ദിക്കേതെന്നോ ദിശയെതെന്നോ
അറിയാതെ വിലപിക്കുന്ന
കോടാനുകോടി ഹൃദയങ്ങളുടെ
പൊള്ളലേറ്റടർന്നു കിടക്കുന്ന
ഭൂമിയുടെ മാറിലൂടെ
തനിയെ യാത്ര ചെയ്യുന്നു.
യാത്രക്കിടെ പൊടുന്നനെ
അത് വരെ കാണാത്ത -
ഒട്ടും പരിചയമില്ലാത്തൊരാൾ
വന്നു കയറുന്നു.
ഇങ്ങനൊരാളെ കാണാൻ വേണ്ടി
മാത്രമാണല്ലോ ഞാനിത്രയും ദൂരം
യാത്ര ചെയ്തതെന്നാഹ്ലാദത്താൽ
പൊള്ളിയടർന്നിരുന്ന ഹൃദയം
പൊടുന്നനെ ആർദ്രമാകുന്നു.
പതിയെ .. പതിയെ...
ഹൃദയത്തിനകത്ത് ഉടലറ്റു വീണ്
മൃതിയെ പുൽകാൻ കാത്തിരുന്ന
ജീവനുകൾക്ക് വേരുകൾ മുളക്കുന്നു,
കായ്കൾ പൂവിടുന്നു.
ഹൃദയമായ ഹൃദയമാകെ
കായ്കൾ നിറഞ്ഞ്
തേൻ കിനിയാൻ പാകമാകുമ്പോൾ
വന്നു കേറിയ വഴിയും
വന്നയാളും അപ്രത്യക്ഷമാകുന്നു.
ഹൃദയത്തിനൊപ്പം കാലുകളും
കാലുകൾക്കൊപ്പം ഭൂമിയും
പൊള്ളി വിയർക്കുന്നു.
മുൻപിൽ നീണ്ടു-നീണ്ടു കിടക്കുന്ന
ദൂരങ്ങൾക്ക് വേഗമേറുന്നു.
മറവിയുടെ മേൽമുണ്ടെടുത്തുടുത്ത്
ഹൃദയത്തിൽ തളിരിട്ടതെല്ലാം
വഴിയിലുപേക്ഷിച്ച് ഞാൻ വീണ്ടും -
ദിക്കറിയാത്ത ദിശയറിയാത്ത
പഴയ മുസാഫിറായി മാറുന്നു.
- ഷാനു കോഴിക്കോടൻ -