Saturday 5 July, 2014

ഒരു ഉപ്പയുടെയും മകളുടെയും കഥ

റസൂലിനെറെയും കദീജ ബീവിയുടെയും അഞ്ചാമത്തെ കുട്ടി ആയിരുന്നു ഫാത്തിമ .
ഫാത്തിമയുടെ അഞ്ചാം വയസ്സില്‍ ആണ് വന്ദ്യപിതാവ് അല്ലാഹുവിന്റെ ദൂതന്‍ ആയി മാറിയത്
തന്റെ പിതാവിന്റെ ദൌത്യം എന്താണെന്നു കദീജ (റ) ഫാത്തിമയെ ബോധ്യപ്പെടുത്തുന്നു .
ഫാത്തിമയുടെ കൊച്ചു ഹൃദയത്തിലേക്ക് മിന്നല്‍ പിണര്‍ പോലെ അതിറങ്ങി ചെന്നൂ .
തുടര്‍ന്ന് അങ്ങോട്ട്‌ മുഹമ്മദ് നബിയെ തൊട്ടുരുമ്മി കൊണ്ട് എപ്പോഴും ഫാത്തിമ ഉണ്ടാകും
ഈ ഒട്ടി പിടിക്കലിന്റെ അര്‍ത്ഥം അധികം ആര്‍ക്കും പിടി കിട്ടിയിരുന്നില്ല
മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബ ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല അനുയായികളോടോപ്പം രഹസ്യ യോഗം ചേരുമ്പോഴും പരിസരത്തായി ഫാത്തിമ തങ്ങിയും പമ്മിയും നില്‍ക്കുന്നുണ്ടാകും
റസൂലിന്റെ കാവല്‍ മാലാഖ പോലെ
ഫാത്തിമക്ക് പത്ത് വയസ്സ് ആയിട്ടില്ല പ്രവാചകന്‍ മസ്ജിദുല്‍ ഹറമിലെത്തി പ്രാര്‍ഥിക്കുകയാണ് .
ഫാത്തിമയും ചുറ്റി പറ്റി നില്‍പ്പുണ്ട്
ഖുറൈശി പ്രമുഖരുടെ ഒരു കൂട്ടം അങ്ങോട്ട്‌ വന്നു
അബു ജഹല്‍ , ഉഖ്ബ ബു നു അബു രു അയ്യത്ത് , ഉമയ്യബ്നു ഖലാഫ് , ശൈബ ഉതുബ തുടങ്ങിയ ശത്രു സംഘം ആണെത്തിയത്
അബു ജഹല്‍ ചോദിച്ചു
ആര്‍ക്കാണ് ഒരു ഒട്ടകത്തിന്റെ കുടല്‍ മാല മുഹമ്മദിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ ആകുക .
ഒരു വന്യ മൃഗത്തെ പോലെ ഉഖ്ബ പ്രസ്ത്തുത ചുമതല ഏറ്റെടുത്തു ഓടി പോയി ചത്ത ഒട്ടകത്തിന്റെ കുടല്‍ മാലയുമായി വന്നു സുജൂദിലായിരുന്ന നബിയുടെ കഴുത്തില്‍ ചാര്‍ത്താന്‍ അയാള്‍ മടിച്ചില്ല .
പ്രാര്‍ഥനനിരതനായ തന്റെ പിതാവിന്റെ കഴുത്തില്‍ കുടല്‍ മാല ഇടുന്നത് നേരില്‍ കണ്ട പത്ത് വയസ്സ് തികയാത്ത ആ പെണ് തരി. ധീരതയോടെ ചെന്ന് റസൂലിന്റെ കഴുത്തില്‍ നിന്ന് കുടല്‍ മാല എടുത്തു ദൂരെ കളഞ്ഞു
എന്നിട്ട് ഖുറൈഷി കൂട്ടത്തിനും പിതാവിനും ഇടയില്‍ സംരക്ഷകയായി നില കൊണ്ടു
കോപഗ്നി ജ്വലിക്കുന്ന തീഷ്ണ നയനങ്ങളെ നേരിടാന്‍ ആവാതെ ഖുറൈഷി കൂട്ടം സ്ഥലം വിട്ടു
റസൂല്‍ നമസ്കാരം പൂര്‍ത്തിയാക്കി മകളെ വാരി പുണര്‍ന്നു
മറ്റൊരിക്കല്‍ തവാഫ് ചെയ്യുക ആയിരുന്ന പ്രാവചകന്റെ മേല്‍ ഖുറൈഷി കൂട്ടം ചാടി വീണു
ആരുമില്ലാത്ത നേരത്ത് നടന്ന മിന്നലാക്രമണം കണ്ടു ഫാത്തിമ അലറി വിളിച്ചു
ഓടിയെത്തിയ അബൂബക്കര്‍ (റ) നബി സ അ യെ രക്ഷിക്കുക ആയിരുന്നു
റസൂലിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ കാത്തു സൂക്ഷിക്കുന്ന അംഗ രക്ഷക കൂടി ആയിരുന്നു ഫാത്തിമ
ഫാത്വിമ ദൂരെ നിന്ന് വരുന്നത് കണ്ടാല്‍ റസൂല്‍ എഴുനേറ്റു നില്‍ക്കും
എന്നിട്ടവളെ സ്വാഗതം ചെയ്യുന്നു .
ഉമ്മ വെയ്ക്കുന്നു .
അവളെ കൈ പിടിച്ചു തന്റെ ചാരത്തു നിര്‍ത്തുന്നു
നബിയാണ് വരുന്നതെങ്കില്‍ ഫാത്വിമ ഓടിച്ചെന്നു അദ്ധേഹത്തെ ഉമ്മ വെച്ചാനയിക്കുന്നു
ഒരിക്കല്‍ മൂന്നു ദിവസത്തെ പട്ടിണിക്ക് ശേഷം പ്രവാചകന് ഇത്തിരി ആഹാരം ലഭിക്കുന്നത് ഫാത്വിമയുടെ വീട്ടില്‍ നിന്നുമാണ്
അതാവട്ടെ ഫാത്തിമ വിശപ്പ്‌ സഹിച്ചു തിരുമേനിക്ക് വേണ്ടി കരുതി വെച്ചത്
വേറൊരിക്കല്‍ ദീര്‍ഘ യാത്ര കഴിഞ്ഞു വന്ന പ്രവാചകന്‍ മദീനയിലെ പള്ളിയില്‍ കയറി നമസ്കരിച്ചു പോയത് ഫാത്വിമയുടെ ഭാവനത്തിലെക്കാണ് ഫാത്വിമ നബിയുടെ കണ്ണിലും നെറ്റിയിലും മുത്തമിട്ടു .
പിന്നെ റസൂല്‍ സ കണ്ടത് ഫാത്വിമ കരയുന്നതാണ്
എന്ത് പറ്റി എന്ന ചോദ്യത്തിനു തേങ്ങലായിരുന്നു ഉത്തരം
താങ്കളുടെ മുഖം വല്ലാതയിരിക്കുന്നു.
നിറം മാറിയിരിക്കുന്നു
വസ്ത്രങ്ങള്‍ കീറി പറിഞ്ഞിരിക്കുന്നു
നബി സ മറുപടി പറഞ്ഞു :
ഇതിനാണോ കരയുന്നത് ?
നിന്റെ പിതാവ് ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ആണ് ഈ വഴി നടന്നതത്രയും ഇനി നടക്കാനുള്ള വഴികളും
കല്ലും മുള്ളും മരുഭൂമികളും താണ്ടുന്നത് അതിനു വേണ്ടിയത്രെ .ഗ്രാമങ്ങളിലും നഗരങ്ങളിലും ദിവ്യ സന്ദേശം എത്തിക്കാന്‍ ഉള്ള പാഥികനു ഇതിലൊക്കെ എന്തിരിക്കുന്നു മകളെ .
എല്ലാ വീടുകളിലും തമ്പുകളിലും ഞാന്‍ എത്തണം അവര്‍ സ്വീകരിച്ചാലും അപമാനിചാലും
പ്രാവചക കുടുംബത്തിന്റെ കൈത്തിരിയായി പാരമ്പര്യത്തിന്റെ ശേഷിപ്പായി ഒരു ആണ്‍ തരിയെ വിധിക്കാതെ അള്ളാഹു വലിയ ഭാരമാണ് ഫാത്തിമയുടെ ചുമലില്‍ വെച്ച് കൊടുത്തത്
പ്രവാചകന്റെ വീടിനു തൊട്ട അടുത്ത് തന്നെ താമസിക്കാന്‍ ആണ് ഫത്തിമക്കും ഭര്‍ത്താവ് അലിക്കും ലഭിച്ച നിര്ദ്ധെശം.
റസൂലിന്റെ ജാലകത്തിനു അഭിമുഖം ആയി ഫാത്വിമയുടെ വീടിനും ഒരു ജാലകം ഉണ്ടായിരുന്നു
എല്ലാ പ്രഭാതങ്ങളിലും പ്രവാചകന്‍ എണീറ്റ്‌ ഉടനെ തന്നെ ഫാത്തിമയെ അഭിവാദ്യം ചെയ്യുന്നു .
യാത്ര പുറപ്പെടുമ്പോഴും ഫാത്വിമയുടെ വാതിലിനു മുട്ടി യാത്ര പറയുന്നു .
എവിടെ പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലില്‍ മുട്ടി സലാം പറഞ്ഞെ സ്വന്തം വീട്ടിലേക്കു പ്രവാചകന്‍ കയറുകയുള്ളൂ .
കൈ പിടിച്ചു ചുംബിച്ച ശേഷമേ സ്നേഹധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറൂള്ളൂ
ഒരു പിതാവ് നിത്യവും പുത്രിയെ കൈ പിടിച്ചു ചുംബിക്കുന്നതിനു പെണ് മക്കളെ കുഴിച്ചു മൂടിയിരുന്ന അറേബ്യന്‍ സമൂഹത്തില്‍ അസാധരണ പ്രസക്തി ഉണ്ടായിരുന്നു
ഇതിലൂടെ റസൂല്‍ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്
ലോകത്തുള്ള സകല സ്ത്രീകളെയും സ്വന്തം മാതാവിനെ പോലെ ബഹുമാനിക്കുക
സഹോദരിയെ പോലെ സംരക്ഷിക്കുക
പുത്രിയെ പോലെ പരിപാലിക്കുക , നയനങ്ങള്‍ താഴ്ത്തി ആദരപൂര്‍വ്വം സ്ത്രീയുടെ മുന്‍പില്‍ നില്‍ക്കുക
കാമത്തിന്റെ അന്ധമായ വൈകൃതങ്ങള്‍ക്കു കീഴടക്കാന്‍ ഉള്ളവള്‍ അല്ല അവള്‍
പാദങ്ങളില്‍ പാദസരമാകുന്ന ചങ്ങലയിട്ടു പാവ കണക്കെ നൃത്തം ചെയ്യിക്കാന്‍ ഉള്ളതല്ല അവളുടെ വ്യക്തിത്വം
അവള്‍ക്കു നിര്‍ഭയം ഇറങ്ങി നടക്കാന്‍ കഴിയണം
അവള്‍ക്കു അധമ ബോധം ഉണ്ടാക്കരുത് അപമാനം ഉണ്ടാക്കരുത്
ബദര്‍ യുദ്ധത്തിന്റെ തൊട്ട മുന്‍പാണ് പ്രാവചക പുത്രിയും ഉസ്മാന്‍ (റ) ന്റെ പത്നിയുമായ റുഖിയ്യ രോഗഗ്രസ്തയാവുന്നത്
ഉസ്മാന്‍ (റ) റുഖിയ്യ യെ പരിചരിച്ചു കൂടെ നിന്നെങ്കിലും റുഖിയ്യ മരിച്ചു
ബദര്‍ യുദ്ധം കഴിഞ്ഞാണ് പ്രവാചകന്‍ എത്തിയത് അദ്ദേഹം രുഖിയ്യയുടെ ഖബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ നിഴല്‍ പോലെ വിതുമ്പി കൊണ്ട് ഫത്വിമയും ഉണ്ടായിരുന്നു ഒപ്പം
റുഖിയ്യ ക്ക് വേണ്ടി കരഞ്ഞു വാര്‍ത്ത കണ്ണുകളുമായി തിരിച്ചു വരുമ്പോ ആണ് ബദറില്‍ രക്ത സാക്ഷിയാക്കി ആയവരുടെ ബന്ധു സ്ത്രീകള്‍ കരയുന്നത്
ഉമര്‍ (റ ) അവരെ കുറ്റപ്പെടുത്തുക ആയിരുന്നു
ഇത് കണ്ട റസൂല്‍ പറഞ്ഞു
അവര്‍ കരയട്ടെ ഉമര്‍
അവരെ തടയേണ്ട
ഹൃദയത്തില്‍ നിന്നും കണ്ണില്‍ നിന്നും വരുന്നത് ദൈവത്തില്‍ നിന്നുള്ളതാണ്
കൈകളിലും നിന്നും നാവില്‍ നിന്നും വരുന്നത് സാത്താന്റെ വകയും ആണ് .
(കൈ കൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതും തൊണ്ട വലിച്ചു കീറി നിലവിളിക്കുന്നതും ആണ് റസൂല്‍(സ ) തടഞ്ഞത്
ഹിജ്റ പത്താം വര്ഷം ഹജ്ജിന്റെ തൊട്ടു മുന്‍പ് റസൂല്‍ ഫത്വിമയെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു :
വര്‍ഷത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ എനിക്ക് ഖുറാന്‍ ഓതി തരും ഞാന്‍ അത് തിരിച്ചും ഓതി കൊടുക്കും
പക്ഷെ ഈ പ്രാവിശ്യം രണ്ടു തവണ ജിബ്രീല്‍ ഓതി തന്നിട്ടും എനിക്ക് തരിച്ചു ഓതി കൊടുക്കുവാന്‍ സാധിച്ചില്ല
എന്റെ സമയം അടുത്തിരിക്കുന്നു
ഹജ്ജു കഴിഞ്ഞു മടങ്ങുമ്പോള്‍ റസൂലിനു രോഗം കഠിനമായി .
പത്നി ആയിഷ (റ) യുടെ വീട്ടില്‍ അദ്ധേഹം ശയ്യാവലംബിയായി കിടക്കുക ആയിരുന്നു . ഫാത്വിമ കടന്നു വന്നു
റസൂല്‍ (സ) മരണ ശയ്യയില്‍ കിടക്കവേ ഫാത്വിമ അരികത്തിരുന്നു
ഫാത്വിമയുടെ ചെവിയില്‍ റസൂല്‍ (സ) എന്തോ അടക്കം പറഞ്ഞു
ഫാത്വിമ പൊട്ടി പൊട്ടി കരഞ്ഞു
അപ്പൊ റസൂല്‍ മറ്റെന്തോ ഒന്ന് കൂടെ ചെയവിയില്‍ പറഞ്ഞു
കരഞ്ഞ ഫാത്വിമ അതാ ചിരിക്കുന്നു
കണ്ടു നിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല
താന്‍ മരിക്കുക ആണെന്ന് റസൂല്‍ പറഞ്ഞപ്പോള്‍ ഫാത്വിമ കരഞ്ഞു
നമ്മുടെ കുടുംബത്തില്‍ നീയാണ് ആദ്യം എന്റെ കൂടെ വരുക എന്ന് പറഞ്ഞപ്പോ ആണ് ഫാത്വിമ ചിരിച്ചത്
റസൂലിന്റെ വിയോഗം ഫാത്വിമയെ തളര്‍ത്തി കളഞ്ഞു
ആ തളര്‍ച്ചയില്‍ നിന്നും പിന്നീടവര്‍ മോചിത ആയില്ല
ആശ്വാസ വചനങ്ങള്‍ അവരെ സ്പര്‍ശിച്ചില്ല
ഫാത്വിമ പിന്നീടു ചിരിച്ചിട്ടില്ല അലി (റ ) യും പുത്രന്മാരും സമശ്വസവുമായി സമീപത്തുണ്ടായിരുന്നു
ഇരുന്നും കിടന്നും മൂന്നു മാസം അവര്‍ കഴിച്ചു കൂട്ടി
റസൂലിന്റെ മരണാനന്തരം യഥാര്‍ത്ഥത്തില്‍ അവര്‍ സ്വയം മരണം കാത്തു കഴിയുക ആയിരുന്നു
29 വര്ഷം ജീവിക്കാനെ അവര്‍ക്ക് ഭാഗ്യം ഉണ്ടായുള്ളൂ ..
റസൂലിന്റെ സാന്ത്വനം ആയിരുന്നു അവര്‍ക്ക് ആവശ്യം
പിതാവിന്റെ വിയോഗത്തിനു ശേഷം ഭൂമിയില്‍ അവര്‍ നിശബ്ദ ആയിരുന്നു
ചിറകറ്റ പക്ഷിയെ പോലെ നിസ്സഹായ ആയിരുന്നു രസൂലിന്റെ ഖബറിടം നോക്കി അവര്‍ കിടന്നു
മരണം തന്നെ കൊണ്ട് പോവാത്തതില്‍ അക്ഷമയായിരുന്നു അവര്‍
പിതാവ് വാഗ്ദാനം ചെയ്ത സമ്മാനം എത്താറായി എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു ഹിജ്റ 11 ആം വര്ഷം റമദാന്‍ മൂന്നു
അലിയും കുട്ടികളെയും കൂട്ടി മദീന മുനവ്വറയില്‍ നബിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ചു മടങ്ങി
ഏഴു വയസ്സുള്ള ഹസന്‍ ആറു വയസ്സുള്ള ഹുസൈന്‍
അഞ്ചു വയസുള്ള സൈനബ് മൂന്നു വയസ്സുകാരി ഉമ്മു കുല്‍സും എല്ലാവരെയും മാറി മാറി ചുംബിച്ചു
ഉമ്മു റാഫിയയോട് വരാന്‍ പറഞ്ഞയച്ചു അസ്മാ ബിന്‍ത് അബീസും ഉണ്ടായിരുന്നു കൂടെ അവര്‍ വന്നപ്പോള്‍ തന്നെ കുളിപ്പിച്ച് തരണമെന്ന് അവിശ്യപ്പെട്ടു
അവര്‍ കുളിപ്പിച്ചു വുളു എടുത്തു രസൂലിന്റെ മരണ ശേഷം ഉപയോഗിക്കാതെ ഇരുന്ന വെളുത്ത വസ്ത്രം അവരെടുത്തു ധരിച്ചു
മുറിക്കു നടുവില്‍ പായ വിരിക്കാന്‍ അവിശ്യപ്പെട്ടു
ഉമ്മു റാഫിയ അങ്ങിനെ ചെയ്തു
ഫാത്വിമ (റ) പതുക്കെ അവിടെ കിടന്നു
തല കഅബ യുടെ ഭാഗത്തേക്ക് സ്വയം തിരിച്ചു വെച്ചു
നിമിഷങ്ങള്‍ കഴിഞ്ഞു എന്തോ മന്ത്രിച്ചു അവര്‍ ചുണ്ടുകള്‍ പൂട്ടി
പിന്നെ എല്ലാവരെയും നോക്കി സാവാധാനത്തില്‍ കണ്ണുകളും അടച്ചു ഉറങ്ങി ഉണരാത്ത ഉറക്കം
അലി പോയി പള്ളിയില്‍ നിന്നും കുട്ടികളെ കൂട്ടി കൊണ്ട് വന്നു .
കുളിച്ചു വസ്ത്രം മാറി കിടക്കുന്ന ഫത്വിമയെ കഫം ചെയ്യേണ്ടാതില്ലയിരുന്നു
ഫാത്വിമ (റ) ആവിശ്യപ്പെട്ടത്‌ പോലെ അവരുടെ ഖബറടക്കം രാത്രിയിലാണ് അലി (റ) സ്വയം നടത്തിയത്
തന്റെ ഖബറിടം എവിടെ ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കരുതെന്നു അവര്‍ ആഗ്രഹിച്ചിരുന്നു
മദീന നിശബ്ദമായി ഉറങ്ങുക ആയിരുന്നു
ആ രാത്രിയില്‍ ആരോരും അറിയാതെ രസൂലിന്റെ പുത്രിയുടെ ഖബറടക്കം നടന്നു
റസൂല്‍ പറഞ്ഞു : ഫാത്വിമ എന്റെ കരളിന്റെ കഷ്ണം ആണ്
എന്റെ ശരീരത്തിന്റെ ഭാഗമാണ്
ഫത്വിമയെ ദ്രോഹിക്കുന്നവന്‍ എന്നെയാണ് ദ്രോഹിക്കുന്നത്
എന്നെ ദ്രോഹിക്കുന്നവന്‍ അല്ലാഹുവിനെ ആണ് ദ്രോഹിക്കുന്നത് ..
എല്ലാ പെണ്കുട്ടികളും ഫാത്വിമമാര്‍ അത്രേ .....

2 comments:

  1. ഈ ഫോണ്ട് വായനാ സുഖം കുറക്കുന്നു

    ReplyDelete
  2. ഓ .. ഇനി ശ്രദ്ധിക്കാം

    ReplyDelete

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....