Saturday 27 April, 2019

ബറാത്ത്

ചിരട്ടയില്‍ കുറച്ചു മണ്ണും മൂന്നു ചന്ദന തിരിയും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അല്ലറ ചില്ലറ പൈസ ഈസി ആയി സമ്പാദിക്കാന്‍ പറ്റുന്ന ഒരു ദിവസം കൂടിയായിരുന്നു ബറാത്ത് രാവ് .
ചിരട്ടയിലോ ചെറിയ പാത്രത്തിലോ മണ്ണ് നിറച്ച്
അതില്‍ കുറച്ചു ചന്ദന തിരികളും കുത്തി
"ബറാത്തോ ..
ബര്‍ക്കത്തോ ..
തങ്ങളെ പള്ളിക്ക് സുന്നത്തോ
എല്ലാവര്‍ക്കും റഹ്മത്തോ ..
ലാ ഇലാഹ ഇല്ലല്ലഹ് .
മുഹമ്മദ്‌ യാ റസൂലുല്ലാഹ് "
എന്നും ചൊല്ലി വീടുകള്‍ കയറി ഇറങ്ങിയാല്‍ വീട്ടിലുള്ളവര്‍ സന്തോഷത്തോടെ കുട്ടികള്‍ക്ക് പൈസ എടുത്തു തരും.ബറാത്ത് ചൊല്ലി വരുന്ന കുട്ടികള്‍ക്ക് കൊടുക്കാനായി അധിക പേരും ഇരുപത്തി അഞ്ചു പൈസയുടെയും അമ്പതു പൈസയുടെയും ഒക്കെ ചില്ലറ തുട്ടുകള്‍ മഗ്രിബിന് മുന്‍പേ റെഡി ആക്കി വെച്ചിട്ടുണ്ടാകും.
ഇഷാ കഴിഞ്ഞായിരിക്കും എല്ലാവരും ബറാത്ത് ചൊല്ലി ഇറങ്ങുക.
ചൊല്ലി വരുന്ന കുട്ടികളുടെ വലുപ്പത്തിനനുസരിച്ച് അമ്പതും പൈസയും ഇരുപത്തി അഞ്ചു പൈസയും മാറി മാറി നല്‍കും.
ഇടക്ക് വെച്ച് ചില്ലറ തീര്‍ന്നു പോയാലും ചില വീട്ടുകാര്‍ ബറാത്ത് ചൊല്ലി വരുന്ന കുട്ടികളുടെ അടുത്ത് നിന്ന് തന്നെ ചില്ലറ മാറി വെക്കും.
അങ്ങിനെ മാറാന്‍ ബാക്കി ഇല്ലാത്ത വീട്ടുകാര്‍ പിന്നെ വരുന്ന കുട്ടികളോട് ചൊല്ലി തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില്ലറ തീര്‍ന്നു പോയി മക്കളെ ഇനി ചൊല്ലി വിഷമിക്കണ്ട എന്ന് ചൊല്ലി തുടങ്ങുന്ന മുന്‍പേ സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കും.
ചന്ദന തിരിയുടെ ഇത്തിരി വെട്ടത്തില്‍ നിന്നും കുട്ടികള്‍ വരുന്നുണ്ട് എന്നത് ദൂരെ നിന്ന് തന്നെ മനസ്സിലാക്കാം .
ഇങ്ങനെ അത്യാവിശ്യം പൈസ സമ്പാദിക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ എല്ലാവരും ഒന്നിച്ചു തയ്യാറെടുക്കുമ്പോഴും
എന്നെ മാത്രം വല്ലിമ്മ (ഉമ്മയുടെ ഉമ്മയുടെ ഉമ്മ ) ഇതിനൊന്നും പറഞ്ഞയക്കില്ല.
ഇങ്ങനെ വീട് കയറി ഇറങ്ങുന്ന പരിപാടിക്കൊന്നും നില്‍ക്കരുത് എന്ന് ആദ്യമേ കണ്ണുരുട്ടി കര്‍ശന നിര്‍ദേശം തരും.
വല്ലിമ്മയുടെ വാക്കിനു മുകളില്‍ വീട്ടില്‍ ഒരില പോലും അനങ്ങില്ല.
അതിപ്പോ ആര് വന്നു റെക്കമന്റ് ചെയ്താലും
ഒരു കാര്യവുമില്ല.
എന്തെങ്കിലും ശുപാര്‍ശയുമായി ചെല്ലാനും പോലും ആര്‍ക്കും ധൈര്യമുണ്ടാകാറില്ല എന്ന്
പറയുന്നതാവും ശരി.
തൊടീലുള്ള ബാക്കി കുട്ടികള്‍ എല്ലാവരും ആഘോഷമാക്കി വീടുകള്‍ കയറി ഇറങ്ങി ബറാത്ത് ചൊല്ലി കൊണ്ടിരിക്കുമ്പോ ഞാന്‍ മാത്രം കൊലായിന്റെ ഗ്രില്ലും പിടിച്ചും ഇതെല്ലം കണ്ടോണ്ടിരിക്കും.
അവസാനം ഞാനിങ്ങനെ മുട്ട കച്ചവടത്തില്‍ നഷ്ടം വന്നു എല്ലാം നഷ്ടപ്പെട്ട അണ്ണാനെ പോലെ ഇരിക്കുന്നത് കാണുമ്പോ ഏറ്റവും തൊട്ട അടുത്ത വീടായ സുന്ദരേട്ടന്റെ വീട്ടില്‍ മാത്രം പോയി ചൊല്ലി പോന്നോളാന്‍‍ സമ്മതം തരും.
കേള്‍ക്കേണ്ട താമസം ഓടി പോയി കിട്ടിയ ഗ്ലാസ്സിലോ പാത്രത്തിലോ കുറച്ചു മണ്ണും വാരിയിട്ടു ചന്ദന തിരിയും കത്തിച്ചു അങ്ങോട്ടേക്കൊടും.
ചൊല്ലി കഴിയുമ്പോ എല്ലാ മനസ്സിലാക്കി
കള്ള ചിരിയോടെ ബേബി അക്ക കയ്യില്‍ വെച്ച് തരുന്ന ഒറ്റ രൂപ നാണയം പോക്കറ്റിലിട്ടു പാലായ്ക്കയും കുടിച്ചു ബറാത്ത് രാവ് ആഘോഷിക്കും.
വല്ലിമ്മയുടെ ഈ കര്‍ശനം നിലപാട് വിട പറഞ്ഞു പോകുന്നത് വരെ എന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടായിരന്നു.
ഒരു സ്ഥലത്ത് പോലും എന്റെ തല കുനിയാതിരിക്കാന്‍ വല്ലിമ്മ തീര്‍ത്തൊരു സംരക്ഷണ കവചം എനിക്ക് ചുറ്റും എപ്പോഴുമുണ്ടായിരുന്നു.
എന്നെ വേറൊരാളും ചീത്ത പറയാനോ അടിക്കാനോ
വല്ലിമ്മ സമ്മതിക്കാറില്ല .
അതിപ്പോ എന്റെ ഉമ്മ ആയാലും ശരി.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ
ഒരു ദിവസം പുലര്‍ച്ചെ രണ്ടു രണ്ടര മണിക്കാണ് വല്ലിമ്മാക്ക് നെഞ്ചു വേദന വരുന്നത്.
വല്ലിമ്മയുടെ തൊട്ട അടുത്തുള്ള കട്ടിലിലായിരുന്നു സ്ഥിരമായി എന്റെ കിടപ്പ്.
അസ്വസ്ഥ അനുഭവപ്പെട്ട ഉമ്മ ബെഡില്‍ ഇരുന്നു ലൈറ്റ് തെളിയിച്ചു.
അപ്പോഴേക്കും ഉണര്‍ന്ന ഞാന്‍ ബാക്കി ഉള്ളവരെ വരെയെല്ലാം വിളിച്ചുണര്‍ത്തി.
ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ അമ്മാവന്‍ ടാക്സി വിളിക്കാനായി കയ്യില്‍ കിട്ടിയ ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേക്കോടി.
ഞാന്‍ ചെന്ന് ഉമ്മയുടെ അടുത്തിരുന്നു.
വണ്ടി ഇപ്പൊ വരും ഒന്നുമില്ല
ഇപ്പൊ ആശുപത്രീല്‍ പോകാം
എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
പോകാറായി എന്ന് ഉറപ്പായത് കൊണ്ടാകണം
ഉമ്മ എന്റെ കൈകളില്‍‍ മുറുകെ പിടിച്ചതും കണ്ണുകളിലേക്ക് നോക്കിയതും.
വണ്ടി എത്തിയോ എന്ന് ഞാന്‍ കോലായിലേക്ക് പോയി നോക്കാന്‍ എണീക്കാന്‍ ഒരുങ്ങുമ്പോഴേക്കും പോകാന്‍ അനുവദിക്കാതെ ഉമ്മ എന്നെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു ഉമ്മ വെച്ചു കൊണ്ടേ ഇരുന്നു.
അങ്ങിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ ഉമ്മ യാത്ര പറഞ്ഞു പോയി.
ഡോക്ടര്‍ വന്നു പോയി എന്ന് ഉറപ്പാക്കിയപ്പോ
ഒരു ഞെട്ടലായിരുന്നു.
എല്ലാം പെട്ടെന്ന് കഴിഞ്ഞു .
നേരം പുലര്‍ന്നു ഫോണ്‍ വിളിച്ചു അറിയിക്കാന്‍ കഴിയുന്നവരെ ഫോണ വിളിച്ചു നേരിട്ട് പോയി അറിയിക്കേണ്ടവരെ അങ്ങിനെയും അറിയിച്ചു കൊണ്ടിരുന്നു .
മറ മാടി വന്ന ശേഷം വല്ലിമ്മയെ ആവ്സാനമായി കിടത്തിയിരുന്ന ഇരുപ്പില്‍ തനിച്ചിരുന്നു ഒരുപാട് നേരം കരഞ്ഞു .
പടച്ചവന്റെ വിളിക്കുത്തരം നല്‍കി കഴിഞ്ഞാല്‍ എത്ര പ്രിയപ്പെട്ടവരായാലും കരയാനും പ്രാര്‍ഥിക്കാനുമാല്ലാതെ നമുക്ക് മറ്റെന്താണ് കഴിയുക...
ഞാനതൊരിക്കലും മുടക്കാറില്ല ഉമ്മ ..
പടച്ചോന്‍ പരലോക ജീവിതം റാഹത്തുള്ളതാക്കി തരട്ടെ.. (ആമീന്‍)

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....