Monday 23 January, 2017

ഐ ഫോണ്‍


പതിവില്ലാതെ അല്‍ ഖുറൈര്‍ സെന്‍ററിന്റെ മുന്നില്‍ 
പരിചയക്കാരന്‍ സെക്ക്യൂരിറ്റി ചേട്ടന്‍ അന്ധാളിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ പുള്ളിയുടെ അടുത്തേക്ക് ചെന്നു . എന്തെ ചേട്ടാ ? എന്താ പ്രശ്നം ?
ഞാന്‍ ഒരു ഫോണ്‍ വാങ്ങാന്‍ ഇറങ്ങിയത.
ഇതിനകത്ത് കട എവിടെയാണെന്ന് വല്യ പിടുത്തമില്ല . അത് നോക്കായര്‍ന്നു .
അത് ശരി .
നിങ്ങള്‍ ഇതിനു തൊട്ട അടുത്തായിട്ടു ഇത് വരെ ഇതിനകത്ത് കയറിയിട്ടില്ലേ ?
ഇല്ല മോനെ ..
ഞാന്‍ എന്തിനു കയറാന .. ?
ഇനി ഇപ്പൊ വെറുതെ കയറി നോക്കാന്നു വെച്ച തന്നെ
എവിട്യാ അതിനു സമയം .
എന്റെ ജോലി സമയം നിനക്കറിഞ്ഞൂടെ ..
ഹ്മം ..
ഞാന്‍ ചേട്ടന്റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് നോക്കി കുറച്ചു പഴക്കമുള്ള സാധാ നോക്കിയാ ഫോണ്‍ .
ഹാ ഇത് കുറച്ചു പഴയതായല്ലോ .. ഏതായാലും മാറ്റാന്‍ തീരുമാനിച്ചത് നന്നായി .
അയ്യോ ..എനിക്കല്ല മോനെ ..
ഇതിനിയും ഒന്ന് രണ്ടു കൊല്ലം കൂടെ ഒക്കെ ഓടിക്കോളും പഴയ മോഡല്‍ ആണെങ്കിലും അടി പൊളി സെറ്റാ ..
ങേ ? പിന്നെ ആര്‍ക്കാ ഫോണ്‍ ?
അത് ..
ചെറുക്കന്‍ വീട്ടില്‍ ഐ ഫോണ്‍ സെവന്‍ പ്ലസ്സോ മൈനസോ എങ്ങാനും വേണംന്നും പറഞ്ഞു ഒരേ ബഹളം . ഒന്നാം തിയതി സാലറി കിട്ടുന്ന മുന്നേ വിലയൊക്കെ നോക്കി വെക്കാമെന്നു കരുതി .
ഇങ്ങനെ എപ്പോഴെങ്കിലും ചെറിയ ഗാപ് കിട്ടുമ്പോ അല്ലെ ഇറങ്ങി നടക്കാന്‍ പറ്റൂ ..
അത് ശരി ..
മോനെന്താ ചെയ്യുന്നേ .. ?
അവന്‍ പത്താം ക്ലാസ്സിലാ ..
ഇത്രയും വിലയുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പോകുന്ന ആള്‍ടെ പ്രായം കേട്ട് പത്ത് കൊല്ലമായി ഗള്‍ഫില്‍ പണി എടുക്കുന്ന ഞാന്‍ എന്റെ കയ്യിലുള്ള സംസഗ് മിനി ഗാലക്സി യിലേക്ക് നോക്കി നെടു വീര്‍പ്പിട്ടു .
എന്റെ പോന്നു ചേട്ടാ ..
അതിന്റെ വിലയെ പറ്റി വല്ല ധാരണയും ഉണ്ടോ ?
പത്ത് മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹമോ മറ്റോ ആണ് .
എന്ത് ചെയ്യാന മോനെ ...?
അവന്റെ കൂടെ പഠിക്കുന്ന പിള്ളേര്‍ടെ കയ്യിലൊക്കെ -
ഉണ്ടെന്ന പറഞാ ബഹളം ..
സ്കൂളില്‍ പോകാന്‍ കൂട്ടാക്കുന്നില്ല ..
എന്നാ അവനോടു പോണ്ടാ ന്നു പറ ..
എന്റെ പെട്ടെന്നുള്ള ആ മറുപടി ആള്‍ക്ക് ഇഷ്ടമായില്ലാ എന്ന് എനിക്ക് മനസ്സിലായി . (എന്തോ എനിക്കങ്ങനെ പറയാനാ അപ്പൊ തോന്നിയത് ) എങ്കിലും ആള് ചിരിക്കുക മാത്രം ചെയ്തു .
പറയുമ്പോ അവന്റെ അച്ഛനും ഗള്‍ഫില്‍ തന്നെയല്ലേ ..
അവന്റെ കുട്ടികള്‍ടെ കൂടെ കൂടുമ്പോ മോശാകുരതല്ലോ .. ?
ചേട്ടാ ..
സംഭവം ചേട്ടന്‍ പറഞ്ഞതൊക്കെ ശരി .
നമ്മള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ സമ്മതിച്ചു .
അവന്റെ ക്ലാസ്സിലെ കാശിനു വല്യ ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും വീട്ടിലെ കുട്ടികള്‍ ആയിരക്കും ഇപ്പൊ അത് കൊണ്ട് വന്നത് .
ചേട്ടനും ചിലപ്പോ കുറച്ചു ബുദ്ധിമുട്ടി ഒക്കെ ആണെങ്കിലും ഇപ്പൊ ഇത് ചെയ്തു കൊടുക്കാനും കഴിഞ്ഞേക്കും .
പക്ഷെ ഇന്ന് ചെട്ടനിത് വാങ്ങി കൊടുത്താല്‍
 ചേട്ടനെക്കാളും വരുമാനം കുറഞ്ഞ
അച്ചന്മാരുടെ മക്കളും നാളെ പോയി ഐ ഫോണ വേണം എന്ന് പറഞ്ഞു വാശി പിടിക്കും .
 കുട്ടികള്‍ടെ സങ്കടം കാശ് ഉള്ലോര്‍ക്കും ഇല്ലത്തോര്‍ക്കും എല്ലാം ഒരേ പോലെ തന്നെയല്ലേ ?
അപ്പൊ അവരെന്ത് ചെയ്യും ?
അവര്‍ക്ക് പറ്റില്ല്യ അത്രേന്നെ ..
അന്നേരം കുട്ടികള്‍ കുട്ടികള്‍ടെ വഴി നോക്കും .
ചേട്ടന് ആ പേപ്പര്‍ എടുത്തൊന്നു നോക്കിക്കേ ..
ബൈക്ക് മോഷണ കേസിലും മയക്കു മരുന്ന് കേസുകളിലും ഒക്കെ ആരാ പ്രതികള്‍ എന്ന് .
അധികവും പത്താം ക്ലാസും പ്ല്സ്ട്ടൂനും പഠിക്കുന്ന പിള്ളെര ..
എന്താ കാരണം ..
ഇതൊക്കെ തന്നെ ..
കൂടെ നടക്കുന്ന പിള്ളേരടെ ഒപ്പമെത്താന്‍ പൈസ വേണം. വീട്ടീന്നും കിട്ടില്ലാന്നു ഉറപ്പാകുമ്പോ അവരവരുടെ വഴി നോക്കുന്നു . .
അത്രേന്നെ ..
ഷോപ്പും അന്വേഷിച്ചു നില്‍ക്കുകയായിരുന്ന പുള്ളിയുടെ അടുത്തേക്ക് ഒരു കാര്യോമില്ലാതെ ചെന്ന് കഥാപ്രസംഗം നടത്തിയത് ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഇനി പറഞ്ഞത് കാര്യമായി ആലോചിട്ടാണോ എന്നറിയില്ല
 ഹ്മം .. അല്ലേല്‍ തന്നെ കുട്ട്യോള്‍ക്ക് കഷ്ടപ്പാട് വല്ലതും അറിയാമോ .. ? ഞാനിന്നു രാത്രി വിളിച്ചു അവനോടൊന്നു സംസാരിച്ചു നോക്കട്ടെ എന്നും പറഞ്ഞു പുള്ളി തന്റെ സെക്യൂരിറ്റി കേബിനിലെക്ക് തന്നെ നടന്നു.
എനിക്കറിയാം .അയാള്‍ ഞാന്‍ പറഞ്ഞത് കേട്ടിട്ട് പിന്മാറിയതല്ല എന്നും അടുത്ത മാസത്തെ ഭക്ഷണ ചെലവ് കുറച്ചി ട്ടാണേലും ശമ്പളം കിട്ടുമ്പോ മകന്‍ പറഞ്ഞ 128gb തന്നെ അയാള്‍ വാങ്ങി കൊടുക്കുമെന്നും .
ഇതാ ചേട്ടന്റെ മാത്രം കാര്യമല്ലല്ലോ .. ?
മക്കളുടെ പല കാര്യങ്ങളിലും നമ്മള്‍ എല്ലാവരും അങ്ങിനെ തന്നെയല്ലേ ? .
കാര്യമായി ബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ടും പലര്‍ക്കും പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ് .
കാശുള്ളവര്‍ കുട്ട്യോള്‍ടെ പ്രായമോ ആരോഗ്യ പ്രശ്നങ്ങളോ മറ്റു ദോശ വശങ്ങളോ ഒന്നും നോക്കാതെ ചോദിക്കുന്നതെന്തും വാങ്ങിച്ചു കൊടുത്ത് സ്വന്തം മക്കളെ സന്തോഷിപ്പിക്കുമ്പോ മറുവശത്ത് നന്നായി പഠിച്ചു വളര്‍ന്നു നാളെ സമൂഹത്തിനു ഒരുപാട് സംഭാവന ചെയ്യേണ്ട ഭാവി വാഗ്ദാനങ്ങളായ കുറച്ചു കുട്ടികളെ ക്രിമിനലുകള്‍ ആക്കാനും കൂടെ ചിലപ്പോ പരോക്ഷമായെങ്കിലും നമ്മള്‍ കാരണക്കാരായി തീരുന്നുണ്ട് .
തീര്‍ച്ചയായും കുട്ടികളെ സ്നേഹിച്ചു തന്നെയാണ് വളര്‍ത്തേണ്ടത് .
പക്ഷെ അതു ഒരിക്കലും നമ്മുടെ കാശ് കൊണ്ട് വാങ്ങി കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൊടുത്താവരുത് .
മറ്റുള്ളവരോട് സ്നേഹവും അനുകമ്പയോടും കൂടെ പെരുമാറാനും ചുറ്റുമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാനും ഒക്കെ പഠിപ്പിച്ചു കൊണ്ടായിരിക്കണം അത് .
എന്റെ മോന്‍ എന്റെ മോള്‍ എന്റെ മക്കള്‍ എന്ന് പറഞ്ഞു അവനു കിട്ടാവുന്ന ഏറ്റവും സൌകര്യങ്ങളും നല്‍കിക്കൊണ്ട് അതിനു ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല .
സ്ഥിരമായി കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ച ഒരു കുട്ടി പെട്ടെന്ന് ഒരു ദിവസം ബസില്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവനാകെ തളര്‍ന്നു പോകുന്നതായും എന്തോ വലിയ ജോലി ചെയ്തതായും ഒക്കെ തോന്നും .സമൂഹവുമായുള്ള ഇടപെടല്‍ കുറയുന്നത് കുട്ടികളെ അവരിലേക്കു തന്നെ ഉള്‍വലിയാന്‍ കാരണമാകും .
.
ശ്രീബുദ്ധന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു കഥയുണ്ട്.
സിദ്ധാര്‍ഥ രാജകുമാരനെ യാതൊരു ദുഃഖവും അറിയിക്കാതെ യാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. കൌമാരം വരെ ദുഃഖം എന്തെന്നു സിദ്ധാര്‍ഥന്‍ അറിഞ്ഞിരുന്നില്ല.
ഒരാള്‍ കരയുന്നത് സിദ്ധാര്‍ഥന്‍ കണ്ടിട്ടില്ല.
വിശപ്പ്, ദാരിദ്യ്രം, ഹിംസ, അധര്‍മം തുടങ്ങിയ യാതൊരു വികാരങ്ങളും അറിയി ക്കാതെ രാജകൊട്ടാരത്തിന്റെ സുഖസൌകര്യങ്ങള്‍ക്കകത്ത് വളര്‍ന്നു വന്ന രാജകുമാരന്‍ ഒരു ദിവസം അവിചാരിതമായി ഒരു വിലാപയാത്ര കാണാന്‍ ഇടയായി.
രാജകുമാരന്‍ ആദ്യമായി ദുഃഖം എന്തെന്നറിഞ്ഞു. കണ്ണീരു കണ്ട്. മരണം എന്തെന്നറിഞ്ഞു.
പിന്നീട് ജീവിതത്തില്‍ ഒരിക്കലും സുഖമോ സന്തോഷമോ അറിയാതെ സിദ്ധാര്‍ഖന്‍ കൊട്ടാരം വിട്ടു. ശ്രീബുദ്ധനായി.
മാതാപിതാക്കള്‍ മക്കളെ സിദ്ധാര്‍ഥനെപ്പോലെ വളര്‍ത്തുന്നു. പക്ഷേ, അവര്‍ ഒരിക്കലും ശ്രീബുദ്ധനെപ്പോലെയാകുന്നില്ല.
സിദ്ധാര്‍ഥന് ഉണ്ടായ മാനസിക പരിവര്‍ത്തനം ലോകത്തിന് വെളിച്ചം നല്‍കുന്ന രീതിയിലായി.
എന്നാല്‍ നമ്മുടെ കുട്ടികള്‍ ഒരു വിലാപയാത്ര ആദ്യമായി കാണുമ്പോള്‍ തകര്‍ന്നുപോകുന്നു.
മാതാപിതാക്കളുടെ അമിതമായ പ്രതീക്ഷകള്‍ കടലെടുക്കുകയും ചെയ്യുന്നു.

1 comment:

  1. നല്ല ചിന്തകൾ.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ

    ReplyDelete

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....