Saturday 27 April, 2019

പ്രേം നസീര്‍

സിനിമ പ്രേമിയായ ചിറയിന്‍ കീഴ്കാരനായ ഷാഹുല്‍ ഹമീദിന് രണ്ടു മക്കളായിരുന്നു അബ്ദുല്‍ വഹാബും അബ്ദുല്‍ ഖാദറും. അച്ഛന്‍ സിനിമ പ്രേമത്തിന്റെ പ്രേരണയില്‍ നിന്നോ അല്ലാതെയോ രണ്ടു പേരും ജീവിതത്തില്‍ പിന്നീട് വന്നെത്തിതും നിറഞ്ഞാടിയതും സിനിമയുടെ വെള്ളി വെളിച്ചത്തിലായിരുന്നു. 
ഇത്തരം പേരുകളുമായി തുടരുക എന്നത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഉചിതമായിരിക്കില്ല എന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാകണം രണ്ടു പേര്‍ക്കും പുതിയ ചലചിത്ര നാമങ്ങള്‍ നല്‍കപ്പെട്ടത്‌.
അതിനായി നിയോഗിക്കപ്പെട്ട തിക്കിറുശ്ശി സുകുമാരന്‍ നായര്‍ അങ്ങിനെ അബ്ദുല്‍ വഹാബിനെ പ്രേം നവാസ് എന്നും അബ്ദുല്‍ ഖാദര്‍നെ പ്രേം നസീര്‍ എന്നും വിളിച്ചു.
പ്രേം നവാസായിരുന്നു ആദ്യം സിനിമ പ്രവേശം നടത്തിയത്.
മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം വെച്ച കോട്ടിലെ നായക നടനും പ്രേം നവാസായിരുന്നു.
രണ്ടു പേരും തമ്മിലുള്ള രൂപ സാദൃശ്യം കൊണ്ട് പ്രേം നവാസ് അസുഖമായി കിടന്ന സമയത്ത് പകുതി നിന്ന് പോയ സിനിമയുടെ ബാക്കി പ്രേം നസീറിനെ വെച്ച് ചെയ്തു തീര്‍ത്തിട്ടുണ്ട് എന്നും പലപ്പോഴും ഡ്യൂപ്പ് ആയി ഉപയോഗിച്ചിട്ടുണ്ട് എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നീട് പ്രേം നവാസ് പ്രേം നസീറിനു വഴി മാറുകയും സിനിമ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും ചെയ്തു.
താരപ്രഭ കൊണ്ട് മാത്രമല്ല. ലാളിത്യ പൂര്‍ണമായ പെരുമാറ്റം കൊണ്ടും താന്‍ ഇടപഴകുന്ന സകലരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിക്കാനും ജനപ്രീതിയാര്‍ജ്ജിക്കാനും അദ്ദേഹത്തിനു സാധിച്ചു, തനിക്കും മുന്‍പും ശേഷവും അവര്‍ത്തിക്കപ്പെടാന്‍ കഴിയാത്ത വിധത്തിലുള്ള ജനസമ്മതിയും താരപദവിയും നേടിക്കൊണ്ട്
മലയാള സിനിമയില്‍ നിറഞ്ഞാടുന്ന ഒറ്റപ്പെട്ട സാക്ഷ്യമായി മാറി.
725 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു തീര്‍ത്തത്.
ഇതിലും 700 ചിത്രങ്ങളിലും നായക വേഷം കൈകാര്യം ചെയ്തത് പ്രേം നസീര്‍ തന്നെ ആയിരുന്നു.
85 ഓളം നടിമാര്‍ അദ്ദേഹത്തിന്റെ നായികമാരായി.
ശീലയോടൊപ്പം മാത്രം 130 ഓളം ചിത്രങ്ങളില്‍ നായക വേഷം അണിഞ്ഞിട്ടുണ്ട് .
ഈ കണക്കുകളില്‍ പലതും ലോക റെക്കോര്‍ഡ്കള്‍ ആണ്.
എന്നാല്‍ പ്രേം നസീര്‍ എന്ന താരത്തിന് മറികടക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകളും കര്‍മ്മങ്ങളും പ്രേം നസീര്‍ എന്നാ വ്യക്തി തന്റെ ജീവിത കാലയളവില്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട് എന്നത് കൂടെ കൂട്ടിച്ചേര്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ ചിത്രം പൂര്‍ണ്ണമായി മാറുന്നുള്ളൂ.
ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ മുഹമ്മദീയനായ അബ്ദുല്‍ ഖാദര്‍ തന്റെ നേര്‍ച്ചയായി ഒരു ആനയെ നടയിരുത്തി എന്നത.അസഹിഷ്ണുതയും മത വൈര്യവും നിറഞ്ഞ വര്‍ത്തമാന കാലത്ത് നിന്നു കൊണ്ട് എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകും ?
ജനോപകാരപ്രദമായ പല പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സാമ്പത്തിക സ്രോതസ്സായി അദ്ദേഹം തന്റെ നേട്ടങ്ങളെയും സമ്പത്തിനെയും വിനിയോഗിച്ചിരുന്നു എന്നതിന്റെ ചില ഉദാഹരങ്ങള്‍ മാത്രമാണ് പാലക്കുന്ന് ലൈബ്രറിയും കൊന്തല്ലൂര്‍ സ്കൂളുംചിറയിന് കീഴ് ആശുപത്രിയുമെല്ലാം.
മദിരാശിയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ സിനിമ പ്രവേശത്തിന്റെ ആരംഭ കാലത്തില്‍ താമസവും ജീവിക്കാന്‍ വേണ്ട ചുറ്റുപാടും ചെറിയ അവസരങ്ങളും ഒരുക്കി കൊടുത്തത് മലയാളത്തിലും തമിഴിലും അന്നൊരു പോലെ തിളങ്ങി നിന്ന ടി.എസ് മുത്തയ്യ ആയിരുന്നു,
മുത്തയ്യയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുരന്ത പൂര്‍ണ്ണമായപ്പോള്‍
അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു പ്രേം നസീര്‍ എന്ന മനുഷ്യന്‍ അതിന് പ്രത്യുപകാരം ചെയ്തത്.
അത് പോലെ തന്നെ ഏതെങ്കിലും സിനിമ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചാല്‍ നിര്‍മ്മാതാവ് തന്നെ വന്നു കണ്ടിട്ടില്ലെങ്കില്‍ ആളെ വിട്ടു നിര്‍മ്മാതാവിനെ വിളിപ്പിച്ചു പുതിയ പടത്തിനുള്ള ഡേറ്റ് കൊടുക്കുകയും
പോയ പൈസ തിരിച്ചു പിടിക്കണം എന്ന് പറഞ്ഞു കൈ പിടിച്ചുയര്ത്തി കൊണ്ട് വരുക എന്നൊരു ശീലവും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
മുടങ്ങാതെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുക
ഷൂട്ട്‌ നടക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്നും സെറ്റിലുള്ളവര്‍ക്ക് ആഹാരം
കൊണ്ട് പോകുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും
അദ്ദേഹം സന്തോഷവും ആനന്ദവും കണ്ടെത്തിയിരുന്നു .
തന്റെ താരപൊലിമയില്‍ വെട്ടി തിളങ്ങി നില്‍ക്കുമ്പോഴും സാദാരണക്കാരെയും തന്റെ ആശ്രിതരെയും പൊതു ജനങ്ങളെയും മറന്നില്ല എന്നതാണ് താരം എന്നതിലുപരി ..
പ്രേം നസീര്‍ എന്നാ മനുഷ്യന്റെ മാറ്റ് കൂട്ടുന്നത്.

ടി.വി



പ്രായമായവര്‍ ശെയ്ത്താന്‍ പെട്ടി എന്നും 
സമയം കൊല്ലി എന്നും പേരിട്ടു വിളിച്ചിരുന്ന കാലത്ത് ഒരു ടി.വി വീട്ടില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായിരുന്നു.
ആ പതിനാലു ഇഞ്ച് ബ്ലാക്ക്‌ & വൈറ്റ് ടി.വി യുടെ സ്ക്രീനില്‍ എന്ത് തെളിഞ്ഞാലും മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു . 
ആഴ്ചയിലൊരിക്കല്‍ മാത്രം റേഷന്‍ പോലെ ലഭിച്ചിരുന്ന രാംഗോലിയും ചിത്രഹാറും ഹിന്ദി സിനിമകളുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു,
രണ്ടാം ശനി രാവിലെ മാത്രം കാത്തിരുന്ന കിട്ടുന്ന തമിഴ് സിനിമയുടെ സമയത്ത് ഏതെങ്കിലും ലൈവ് സ്പോര്‍ട്സ് ടെലികാസ്റ്റ് ആണ് എന്നറിയുമ്പോ 
നിരാശപ്പെട്ട പോലെ പിന്നീടൊരിക്കലും നിരാശപ്പെട്ടിട്ടില്ല.
ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിച്ച സമയത്ത് വാര്‍ത്താ വായനക്കാര്‍ക്കും അവതാരകര്‍ക്കും സൂപ്പര്‍ താര പരിവേഷമായിരുന്നു. 
പിന്നീട് പതിയെ പ്രോഗ്രാമുകളുടെ എണ്ണം കൂടി . 
പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള സ്പോണ്‍സേഡ്‌ സീരിയലുകള്‍ മലയാളത്തിലും എത്തി. 
ഞായറാഴ്ചകളില്‍ സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി.മലയാള സിനിമക്കിടയില്‍ കയറി വരുന്ന വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് ആരാണ് വായിക്കുന്നത് ഊഹിച്ചു പറയാന്‍ കുട്ടികള്‍ പന്തയം വെക്കാറുണ്ടായിരുന്നു. 
മണ്ടന്‍ കുഞ്ചുവും ഹീ മാനും ജെയിന്‍ റോബോട്ടുമെല്ലാം പ്രിയപ്പെട്ടവരായിരുന്നു.
സിന്ധോള്‍ സോപ്പിന്റെ പഴയ പരസ്യവും
മിലെ സുരു മേരാ തുമാരയുമെല്ലാം
ഇപ്പോഴും യൂ ട്യൂബില്‍ കാണുമ്പോള്‍ ആദ്യമായി കണ്ട അതെ അനുഭൂതിമനസ്സില്‍ വന്ന് നിറയുന്നതിന്റെ രഹസ്യമെന്തായിരിക്കും ?

ബറാത്ത്

ചിരട്ടയില്‍ കുറച്ചു മണ്ണും മൂന്നു ചന്ദന തിരിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അല്ലറ ചില്ലറ പൈസ ഈസി ആയി സമ്പാദിക്കാന്‍ പറ്റുന്ന ഒരു ദിവസം കൂടിയായിരുന്നു ബറാത്ത് രാവ് .
ചിരട്ടയിലോ ചെറിയ പാത്രത്തിലോ മണ്ണ് നിറച്ച്
അതില്‍ കുറച്ചു ചന്ദന തിരികളും കുത്തി
"ബറാത്തോ ..
ബര്‍ക്കത്തോ ..
തങ്ങളെ പള്ളിക്ക് സുന്നത്തോ
എല്ലാവര്‍ക്കും റഹ്മത്തോ ..
ലാ ഇലാഹ ഇല്ലല്ലഹ് .
മുഹമ്മദ്‌ യാ റസൂലുല്ലാഹ് "
എന്നും ചൊല്ലി വീടുകള്‍ കയറി ഇറങ്ങിയാല്‍ വീട്ടിലുള്ളവര്‍ സന്തോഷത്തോടെ കുട്ടികള്‍ക്ക് പൈസ എടുത്തു തരും.ബറാത്ത് ചൊല്ലി വരുന്ന കുട്ടികള്‍ക്ക് കൊടുക്കാനായി അധിക പേരും ഇരുപത്തി അഞ്ചു പൈസയുടെയും അമ്പതു പൈസയുടെയും ഒക്കെ ചില്ലറ തുട്ടുകള്‍ മഗ്രിബിന് മുന്‍പേ റെഡി ആക്കി വെച്ചിട്ടുണ്ടാകും.
ഇഷാ കഴിഞ്ഞായിരിക്കും എല്ലാവരും ബറാത്ത് ചൊല്ലി ഇറങ്ങുക.
ചൊല്ലി വരുന്ന കുട്ടികളുടെ വലുപ്പത്തിനനുസരിച്ച് അമ്പതും പൈസയും ഇരുപത്തി അഞ്ചു പൈസയും മാറി മാറി നല്‍കും.
ഇടക്ക് വെച്ച് ചില്ലറ തീര്‍ന്നു പോയാലും ചില വീട്ടുകാര്‍ ബറാത്ത് ചൊല്ലി വരുന്ന കുട്ടികളുടെ അടുത്ത് നിന്ന് തന്നെ ചില്ലറ മാറി വെക്കും.
അങ്ങിനെ മാറാന്‍ ബാക്കി ഇല്ലാത്ത വീട്ടുകാര്‍ പിന്നെ വരുന്ന കുട്ടികളോട് ചൊല്ലി തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില്ലറ തീര്‍ന്നു പോയി മക്കളെ ഇനി ചൊല്ലി വിഷമിക്കണ്ട എന്ന് ചൊല്ലി തുടങ്ങുന്ന മുന്‍പേ സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കും.
ചന്ദന തിരിയുടെ ഇത്തിരി വെട്ടത്തില്‍ നിന്നും കുട്ടികള്‍ വരുന്നുണ്ട് എന്നത് ദൂരെ നിന്ന് തന്നെ മനസ്സിലാക്കാം .
ഇങ്ങനെ അത്യാവിശ്യം പൈസ സമ്പാദിക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ എല്ലാവരും ഒന്നിച്ചു തയ്യാറെടുക്കുമ്പോഴും
എന്നെ മാത്രം വല്ലിമ്മ (ഉമ്മയുടെ ഉമ്മയുടെ ഉമ്മ ) ഇതിനൊന്നും പറഞ്ഞയക്കില്ല.
ഇങ്ങനെ വീട് കയറി ഇറങ്ങുന്ന പരിപാടിക്കൊന്നും നില്‍ക്കരുത് എന്ന് ആദ്യമേ കണ്ണുരുട്ടി കര്‍ശന നിര്‍ദേശം തരും.
വല്ലിമ്മയുടെ വാക്കിനു മുകളില്‍ വീട്ടില്‍ ഒരില പോലും അനങ്ങില്ല.
അതിപ്പോ ആര് വന്നു റെക്കമന്റ് ചെയ്താലും
ഒരു കാര്യവുമില്ല.
എന്തെങ്കിലും ശുപാര്‍ശയുമായി ചെല്ലാനും പോലും ആര്‍ക്കും ധൈര്യമുണ്ടാകാറില്ല എന്ന്
പറയുന്നതാവും ശരി.
തൊടീലുള്ള ബാക്കി കുട്ടികള്‍ എല്ലാവരും ആഘോഷമാക്കി വീടുകള്‍ കയറി ഇറങ്ങി ബറാത്ത് ചൊല്ലി കൊണ്ടിരിക്കുമ്പോ ഞാന്‍ മാത്രം കൊലായിന്റെ ഗ്രില്ലും പിടിച്ചും ഇതെല്ലം കണ്ടോണ്ടിരിക്കും.
അവസാനം ഞാനിങ്ങനെ മുട്ട കച്ചവടത്തില്‍ നഷ്ടം വന്നു എല്ലാം നഷ്ടപ്പെട്ട അണ്ണാനെ പോലെ ഇരിക്കുന്നത് കാണുമ്പോ ഏറ്റവും തൊട്ട അടുത്ത വീടായ സുന്ദരേട്ടന്റെ വീട്ടില്‍ മാത്രം പോയി ചൊല്ലി പോന്നോളാന്‍‍ സമ്മതം തരും.
കേള്‍ക്കേണ്ട താമസം ഓടി പോയി കിട്ടിയ ഗ്ലാസ്സിലോ പാത്രത്തിലോ കുറച്ചു മണ്ണും വാരിയിട്ടു ചന്ദന തിരിയും കത്തിച്ചു അങ്ങോട്ടേക്കൊടും.
ചൊല്ലി കഴിയുമ്പോ എല്ലാ മനസ്സിലാക്കി
കള്ള ചിരിയോടെ ബേബി അക്ക കയ്യില്‍ വെച്ച് തരുന്ന ഒറ്റ രൂപ നാണയം പോക്കറ്റിലിട്ടു പാലായ്ക്കയും കുടിച്ചു ബറാത്ത് രാവ് ആഘോഷിക്കും.
വല്ലിമ്മയുടെ ഈ കര്‍ശനം നിലപാട് വിട പറഞ്ഞു പോകുന്നത് വരെ എന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടായിരന്നു.
ഒരു സ്ഥലത്ത് പോലും എന്റെ തല കുനിയാതിരിക്കാന്‍ വല്ലിമ്മ തീര്‍ത്തൊരു സംരക്ഷണ കവചം എനിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നു.
എന്നെ വേറൊരാളും ചീത്ത പറയാനോ അടിക്കാനോ
വല്ലിമ്മ സമ്മതിക്കാറില്ല .
അതിപ്പോ എന്റെ ഉമ്മ ആയാലും ശരി.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ
ഒരു ദിവസം പുലര്‍ച്ചെ രണ്ടു രണ്ടര മണിക്കാണ് വല്ലിമ്മാക്ക് നെഞ്ചു വേദന വരുന്നത്.
വല്ലിമ്മയുടെ തൊട്ട അടുത്തുള്ള കട്ടിലിലായിരുന്നു സ്ഥിരമായി എന്റെ കിടപ്പ്.
അസ്വസ്ഥ അനുഭവപ്പെട്ട ഉമ്മ ബെഡില്‍ ഇരുന്നു ലൈറ്റ് തെളിയിച്ചു.
അപ്പോഴേക്കും ഉണര്‍ന്ന ഞാന്‍ ബാക്കി ഉള്ളവരെ വരെയെല്ലാം വിളിച്ചുണര്‍ത്തി.
ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ അമ്മാവന്‍ ടാക്സി വിളിക്കാനായി കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേക്കോടി.
ഞാന്‍ ചെന്ന് ഉമ്മയുടെ അടുത്തിരുന്നു.
വണ്ടി ഇപ്പൊ വരും ഒന്നുമില്ല
ഇപ്പൊ ആശുപത്രീല്‍ പോകാം
എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
പോകാറായി എന്ന് ഉറപ്പായത് കൊണ്ടാകണം
ഉമ്മ എന്റെ കൈകളില്‍‍ മുറുകെ പിടിച്ചതും കണ്ണുകളിലേക്ക് നോക്കിയതും.
വണ്ടി എത്തിയോ എന്ന് ഞാന്‍ കോലായിലേക്ക് പോയി നോക്കാന്‍ എണീക്കാന്‍ ഒരുങ്ങുമ്പോഴേക്കും പോകാന്‍ അനുവദിക്കാതെ ഉമ്മ എന്നെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു കൊണ്ടേ ഇരുന്നു.
അങ്ങിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ ഉമ്മ യാത്ര പറഞ്ഞു പോയി.
ഡോക്ടര്‍ വന്നു പോയി എന്ന് ഉറപ്പാക്കിയപ്പോ
ഒരു ഞെട്ടലായിരുന്നു.
എല്ലാം പെട്ടെന്ന് കഴിഞ്ഞു .
നേരം പുലര്‍ന്നു ഫോണ്‍ വിളിച്ചു അറിയിക്കാന്‍ കഴിയുന്നവരെ ഫോണ വിളിച്ചു നേരിട്ട് പോയി അറിയിക്കേണ്ടവരെ അങ്ങിനെയും അറിയിച്ചു കൊണ്ടിരുന്നു .
മറ മാടി വന്ന ശേഷം വല്ലിമ്മയെ ആവ്സാനമായി കിടത്തിയിരുന്ന ഇരുപ്പില്‍ തനിച്ചിരുന്നു ഒരുപാട് നേരം കരഞ്ഞു .
പടച്ചവന്റെ വിളിക്കുത്തരം നല്‍കി കഴിഞ്ഞാല്‍ എത്ര പ്രിയപ്പെട്ടവരായാലും കരയാനും പ്രാര്‍ഥിക്കാനുമാല്ലാതെ നമുക്ക് മറ്റെന്താണ് കഴിയുക...
ഞാനതൊരിക്കലും മുടക്കാറില്ല ഉമ്മ ..
പടച്ചോന്‍ പരലോക ജീവിതം റാഹത്തുള്ളതാക്കി തരട്ടെ.. (ആമീന്‍)

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....