണ് താരം എന്നതിലുപരി ..
പ്രേം നസീര്‍ എന്നാ മനുഷ്യന്റെ മാറ്റ് കൂട്ടുന്നത്.

ടി.വി



പ്രായമായവര്‍ ശെയ്ത്താന്‍ പെട്ടി എന്നും 
സമയം കൊല്ലി എന്നും പേരിട്ടു വിളിച്ചിരുന്ന കാലത്ത് ഒരു ടി.വി വീട്ടില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായിരുന്നു.
ആ പതിനാലു ഇഞ്ച് ബ്ലാക്ക്‌ & വൈറ്റ് ടി.വി യുടെ സ്ക്രീനില്‍ എന്ത് തെളിഞ്ഞാലും മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു . 
ആഴ്ചയിലൊരിക്കല്‍ മാത്രം റേഷന്‍ പോലെ ലഭിച്ചിരുന്ന രാംഗോലിയും ചിത്രഹാറും ഹിന്ദി സിനിമകളുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു,
രണ്ടാം ശനി രാവിലെ മാത്രം കാത്തിരുന്ന കിട്ടുന്ന തമിഴ് സിനിമയുടെ സമയത്ത് ഏതെങ്കിലും ലൈവ് സ്പോര്‍ട്സ് ടെലികാസ്റ്റ് ആണ് എന്നറിയുമ്പോ 
നിരാശപ്പെട്ട പോലെ പിന്നീടൊരിക്കലും നിരാശപ്പെട്ടിട്ടില്ല.
ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിച്ച സമയത്ത് വാര്‍ത്താ വായനക്കാര്‍ക്കും അവതാരകര്‍ക്കും സൂപ്പര്‍ താര പരിവേഷമായിരുന്നു. 
പിന്നീട് പതിയെ പ്രോഗ്രാമുകളുടെ എണ്ണം കൂടി . 
പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള സ്പോണ്‍സേഡ്‌ സീരിയലുകള്‍ മലയാളത്തിലും എത്തി. 
ഞായറാഴ്ചകളില്‍ സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി.മലയാള സിനിമക്കിടയില്‍ കയറി വരുന്ന വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് ആരാണ് വായിക്കുന്നത് ഊഹിച്ചു പറയാന്‍ കുട്ടികള്‍ പന്തയം വെക്കാറുണ്ടായിരുന്നു. 
മണ്ടന്‍ കുഞ്ചുവും ഹീ മാനും ജെയിന്‍ റോബോട്ടുമെല്ലാം പ്രിയപ്പെട്ടവരായിരുന്നു.
സിന്ധോള്‍ സോപ്പിന്റെ പഴയ പരസ്യവും
മിലെ സുരു മേരാ തുമാരയുമെല്ലാം
ഇപ്പോഴും യൂ ട്യൂബില്‍ കാണുമ്പോള്‍ ആദ്യമായി കണ്ട അതെ അനുഭൂതിമനസ്സില്‍ വന്ന് നിറയുന്നതിന്റെ രഹസ്യമെന്തായിരിക്കും ?

ബറാത്ത്

ചിരട്ടയില്‍ കുറച്ചു മണ്ണും മൂന്നു ചന്ദന തിരിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അല്ലറ ചില്ലറ പൈസ ഈസി ആയി സമ്പാദിക്കാന്‍ പറ്റുന്ന ഒരു ദിവസം കൂടിയായിരുന്നു ബറാത്ത് രാവ് .
ചിരട്ടയിലോ ചെറിയ പാത്രത്തിലോ മണ്ണ് നിറച്ച്
അതില്‍ കുറച്ചു ചന്ദന തിരികളും കുത്തി
"ബറാത്തോ ..
ബര്‍ക്കത്തോ ..
തങ്ങളെ പള്ളിക്ക് സുന്നത്തോ
എല്ലാവര്‍ക്കും റഹ്മത്തോ ..
ലാ ഇലാഹ ഇല്ലല്ലഹ് .
മുഹമ്മദ്‌ യാ റസൂലുല്ലാഹ് "
എന്നും ചൊല്ലി വീടുകള്‍ കയറി ഇറങ്ങിയാല്‍ വീട്ടിലുള്ളവര്‍ സന്തോഷത്തോടെ കുട്ടികള്‍ക്ക് പൈസ എടുത്തു തരും.ബറാത്ത് ചൊല്ലി വരുന്ന കുട്ടികള്‍ക്ക് കൊടുക്കാനായി അധിക പേരും ഇരുപത്തി അഞ്ചു പൈസയുടെയും അമ്പതു പൈസയുടെയും ഒക്കെ ചില്ലറ തുട്ടുകള്‍ മഗ്രിബിന് മുന്‍പേ റെഡി ആക്കി വെച്ചിട്ടുണ്ടാകും.
ഇഷാ കഴിഞ്ഞായിരിക്കും എല്ലാവരും ബറാത്ത് ചൊല്ലി ഇറങ്ങുക.
ചൊല്ലി വരുന്ന കുട്ടികളുടെ വലുപ്പത്തിനനുസരിച്ച് അമ്പതും പൈസയും ഇരുപത്തി അഞ്ചു പൈസയും മാറി മാറി നല്‍കും.
ഇടക്ക് വെച്ച് ചില്ലറ തീര്‍ന്നു പോയാലും ചില വീട്ടുകാര്‍ ബറാത്ത് ചൊല്ലി വരുന്ന കുട്ടികളുടെ അടുത്ത് നിന്ന് തന്നെ ചില്ലറ മാറി വെക്കും.
അങ്ങിനെ മാറാന്‍ ബാക്കി ഇല്ലാത്ത വീട്ടുകാര്‍ പിന്നെ വരുന്ന കുട്ടികളോട് ചൊല്ലി തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില്ലറ തീര്‍ന്നു പോയി മക്കളെ ഇനി ചൊല്ലി വിഷമിക്കണ്ട എന്ന് ചൊല്ലി തുടങ്ങുന്ന മുന്‍പേ സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കും.
ചന്ദന തിരിയുടെ ഇത്തിരി വെട്ടത്തില്‍ നിന്നും കുട്ടികള്‍ വരുന്നുണ്ട് എന്നത് ദൂരെ നിന്ന് തന്നെ മനസ്സിലാക്കാം .
ഇങ്ങനെ അത്യാവിശ്യം പൈസ സമ്പാദിക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ എല്ലാവരും ഒന്നിച്ചു തയ്യാറെടുക്കുമ്പോഴും
എന്നെ മാത്രം വല്ലിമ്മ (ഉമ്മയുടെ ഉമ്മയുടെ ഉമ്മ ) ഇതിനൊന്നും പറഞ്ഞയക്കില്ല.
ഇങ്ങനെ വീട് കയറി ഇറങ്ങുന്ന പരിപാടിക്കൊന്നും നില്‍ക്കരുത് എന്ന് ആദ്യമേ കണ്ണുരുട്ടി കര്‍ശന നിര്‍ദേശം തരും.
വല്ലിമ്മയുടെ വാക്കിനു മുകളില്‍ വീട്ടില്‍ ഒരില പോലും അനങ്ങില്ല.
അതിപ്പോ ആര് വന്നു റെക്കമന്റ് ചെയ്താലും
ഒരു കാര്യവുമില്ല.
എന്തെങ്കിലും ശുപാര്‍ശയുമായി ചെല്ലാനും പോലും ആര്‍ക്കും ധൈര്യമുണ്ടാകാറില്ല എന്ന്
പറയുന്നതാവും ശരി.
തൊടീലുള്ള ബാക്കി കുട്ടികള്‍ എല്ലാവരും ആഘോഷമാക്കി വീടുകള്‍ കയറി ഇറങ്ങി ബറാത്ത് ചൊല്ലി കൊണ്ടിരിക്കുമ്പോ ഞാന്‍ മാത്രം കൊലായിന്റെ ഗ്രില്ലും പിടിച്ചും ഇതെല്ലം കണ്ടോണ്ടിരിക്കും.
അവസാനം ഞാനിങ്ങനെ മുട്ട കച്ചവടത്തില്‍ നഷ്ടം വന്നു എല്ലാം നഷ്ടപ്പെട്ട അണ്ണാനെ പോലെ ഇരിക്കുന്നത് കാണുമ്പോ ഏറ്റവും തൊട്ട അടുത്ത വീടായ സുന്ദരേട്ടന്റെ വീട്ടില്‍ മാത്രം പോയി ചൊല്ലി പോന്നോളാന്‍‍ സമ്മതം തരും.
കേള്‍ക്കേണ്ട താമസം ഓടി പോയി കിട്ടിയ ഗ്ലാസ്സിലോ പാത്രത്തിലോ കുറച്ചു മണ്ണും വാരിയിട്ടു ചന്ദന തിരിയും കത്തിച്ചു അങ്ങോട്ടേക്കൊടും.
ചൊല്ലി കഴിയുമ്പോ എല്ലാ മനസ്സിലാക്കി
കള്ള ചിരിയോടെ ബേബി അക്ക കയ്യില്‍ വെച്ച് തരുന്ന ഒറ്റ രൂപ നാണയം പോക്കറ്റിലിട്ടു പാലായ്ക്കയും കുടിച്ചു ബറാത്ത് രാവ് ആഘോഷിക്കും.
വല്ലിമ്മയുടെ ഈ കര്‍ശനം നിലപാട് വിട പറഞ്ഞു പോകുന്നത് വരെ എന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടായിരന്നു.
ഒരു സ്ഥലത്ത് പോലും എന്റെ തല കുനിയാതിരിക്കാന്‍ വല്ലിമ്മ തീര്‍ത്തൊരു സംരക്ഷണ കവചം എനിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നു.
എന്നെ വേറൊരാളും ചീത്ത പറയാനോ അടിക്കാനോ
വല്ലിമ്മ സമ്മതിക്കാറില്ല .
അതിപ്പോ എന്റെ ഉമ്മ ആയാലും ശരി.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ
ഒരു ദിവസം പുലര്‍ച്ചെ രണ്ടു രണ്ടര മണിക്കാണ് വല്ലിമ്മാക്ക് നെഞ്ചു വേദന വരുന്നത്.
വല്ലിമ്മയുടെ തൊട്ട അടുത്തുള്ള കട്ടിലിലായിരുന്നു സ്ഥിരമായി എന്റെ കിടപ്പ്.
അസ്വസ്ഥ അനുഭവപ്പെട്ട ഉമ്മ ബെഡില്‍ ഇരുന്നു ലൈറ്റ് തെളിയിച്ചു.
അപ്പോഴേക്കും ഉണര്‍ന്ന ഞാന്‍ ബാക്കി ഉള്ളവരെ വരെയെല്ലാം വിളിച്ചുണര്‍ത്തി.
ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ അമ്മാവന്‍ ടാക്സി വിളിക്കാനായി കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേക്കോടി.
ഞാന്‍ ചെന്ന് ഉമ്മയുടെ അടുത്തിരുന്നു.
വണ്ടി ഇപ്പൊ വരും ഒന്നുമില്ല
ഇപ്പൊ ആശുപത്രീല്‍ പോകാം
എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
പോകാറായി എന്ന് ഉറപ്പായത് കൊണ്ടാകണം
ഉമ്മ എന്റെ കൈകളില്‍‍ മുറുകെ പിടിച്ചതും കണ്ണുകളിലേക്ക് നോക്കിയതും.
വണ്ടി എത്തിയോ എന്ന് ഞാന്‍ കോലായിലേക്ക് പോയി നോക്കാന്‍ എണീക്കാന്‍ ഒരുങ്ങുമ്പോഴേക്കും പോകാന്‍ അനുവദിക്കാതെ ഉമ്മ എന്നെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു കൊണ്ടേ ഇരുന്നു.
അങ്ങിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ ഉമ്മ യാത്ര പറഞ്ഞു പോയി.
ഡോക്ടര്‍ വന്നു പോയി എന്ന് ഉറപ്പാക്കിയപ്പോ
ഒരു ഞെട്ടലായിരുന്നു.
എല്ലാം പെട്ടെന്ന് കഴിഞ്ഞു .
നേരം പുലര്‍ന്നു ഫോണ്‍ വിളിച്ചു അറിയിക്കാന്‍ കഴിയുന്നവരെ ഫോണ വിളിച്ചു നേരിട്ട് പോയി അറിയിക്കേണ്ടവരെ അങ്ങിനെയും അറിയിച്ചു കൊണ്ടിരുന്നു .
മറ മാടി വന്ന ശേഷം വല്ലിമ്മയെ ആവ്സാനമായി കിടത്തിയിരുന്ന ഇരുപ്പില്‍ തനിച്ചിരുന്നു ഒരുപാട് നേരം കരഞ്ഞു .
പടച്ചവന്റെ വിളിക്കുത്തരം നല്‍കി കഴിഞ്ഞാല്‍ എത്ര പ്രിയപ്പെട്ടവരായാലും കരയാനും പ്രാര്‍ഥിക്കാനുമാല്ലാതെ നമുക്ക് മറ്റെന്താണ് കഴിയുക...
ഞാനതൊരിക്കലും മുടക്കാറില്ല ഉമ്മ ..
പടച്ചോന്‍ പരലോക ജീവിതം റാഹത്തുള്ളതാക്കി തരട്ടെ.. (ആമീന്‍)

Wednesday 13 February, 2019

ചുമര്‍ ചിത്രങ്ങള്‍

താമസം മാറിയത് പ്രമാണിച്ച് പെട്ടിയില് നിന്നും സാധനങ്ങളടുക്കി വെക്കുന്നതിനിടയിലാണ് ഈ വാച്ച് കണ്ണില് പെട്ടത്.
അവളും മോളും ഇവിടെ വന്ന സമയത്ത് ഏതോ കടയില് നിന്നും സെയില്സമാന് കയ്യില് വെച്ച് കൊടുത്തതാണ്.
പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമായതു കൊണ്ടായിരിക്കണം അവളതു നിലത്തു വെക്കാറെ ഇല്ലായിരുന്നു .
ഏതു നേരവും ഇതും കെട്ടി കൊണ്ടേ നടക്കൂ..
ഉറങ്ങാന് കിടക്കുമ്പോ പോലും അഴിച്ച് വെക്കാന് പറഞ്ഞ കേള്ക്കാറില്ല.
അവള് വരുമ്പോഴേക്കും ഞാന് വാങ്ങി വെച്ചിരുന്നൊരു വാച്ച് ഇടക്കെങ്കിലുമൊന്ന് കെട്ടി കാണാന് ചില്ലറ ഒന്നുമല്ല സങ്കടമഭിനയിച്ചിരുന്നത്.
എന്റെ ബുദ്ധിപൂര്വ്വമുള്ള സൂക്ഷ്മാഭിനയത്തില് വീണ് പുറത്തേക്കിറങ്ങുമ്പോഴൊക്കെ അവളത് കെട്ടാന്തയ്യാറാകുമെങ്കിലും തിരിച്ച് വീട്ടിലേക്കു കയറി വന്ന ഉടനെ അതൂരികളഞ്ഞ് ഇത് തന്നെ എടുത്തു കെട്ടും.
നാട്ടിലേക്ക് തിരിച്ചു പോകുന്ന വരെയും ഇത് തന്നെയായിരുന്നു സ്ഥിതി .
ഇന്നലെ പ്രതീക്ഷിക്കാതെ പെട്ടെന്നിത് കയ്യില് കിട്ടിയപ്പോ അവരിവിടുണ്ടായിരുന്ന ഒരു മാസം മുഴുവന് കണ്മുന്നിലൂടെ മിന്നി മറഞ്ഞു പോയി.
വൈകീട്ട് വിളിച്ചപ്പോ മറ്റു സംസാരങ്ങള്ക്കിടയില്
നീ എന്തെ മോളിവിടെ കെട്ടി കൊണ്ട് നടന്നിരുന്ന
വാച്ചെടുക്കാതെ പോയതെന്നന്വേഷിച്ചപ്പോ
മറുപടി ഇങ്ങനെ ആയിരുന്നു .
"അത് ഞാന് മനപ്പൂര്വ്വം വെച്ചത് തന്നെയാ..
അത് കിട്ട്യാ ഇങ്ങള് നല്ലോണം സൂക്ഷിച്ചു വെച്ചോളുമെന്നനിക്കറിയാമായിരുന്നു"
അത് ശരിയാണ് ..
ഇതിനി ഇവിടെ തൂങ്ങി കിടക്കട്ടെ .
ഒരു ദിവസത്തെ എല്ലാ യുദ്ധങ്ങളും കഴിഞ്ഞ്
കട്ടിലിലിങ്ങനെ ചാഞ്ഞ് കിടക്കുമ്പോ
ഓര്ക്കാനിഷ്ടമുള്ള ചിത്രങ്ങള് ഉറങ്ങുന്നതിനു മുന്പ് 
ചുമരില്തെളിഞ്ഞു കാണാമല്ലോ .. 💞

ദുരാഗ്രഹം













കഴിഞ്ഞു പോയനുഭവങ്ങളും
കണ്ടു മറക്കാത്ത സ്വപ്നങ്ങളു
മൊരു പോലെ തന്നെയാണ്.
കഴിഞ്ഞു പോയാ പിന്നെ
രണ്ടുമോര്‍‍ത്തിരിക്കാനേ പറ്റൂ..
ഏറെ ഇച്ഛിച്ചിരുന്ന
നടക്കാന്‍ തരമില്ലാത്തൊരു ദുരാഗ്രഹം
ഒരിക്കലെന്നെയും തേടി
സ്വപ്നത്തിലൂടെ‍ വന്നിരുന്നു .
മറക്കാനിഷ്ടമില്ലാത്ത സത്യങ്ങളെ
സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തിരിക്കുമ്പോ..
ക്ഷണിക്കാതെ കയറി വന്നയാ
ദുരാഗ്രഹത്തെ സത്യമെന്ന പോലെ-
ഓര്‍ത്തിരിക്കാനാണെനിക്കിഷ്ടം.

എങ്ങിനെ മറക്കും

ഒരിക്കല്‍ അനുഗ്രഹീത ഗായകനും സംഗീത സംവിധായകുമായിരുന്ന ഉദയബാനു സര്‍ നെ കാണാന്‍ ഒരു വൃദ്ധന്‍ വസതിയിലെത്തി.
മുഷിഞ്ഞ കുപ്പായവുമണിഞ്ഞ് അവശനായിരുന്ന അയാളുടെ ആവിശ്യം ആകാശവാണിയില്‍ പാടാനുള്ള ഒരവസരമായിരുന്നു,
ഒരു കാലത്ത് സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന വലിയ ഗായകന്റെ അവസാന കാലത്തെ അവസ്ഥയായിരുന്നു ഇത്.
ആ അവസ്ഥയിലും അദ്ദേഹത്തിനു സംഗീതം എന്നത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നായിരുന്നു .
ഈ ഉദയബാനു സര്‍ തന്നെ തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടി തകര്‍ത്തിരുന്ന വേദികള്‍ ഒന്ന് അടുത്ത് കാണാന്‍ പോലും സാധിക്കാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നിട്ടുണ്ട് .
കോഴിക്കോടിന്റെ സംഗീത സംസകാരത്തിന്റെ
സംഭാവനകളായിരുന്നു അബ്ദുല്‍ ഖാദറും ബാബുക്കയുമെല്ലാം ..
സിനിമയോ നാടകമോ ഒന്നും സംഗീത വഴിയിലൂടെ നടക്കാന്‍ ഇവര്‍ക്ക് പ്രലോഭാനാമയിരുന്നില്ല .
മറിച്ച് ..സംഗീതം തന്നെ ആയിരുന്നു ഇവരുടെ ജീവിതം.

ചെറുപ്പകാലത്ത് ചര്‍ച്ച് ഗായകനായിരുന്നു ലെസ്ലി . 
പകല്‍ പള്ളിയില്‍ വയലിന്‍ വായിക്കുകയും സന്ധ്യയായാല്‍ ഉത്തരേന്ത്യന്‍ മെഹഫിലുകള്‍ തേടി പോകുകയും പാതിരാത്രി കയറി വരികയും ചെയ്തിരുന്ന മകനെ ഉത്തവരാദിത്തമുള്ള വ്യക്തിയാക്കി മാറ്റാന്‍ അവന്റെ പതിനേഴാമത്തെ വയസ്സില്‍ ബര്‍മ്മയില്‍ ഉള്ള തന്റെ സഹോദരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.
പക്ഷെ ..
എവിടെയെത്തിയാലും തന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഗീതത്തെ നഷ്ട്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല ..
റങ്കൂണിലെ സംഗീത വിരുന്നുകളില്‍ അയാള്‍ സ്ഥിര സാന്നിധ്യമായി.
സംഗീത്തിന്റെ പുതിയ തലങ്ങള്‍ അയാള്‍ അവിടെ നിന്നും സ്വായത്തമാക്കി .
തന്റെ ഇരുപാതാമത്തെ വയസ്സില്‍ കോഴിക്കോട്ടെക്ക് തിരിച്ചു വരുമ്പോഴേക്കും ലെസ്ലിയെന്ന കൌമാരക്കാരന്‍ അബ്ദുല്‍ ഖാദര്‍ ആയി മാറി കഴിഞ്ഞിരുന്നു .









കോഴിക്കോട് മിട്ടായി തെരുവിലെ വാസു പ്രദീപിന്റെ പ്രദീപ്‌ അര്ട്ട്സില്‍ ബാബുക്കയും കാദര്‍ക്കയും അടക്കമുള്ള കലാകാരന്മാര്‍ ഒത്തു കൂടാന്‍ തുടങ്ങി .
മാപ്പിളാ ഗാനങ്ങളും റേഡിയോ ഗാനങ്ങളും നാടക ഗാനങ്ങളും അബ്ദുല്‍ കാദരിന്റെ കണ്ഠത്തില്‍ നിന്ന് ഒരു പോലെ ഒഴുകിയെത്തി.
അങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട്
കോഴിക്കോട്ടുകാര്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത
ഏറ്റവും പ്രിയപ്പെട്ട ഗായകനായി അയാള്‍ വളര്‍ന്നു.
അന്നു മാനാഞ്ചിറ മൈതാനയില്‍ നടത്തപ്പെട്ടിരുന്ന
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ ഉയര്‍ന്നു കേട്ടിരുന്ന വിപ്ലവ ഗാനങ്ങളും‍ അബ്ദുല്‍ കാദറിന്റെ ശബ്ദത്തിലുള്ളതായിരുന്നു.
കോഴിക്കോട്ടെ മൈതാനങ്ങളെയും സംഗീത ക്ലാബ്ബുകളെയും പാര്‍ട്ടി മീറ്റിങ്ങുകലേയും ഒരു പോലെ പുളകം കൊള്ളിച്ചിരുന്ന
കാദര് തന്റെ ശൈലി കൊണ്ട് അന്നറിയപ്പെട്ടിരുന്നത് "മലബാര്‍ സൈഗള്‍" എന്നായിരുന്നു.











ബാബുക്കയെ പോലെ ഉള്ളവരോട് അടുത്ത ആത്മബന്ധം സൂക്ഷിക്കുമ്പോ പോലും അദ്ദേഹം അവസരങ്ങള്‍ക്ക് വേണ്ടി ആരെയും തേടി ചെന്നില്ല.
സംഗീതം ശ്വസിച്ചു സംഗീതമായി ജീവിച്ചു എല്ലാവര്‍ക്കുമിടയില്‍ നിശബ്ദനായി തുടര്‍ന്നു.
അത് കൊണ്ട് തന്നെ..
1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലിനു ശേഷം
പിന്നീട് അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം 1966 ല്‍ പുറത്തിറങ്ങിയ മാണിക്യ കൊട്ടാരം എന്നാ ചിത്രത്തിലായിരുന്നു .
അത് തന്നെ ആയിരുന്നു അദ്ദേഹം അവസാനം പാടിയ സിനിമാ ഗാനവും.
അവസാന കാലത്ത് വല്ലാതെ വിശമാവസ്ഥയിലായി പോയ സമയത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ ജീവിത കഥ നാടകമാക്കുകയും അതില്‍ നിന്ന് ലഭിച്ച വരുമാനമുപയോഗിച്ച് ഒരു കൊച്ചു വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തു.
കാദര്‍ക്ക അവസാന കാലം ചിലവഴിചിരുന്നതും അന്ത്യ ശ്വാസം വലിച്ചതും ആ വീട്ടില്‍ വെച്ച് തന്നെയായിരുന്നു .
പാടിയിരുന്ന വിഷാദ ഗാനാങ്ങള്‍ പോലെ തന്നെ നിര്‍ഭാഗ്യവും സങ്കടങ്ങളും ജീവിതത്തിലും മരണത്തിനു ശേഷവും പിന്തുടര്‍ന്നു എന്ന് വേണം പറയാന്‍. 
പിതാവിന്റെ പാത പിന്തുടര്‍ന്ന് ഗസല്‍ വേദികളും സംഗീത സദസ്സുകളുംകീഴടക്കിയിരുന്ന മകന്‍ നജ്മല്‍ ബാബുവും ചെറുപ്പ കാലം മുതല്‍ കലാ രംഗത്തുണ്ടായിരുന്ന സത്യജിത്തും അദ്ദേഹത്തിന്റെ ബാക്കി ഉണ്ടായിരുന്ന സംഗീതത്തെയും കൊണ്ട് നേരത്തെ തന്നെ ഈ ലോകം വിട്ടു പോയതും അത് കൊണ്ടായിരിക്കണമല്ലോ.
ശരീരം കൊണ്ട് ശാരീരം കൊണ്ട് അനുഗ്രഹീതനായ ആ കലാകാരനു പക്ഷെ ..
ജീവിതത്തിനു വേണ്ടത്ര തിളക്കം നല്‍കാന്‍ കഴിയാതെ ഇല്ലായ്മയോടെയാണ് അവസാനിക്കേണ്ടി വന്നത് .
ഇന്നിപ്പോ അന്ന് കൂടെ ഉണ്ടായിരുന്ന മഹാരഥന്മാരും
ഓരോരുത്തരായി പൂര്‍ണ്ണമായും കളം വിട്ടു കഴിഞ്ഞിരിക്കുന്നു .

ഒരു പക്ഷെ കാദര്‍ക്കയുടെ ഒരു പാട്ട് കേള്‍ക്കുമ്പോ
അതിലെ ഗായകനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെയും
പുതിയ തലമുറക്ക് ചിലപ്പോ അന്യമായിരിക്കാം .
പക്ഷെ .. ..
കാദര്‍ക്ക പാടി വെച്ചിട്ട്‌ പോയ പാട്ടുകള്‍
അത് ......
കാലമെത്ര കഴിഞ്ഞാലും ..
അതേ മനോഹരിതയോടെ തന്നെ ..
ഒരു കാല കഘട്ടത്തിന്റെ അടയാളമായി ഇവിടമാകെ
ഒഴുകിക്കൊണ്ടേയിരിക്കും ..... 

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....